ഈ ബ്ലോഗ് തിരയൂ

Contents

2022, ജൂൺ 23

സന്ധ്യാനാമങ്ങള്‍: ആ ദിവ്യനാമം അയ്യപ്പാ | A Divya Namam Ayyappa

സന്ധ്യാനാമങ്ങള്‍: ആ ദിവ്യനാമം അയ്യപ്പാ | A Divya Namam Ayyappa: സ്വാമിയേയ്.... ശരണമയ്യപ്പാ(4) ആദിവ്യനാമം അയ്യപ്പാ ഞങ്ങൾക്കാനന്ദദായക നാമം ‍ ആ മണിരൂപം അയ്യപ്പാ ഞങ്ങൾക്കാപാദചൂഡമധുരം (2) അയ്യനയ്യപ്പസ്വാമിയേ...

പുരുഹരിണപുരേശമാഹാത്മ്യം

 പുരുഹരിണപുര (ഏറ്റുമാനൂർ) മഹാക്ഷേത്രം ധനപുഷ്ടികൊണ്ടും പ്രസിദ്ധികൊണ്ടും തിരുവതാംകൂറിലുള്ള മഹാക്ഷേത്രങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തത്താണെന്നുള്ളതിനു സംശയമില്ല. ഇവിടെ ഖരപ്രകാശമഹർ‌ഷിയാൽ പ്രതി‌ഷ്ഠിക്കപ്പെട്ട അഘോര (അത്യുഗ്ര) മൂർത്തിയായ ശിവന്റെ സാന്നിധ്യം ആദ്യകാലം മുതൽക്കുതന്നെ ഉണ്ടായിരുന്നു എന്നും, പിന്നീടു തപസ്വിയായ ഒരു ബ്രാഹ്മണന്റെ ശാപം നിമിത്തം ഈ സ്ഥലം ആയിരം സംവൽസരക്കാലം വലിയ വനമായി കിടന്നുപോയി എന്നും തദനന്തരം പ്രസിദ്ധനായ വില്വമംഗലത്തു സ്വാമിയാരാണ് ഈ സ്ഥലം കണ്ടുപിടിക്കുകയും മുപ്പത്താറു നാഴിക ചുറ്റളവുള്ള സ്ഥലം മുഴുവനും ദേവന്റെ സങ്കേതമാക്കിത്തീർക്കുകയും ഈ സ്ഥലത്തുനിന്നുള്ള ആദായം കൊണ്ടും അയൽദേശവാസികളായും മറ്റുമുള്ള മഹാജനങ്ങളുടെ സഹായത്തോടുകൂടിയും ഇവിടെ ക്ഷേത്രം പണി കഴിപ്പിക്കുകയും പ്രസിദ്ധ തന്ത്രിയായ താഴമൺ പോറ്റിയെക്കൊണ്ട് ദേവനു നവീകരണത്തോടുകൂടി കലശം മുതലായ ക്രിയകൾ നടത്തിക്കുകയും പടിത്തരം നിശ്ചയിക്കുകയും മറ്റും ചെയ്തതെന്നുമാണ് ഐതിഹ്യം. അതൊക്കെയെങ്ങനെയായാലും ഇവിടെ അസാമാന്യമായി ദേവസാന്നിധ്യമുണ്ടെന്നും ഇവിടത്തെ ദേവന്റെ മാഹാത്മ്യം അദ്ഭുതകരമാണെന്നുമുള്ളതിനു സംശയമില്ല. ഏറ്റുമാനൂർ ദേവന്റെ പ്രസിദ്ധി കേരളത്തിൽ മാത്രമല്ല, പരദേശങ്ങളിലും ധാരാളമായി വ്യാപിച്ചിട്ടുണ്ട്. ഈ ദേവസന്നിധിയിൽ ഭക്തിയോടുകൂടി ഭജനമിരുന്നാൽ ഒഴിയാത്ത ബാധയും ഭേദപ്പെടാത്ത രോഗവുമില്ലെന്നുള്ളതു ലോകപ്രസിദ്ധമാണ്. ആ ദേവ സന്നിധിയിൽ പ്രാർത്ഥിച്ചാൽ സാധിക്കാത്ത കാര്യവുമില്ല. അതിനാൽ പലവിധത്തിലുള്ള കാര്യസിദ്ധിയെ ഉദ്ദേശിച്ചു പല സ്ഥലങ്ങളിൽനിന്നും അനേകമാളുകൾ പ്രതിദിനമെന്നപോലെ ഇപ്പോഴും അവിടെ വരികയും ഭജിക്കുകയും ചെയ്യുന്നുണ്ട്. രക്ഷസ്സ്, അപസ്മാരം എന്നീ ബാധകളെ ഒഴിക്കുന്ന വി‌ഷയത്തിലാണ് ഏറ്റുമാനൂർ മഹാദേവന്റെ ശക്തി സവിശേ‌ഷം പ്രത്യക്ഷപ്പെട്ടു കാണുന്നത്. ഇവ ഇതരദേവസന്നിധിയിൽപ്പോയാൽ എളുപ്പത്തിൽ ഒഴിയുകയില്ലല്ലോ. അതിനാൽ ഇവിടെ ഭജനത്തിനായും മറ്റും വരുന്നവരിൽ അധികം പേരും രക്ഷസ്സോ, അപസ്മാരമോ ബാധിച്ചവരായിരിക്കും. വേറെ കാര്യങ്ങളെ ഉദ്ദേശിച്ചും ഇവിടെ പലരും വരുന്നുണ്ട്. വിശ്വാസവും ഭക്തിയുമുള്ളവരിലാരും ഈ ദേവസന്നിധിയിൽ വന്നിട്ടു കാര്യം സാധിക്കാതെ മടങ്ങിപ്പോയിട്ടില്ല.

പണ്ടൊരിക്കൽ ഒരു ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവിനു സഹിക്കവഹിയാതെയുള്ള ഒരു വറ്റിൽവേദനയുണ്ടായി. അനേകം വൈദ്യന്മാരെക്കൊണ്ടു ചികിത്സിപ്പിക്കുകയും പല ക്ഷേത്രങ്ങളിൽ ഭജനമിരിക്കുകയും ചെയ്തിട്ടും വയറ്റിൽവേദനയ്ക്കു യാതൊരു കുറവുമുണ്ടായില്ല. പിന്നെ ഏറ്റുമാനൂർ ദേവസന്നിധിയിൽച്ചെന്നു ഭജിച്ചാൽ ഈ ഉദരവ്യാധി ശമിക്കുമെന്നു കാണുകയാൽ രാജാവ് അവിടെച്ചെന്ന് ഭജനം തുടങ്ങി. നാൽപത്തൊന്നു ദിവസത്തെ ഭജനം കഴിഞ്ഞപ്പോൾത്തന്നെ രാജാവിനു വേദന വളരെക്കുറയുകയും ഒരുവിധം സഹിക്കാമെന്നുള്ള സ്ഥിതിയാവുകയും ചെയ്തു. പിന്നെയും അദ്ദേഹം ഭക്തിയോടും വിശ്വാസത്തോടും നി‌ഷ്ഠയോടുംകൂടി ഒരു സംവൽസരം ഭജിച്ചു. വയറ്റിൽവേദന നിശ്ശേ‌ഷം മാറി രാജാവു പൂർണ്ണസുഖത്തെ പ്രാപിച്ചു. ഭജനം ഏതാണ്ടു പതിനൊന്നു മാസമായപ്പോൾത്തന്നെ രാജാവു ഭജനം കാലംകൂടുന്ന ദിവസം ക്ഷേത്രത്തിൽ ഒരു സദ്യയും വിളക്കും കഴിക്കണമെന്നു നിശ്ചയിച്ചു. അതു നിശ്ചയിച്ച ദിവസം രാത്രിയിൽ കിടന്നുറങ്ങിയ സമയം രാജാവിന് ഒരു സ്വപ്നമുണ്ടായി. അദ്ദേഹത്തിന്റെ അടുക്കൽ ഒരാൾ ചെന്ന്, 'എനിക്ക് സദ്യയും വിളക്കുമൊന്നും ആവശ്യമില്ല; വിചാരിച്ചിട്ടുള്ള സംഖ്യ പണമായിട്ടോ പണ്ടമായിട്ടോ തന്നാൽ മതി' എന്നു പറഞ്ഞതായിട്ടാണ് സ്വപ്നം കണ്ടത്. ഇത് ഏറ്റുമാനൂർ മഹാദേവൻ തന്നെ അരുളിച്ചെയ്തതാണെന്ന് അദ്ദേഹത്തിനു തോന്നി. പിറ്റേദിവസം പ്രശ്നം വെയ്പിച്ചു നോക്കീട്ട് അങ്ങനെതന്നെ വിധിക്കുകയും ചെയ്തു. അതിനാൽ രാജാവു സദ്യയ്ക്കും വിളക്കിനുമായി നിശ്ചയിച്ചിരുന്ന സംഖ്യയിൽനിന്ന് ഏതാനും ചിലവുചെയ്ത് ഓടുകൊണ്ട് ഒരു വൃ‌ഷഭവിഗ്രഹം വാർപ്പിച്ച് ഭജനം കാലംകൂടിയ ദിവസം നടയ്ക്കു വയ്ക്കുകയും ശേ‌ഷം പണം ഭണ്ഡാരത്തിലിടുകയും ചെയ്തു. ആ വൃ‌ഷഭവിഗ്രഹത്തിന്റെ അകം പൊള്ളയാണ്. അതിന്റെ ഒരു വശത്ത് ഒരു ദ്വാരവും ആ ദ്വാരത്തിനു ശംഖു പിരിയായിട്ട് ഒരടപ്പുമുണ്ട്. ആ വിഗ്രഹത്തിനകത്തു നിറച്ച് ചെന്നെല്ലു വിത്താക്കി അടച്ചാണ് അതു നടയ്ക്കുവെച്ചത്. അതു നടയ്ക്കുവെച്ച രാത്രിയിൽ രാജാവിനു വീണ്ടും ഒരു ദർശനമുണ്ടായി. അദ്ദേഹം കിടന്നുറങ്ങിയ സമയം, മുൻപു സ്വപ്നത്തിൽക്കണ്ട ആൾ തന്നെ അദ്ദേഹത്തിന്റെ അടുത്തുചെന്ന്, 'ഞാൻവളരെ സന്തോ‌ഷിച്ചിരിക്കുന്നു. ഇനി അങ്ങേയ്ക്കു വയറ്റിൽവേദന ഒരിക്കലുമുണ്ടാവില്ല. നാളെത്തന്നെ സ്വദേശത്തേയ്ക്കു പൊയ്ക്കൊള്ളൂ. അങ്ങു നടയ്ക്കുവെച്ചിരിക്കുന്ന വൃ‌ഷഭവിഗ്രഹത്തിന്റെ അടപ്പുതുറന്ന് ഒരു നെല്ലെടുത്തു ഭക്ഷിച്ചാൽ ആർക്കും ഏതു വിധത്തിലുള്ള ഉദരവ്യാധിയും ശമിക്കും' എന്നു പറഞ്ഞതായിട്ട് അദ്ദേഹത്തിനു തോന്നി. രാജാവ് ആ വിവരം ദേവസ്വക്കാരെ അറിയിച്ചിട്ടു പിറ്റേ ദിവസം തന്നെ സ്വദേശത്തേയ്ക്കു പോയി. ആ വൃ‌ഷഭവിഗ്രഹം ഇപ്പോഴും ഏറ്റുമാനൂർ ക്ഷേത്രത്തിൽ മണ്ഡപത്തിലിരിക്കുന്നുണ്ട്. അതിൽ നിന്നു നെല്ലെടുത്തു തിന്നിട്ടു പലർക്കും ഉദരവ്യാധി ഭേദമാകുന്നുമുണ്ട്. ഭക്തിയും വിശ്വാസവുമില്ലാത്തവർക്കു യാതൊരു ഫലവും കാണുകയില്ലെന്നു മാത്രമേയുള്ളു.

പണ്ടൊരു കാലത്ത് ഒരു പൂഞ്ഞാറ്റിൽത്തമ്പുരാൻ ആളറിയാതെ ഒരു പരദേശബ്രാഹ്മണനെ വെട്ടിക്കൊന്നു. ആ ബ്രഹ്മരക്ഷസ്സ് തമ്പുരാനെ ബാധിക്കുകയും തന്നിമിത്തം തമ്പുരാൻ വലിയ കഷ്ടസ്ഥിതിയിലായിത്തീരുകയും ചെയ്തു. ആ രക്ഷസ്സിനെ ഒഴിക്കാനായിട്ടു തമ്പുരാൻ പലരെക്കൊണ്ടും മന്ത്രവാദങ്ങൾ ചെയ്യിക്കുകയും അനേകം ദേവാലയങ്ങളിൽ ഭജനമാരംഭിക്കുകയും ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുക്കം അദ്ദേഹം ഏറ്റുമാനൂർ ദേവസന്നിധിയിലെത്തി, ഏറ്റവും നി‌ഷ്ഠയോടുകൂടി ഭജനം തുടങ്ങി. നാൽപത്തൊന്നാം ദിവസം രക്ഷസ്സു തുള്ളി സത്യം ചെയ്ത് ഒഴിഞ്ഞുപോയി. അനന്തരം തമ്പുരാൻ പ്രതിദിനം മുപ്പത്താറു ബ്രാഹ്മണർക്കുവീതം ക്ഷേത്രത്തിൽ നമസ്കാരം (ഭക്ഷണം) കൊടുക്കുന്നതിനു വേണ്ടുന്ന വസ്തുവകകൾ ദേവസ്വത്തിലേക്കു വെച്ചൊഴിഞ്ഞു കൊടുത്തു. ആ മുപ്പത്താറു നമസ്കാരം ഇപ്പോഴും അവിടെ മുടക്കം കൂടാതെ നടന്നു വരുന്നുണ്ട്.

ഒരിക്കൽ സാമൂതിരിപ്പാടു തമ്പുരന്റെ ഭാഗിനേയിയും 'മാധവി' എന്നു പേരുമായ ഒരു തമ്പുരാട്ടിയുടെ തലയിൽ ഒരു വലിയ വ്രണമുണ്ടായി. അനേകം ചികിത്സകൾ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുക്കം വ്രണം വളരെ വർദ്ധിക്കുകയും പുഴുക്കുകയും ചെയ്തു. അപ്പോൾ തമ്പുരാട്ടിക്കു വേദനയും മനസ്താപവും സഹിക്കാൻ വയ്യാതെയായി ത്തീർന്നു. ഒരു ദിവസം രാത്രിയിൽ തമ്പുരാട്ടി വേദന കൊണ്ട് ഉറക്കം വരാതെ വ്യസനിച്ചുകൊണ്ട് കിടന്നപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യങ്ങൾ പലരും പറഞ്ഞു കേട്ടിട്ടുള്ളതിനെക്കുറിച്ച് ഓർമ്മ വരികയാൽ 'എന്റെ ഏറ്റുമാനൂർ മഹാദേവാ, എന്റെ ഈ വ്യാധി മാറ്റി ഒരു ദിവസമെങ്കിലും സുഖമായി ജീവിച്ചിരിക്കാൻ എനിക്കു സംഗതിയാക്കിത്തന്നാൽ അവിടെ എന്റെ പേർക്ക് എന്നും ഒരു പൂജ നടത്തിച്ചേക്കാം. അനേകം പേരുടെ രോഗങ്ങളും ബാധകളും മാറ്റി അവിടുന്നു രക്ഷിക്കുന്നുണ്ടല്ലോ. എന്നെക്കുറിച്ചുകൂടി അവിടേയ്ക്കു സ്വൽപം കൃപയുണ്ടാകേണമേ' എന്നു പ്രാർത്ഥിച്ചു. സ്വൽപസമയം കഴിഞ്ഞപ്പോൾ വേദന കുറയുകയും തമ്പുരാട്ടി ഉറങ്ങിത്തുടങ്ങുകയും ചെയ്തു. ആ സമയം വലത്തുകൈയിൽ ഒരു വാളും ഇടത്തു കൈയിൽ ഒരു ഭസ്മസഞ്ചിയും അരയിൽ ഒരു പട്ടും ധരിച്ച്, ഒരാൾ തന്റെ അടുക്കൽ വരികയും വാൾകൊണ്ടു തലയിലെ പുഴുക്കളെയെല്ലാം വടിച്ചു കളഞ്ഞു ഭസ്മം തേച്ചിട്ട് 'നീ ഒട്ടും വ്യസനിക്കേണ്ട, നിന്റെ സുഖക്കേടു നിശ്ശേ‌ഷം ഭേദമായിരിക്കുന്നു' എന്നു പറയുകയും ചെയ്തു എന്നു തമ്പുരാട്ടി സ്വപ്നം കണ്ടു. നേരം വെളുത്തു തമ്പുരാട്ടി ഉണർന്നു തലയിൽ തപ്പി നോക്കിയപ്പോൾ വ്രണം നിശേ‌ഷം ഉണങ്ങിയിരിക്കുന്നതായി അറിഞ്ഞു. ലേശം പോലും വേദന ഉണ്ടായിരുന്നുമില്ല. ഉടനെ തമ്പുരാട്ടി ഈ വിവരമെല്ലാം സാമൂതിരിപ്പാടു തമ്പുരാന്റെ അടുക്കൽ അറിയിക്കുകയും തമ്പുരാൻ അത്യധികം സന്തോ‌ഷിക്കുകയും വിസ്മയിക്കുകയും അടുത്ത ദിവസം തന്നെ മാധവിത്തമ്പുരാട്ടിയെയും കൊണ്ടു പരിവാരസമേതം പുറപ്പെട്ട് ഏറ്റുമാനൂരെത്തുകയും ചെയ്തു. തമ്പുരാൻ അവിടെ ഏതാനും ദിവസം താമസിച്ചു 336 പറ നിലവും ഏഴര മുറി പുരയിടവും വാങ്ങി. അതിന്റെ ആധാരവും അസംഖ്യം പണവും പട്ടും രത്നങ്ങളും മാധവി ത്തമ്പുരാട്ടിയെക്കൊണ്ടു നടയ്ക്കുവെയ്പിച്ചു വന്ദിപ്പിക്കുകയും ആ വസ്തുക്കളുടെ ആദായമെടുത്ത് പതിവായി ദേവന് അഭി‌ഷേകം കഴിഞ്ഞാലുടനെ ഒരു പൂജ നടത്തുന്നതിന് ഏർപ്പാടു ചെയുകയും ചെയ്തു. ഈ പൂജ പതിവായി നിർവ്വിഘ്നം നടത്തിക്കുന്നതിനായി അദ്ദേഹം തന്റെ ശമ്പളക്കാരിൽ ചിലരെ അവിടെ താമസിപ്പിച്ചു. അവർക്കു താമസിക്കു ന്നതിന് ഒരു മഠം പണിയിച്ചുകൊടുക്കുകയും ചെയ്തു. ഇത്രയുമൊക്കെ ക്കഴിച്ചിട്ടാണ് തമ്പുരാൻ മടങ്ങിപ്പോയത്. അത്രയും കാലം ഏറ്റുമാനൂർ മഹാദേവനെ ഭജിച്ചുകൊണ്ട് മാധവിത്തമ്പുരാട്ടിയും അവിടെത്താമസി ച്ചിരുന്നു. തമ്പുരാട്ടിയുടെ വകയായി ഏർപ്പെടുത്തിയ പൂജ ഇപ്പോഴും അവിടെ പതിവായി നിർവ്വിഘ്നം നടന്നുവരുന്നുണ്ട്. ആ പൂജയ്ക്ക് 'മാധവിപ്പള്ളിപ്പൂജ' എന്നാണ് പേരു പറഞ്ഞുവരുന്നത്. പൂജ വകയ്ക്കായി ദേവസ്വത്തിലേക്ക് ഏൽപ്പിച്ചുകൊടുത്ത നിലത്തിന് 'മാധവിപ്പള്ളിനില' മെന്നും പുരയിടങ്ങൾക്ക് 'മാധവിപ്പള്ളിപ്പുരയിട'മെന്നും ഇപ്പോഴും പേരു പറഞ്ഞുവരുന്നു. ഈ പുജയ്ക്കു നീലക്കരിമ്പിന്റെ ആറുപലം ശർക്കരയും ആറു നാളികേരവും രണ്ടു തുടം നെയ്യും ഇരുനാഴി അരിയുമായിട്ട് ഒരു ഇടിച്ചു പിഴിഞ്ഞ പായസവും ഒരു പറ അരി വെള്ള നിവേദ്യവും വിളക്കു വകയ്ക്ക് നാഴി എണ്ണയുമാണ് പതിവ്.

കൊല്ലം 929-ആമാണ്ട് വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ അവിടെ പ്രവേശിച്ചപ്പോൾ മാധവിപ്പിള്ളനിലത്തിലെ വിളവും മാധവിപ്പിള്ളപ്പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും തന്നിമിത്തം മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തദ്ദോ‌ഷപരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെയ്ക്കുകയും മാണിക്കം ദേശത്തുൾപ്പെട്ട 168 പറ നിലവും ഇരുപത്തി മൂന്നര മുറി പുരയിടവും ഒരു മഠവും ഏറ്റുമാനൂർ മഹാദേവനായി ദേവസ്വത്തിലേയ്ക്കു വെച്ചൊഴിഞ്ഞു കൊടുക്കുകയും ചെയ്തതായി ഒരു പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. ഈ ഏഴര പൊന്നാനകളെ 973- ആമാണ്ട് നാടു നീങ്ങിയ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കിച്ചു വൈക്കത്തപ്പനു വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തി യപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ വിരോധം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും മറ്റും ഒരൈതിഹ്യ മുണ്ട്. മേൽപറഞ്ഞ പ്രായശ്ചിത്തച്ചാർത്തുകൊണ്ട് ആദ്യം പറഞ്ഞതുതന്നെ വാസ്തവമാണെന്നു വിചാരിക്കാം. ഏതുവിധമായാലും ഈ പൊന്നാനകൾ ഇപ്പോഴും ഏറ്റുമാനൂരുണ്ടെന്നുള്ളതിൽ പക്ഷാന്തരത്തിനവകാശമില്ല. മരംകൊണ്ടുണ്ടാക്കി സ്വർണ്ണത്തകിടുകൊണ്ടു പൊതിഞ്ഞ ഏഴര (ഏഴു വലിയതും ഒന്നു ചെറിയതുമായ) പ്പൊന്നാനകളെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ആണ്ടുതോറും ഉത്സവകാലത്ത് ഭണ്ഡാരത്തിൽ നിന്നെടുത്ത് വിളക്കിനും മറ്റുമുള്ള എഴുന്നള്ളത്തുസമയത്ത് അകമ്പടിയായി കൊണ്ടു നടക്കുന്നത് പതിവായിക്കാണുന്നുണ്ടല്ലോ. ഈ പൊന്നാനകളും പഴുക്കാ ക്കുലയും കൂടാതെ ഓരോ കാലത്ത് ഓരോ രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും നടയ്ക്കു വച്ചിട്ടുള്ളതായ വലംപിരിശംഖ്, നെല്ലുമാണിക്യം മുതലായ അനേകം ദിവ്യവസ്തുക്കളും പൊന്നുപണവും പണ്ടങ്ങളുമായി അസംഖ്യം മുതലും ഏറ്റുമാനൂർ മഹാദേവന്റെ ഭണ്ഡാരത്തിലിരിക്കുന്നുണ്ട്. 'ചൊൽക്കൊള്ളുന്നേറ്റുമാനൂരധിപതി ഭഗവാൻ വിത്തമാർജിച്ചനേകം വെയ്ക്കുന്നു' എന്നുള്ളതു പ്രസിദ്ധമാണല്ലോ. തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജ്യം പിടിച്ചടക്കാനായി സൈന്യസമേതം ആക്രമിച്ച സമയം അവിടെ തേവാരക്കാരനായിരുന്ന കാക്കൂർ ചെമ്മന്തട്ടമഠത്തിൽ നമ്പൂരി തേവാരവിഗ്രഹങ്ങളും സാളഗ്രാമ ങ്ങൾ മുതലായവയുമെടുത്തുകൊണ്ട് ഗൂഢമായി പെട്ടെന്ന് വള്ളം കേറിപ്പോയി. ഈ വർത്തമാനം ചാരമുഖേന ഗ്രഹിച്ച മഹാരാജാവും ഒരു ഓടിവള്ളത്തിൽ കയറി പിന്നാലെ ചെന്നു. മധ്യേമാർഗം നമ്പൂരിയെ വെട്ടിക്കൊന്ന് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങളെ ടുത്തുംകൊണ്ട് മടങ്ങിപ്പോന്നു. ആ ബ്രഹ്മഹത്യാദോ‌ഷം തീരുന്നതിനായി മഹാരാജാവു കഠിനനി‌ഷ്ഠയോടുകൂടി ഏറ്റുമാനൂർ ദേവനെ നാൽപ ത്തൊന്നു ദിവസം ഭജിക്കുകയും മഹാദേവപ്രസാദത്താൽ ആ ദോ‌ഷം തീരുകയും ചെയ്തു. മഹാരാജാവു ഭജനം കാലം കൂടിയത് ഒരു തുലാമാസത്തിൽ തിരുവോണദിവസമായിരുന്നു. അതിനാൽ മഹാരാജാവു താൻ വെട്ടിക്കൊന്ന നമ്പൂരിയുടെ ഇല്ലക്കാരുൾപ്പടെ വേങ്ങാട്ടുഗ്രാമത്തി ലുള്ള 141 ഇല്ലക്കാരെയും തലേദിവസം വൈകുന്നേരം തന്നെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ വരുത്തി, അന്നും പിറ്റേദിവസവുമായി മൂന്നുനേരം ചതുർവ്വിധ വിഭവങ്ങളോടുകൂടി ഭക്ഷണവും തിരുവോണദിവസം 101 പണവും 12 വസ്ത്രവും വീതം ദക്ഷിണയും (ദാനവും) അവർക്കെല്ലാവ ർക്കും കൊടുത്ത് സന്തോ‌ഷിപ്പിച്ച് അനുഗ്രഹം വാങ്ങുകയും ഇപ്രകാരം ആണ്ടുതോറും ആ മഹാദേവസന്നിധിയിൽ വച്ചു നടത്തുന്നതിനു നിശ്ചയിക്കുകയും ചെയ്തു. ആണ്ടുതോറും തുലാമാസത്തിൽ തിരുവോണ ദിവസവും തലേദിവസം വൈകുന്നേരവുമായി വേങ്ങാട്ടുഗ്രാമക്കാരായ 141 നമ്പൂരിമാർക്കു മൂന്നു നേരത്തെ സദ്യയും 101 പണവും 12 വസ്ത്രവും വീതം തിരുവോണദിവസം ദാനവും ഏറ്റുമാനൂർ മഹാദേവസന്നിധിയിൽ വെച്ചു മഹാരാജാവു തിരുമനസ്സിലെ വകയായി ഇപ്പോഴും നടത്തി വരുന്നുണ്ട്. ഈ അടിയന്തിരത്തിനു 'പട്ടത്താനം' എന്നാണ് പേരു പറഞ്ഞുവരുന്നത്. ഇപ്പോൾ ഈ ദാനം മഹാരാജാവു തിരുമനസ്സിലെ പ്രതിനിധിയായി ഏറ്റുമാനൂരെത്തി നടത്തിവരുന്നത് വഞ്ഞിപ്പുഴത്തമ്പുരാ നാണ്. ഇതിലേയ്ക്കു തമ്പുരാനു ചില അനുഭവങ്ങൾ കൽപിച്ചുവച്ചിട്ടുമുണ്ട്.

ഏറ്റുമാനൂർ ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ വലിയ ബലിക്കല്ലിന്റെ പടിഞ്ഞാറുവശത്തായി ഒരു വലിയ തൂക്കുവിളക്കുണ്ട്. അതു മേൽത്തട്ടിന്മേൽ ഒരു കുറ്റിയും വളയും തറച്ച് അതിന്മേലാണു തൂക്കിയി രിക്കുന്നത്. ആ വിളക്കിനു സാധാരണയായി പറഞ്ഞു വരുന്ന പേര് 'വലിയ വിളക്ക്' എന്നാണ്. അതു വാടാവിളക്കായി എന്നും അഹോരാത്രം കത്തിക്കൊണ്ടുതന്നെ നിൽക്കുന്നു. ആ വിളക്കു വകയ്ക്കു ദേവസ്വത്തിൽ നിന്നും യാതൊരു ചെലവും പതിവില്ല. ആ വിളക്കു വകയ്ക്കായി വഴിപാടായിട്ടു വരുന്ന എണ്ണകൊണ്ട് ആ ചെലവു നടക്കുന്നുണ്ടെന്നു മാത്രമല്ല, ആണ്ടുതോറും 100-150 ചോതന എണ്ണവീതം മിച്ചം വരുന്നുണ്ട്. ഏറ്റുമാനൂർ വലിയ വിളക്കു കൊളുത്തിക്കുക പ്രാധാനമായിട്ടുള്ള ഒരു വഴിപാടാണ്. ബാധോപദ്രവമുള്ളവർ അവിടെ ഭജനമിരിക്കുകയോ ദർശനത്തിനായി നടയിൽ ചെല്ലുകയോ ചെയ്താൽ തുള്ളി സത്യംചെയ്ത് ഒഴിഞ്ഞു പോകുക സാധാരണമാണ്. അങ്ങനെ സത്യം ചെയ്യുന്നതെല്ലാം ഈ വലിയ വിളക്കു പിടിച്ചാണ്. ഈ വിളക്കിന്റെ അടിത്തട്ടിനു മുകളിലായി ഒരു മൂടിയുണ്ട്. അതിന്മേൽ ദീപജ്വാല തട്ടി എല്ലായ്പോഴും മ‌ഷി പിടിച്ചിരിക്കും. ആ മ‌ഷിയെടുത്തു കണ്ണെഴുതിയാൽ സകലവിധ നേത്രരോഗങ്ങളും മറ്റുള്ള വ്യാധികളും ശമിക്കുമെന്നുള്ളതു പ്രസിദ്ധമാണ്. പലവിധത്തിലുള്ള ചികിത്സകൾ ചെയ്തിട്ടും ഭേദമാകാത്ത നേത്രരോഗങ്ങൾ ഈ മ‌ഷിയെടുത്ത് കണ്ണെഴുതിയിട്ട് പലർക്കും ഭേദമായിട്ടുണ്ട്. ഇപ്രകാര മെല്ലാം മാഹാത്മ്യമുള്ള ഈ വിളക്ക് ഇവിടെ വന്നുചേർന്നതെങ്ങനെയാണെന്നുകൂടി വായനക്കാർ അറിഞ്ഞിരിക്കേണ്ടതാകയാൽ അതു താഴെ പറഞ്ഞുകൊള്ളുന്നു.

ഏറ്റുമാനൂർ മഹാക്ഷേത്രം ജീർണ്ണോദ്ധാരണാർത്ഥം കൊല്ലം 717-ആമാണ്ട് അനുജ്ഞ വാങ്ങി പണി ആരംഭിക്കുകയും 721-ആമാണ്ട് പണി കഴിഞ്ഞു ദ്രവ്യകലശം മുതലായവ നടത്തുകയും ചെയ്തു. നാലാം കലശം കഴിഞ്ഞ ദിവസം ഊരാൺമക്കാരും സമുദായവും ക്ഷേത്രസംബന്ധികളും മറ്റും കൃതാർത്ഥതയോടും സന്തോ‌ഷത്തോടുംകൂടി പടിഞ്ഞാറേ ഗോപുരത്തിങ്കൽക്കൂടി അമ്പലം പണിയും കലശവും നിശ്ചിതകാലത്തു തന്നെ നി‌ഷ്പ്രയാസം കഴിഞ്ഞുകൂടിയതിനെക്കുറിച്ചും മഹാദേവന്റെ മാഹാത്മ്യത്തെപ്പറ്റിയും മറ്റും ഓരോന്നു പറഞ്ഞുകൊണ്ടു നിന്ന സമയം ദാരിദ്യ്രദേവതയുടെ മൂർത്തിയോ എന്നു തോന്നുമാറ് പ്രാകൃതവേ‌ഷനായ ഒരു മൂശാരി മേൽപറഞ്ഞ പ്രകാരം അടിത്തട്ടിനു മുകളിൽ ഒരു മൂടിയും തറച്ചുതൂക്കാനുള്ള കുറ്റി, വളയം, തുടൽ ഇവയുള്ളതുമായ ഒരു വലിയ തൂക്കുവിളക്ക് അവിടെ കൊണ്ടുവന്നു വച്ചിട്ട് "ഈ വിളക്ക് ഇവിടെ എടുത്തുകൊണ്ട് എനിക്കു വല്ലതും തരണം. ഇന്നതു കിട്ടണമെന്നില്ല; ഇന്നത്തെ ചെലവിനുള്ള വക കിട്ടിയാലും മതി. ഈ വിളക്കു വളരെ മാഹാത്മ്യമുള്ളതാണ്. ഇവിടെ എടുക്കാതെയിരിക്കരുത്" എന്നു പറഞ്ഞു. അപ്പോൾ അവിടെ കൂടിയിരുന്നവരിൽ ഒരാൾ, "ഈ വിളക്കിന്റെ മാഹാത്മ്യമെന്താണ്? ഇതിൽ എണ്ണ ഒഴിക്കാതെ കത്തുമോ?" എന്നു ചോദിച്ചു. അതിനുത്തരമായി മൂശാരി, "ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യം കൊണ്ട് അങ്ങനെയും വന്നേക്കാം" എന്നു പറഞ്ഞു. അവിടെ കൂടിയിരുന്നവർ ഓരോരുത്തരും ആ വിളക്കെടുത്തു മാറ്റിവെയ്ക്കാൻ നോക്കീട്ടു സാധിച്ചില്ല. അപ്പോൾ ഒരാൾ, "രണ്ടുപേരെടുത്താൽ പൊങ്ങാത്ത ഈ വിളക്ക് ഇവിടെ എവിടെയാണ് തൂക്കുന്നത്? ഇതെടുത്തു തൂക്കുന്നതാരാണ്? ഇത് അസാദ്ധ്യമായ കാര്യമാണ്" എന്നു പറഞ്ഞു.

ഈ സമയം ഊരാൺമക്കാരായ നമ്പൂരിമാരിൽ ഒരാൾ ഉറക്കെ അട്ടഹസിച്ചുകൊണ്ടു തുള്ളിയുറഞ്ഞു ചെന്ന് ഇടതുകൈകൊണ്ട് ആ വിളക്കു നി‌ഷ്പ്രയാസം എടുത്തുകൊണ്ട് ബലിക്കൽപ്പുരയിലേക്ക് ഓടി പ്പോയി. പിന്നാലെ അവിടെ കൂടിയിരുന്ന ജനങ്ങളും ചെന്നു. അവർ അവിടെയെത്തിയപ്പോൾ വലിയ ബലിക്കല്ലിനോടടുത്ത് പടിഞ്ഞാറുഭാഗ ത്തായി മേൽത്തട്ടിന്മേൽ കുറ്റിയും വളയവും തറച്ചു വിളക്കു തൂക്കിയിരിക്കുന്നതായും തുള്ളിയ നമ്പൂരി സ്വബോധത്തോടു കൂടി സ്വസ്ഥനായി അവിടെ നിൽക്കുന്നതായും കണ്ടു. ഉടനെ ചിലർ, 'ഈ വിളക്ക് ഇപ്പോൾ തന്നെ കത്തിക്കണം' എന്നു പറഞ്ഞ് എണ്ണയും തിരിയും കൊണ്ടുവന്നു. തിരി വിളക്കിലിട്ട് എണ്ണയൊഴിക്കുന്നതിനു മുമ്പായി അതിഭയങ്കരമായ ഒരു ഇടിയും മിന്നലുമുണ്ടായി. അതോടുകൂടി അവിടെക്കൂടിയിരുന്നവർക്കെല്ലാം കുറച്ചു സമയത്തേക്കു കണ്ണു കാണാൻ വയ്യാതെയായിപ്പോയി. എല്ലാ വർക്കും കണ്ണു കാണാറയപ്പോൾ വിളക്കിൽ എണ്ണ നിറഞ്ഞിരിക്കുന്നതായും വിളക്കു കത്തുന്നതായും കണ്ടു. കൊണ്ടുചെന്നുവെച്ച എണ്ണ മുഴുവനും അവിടെത്തന്നെ ഇരിക്കുന്നുമുണ്ടായിരുന്നു. ഇപ്രകാരമാണ് ഈ വലിയ വിളക്കിന്റെ ആഗമം.

എല്ലാവരും വിസ്മയാകുലരായി കുറച്ചുനേരം നിന്നതിന്റെ ശേ‌ഷം അവർക്കു മൂശാരിയുടെ കാര്യം ഓർമവന്നു. 'അവനു വല്ലതും കൊടുത്തയയ്ക്കണം. അവനൊരു പാവമാണ്. നേരം വൈകിത്തുടങ്ങി. അവന് അത്താഴത്തിന് ഇവിടെനിന്നു വല്ലതും കിട്ടി കൊണ്ടുചെന്നിട്ടു വേണമായിരിക്കും' എന്നു പറഞ്ഞുകൊണ്ട് എല്ലാവരും വീണ്ടും ഗോപുരത്തിങ്കലെത്തി. മൂശാരിയെ അവിടെക്കാണാഞ്ഞിട്ടു നാലു ദിക്കിലേക്കും ആളുകളെ അയച്ച് അന്വേ‌ഷിപ്പിച്ചു. അവിടെയെങ്ങും അവനെ കണ്ടില്ല. അവൻ ഏതു ദിക്കുകാരനെന്നോ എവിടെനിന്നു വന്നു എന്നോ എങ്ങോട്ടു പോയി എന്നോ അറിയാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട് അവൻ കേവലം ഒരു മൂശാരി അല്ലായിരുന്നു എന്നും ഒരു ദിവ്യനായിരുന്നു എന്നും എല്ലാവരും തീർച്ചപ്പെടുത്തി. രണ്ടുപേർകൂടിപ്പിടിച്ചാൽ നീക്കിവെയ്ക്കാൻ കഴിയാത്തതായ ആ വിളക്ക് അവൻ തനിച്ച് എടുത്തുകൊണ്ടുവന്നപ്പോൾത്തന്നെ അവൻ കേവലമൊരു മനു‌ഷ്യനല്ലെന്ന് അറിയേണ്ടതായിരുന്നു. അപ്പോൾ അതിനെക്കുറിച്ച് ആരും ഓർത്തില്ല എന്നേയുള്ളു.

ഇങ്ങനെ ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യത്താൽ അവിടെയുണ്ടായിട്ടുള്ള അത്ഭുതങ്ങൾ പറഞ്ഞാൽ ഒരിക്കലും അവസാനിക്കുകയില്ല. അതിനാൽ ഈ അടുത്ത കാലത്തുണ്ടായ ഒരത്ഭുതസംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസത്തെ സമാപിപ്പിക്കാമെന്നു വിചാരിക്കുന്നു.

വയോവൃദ്ധനായ ഒരു പരദേശബ്രാഹ്മണൻ ചേർത്തലെയുള്ള ധനവാനായ ഒരു തിരുമുൽപാടിന്റെ അടുക്കൽചെന്ന്, "എന്റെ കൈവശം ആയിരം രൂപയുണ്ട്. ഇത് എന്റെ ചെറുപ്പം മുതൽ ഓരോ സ്ഥലങ്ങളിൽ സദ്യയ്ക്കു ദേഹണ്ഡം (പാചകവൃത്തി) കഴിച്ചും പ്രതിഗ്രഹം വാങ്ങിയും മറ്റും വളരെ കഷ്ടപ്പെട്ടു സമ്പാദിച്ചതാണ്. ഇതല്ലാതെ എനിക്കു വേറെയാതൊരു സമ്പാദ്യവുമില്ല. ഇപ്പോൾ എനിക്ക് അധ്വാനിക്കാൻ ശേ‌ഷിയില്ലാതെയായിരിക്കുന്നു. രണ്ടുമൂന്നു കുട്ടികളുള്ളവർക്ക് ഒന്നും ചെയ്‌വാൻ പ്രായമായിട്ടില്ല. ഭാര്യയ്ക്ക് ദേഹത്തിനു നല്ല സുഖമില്ല. ഈ പണത്തിന്റെ പലിശകൊണ്ടുവേണം നിത്യവൃത്തി കഴിഞ്ഞുകൂടാൻ. അതിനാൽ ഈ രൂപ ഇവിടുന്ന് ആർക്കെങ്കിലും കൊടുത്തു പലിശ ഈടാക്കിത്തന്ന് ഈ പാവപ്പെട്ട ബ്രാഹ്മണകുടുംബത്തെ ഇവിടുന്നു രക്ഷിക്കണം. മറ്റാരുടെ കൈവശവും കൊടുക്കാൻ എനിക്കു വിശ്വാസമില്ല. ഇവിടെ ഏർപ്പാടുള്ളവർ ധാരാളമുള്ളതുകൊണ്ട് ഇവിടെയ്ക്ക് ഇതൊരു ബുദ്ധിമുട്ടായി വരികയുമില്ലല്ലോ" എന്നു പറഞ്ഞു. അതുകേട്ടു തിരുമുൽപാട്, "ഇതു വാങ്ങി ആർക്കെങ്കിലും കൊടുത്തു ശരിയായ പ്രമാണം വാങ്ങുകയും ആണ്ടുതോറും മുറയ്ക്കു പലിശ വാങ്ങി അങ്ങേക്കു തരികയും അതിനൊക്കെ കണക്കെഴുതുകയും മറ്റും പ്രയാസമുള്ള കാര്യമാണ്. ചിലർക്കു കൊടുത്തിട്ടു കിട്ടാതെ വന്നാൽ അന്യായം കൊടുത്ത് ഈടാക്കേണ്ടാതായും വരും. അപ്പോൾ കുറേശ്ശെ പാഴ്ചെലവും ബുദ്ധിമുട്ടും വേണ്ടിവന്നേക്കും. ചിലപ്പോൾ പണം പലിശയ്ക്കു പോകാതെ ഇരിപ്പായിപ്പോയാലും ഞാൻ അങ്ങേയ്ക്കു പലിശ തരണമല്ലോ. അതെനിക്കു നഷ്ടകാരണമായിത്തീരുമല്ലോ. ഇങ്ങനെയൊക്കെയാണ് പരമാർത്ഥസ്ഥിതി എങ്കിലും അങ്ങ് എന്റെ അടുക്കൽ വന്ന് അപേക്ഷിച്ചിട്ടു ഞാൻ തീരെ ഉപേക്ഷിക്കുന്നതു കഷ്ടമാണല്ലോ. അതിനാൽ ആയിരം രൂപയ്ക്ക് ആണ്ടിൽ അറുപതു രൂപ പലിശയായിട്ടു സമ്മതമുണ്ടെങ്കിൽ രൂപ തന്നേക്കൂ; ഞാൻ എടുത്തുകൊള്ളാം. പണം പലിശയ്ക്കു പോകാതെ ഇവിടെ ഇരുന്നു പോയാലും ഈ പലിശ ഞാൻ തന്നേക്കാം. ഒരു ബ്രാഹ്മണകുടുംബം രക്ഷിക്കാനായിട്ടു സ്വൽപം നഷ്ടവും ബുദ്ധിമുട്ടും വന്നാലും അതൊന്നും ഒരു വലിയ കാര്യമായി ഞാൻ വിചാരിക്കുന്നില്ല. പലിശ ഞാൻ പറഞ്ഞതിൽ കൂടുതൽ വേണമെന്നുണ്ടെങ്കിൽ പണം ഇവിടെ വേണ്ടാ. വേറെ ആർക്കെങ്കിലും കൊടുത്തുകൊള്ളൂ" എന്നു പറഞ്ഞു. പലിശ സ്വൽപം കുറഞ്ഞാലും മുതലിനു ദോ‌ഷം വരികയില്ലല്ലോ എന്നു വിചാരിച്ചു ബ്രാഹ്മണൻ തിരുമുൽപാടു പറഞ്ഞതുപോലെ തന്നെ പലിശ സമ്മതിച്ചു രൂപ കൊടുത്തു. തിരുമുൽപാട് രൂപ ആയിരവും എണ്ണിയെടുത്തുകൊണ്ട് അതിന് ബ്രാഹ്മണന് ഒരു പ്രമാണവും എഴുതിക്കൊടുത്തു. പ്രമാണം വാങ്ങിക്കൊണ്ടു ബ്രാഹ്മണൻ അപ്പോൾതന്നെ പോവുകയും ചെയ്തു. പിന്നെ ആണ്ടു തികഞ്ഞപ്പോൾ ബ്രാഹ്മണൻ തിരുമുൽപാടിന്റെ അടുക്കലെത്തി. ഉടനെ തിരുമുൽപാടു പലിശവക ഉറുപ്പിക അറുപതും എണ്ണിക്കൊടുക്കുകയും ബ്രാഹ്മണൻ അതു വാങ്ങിക്കൊണ്ടു രശീതു കൊടുക്കുകയും ചെയ്തു.

അങ്ങനെ അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ പ്രമാണത്തിനു കാലഹരണം സംഭവിക്കാറായതിനാൽ കാലഹരണം വരുന്നതിന്റെ തലേദിവസം ബ്രാഹ്മണൻ തിരുമുൽപാടിന്റെ അടുക്കൽ ചെന്ന്, "നമ്മുടെ പ്രമാണത്തിന് കാലഹരണദോ‌ഷം സംഭവിക്കാറായിരിക്കുന്നു. അതിനാൽ അതൊന്നു മാറിയെഴുതിത്തന്നാൽ കൊള്ളാം. എനിക്ക് അവിടുത്തെപ്പേരിൽ അവിശ്വാസമുണ്ടായിട്ടു പറയുന്നതല്ല. പ്രമാണത്തിനു കാലഹരണം വന്നാലും ഇവിടെ നേരുകേടു പറയുകയില്ലെന്ന് എനിക്കു നല്ല ധൈര്യമുണ്ട്. എങ്കിലും മനു‌ഷ്യാവസ്ഥയല്ലേ? പ്രമാണം ശരിയായിത്തന്നെ ഇരിക്കട്ടെ എന്നു വിചാരിച്ചു പറയുന്നതാണ്. ഞാൻ അഗതിയാണെന്നും എനിക്കു വേറെ സമ്പാദ്യമൊന്നും ഇല്ലെന്നും അറിയാമല്ലോ" എന്നു പറഞ്ഞു. അപ്പോൾ തിരുമുൽപാട്, "പ്രമാണത്തിനു നാളെ കാലഹരണ മാകും എന്നുള്ള കാര്യം ഞാൻ ഓർത്തുകൊണ്ടു തന്നെയാണിരിക്കുന്നത്. ഇനി പ്രമാണം മാറിയെഴുതാനും, അങ്ങേയ്ക്കു പലിശ തന്നു കൊണ്ടിരി ക്കാനും മറ്റും എന്നെക്കൊണ്ടു സാധിക്കയില്ല. ഇവിടെയുള്ള കൊടുക്ക വാങ്ങലുകളെല്ലാംതന്നെ ഇനി മതിയാക്കണമെന്നാണ് ഞാൻ വിചാരിക്കു ന്നത്. അങ്ങേയ്ക്കു തരുവാനുള്ള ഒരാണ്ടത്തെ പലിശയും മുതലും നാളെ രാവിലെ വന്നാൽ തന്നേക്കാം. പണം ഇവിടെ തയ്യാറുണ്ട്. ഒരു നൂറോ നൂറ്റമ്പതോ ഉറുപ്പിക മാത്രമേ പോരാതെയുള്ളു. അതു നാളെ രാവിലെ ഉണ്ടാവും. എനിക്ക് ഒരാൾ ഒരഞ്ഞൂറുറുപ്പിക പലിശ തരാനുണ്ട്. അതു നാളെ കാലത്ത് ഏഴുമണിക്കുമുമ്പ് ഇവിടെ കൊണ്ടുവരാമെന്നാണ് അയാൾ പറഞ്ഞിരിക്കുന്നത്. അയാളെ ഞാൻ ഇന്നലെ വൈകുന്നേരവും കണ്ടു പറഞ്ഞിട്ടുണ്ട്"എന്നു പറഞ്ഞു. അതു കേട്ടു ബ്രാഹ്മണൻ, "മുതൽ കുറച്ചുകാലം കൂടെ ഇവിടെത്തന്നെ നിറുത്തിയാൽ കൊള്ളാമെന്നാണ് എന്റെ ആഗ്രഹം" എന്നു പറഞ്ഞു. "ഇനി അതിനൊക്കെ പ്രയാസമാണ്. അങ്ങു പണം വേറെ ആർക്കെങ്കിലും കൊടുത്തുകൊള്ളണം. മുതലുള്ള ആളായിരിക്കുകയും വസ്തു ഈടു കാണിച്ച് പ്രമാണം തരികയും ചെയ്താൽ പിന്നെ പേടിക്കാനെന്താണുള്ളത്? പണം തന്നില്ലെങ്കിൽ നമുക്കീടാക്കാമല്ലോ?" എന്നു തിരുമുൽപാടു പറയുകയാൽ ബ്രാഹ്മണൻ ഒടുക്കം അങ്ങനെ സമ്മതിച്ച് അന്നവിടെത്താമസിച്ചു. പിറ്റേദിവസം കാലത്തു മണി ഏകദേശം എട്ടായപ്പോൾ തിരുമുൽപ്പാട്, "അയാൾ വന്നില്ലല്ലോ, ഞാനൊന്നിറങ്ങി അയാളെ അന്വേ‌ഷിക്കട്ടെ. താമസിക്കയില്ല; ക്ഷണത്തിൽ വന്നേക്കാം. പണം അതു കിട്ടാനില്ലെങ്കിൽ വേറെ ഉണ്ടാകും. എങ്ങനെയായാലും കാര്യത്തിനു കുഴപ്പമില്ല. ഞാൻ മടങ്ങി വരുമ്പോഴേയ്ക്കും അങ്ങ് കുളിച്ച് ഊണുകഴിക്കണം. പണവും കൊണ്ടു പോകുമ്പോൾ കുളിക്കാനുമുണ്ണാനുമായി വഴിക്കു വല്ല സ്ഥലത്തും കയറു ന്നതു ശരിയല്ല; വല്ലതും അനർഥമുണ്ടായാൽ വി‌ഷമമാണ്. കാലം കലിയുഗമല്ലേ? ഇപ്പോൾ ആരെയും വിശ്വസിക്കാൻ പാടില്ല. പണം ആളെക്കൊല്ലിയാണ്; നല്ലപോലെ സൂക്ഷിക്കണം. 'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നുണ്ടല്ലോ" എന്നു പറഞ്ഞിട്ട് അവിടെനിന്ന് ഇറങ്ങിപ്പോയി. ബ്രാഹ്മണൻ കുളിയും ഊണും കഴിച്ചു തിരുമുൽപ്പാടിന്റെ വരവിനെത്തന്നെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. നേരം പത്തുമണിയായി. പന്ത്രണ്ടുമണിയായി, രണ്ടുമണിയായി. തിരുമുൽപ്പാടിനെക്കാണുന്നില്ല. അപ്പോൾ ബ്രാഹ്മണനു കുറേശ്ശെ ദുശ്ശങ്ക തുടങ്ങി. അന്നു പ്രമാണം മാറിയെഴുതുകയോ അന്യായം കോടതിയിൽ കൊടുക്കുകയോ ചെയ്തില്ലെങ്കിൽ കാലഹരണമാവും. സംഖ്യ ആയിരം രൂപായ്ക്ക് മേലുള്ളതിനാൽ അന്യായം കൊടുക്കണമെങ്കിൽ ആലപ്പുഴ ജില്ലാക്കോർട്ടിൽ വേണം. രണ്ടുമണിക്കു തന്നെ പോയാലും കച്ചേരി പിരിയുന്നതിനുമുമ്പ് ആലപ്പുഴച്ചെന്ന് അന്യായമെഴുതിച്ചു കോടതിയിൽ കൊടുക്കുന്ന കാര്യം അസാധ്യമാണല്ലോ. അതിനാൽ ബ്രാഹ്മണൻ മനസ്സിലെ വ്യസനവും പരിഭ്രമവും പുറത്തുകാണിക്കാതെ ധൈര്യത്തോടുകൂടി അവിടെത്തന്നെയിരുന്നു.

ഏകദേശം മൂന്നു മണിയായപ്പോൾ തിരുമുൽപ്പാടു മടങ്ങിയെത്തി. അദ്ദേഹം അതുവരെ കുളിക്കുകയും ഉണ്ണുകയും ഉണ്ടായിട്ടില്ലായിരുന്നു. അതിനാൽ ഗൃഹത്തിലെത്തിയ ക്ഷണത്തിൽ ഒന്നും മിണ്ടാതെ കുളിക്കാനുമുണ്ണാനും പോയി. കുളിയും ഊണും കഴിഞ്ഞപ്പോഴേയ്ക്കും നേരമേകദേശം മണി നാലരയോളമായി. അപ്പോൾ പുറത്തു ബ്രാഹ്മണന്റെ അടുക്കൽ വന്നു. "പണത്തിനായി ഓടി നടന്നതുകൊണ്ട് കുളിക്കാനും ഉണ്ണാനും ഒന്നും ഒത്തില്ല. ഇന്നു ഞാൻ ഇപ്പോഴാണ് ഊണു കഴിചത്. ഇങ്ങനെ ഒരു കഷ്ടപ്പാട് എനിക്ക് ഇതിനുമുമ്പ് ഒരിക്കലുമുണ്ടായിട്ടില്ല. അതുകൊണ്ട് തരക്കേടൊന്നുമില്ല. ഇന്ന് ഏതെങ്കിലും നേരം വൈകിയല്ലോ. നാളെ നേരത്തെ ഏർപ്പാടു തീർത്തേക്കാം" എന്നു പറഞ്ഞു. തിരുമുൽപ്പാട് പറഞ്ഞതിനെ വിശ്വസിച്ച് ബ്രാഹ്മണൻ അവിടെത്താമസിച്ചു. പിറ്റേദിവസം കാലത്തേ തിരുമുൽപ്പാട് ഉറക്കമുണർന്നു പുറത്തു വന്ന് ബ്രാഹ്മണനോട് "പ്രമാണമെടുക്കൂ, നോക്കട്ടെ" എന്നു പറഞ്ഞു. ഉടനെ അദ്ദേഹം പ്രമാണമെടുത്തു കൊടുത്തു. തിരുമുൽപ്പാട് പ്രമാണം വാങ്ങി നോക്കീട്ട്, "ഹേ! ഈ പ്രമാണത്തിനു കാലഹരണം വന്നുപോയല്ലോ. കാലഹരണം വന്ന പ്രമാണത്തിനു പണം കൊടുക്കുക ഇവിടെ പതിവില്ല. എനിക്കാരും തരാറുമില്ല. അതിനാൽ പണത്തിനായി ഇനി താമസിക്കണമെന്നില്ല. അങ്ങേക്കു പോകാം" എന്നു പറഞ്ഞു. ഇതു കേട്ടിട്ട് തിരുമുൽപ്പാടു നേരംപോക്കു പറയുകയാണെന്നു വിചാരിച്ചു ബ്രാഹ്മണൻ "ഹേ നേരംപോക്കു പറയാതെ പണം തന്ന് എന്നെ അയക്കണം. നേരം പുലരുന്നു. ഇനിയും ഇവിടെ താമസിക്കാൻ എനിക്കു നിവൃത്തിയില്ല" എന്നു പറഞ്ഞു. "താമസിക്കണമെന്നില്ല എന്നു ഞാൻ പറഞ്ഞില്ലേ? ഇങ്ങനെയുള്ള കാര്യങ്ങളിൽ നേരംപോക്കു പറയുക എനിക്കു പതിവില്ല ഞാൻ കാര്യമാണ് പറഞ്ഞത്. കാലഹരണം വന്ന പ്രമാണപ്രകാരമുള്ള പണം തരാൻ ഞാൻ തയ്യാറല്ല. ഇതു തീർച്ചയാണ്" എന്നു തിരുമുൽപ്പാട് ഗൌരവഭാവത്തോടുകൂടി വീണ്ടും പറഞ്ഞപോൾ ബ്രാഹ്മണനുണ്ടായ മനസ്താപം എത്രമാത്രമെന്നു പറയാൻ പ്രയാസം. അദ്ദേഹം വ്യസനസമേതം വീണ്ടും വളരെയൊക്കെ പറഞ്ഞുനോക്കി. യാതൊരു ഫലവുമുണ്ടായില്ല. തിരുമുൽപ്പാടു പണം കൊടുക്കുകയില്ലെന്നു തീർച്ചയായപ്പോൾ ആ സാധു കരഞ്ഞുകൊണ്ട് അവിടെനിന്ന് ഇറങ്ങി പ്പോയി. ഉടനെ ഒരു തോണിയിൽക്കയറി കായലിനു കിഴക്കേക്കരയിലിറങ്ങി വൈക്കത്തു ചെന്ന് കുളിയും നിത്യകർമാനു‌ഷ്ഠാനവും കഴിച്ചു ക്ഷേത്രത്തിലെത്തി വൈക്കത്തപ്പനെ തൊഴുതിട്ടു മണ്ഡപത്തിൽ കയറി ജപിച്ചുകൊണ്ടിരുന്നു. സദ്യയ്ക്ക് ഇലവെച്ചു തുടങ്ങീട്ടും അദ്ദേഹം അവിടെ നിന്ന് എണീറ്റില്ല. ഊണു കഴിക്കാനായി പലരും ചെന്നു വിളിച്ചിട്ടും അദ്ദേഹം പോയില്ല. ജലപാനം പോലും കഴിക്കാതെ അദ്ദേഹം അവിടെത്തന്നെ ഇരുന്നു. നേരം സന്ധ്യയായപ്പോൾ പോയി സന്ധ്യാവന്ദനം കഴിച്ചു തിരിച്ചുവന്നു. പിന്നെയും മണ്ഡപത്തിൽക്കയറി ജപിച്ചുകൊണ്ടിരുന്നു. അത്താഴശ്ശീവേലി കഴിഞ്ഞ് അമ്പലമടയ്ക്കാറായപ്പോൾ ചിലർ ചെന്നു പുറത്തിറങ്ങിപ്പോകണമെന്നു പറഞ്ഞതിനാൽ അദ്ദേഹം അവിടെ നിന്നിറങ്ങി കൊടിമരച്ചുവട്ടിൽ ചെന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ക്ഷേത്രം കാവൽക്കാർ ചെന്ന് അവിടെനിന്നുമിറങ്ങി മതിൽക്കു പുറത്തു പോകണമെന്നു പറയുകയാൽ അദ്ദേഹം പോയി കിഴക്കേ ഗോപുരത്തിന്റെ പുറത്തേത്തറയിൽ ചെന്നിരുന്നു. നേരം രാത്രി ഏകദേശം പത്തു മണിയായപ്പോൾ ഇരിക്കാൻ വയ്യാതെയായിട്ട് അദ്ദേഹം അവിടെക്കിടന്നു. വ്യസനം കൊണ്ട് ഉറക്കം വന്നില്ലെങ്കിലും വിശപ്പും ക്ഷീണവും കൊണ്ട് അദ്ദേഹം കണ്ണടച്ച് സ്വൽപമൊന്നു മയങ്ങി. അപ്പോൾ ഒരു വൃദ്ധബ്രാഹ്മണൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് "ഇവിടെ പട്ടിണി കിടക്കാൻ പാടില്ല അങ്ങ് ഏറ്റുമാനൂർചെന്ന് സങ്കടം പറയൂ. ഏറ്റുമാനൂർ ദേവൻ നിവൃത്തിയുണ്ടാക്കിത്തരും" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ കണ്ണു തുറന്ന് നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. ഇതു വൈക്കത്തപ്പന്റെ അരുളപ്പാടുതന്നെയാണ് എന്നു നിശ്ചയിച്ച് അദ്ദേഹം അവിടെനിന്നെണീറ്റു പതുക്കെ നടന്നുതുടങ്ങി. പിറ്റേദിവസം കാലത്തെ ഏകദേശം എട്ടുമണിയായപ്പോഴേയ്ക്കും അദ്ദേഹം ഒരുവിധത്തിൽ ഏറ്റുമാനൂരെത്തി. ഉടനെ പോയിക്കുളിച്ചു നിത്യകർമാദികൾ കഴിച്ചുകൊണ്ട് ക്ഷേത്രത്തിലെത്തി. മഹാദേവനെ വന്ദിച്ചിട്ടു മണ്ഡപത്തിലിരുന്നു ജപം തുടങ്ങി. നമസ്കാരമൂണു കാലമായപ്പോൾ പലരും ചെന്നു വിളിച്ചിട്ടും അദ്ദേഹം പോകാതെ ജപിച്ചുകൊണ്ടുതന്നെ ഇരുന്നു. അദ്ദേഹം അങ്ങനെ ഇരിക്കട്ടെ! ഇനി നമുക്കു തിരുമുൽപ്പാടിന്റെ സ്ഥിതി എങ്ങനെയിരിക്കുന്നു എന്നു നോക്കാം.

ബ്രാഹ്മണൻ ഏറ്റുമാനൂരെത്തിയ ദിവസം കാലത്തു പത്തുമണി യായപ്പോൾ തിരുമുൽപ്പടിനു മുളകരച്ചു തേച്ചതുപോലെയോ ഉമിത്തീയി ലിട്ടതുപോലെയോ ഇന്നവിധമെന്നു പറയാൻ വയ്യാത്തവിധം ദേഹമാസ കലം ഒരു നീറ്റലും പുകച്ചിലും തുടങ്ങി. അതു ക്രമേണ വർദ്ധിച്ച് തിരുമുൽപ്പാടിന് ഇരിക്കാനും കിടക്കാനും കുളിക്കാനും ഉണ്ണാനും ഒന്നും വയ്യാത്ത വിധത്തിലായി. ഉടനെ വൈദ്യന്മാരും മന്ത്രവാദികളുമൊക്കെയെത്തി ചികിത്സകളും മന്ത്രവാദങ്ങളുമൊക്കെത്തുടങ്ങി. അവരെല്ലാവരും പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചിട്ടും അദ്ദേഹത്തിനു സുഖക്കേടുകൂടിവന്നതല്ലാതെ ലേശം പോലും കുറഞ്ഞില്ല. പിന്നെ പ്രസിദ്ധനായ കായിക്കര മേനവനെ വരുത്തി പ്രശ്നം വയ്പിച്ചു നോക്കിച്ചപ്പോൾ ധനസംബന്ധമായ ഒരു കാര്യത്തിനായി ഒരു ബ്രാഹ്മണൻ ചെന്ന് ഏറ്റുമാനൂർ മഹാദേവനെ ശരണം പ്രാപിച്ചിരിക്കുന്നതിനാൽ ആ മഹാദേവന്റെ കോപം നിമിത്തമാണ് ഈ സുഖക്കേടുണ്ടായിരിക്കുന്നതെന്നും, ബ്രാഹ്മണനു കൊടുക്കാനുള്ള സംഖ്യ കൊടുത്തു ക്ഷമായാചനം ചെയ്യുകയും അത്രയും സംഖ്യ ഭണ്ഡാരത്തിലിട്ടു മഹാദേവനെ വന്ദിക്കുകയും ചെയ്യാതെ സുഖക്കേടു ഭേദമാവുകയില്ലെന്നും അങ്ങനെ ചെയ്താൽ ഉടനെ സുഖമാകുമെന്നും വിധിച്ചു. ഉടനെ തിരുമുൽപ്പാട് ആയിരത്തി ഒരുനൂറു രൂപ വീതം രണ്ടു കിഴി കെട്ടിയെടുപ്പിചുകൊണ്ട് ഒരു തോണിയിൽ കയറി പുറപ്പെട്ട് ഏറ്റുമാനൂർക്കു സമീപം അതിരമ്പുഴയെത്തി കരയ്ക്കിറങ്ങി നടന്ന് ഏറ്റുമാനൂർ ചെന്നു ചേർന്നു. അദ്ദേഹം കുളിച്ച് അമ്പലത്തിൽ ചെന്നപ്പോൾ ഉത്തമർണ്ണനായ ബ്രാഹ്മണൻ മണ്ഡപത്തിൽ ജപിച്ചുകൊണ്ടിരിക്കുന്നതു കണ്ട് ഒരു കിഴി അദ്ദേഹത്തിന്റെ മുമ്പിൽ വച്ചു നമസ്കരിച്ചു ക്ഷമായാചനം ചെയ്യുകയും മറ്റേക്കിഴിയിലെ സംഖ്യ ഭണ്ഡാരത്തിലിട്ട് മഹാദേവനെ വന്ദിക്കുകയും ചെയ്തു. ഇത്രയും ചെയ്തുകഴിഞ്ഞപ്പോൾ തിരുമുൽപ്പാടിനു സുഖക്കേടൊക്കെ മാറി പൂർണ്ണസുഖമായി. ബ്രാഹ്മണനു മനസ്താപം തീർന്നു സന്തോ‌ഷമായി. അദ്ദേഹം കിഴിയഴിച്ച് എണ്ണിനോക്കി ആയിരം രൂപയെടുക്കുകയും നൂറു രൂപ ഭണ്ഡാരത്തിലിടുകയും ചെയ്തു. പിന്നെ അദ്ദേഹവും തിരുമുൽപ്പാടും പോയി ഊണു കഴിച്ച് വീണ്ടും നടയ്ക്കൽ ചെന്ന് മഹാദേവനെ വന്ദിച്ചിട്ട് അവരവരുടെ ദേശങ്ങളിലേക്കു മടങ്ങിപ്പോയി. ആയിരത്തി അറുപതു രൂപ കൊടുക്കേണ്ടതു കൊടുക്കാതെയിരുന്ന തിരുമുൽപ്പാടിന് ആയിരത്തി ഒരുനൂറ്റി നാൽപതു രൂപ നഷ്ടവും കൊടുക്കേണ്ടതു കൊടുപ്പിച്ച ഏറ്റുമാനൂർ മഹാദേവനു ആയിരത്തി ഇരുന്നൂറു രൂപ ലാഭവുമായി. ഇപ്രകാരമൊക്കെയാണ് ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യം. ആ ദേവസ്വം തിരുവതാംകൂർ സർക്കാരിൽ ചേർത്തപ്പോൾ അവിടുത്തെ നിത്യനിദാനാദികൾക്കു മുമ്പുണ്ടായിരുന്ന പതിവിൽ വളരെ കുറച്ചിട്ടുണ്ട്. കാലഭേദം കൊണ്ട് അവിടുത്തെ പൂജാകർമാദികൾക്ക് വളരെ വൈകല്യവും വന്നിട്ടുണ്ട്. എങ്കിലും ദേവസാന്നിധ്യത്തിന് ഇപ്പോഴും അവിടെ യാതൊരു കുറവും വന്നിട്ടില്ല.

കടമറ്റത്ത് കത്തനാർ

 പ്രസിദ്ധ മാന്ത്രികനായിരുന്ന കടമറ്റത്തു കത്തനാരെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി കേരളവാസികളിൽ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. തിരുവിതാംകൂറിലുള്ള കുന്നത്തുനാടു താലൂക്കിൽ കടമാറ്റം എന്ന ദേശത്ത് ഒരു പാവപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പേരു 'പൗലൂസ്' എന്നായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ അദ്ദേഹത്തെ എലാവരും കൊച്ചുപൗലൂസ് എന്നായിരുന്നു വിളിച്ചിരുന്നത്. മാതാപിതാക്കന്മാർ മരിച്ചുപോവുകയും സഹോദരന്മാരും മറ്റും ഇല്ലാതെയിരിക്കുകയും ചെയ്യുകയാൽ ചെറുപ്പത്തിൽത്തന്നെ അദ്ദേഹം ആ കുടുംബത്തിൽ ഏകാകിയായിത്തീർന്നു. ഏറ്റവും ചെറുതായ ഒരു ചെറ്റപ്പൂരയില്ലാണ് ആ കുടുംബക്കാർ താമസിച്ചിരുന്നത്. നിത്യവൃത്തിക്കു യാതൊരു മാർഗ്ഗവുമില്ലാതെ ഏകാകിയായി ആ ചെറ്റപ്പുരയിൽ താമസ്സിക്കയെന്നുള്ളത് കൊച്ചുപൗലൂസിന് ഏറ്റവും ദു‌ഷ്കരവും ദുസ്സഹവുമായിത്തീർന്നു. അതിനാലവൻ ഒരു ദിവസം ആ വാസസ്ഥലത്തുനിന്നിറങ്ങി. സ്വദേശത്തുള്ള പള്ളിയിൽച്ചെന്നു തന്റെ കഷ്ടതയ്ക്കു എന്തെങ്കിലും നിവൃത്തിമാർഗ്ഗമുണ്ടാക്കിത്തരേണമെന്നു ഭക്തിപൂർവ്വം ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു. ആ സമയം ആ പളളിയിലെ പ്രധാന വികാരിയായ കത്തനാർ ദൈവപ്രേരിതനായിട്ടോ എന്നു തോന്നുമാറ് അവിടെ വരികയും കൊച്ചു പൗലൂസിനെ കണ്ടിട്ട് 'ഏറ്റവും സുമുഖനും കോമളനുമായ ഈ ബാലകൻ ദുസ്സഹദുഃഖപാരവശ്യത്തോടു കൂടി ഇവിടെ വന്നു മുട്ടുകുത്തി ഇപ്രകാരം പ്രാർത്ഥിക്കുന്നതിന്റെ കാരണമെന്തായിരിക്കും'എന്നു വിചാരിച്ച് അവനെ അടുക്കൽ വിളിച്ചു വിവരമെല്ലാം ചോദിക്കുകയും കൊച്ചു പൗലൂസ് തന്റെ കഷ്ടതകളെല്ലാം അദ്ദേഹത്തെ ഗ്രഹിപ്പിക്കുകയും ചെയ്തു. ഉടനെ ആർദ്രമാനസനായി ഭവിച്ച ആ കത്തനാർ,"നീ ഒട്ടും വ്യസനിക്കേണ്ടാ. ഇവിടെ വന്ന് എന്നോടുകൂടി താമസിച്ചുകൊള്ളുക. നിന്നെ ഞാനെന്റെ പുത്രനെപ്പോലെ വിചാരിച്ചു യാതൊരു ബുദ്ധിമുട്ടിനുമിടയാക്കാതെ രക്ഷിച്ചുകൊള്ളാം" എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി താമസിപ്പിച്ചു. വലിയ സമ്പന്നനായ ആ കത്തനാരുടെ വീട്ടിൽ അന്നവസ്ത്രാദികൾക്കു യാതൊരു ബുദ്ധിമുട്ടും കൂടാതെ ആ ബാലൻ സുഖമായി താമസിച്ചു.

കുറച്ചുദിവസത്തെ സഹവാസംകൊണ്ടു കൊച്ചുപൗലൂസ് ഏറ്റവും സുശീലനും നല്ല ബുദ്ധിമാനുമാണെന്നു മനസ്സിലാവുകയാൽ കത്തനാർ അവനെ ഒരു ഗുരുനാഥന്റെ അടുക്കലാക്കി യഥായോഗ്യം വിദ്യാഭ്യാസം ചെയ്യിക്കുകയും സുറിയാനിയും ഒരു കത്തനാരാകുന്നതിനു വേണ്ടുന്നവയുമെല്ലാം സ്വയമേവ പഠിപ്പിക്കുകയും ചെയ്തു. ഇങ്ങനെ അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോഴേക്കും കൊച്ചുപൗലൂസ് മലയാളം, സുറിയാനി എന്നീ ഭാ‌ഷകളിലും ഒരു പട്ടക്കാരൻ ഗ്രഹിച്ചിരിക്കേണ്ടുന്ന വി‌ഷയങ്ങളിലും അതിനിപുണനായിത്തീരുന്നു. അനന്തരം കൊച്ചുപൗലൂസിന് ശെമ്മാശുപട്ടം കൊടുത്തു. അന്നുമുതൽ ആ യുവാവിനെ എല്ലാവരും "പൗലൂസുശെമ്മാശൻ" എന്നു വിളിച്ചുതുടങ്ങുകയും ചെയ്തു.

അക്കാലത്ത് ആ കത്തനാർക്ക് അനവധി പശുക്കളും അവയെ മേയ്ക്കുന്നതിന് ഒരു ഭൃത്യനുമുണ്ടായിരുന്നു. ആ ഭൃത്യൻ രാവിലെ വല്ലതും ആഹാരം കഴിച്ചിട്ട് ഉച്ചയ്ക്കുണ്ണാൻ പൊതിച്ചോറും കെട്ടിയെടുത്തു പശുക്കളെയെല്ലാമഴിച്ചുവിട്ട് അടുക്കലുള്ള മലകളിൽക്കൊണ്ടുപോയി തീറ്റി, നേരം വൈക്കുമ്പോൾ പശുക്കളെയും കൊണ്ടു മടങ്ങിവരിക പതിവായിരുന്നു. ഒരു ദിവസം അവൻ പശുക്കളെയെല്ലാം തീറ്റി, നേരം വൈകിയപ്പോൾ എല്ലാറ്റിനെയും തിരിയെ അടിച്ചുകൊണ്ടുപോകുന്ന സമയം മദ്ധ്യേമാർഗ്ഗംനിന്ന് ഒരു വ്യാഘ്രം ചാടിവന്ന് ഒരു പശുവിനെ അടിച്ചുവീഴ്ത്തുകയും അതു കണ്ടശേ‌ഷം പശുക്കൾ വിരണ്ടു നാലുപുറത്തേക്കുമോടുകയും വ്യാഘ്രം അടിച്ചു വീഴ്ത്തിയ പശുവിനെ എടുത്തുകൊണ്ടു കാട്ടിലേക്കു പായുകയും ചെയ്തു. ഇതെല്ലാം കണ്ടു ഭയപരിതാപപരവശനായിത്തീർന്ന പശുപാലകഭൃത്യൻ ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടിച്ചെന്നു വിവരം കത്തനാരെ ധരിപ്പിച്ചു. പ്രാണാധിക സ്നേഹത്തോടുകൂടി രക്ഷിച്ചുകൊണ്ടിരിക്കുന്ന പശുക്കൾക്ക് ഇപ്രകാരം ആപത്തു നേരിട്ടിരിക്കുന്നതായിക്കേട്ടു കത്തനാർ അത്യന്തം വി‌ഷണ്ണനായിത്തീർന്നു. ഉടനെ അദ്ദേഹം ആയുധപാണികളായ ചില അനുചരന്മാരോടു പൗലൂസുശെമ്മാശനോടും കൂടി പശുക്കളെ അന്വേ‌ഷിച്ചു പുറപ്പെട്ടു. അവർ കാട്ടിൽക്കയറിയതിന്റെശേ‌ഷം ഓരോരുത്തരും പല വഴികളിലായിപ്പിരിഞ്ഞാണ് അന്വേ‌ഷണം നടത്തിയത്. സ്വല്പ സമയം കഴിഞ്ഞപ്പോഴേക്കും നേരമിരുട്ടുകയും അന്ധകാരംകൊണ്ട് ഒന്നും കാൺമാൻവയ്യാതെയായിത്തീരുകയും ചെയ്യുകയാൽ "ഇന്നിനി അന്വേ‌ഷിച്ചതുകൊണ്ടു ഫലമൊന്നുമുണ്ടാവുകയില്ല" എന്നു പറഞ്ഞുകൊണ്ടു കത്തനാരും കൂട്ടരും മടങ്ങിപ്പോന്നു. കത്തനാരു വീട്ടിലെത്തിയപ്പേഴേക്കും വ്യഘ്രം പിടിച്ച ഒരു പശുവൊഴികെ ശേ‌ഷമെല്ലാം അവയുടെ ശാലകളിൽ വന്നെത്തിയിരുന്നു. "ഒരു പശു പോയെങ്കിലും ശേ‌ഷമുള്ളവ ആപത്തൊന്നും കൂടാതെ ഇങ്ങു വന്നെത്തിയല്ലോ" എന്നു വിചാരിച്ചു കത്തനാരൊരുവിധം സമാധാനപ്പെട്ടു. അപ്പോഴാണ് പൗലൂസുശെമ്മാശന്റെ കാര്യം അദ്ദേഹമോർത്തത്. രാത്രി നേരം വളരെ അധികമായിട്ടും ശെമ്മാശൻ മടങ്ങി വരായ്കയാൽ കത്തനാർ ഏറ്റവും വ്യസനാക്രാന്തനായിത്തീർന്നു. പോയത് ഒരുമിച്ചാണെങ്കിലും കാട്ടിൽ ചെന്നതിന്റെ ശേ‌ഷം കത്തനാരാകട്ടെ വേറെ കൂടെയുണ്ടായിരുന്നവരാകട്ടെ ആരും ശെമ്മാശനെ കാണുകയുണ്ടായില്ല. സമയമതിക്രമിക്കുംതോറും കത്തനാർക്കു വ്യസനം വർദ്ധിച്ചുകൊണ്ടിരുന്നു.വാസ്തവത്തിൽ അദ്ദേഹത്തിനു ശെമ്മാശനെക്കുറിച്ചു പുത്രനിർവ്വിശേ‌ഷമായ വാൽസല്യമുണ്ടായിരുന്നു. കത്തനാരും ശെമ്മാശനും ഒരുമിച്ചാണ് ഭക്ഷണംകഴിക്കുക പതിവ്. അതിനാൽ ശെമ്മാശൻ കൂടി വന്നിട്ട് അത്താഴമുണ്ണാമെന്നു വിചാരിച്ച് കത്തനാർ അർദ്ധാരാത്രിവരെ കാത്തിരുന്നു. എന്നിട്ടും ശെമ്മാശൻ വന്നില്ല. അതിനാൽ കത്തനാർ അത്തഴമുണ്ടു എന്നു വരുത്തി, ഉറങ്ങനായി പോയിക്കിടന്നു. എങ്കിലും മനോവിചാരം മൂലം അദ്ദേഹത്തിന് അല്പം പോലും ഉറക്കം വന്നില്ല. അദ്ദേഹം ഇരുന്നും കിടന്നും ശയനമുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നും ഒരുവിധത്തിൽ നേരം വെളിച്ചമാക്കി. കത്തനാർ വെളുപ്പാൻ കാലത്തേ എണീറ്റു ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ടു പത്തുപതിനഞ്ചു കൂട്ടുകാരോടുകൂടി കാട്ടിലേക്കു പോയി. അവിടെ അടുത്തുള്ള കാടും മലയുമെല്ലാം തിരഞ്ഞു പരിശോധിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. നാലഞ്ചു ദിവസം കഴിഞ്ഞിട്ടും വന്നു കാണയ്കയാൽ ശെമ്മാശനെയും കടുവാ പിടിച്ചു തിന്നതാണെന്നുതന്നെ എല്ലാവരും തീർച്ചപ്പെടുത്തി. എങ്കിലും കത്തനാർ അങ്ങനെ തീർച്ചയാക്കിയില്ല. അത്യന്തം സൂശീലനും ദൈവഭക്തനുമായ ആ മനു‌ഷ്യന് അങ്ങനെയുള്ള ദുർമരണത്തിന് ദൈവം ഇടവരുത്തുകയില്ലെന്നായിരിന്നു കത്തനാരുടെ വിചാരം. അതിനാൽ അദ്ദേഹം ശെമ്മാശന്റെ രക്ഷയ്ക്കായി സദാ ദൈവത്തോടപേക്ഷിച്ചുകൊണ്ടിരുന്നു.

എല്ലാവരും വിചാരിച്ചതുപോലെ ശെമ്മാശനു ജീവഹാനി സംഭവിച്ചില്ല. എന്നാൽ സ്വല്പം ചില കുഴപ്പങ്ങൾ പറ്റാതെയിരുന്നുമില്ല അദ്ദേഹം കാട്ടിൽക്കയറി വളരെ നേരം പശുക്കളെ അന്വേ‌ഷിച്ച് അലഞ്ഞു നടന്നു. പശുക്കളിൽ ഒന്നിനെപ്പോലും അവിടെയെങ്ങും കാണയ്കയാൽ ഒടുക്കം വലിയ മനസ്താപത്തോടുകൂടി വാസസ്ഥലത്തേക്കുതന്നെ മടങ്ങി. ചില സ്ഥലങ്ങളിൽ ചിലപ്പോൾ നടന്നാൽ പിശാചുക്കൾ കണ്ണുകെട്ടി വഴിയറിയാൻ വയ്യാതെയാക്കുമെന്നും മറ്റും ചിലർ പറയുന്നുണ്ടല്ലോ. അങ്ങനെ വല്ലതും സംഭവിച്ചിട്ടോ എന്തോ കുറെ നടക്കുമ്പോൾ ശെമ്മാശനു വഴി തെറ്റിയെങ്കിലും അദ്ദേഹമതു തൽക്കാലമറിഞ്ഞില്ല. വികാരിയുടെ വീട്ടിലേക്കെന്നു വിചാരിച്ചു കൊണ്ടാണ് അദ്ദേഹം നടന്നത്. വളരെ നടന്നിട്ടും വിചാരിച്ച സ്ഥലത്തെത്തായ്കയാൽ അദ്ദേഹത്തിനു ഭയം തോന്നിത്തുടങ്ങി. "ഞാൻനടന്നു തുടങ്ങീട്ടു വളരെ നേരമായി. ഇതുവരെ വീട്ടിലെത്തിയില്ലല്ലോ. ഇതെന്താണ്? എനിക്കു വഴിതെറ്റിപ്പോയിരിക്കുമോ? ഞാൻനടന്നു തുടങ്ങിയ സ്ഥലത്തുനിന്നു വീട്ടിലേക്കു കൂടിയാൽ രണ്ടുനാഴികയാവട്ടെ; അതിലധികം വഴിയില്ല. ഞാൻനടന്നുതുടങ്ങീട്ട് ഇപ്പോൾ ഏകദേശം ഒരു പന്ത്രണ്ടു നാഴികയായിരിക്കണ. ഇതെന്തൊരത്ഭുതമാണ്? ഇനിയെങ്ങോട്ടാണ് പോകേണ്ടത്? ഇരുട്ടിന്റെ കാഠിന്യംകൊണ്ട് ഇങ്ങോട്ടുവന്ന വഴിതന്നെ കാൺമാൻ വയ്യാതെയായിരിക്കുന്നു. വല്ലവരോടും വഴി ചോദിക്കാമെന്നുവച്ചാൽ ഇവിടെയെങ്ങും ആരെയും കാണുന്നില്ലെന്നല്ല, മനു‌ഷ്യരുടെ ശബ്ദം കേൾക്കുകപോലും ചെയ്യുന്നില്ല" ഇങ്ങനെ ഓരോന്നു വിചാരിച്ചുകൊണ്ടു സാധുശീലനായ ആ ശെമ്മാശൻ ഒരു സ്ഥലത്തുനിന്നു. അതൊരു വലിയ ഗുഹയുടെ വാതിൽക്കലായിരുന്നു.

ശെമ്മാശൻ വിചാരമഗ്നനായി ഇങ്ങനെ നിന്ന് സമയം അതിഭയങ്കരമൂർത്തിയായ ഒരാൾ പിന്നിൽക്കൂടിച്ചെന്ന് അദ്ദേഹത്തെ പിടിച്ചെടുത്തുകൊണ്ട് ആ ഗുഹയിലേക്ക് ഇറങ്ങിപ്പോയി. ആ ഗുഹാന്തർഭാഗം ആദ്യം ഘോരാന്ധകാരമായമായും വിജനമായിട്ടുമാണ് കാണപ്പെട്ടത്. സ്ഥല്പം ദൂരം ചെന്നപ്പോൾ അവിടെ നിറച്ചു വിളക്കുകളും പകൽപ്പോലെ വെളിച്ചവും കണ്ടുതുടങ്ങി. ശെമ്മാശനെ എടുത്തിരുന്നയാൾ അദ്ദേഹത്തെ അവിടെ അതിവിശാലമായ ഒരു സ്ഥലത്തു കൊണ്ടുചെന്നു നിർത്തിയിട്ട് അവിടെ ആസനസ്ഥനായിരുന്ന ഗംഭീരപുരു‌ഷന്റെ അടുക്കൽച്ചെന്നു സവിനയം എന്തോ സ്വകാര്യമായി പറഞ്ഞു. ആസനസ്ഥനായിരുന്നു ആ ആളുടെ അടുക്കൽ പഞ്ചപുച്ഛമടക്കി വന്ദിച്ചുകൊണ്ടു ചിലർ നിൽക്കുന്നുമുണ്ടായിരുന്നു. അവരെല്ലാവരും നഗ്നന്മാരും ഒരുപോലെ ഭയങ്കരാകൃതികളുമായിരുന്നു. എങ്കിലും ഒരാളുടെ ഇരിപ്പും മറ്റുള്ളവരുടെ നില്പ്പും കൊണ്ട് അവരുടെ സേവ്യസേവകഭാവം സ്പഷ്ടീഭവിച്ചിരിന്നു. അവരെ ആകെപ്പാടെ കണ്ടപ്പോൾ, മുമ്പേതന്നെ ഒരു ഭയങ്കര മൂർത്തിയാൽ ആക്രാന്തനാകയാൽ അർദ്ധഗതപ്രാണനായീത്തീർന്നിരുന്ന ശെമ്മാശന്റെ പ്രാണൻ മുഴുവനും പോയി എന്നുതന്നെ പറയാം. അദ്ദേഹം ഒരു ജീവച്ഛവം പോലെ അവിടെ നിന്നുവെന്നേയുള്ളു. അദ്ദേഹം മനസ്സുകൊണ്ടു ദൈവത്തെ മുറുകെ പിടിച്ചിരുന്നതിനാലായിരിക്കാം നിലത്തുവീഴാതെ ഒരുവിധം നിന്നത്. അദ്ദേഹം കണ്ഠഗതപ്രാണനായി അങ്ങനെ നിൽക്കവെ ചില ബീഭൽസാകൃതികൾ അവിടെ വന്ന് ആ കൂട്ടത്തിൽ തലവനായി ഇരുന്നിരുന്ന ആളോട്, "ഇപ്പോൾ കൊണ്ടുവരപ്പെട്ട ഈ മനു‌ഷ്യനെ ഞങ്ങൾ മുറിച്ചു പങ്കുവച്ചു തിന്നുകൊള്ളട്ടെയോ?" എന്നു ചോദിച്ചു. ഇതുകേട്ടപ്പോൾ ശെമ്മാശന്റെ മനഃസ്ഥിതി ഏതുപ്രകാരമായിത്തീർന്നിരിക്കുമെന്നുള്ളതു വായനക്കാർതന്നെ ഊഹിച്ചുകൊള്ളൂകയല്ലാതെ പറഞ്ഞറിയിക്കാൻ 'ഞാൻശക്തനല്ല. എങ്കിലും ആ പ്രധാനപുരു‌ഷൻ മറ്റുള്ളവരോടു പറഞ്ഞത് "നിങ്ങൾ സ്വല്പം ക്ഷമിക്കുവിൻ. ഇവൻ ഒരു മര്യാദക്കാരനാണെന്നാണ് കണ്ടിട്ട് തോന്നുന്നത്. ഞാൻ പരീക്ഷിച്ചു നോക്കട്ടെ. ഇവൻ നമ്മോടുകൂടിത്താമസിക്കാൻ യോഗ്യനല്ലെന്നു കണ്ടാൽ നിങ്ങൾക്കുവിട്ടുതന്നേക്കാം. ഇപ്പോൾ ഇവിടെ നിൽക്കേണ്ടാ പൊയ്ക്കൊൾവിൻ. ഞാൻവിളിക്കുമ്പോൾ വന്നാൽ മതി" എന്നാണ്. ഇതുകേട്ട് ആ വികൃതാകൃതികൾ വി‌ഷാദത്തോടുകൂടി പിന്മാറിപ്പോയി. ഉടനെ കാട്ടുമുട്ടനായ ആ പ്രമാണി ശെമ്മാശനെ അടുക്കൽ വിളിച്ച് ഏറ്റവും വാൽസല്യഭാവത്തോടുകൂടി, "അല്ലയോ സാധുവായ യുവാവേ, നീ ആരാണ്? എങ്ങനെയാണ് ഇവിടെ വന്നുചേർന്നത്? എന്റെ നിയമങ്ങളനുസരിച്ച് ഇവിടെ താമസിക്കാൻ നിനക്കു സമ്മതമുണ്ടെങ്കിൽ ഇവിടെ സുഖമായി താമസിക്കാം. ഉണ്ണാനും ഉറങ്ങാനും കുളിക്കാനും മറ്റും ഇവിടെ ധാരാളം സകൗര്യമുണ്ട്. യാതൊന്നിനും ഈ ഗുഹയിൽനിന്നും പുറത്തു പോകേണ്ടാ. ഇനി ഇവിടെനിന്നു പുറത്തുപോകാൻ എങ്ങനെയായാലും നിനക്ക് ഒരിക്കലും സാധിക്കയില്ല. ഇവിടെ വന്നുചേരുന്നവരെ വിട്ടയയ്ക്കുക പതിവില്ല. നമ്മുടെ ആജ്ഞ അനുസരിക്കുന്നവരെ ഇവിടെ സുഖമായി താമസിപ്പിക്കും. അല്ലാത്തവരെ ഇവിടെയുള്ള മനു‌ഷ്യഭോജികൾ ഭക്ഷിക്കും. അങ്ങനെയാണ് ഇവിടുത്തെ പതിവ്" എന്നു പറഞ്ഞു.

ഇതുകേട്ട് ശെമ്മാശൻ, "ഈ ദുഷ്ടന്റെ വരുതി അനുസരിക്കാത്ത പക്ഷം ഉടനെ മരിക്കേണ്ടതായിവരും. ഇവന്റെ ഇഷ്ടമനുസരിച്ചു താമസിച്ചാൽ ദൈവകൃപകൊണ്ട് ഒരു കാലത്ത് ഇവിടെനിന്നുപോയി രക്ഷപ്പെടാൻ തരംകിട്ടിയെന്നും വരാമല്ലോ"'എന്നു വിചാരിച്ച് "ഇവിടുത്തെ കല്പന അനുസരിച്ചു താമസിക്കുന്നതിന് എനിക്ക് പൂർണ്ണസമ്മതമാണ്. എന്നെ ആരും ഭക്ഷിക്കാതെ അവിടുന്നു രക്ഷിക്കണം"എന്നു പറഞ്ഞിട്ടു പിന്നെ താനാരാണെന്നും ആ ഗുഹയിൽ ചെന്നുചേർന്നത് ഇപ്രകരമാണെന്നും മറ്റും വിവരിച്ച് അവനെ ഗ്രഹിപ്പിക്കുകയും ചെയ്തു. ശെമ്മാശന്റെ ആകൃതിയും വാക്കും വിനയഭാവവുമെല്ലാം ആ സംഘപ്രമാണിക്കു വളരെ ബോധിച്ചു. അതിനാൽ സന്തോ‌ഷസമേതം അവൻ വീണ്ടും പറഞ്ഞു:

"നിന്നെ ആരുമുപദ്രവിക്കാതെ ഞാൻ രക്ഷിച്ചുകൊള്ളാം. നീയൊരു നല്ലവനാണെന്നും നമ്മുടെ കൂടെ താമസിക്കാൻ യോഗ്യനാണെന്നും നമുക്ക് ബോധപ്പെട്ടിരിക്കുന്നു. അതിനാൽ നാം നിന്നെ നമ്മുടെ ശി‌ഷ്യനായി സ്വീകരിച്ചിരിക്കുന്നു. നമുക്കു മന്ത്രവാദവും ഇന്ദ്രജാലം മുതലായ വിദ്യകളും നല്ലപോലെ അറിയാം. അവയെല്ലാം നിന്നെയും നാം പഠിപ്പിക്കാം. നാം ഒരു മലയരയനാണ്. മലയരയന്മാർക്കു പാരമ്പര്യമായിതന്നെ മന്ത്രവാദമുണ്ട്. നാം അതു വിശേ‌ഷിച്ചും കൂടുതലായി പഠിച്ചിട്ടുണ്ട്. ഇവിടെയുള്ളവരിൽ മിക്കവരും എന്റെ ജാതിക്കാരാണ്. നിന്നെപ്പോലെ ഇവിടെ വന്നുചേർന്ന അന്യജാതിക്കാരും ചിലരുണ്ട്. എല്ലാവരും നമ്മുടെ ഭൃത്യന്മാർതന്നെ. നമ്മുടെ സ്ഥിരവാസം ഈ ഗുഹയിൽത്തന്നെയാണെങ്കിലും നാം നാട്ടുമ്പുറങ്ങളിൽ സഞ്ചരിക്കുകയും പല സ്ഥലങ്ങളിൽ പല അത്ഭുതകർമ്മങ്ങൾ പ്രവർത്തിക്കുകയും പലരിൽ നിന്നുമായി പല സമ്മാനങ്ങളും മറ്റും ലഭിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും നാമാരാണെന്നും നമ്മുടെ വാസമെവിടെയാണെന്നും മറ്റൂം നാമാരെയും അറിയിച്ചിട്ടില്ല. അതൊന്നും ആരുമറിയരുതെന്നാണ് നമ്മുടെ വിചാരം. അതുകൊണ്ടാണ് ഇവിടെ വരുന്നവരെ ആരെയും വിട്ടയയ്ക്കാത്തത്. നമ്മുടെ ഭൃത്യന്മാരിൽ മനു‌ഷ്യഭോജികളായിട്ടും ചിലരുണ്ട്. ആരും നമ്മുടെ അനുവാദം കൂടാതെ യാതൊന്നും പ്രവർത്തിക്കുകയില്ല. നീ ഇവിടെ നമ്മുടെ ശി‌ഷ്യനായിത്താമസിക്കാമെന്നു തന്നെ തീർച്ചപ്പെടുത്തിയെങ്കിൽ നിന്റെ വസ്ത്രങ്ങളെല്ലാമഴിച്ചുകളയുക. നഗ്നന്മാരായിട്ടാല്ലതെ ഇവിടെ ആരും താമസിക്കാൻ പാടില്ലെന്നാണ് ഏർപ്പാട്.

നഗ്നനായിത്താമസിക്കുന്ന കാര്യം ശെമ്മാശന് ഒട്ടും സമ്മതമല്ലായിരുന്നു. എങ്കിലും ഗത്യന്തരമില്ലാതെയിരുന്നതിനാൽ ആ ക്രൂരൻ പറഞ്ഞതെല്ലാം സമ്മതിക്കുകയും അവിടെത്താമസിച്ച് ഇന്ദ്രജാലം, മഹേന്ദ്രജാലം, മന്ത്രവാദം മുതലായവ പഠിച്ചു തുടങ്ങുകയും ചെയ്തു. വൃത്തിഹീനന്മാരും, ക്രൂരന്മാരും ഭയങ്കരമൂർത്തികളുമായ ആ ദുഷ്ടന്മാരുടെ സഹവാസം സുശീലനായ ശെമ്മാശന് ഒട്ടും സന്തോ‌ഷാവഹമല്ലായിരുന്നു. എങ്കിലും ഉണ്ണാനുമുറങ്ങാനും കുളിക്കാനും മറ്റും അദ്ദേഹത്തിന് അവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

ഇങ്ങനെ പലോസ് ശെമ്മാശൻ ഒരു വ്യാഴവട്ടം (പന്ത്രണ്ടു സംവൽസരം) തികച്ചും ആ ഗുഹയിൽ താമസിച്ചു. അത്രയും കാലം കൊണ്ട് ആ മലയരയൻ പഠിച്ചിരുന്ന വിദ്യകൾ മുഴുവനും ശെമ്മാശനെ പഠിപ്പിക്കുകയും ബുദ്ധിമാനായ ശെമ്മാശൻ അവയെല്ലാം അക്ഷരംപ്രതി ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോഴേക്കും ശെമ്മാശന് ആ ഗുരുവിനെക്കുറിച്ചു വളരെ ഭക്തിയും അളവില്ലാതെ ബഹുമാനവും ഉണ്ടായിത്തീർന്നു. അപ്രകാരംതന്നെ ആ ഗുരുവിന് ശി‌ഷ്യനെക്കുറിച്ച് ഏറ്റവും സ്നേഹവും പുത്രനിർവ്വിശേ‌ഷമായ വാൽസല്യവുമുണ്ടായി. എങ്കിലും "ഇനി ഇവിടെനിന്നു വല്ലപ്രകാരവും വെളിക്കു ചാടണം" എന്നുള്ള വിചാരം ശെമ്മാശനും "ഇനിയവൻ നമ്മെപറ്റിച്ചു ചാടിപ്പോയേക്കാം" എന്നുള്ള വിചാരം ആ മലയരയനുമുണ്ടാകാതെയിരുന്നില്ല. അതിനാൽ മലയരയൻ ശെമ്മാശനെ സദാ സൂക്ഷിച്ചു കൊള്ളുന്നതിനു കാവൽക്കാരെ പ്രത്യേകം ചട്ടംകെട്ടി. അവർ രാത്രിയും പകലും ഒരു പോലെ ഗുഹാദ്വാരത്തിങ്കൽ കാവലായി. എന്നു മാത്രമല്ല, രാത്രികാലങ്ങളിൽ അവർ ഓരോരുത്തർ മാറിമാറി ഉറക്കമിളച്ചിരുന്നു. കൂടെക്കൂടെ ശെമ്മാശനെ വിളിക്കണമെന്നും വിളിക്കുമ്പോഴെല്ലാം ശെമ്മാശൻ മൂളണമെന്നും ഏർപ്പാടു വയ്ക്കുകയും ചെയ്തു.അതിനാൽ മനോരാജ്യം സാധിക്കാതെ ശെമ്മാശൻ വല്ലാതെ കുഴങ്ങിവശായി. എന്തെല്ലാമേർപ്പാടു കളുണ്ടായിരുന്നാലും കാവൽക്കാരെയെല്ലാം മയക്കി വെളിയിൽച്ചാടുന്നതിനുള്ള വിദ്യ ശെമ്മാശനറിയാമായിരുന്നു. എങ്കിലും തന്റെ ഗുരുനാഥനെ വഞ്ചിക്കുന്നതിനു അദ്ദേഹത്തിനു മനസ്സുവന്നില്ല. അതിനാലാണ് അദ്ദേഹം കുഴങ്ങിയത്. ഏതു വിധവും പോകണമെന്നുള്ള വിചാരം മൂത്തുവരികയും അതിനു നിവൃത്തിയില്ലാതെയായിത്തീരുകയും ചെയ്യുകയാൽ ശെമ്മാശൻ ഏറ്റവും വി‌ഷണ്ണനായി ഭവിച്ചു. വി‌ഷാദം നിമിത്തം അദ്ദേഹത്തിന് ഉണ്ണാനുമുറങ്ങാനും ആസ്ഥ കുറയുകയും സദാ ഒരു മൗനം അദ്ദേഹത്തെ ബാധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അദ്ദേഹത്തെ പതിവുപോലെയല്ലാതെ വി‌ഷണ്ണനായിക്കാണുകയാൽ അദ്ദേഹത്തിന്റെ ഗുരുവായ മലയരയൻ അദ്ദേഹത്തെ അടുക്കൽ വിളിച്ച്, "നിനക്കെന്താണ് ഈയിടെ വലിയ വി‌ഷാദമുള്ളതുപോലെ ഇരിക്കുന്നത്? സത്യം പറയണം. നിനക്ക് ഇവിടെനിന്ന് പോകണമെന്നുണ്ടോ" എന്നു സ്വകാര്യമായി ചോദിച്ചു.

ശെമ്മാശൻ: എനിക്കങ്ങനെ ആഗ്രഹമുണ്ടെങ്കിലും അവിടുന്ന് അതിനനുവദിക്കുകയില്ലല്ലോ. അവിടുന്ന് അനുവദിക്കാതെയിരിക്കുന്നിടത്തോളം കാലം അതു സാദ്ധ്യവുമല്ല. അവിടുത്തെ വിട്ടുപിരിയുന്ന കാര്യത്തിലും എനിക്കു വളരെ സങ്കടമുണ്ട്. എങ്കിലും അനാഥനായ എന്നെ ബാല്യകാലം മുതൽ ഇങ്ങോട്ടു പോരുന്നതു വരെ വാൽസല്യപൂർവ്വം രക്ഷിച്ചിരുന്ന ദയാലുവായ വികാരിയദ്ദേഹത്തെ ഒന്നു കണ്ടാൽക്കൊള്ളാമെന്നുള്ള ആഗ്രഹവും സാമാന്യത്തിലധികം എനിക്കുണ്ട്. ഈ രണ്ടു വിചാരവും കൂടി എന്നെ അത്യധികം വി‌ഷണ്ണനാക്കിത്തീർത്തിരിക്കുന്നു. ഇങ്ങനെയെല്ലാമാണ് പരമാർത്ഥം. ഇനി ഇവിടുത്തെ കല്പനപോലെ.

മലയരയൻ: നീ സത്യം പറഞ്ഞതിനെക്കുറിച്ചു നാം അത്യന്തം സന്തോ‌ഷിക്കുന്നു. നിന്നെ വിട്ടുപിരിയുന്ന കാര്യം നമുക്കൂം വളരെ സങ്കടമായിട്ടുള്ളതാണ്. നിന്നെ ദുഃഖിപ്പിക്കുന്ന കാര്യവും അങ്ങനെതന്നെ. ഇവിടെ വരുന്നവരെ വിട്ടയയ്ക്കുന്നതു നമ്മുടെ പതിവിനു വിരോധവുമാണ്. നാം മനസ്സാലെ നിന്നെ വിട്ടയച്ചാൽ നാമൊരസ്ഥിരചിത്തനാണെന്ന് ഇവിടെയുള്ളവർ വിചാരിക്കും. അതിനാൽ നാം അപ്രകാരം ചെയ്യുകയില്ല. എങ്കിലും നിന്റെ മനസ്സുപോലെ ചെയ്യുന്നതിനു നാമനുവദിച്ചിരിക്കുന്നു. നാമൊന്നും അറിഞ്ഞില്ലെന്നുള്ള ഭാവത്തിലിരുന്നേക്കാം. നമ്മുടെ കാവൽക്കാരറിയാതെ പോവാൻ നിനക്കു സാമർത്ഥ്യമുണ്ടെങ്കിൽ അങ്ങനെ ചെയ്തുകൊള്ളുക. നിനക്കു നിന്റെ ആദ്യരക്ഷിതാവിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരിക്കുന്ന സ്ഥിതിക്ക് നീ നമ്മെയും കാലാന്തരത്തിൽ മറന്നുകളയുകയില്ലെന്നു നാം വിശ്വസിക്കുന്നു.

ശെമ്മാശൻ: എന്റെ ജീവനുള്ള കാലത്തു ഞാൻഅവിടുത്തെ വിസ്മരിക്കുകയോ അവിടുത്തെക്കുറിച്ച് എനിക്കുള്ള ഭക്തിബഹുമാനാദരങ്ങൾക്കു കുറവു വരികയോ ചെയ്യുന്നതല്ല.

മലയരയൻ: എന്നാൽ നീ ഇവിടെനിന്നു പുറത്തുപോയാൽ എന്നെക്കുറിച്ചും ഈ സ്ഥലത്തെക്കുറിച്ചും ആരോടും യാതൊന്നും പറയുകയില്ലെന്നു സത്യം ചെയ്യണം.

ശെമ്മാശൻ ഇതു കേട്ട ഉടനെ സസന്തോ‌ഷം സത്യം ചെയ്യുകയും ആ ഗുരുവിനെ വന്ദിച്ച് അനുഗ്രഹം വാങ്ങുകയും അന്നു രാത്രിയിൽതന്നെ ചില വിദ്യകൾ പ്രയോഗിച്ചു കാവൽക്കാരെയും മറ്റും ബോധംകെടുത്തിക്കിടത്തീട്ടു യഥേഷ്ടം ഗുഹയിൽനിന്നു പുറത്തിറങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹം അവിടെച്ചെന്ന ദിവസം അഴിച്ചു സൂക്ഷിച്ചുവച്ചിരുന്ന ഉടുപ്പുകളും തൊപ്പിയുമെല്ലാം എടുത്തുകൊണ്ടാണ് ഗുഹയിൽ നിന്നു പുറത്തിറങ്ങിയത്. അതിനാൽ പുറത്തിറങ്ങിയ ഉടനെ അവയെല്ലാം ധരിച്ചു ശെമ്മാശന്റെ വേ‌ഷത്തിൽതന്നെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അന്നു നിലാവുള്ള കാലമായിരുന്നതിനാൽ കുറെ നടന്നപ്പോൾ ആ പെരുങ്കാട്ടിനിടയിൽ ചില ചെറുവഴികൾ അദ്ദേഹം കണ്ടു. എങ്കിലും അവ എങ്ങോട്ടെല്ലാമുള്ളവയാണെന്നു തിരിച്ചറിയാൻ മാർഗ്ഗമൊന്നുമില്ലായിരുന്നു. 'എവിടെയെങ്കിലും ചെല്ലട്ടെ; മനു‌ഷ്യരുള്ള ദിക്കിലെത്തിയാൽപ്പിന്നെ ചോദിച്ചറിഞ്ഞു സ്വദേശത്തേക്കു പോകാമല്ലോ' എന്നു വിചാരിച്ച് അവയിൽ ഒരു വഴിയേ അദ്ദേഹം നടന്നുതുടങ്ങി. അദ്ദേഹം ഗുഹയിലെ കാവൽക്കാരെയും മറ്റും ബോധംകെടുത്തിയിരുന്നതു മൂന്നേമുക്കാൽ നാഴിക നേരെത്തേക്കു മാത്രമായിരുന്നതിനാൽ അവർ ബോധം വീണു നോക്കുമ്പോൾ തന്നെ കാണാഞ്ഞിട്ടു പിന്നാലെ ഓടിയെത്തിയേക്കുമോ എന്നുളള ഭയമുണ്ടായിരുന്നതിനാൽ അദ്ദേഹം വളരെ വേഗത്തിലാണ് നടന്നത്. അങ്ങനെ പോയിപ്പോയി നേരം വെളുത്തപ്പോഴേക്കും അദ്ദേഹം മനു‌ഷ്യസഞ്ചാരമുള്ള ഒരു ദിക്കിലെത്തി. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ സ്വല്പം സമാധാനമായി. എങ്കിലും ഭയം മുഴുവനും വിട്ടുമാറിയില്ല. അതിനാൽ പിന്നെയും വേഗത്തിൽത്തന്നെ നടന്നു. അഞ്ചെട്ടു നാഴിക പുലർന്നപ്പോഴേക്കും അദ്ദേഹത്തിനു വിശപ്പൂം ദാഹവും ക്ഷീണവും കലശലാവുകയാൽ നടക്കാൻ വഹിയാതെയായി. അതിനാൽ വഴിയരികിൽ കണ്ടതായ ഒരു ചെറിയ വീട്ടിൽ കയറി. അവിടെ ഒരു വൃദ്ധ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരോടു ശെമ്മാശൻ, "വലിയമ്മേ,എനിക്കു വിശപ്പും ദാഹവും കലശലായിരിക്കുന്നു. കുറച്ചു കഞ്ഞി തരുമോ?" എന്നു ചോദിച്ചു.

വൃദ്ധ: എന്റെ മകനേ, അരിയില്ലാഞ്ഞിട്ട് ഇന്നലെത്തന്നെ ഇവിടെ കഞ്ഞിവച്ചില്ല. പിന്നെ ഞാൻ എങ്ങനെയാണ് കഞ്ഞി തരുന്നത്? ഇനി വല്ലയിടത്തും പോയി അരി മേടിച്ചു കൊണ്ട് വന്നിട്ടു വേണം കഞ്ഞിവയ്ക്കാൻ. അതുവരെ ഇവിടെ ഇരിക്കാമെങ്കിൽ ഉള്ളതിൽ പങ്കുതരാം.

ശെമ്മാശൻ: ഒരരിയുടെ തരിയെങ്കിലും ഇവിടെക്കാണാതിരിക്കുമോ?

വൃദ്ധ: ഒന്നോ ഒരു മുറിയോ അരി എന്റെ വട്ടി തട്ടിക്കുടഞ്ഞാൽ കാണുമായിരിക്കും. അതുകൊണ്ടെന്തു കാണിക്കാനാണ്?

ശെമ്മാശൻ: ഒരരിയെങ്കിലും എടുത്തുകൊണ്ടുവരണം. നമുക്കതുകൊണ്ടു വല്ലതും കൗശലമുണ്ടാക്കാം.

വൃദ്ധ: എന്റെ മകനേ, നിനക്കു പിച്ചുണ്ടോ? ആട്ടെ, ഞാൻ നോക്കട്ടെ. എന്നു പറഞ്ഞ് ആ വൃദ്ധ ചെന്ന് അവരുടെ അരിവട്ടി തട്ടിക്കുടഞ്ഞിട്ട് ഒരു പൊടിയരി കിട്ടിയതു ശെമ്മാശന്റെ കയ്യിൽ കൊണ്ടുചെന്നുകൊടുത്തു. ഉടനെ ശെമ്മാശൻ "ഇനി വല്യമ്മ വെള്ളം കോരി അടുപ്പത്തു വച്ചു തിളപ്പിക്കണം" എന്നു പറഞ്ഞു. ഇതു വെറും കമ്പമാണെന്നു വൃദ്ധയ്ക്കു തോന്നി. എങ്കിലും ഇയാൾ എന്തു ചെയ്യുന്നു എന്നു കാണാമല്ലോ എന്നു വിചാരിച്ചു വൃദ്ധ ഒരു പാത്രത്തിൽ വെള്ളം കോരി അടുപ്പത്തു വച്ചു തീകത്തിച്ചു വെള്ളം തിളപ്പിച്ചു. അപ്പോൾ ശെമ്മാശൻ ആ പൊടിയരികൊണ്ടു ചെന്നു വെള്ളത്തിലിട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പാത്രം നിറച്ചു കഞ്ഞിയുണ്ടായി. അതു കണ്ടു വൃദ്ധ വിസ്മയിച്ചു. ഉടനെ അവർ ഉപായത്തിലൊരു പുഴുക്കമുണ്ടായി. ശെമ്മാശനു കഞ്ഞി വിളമ്പിക്കൊടുത്തു. രണ്ടുപേരും വയറു നിറച്ചു കഞ്ഞി കുടിച്ചു കഴിഞ്ഞിട്ടും പിന്നെയും പാത്രത്തിലരയിടം കഞ്ഞി ശേ‌ഷിച്ചു. ശെമ്മാശൻ മലയരയന്റെ അടുക്കൽനിന്നു വിദ്യകളഭ്യസിച്ചിട്ട് ആദ്യമായി പ്രയോഗിച്ച വിദ്യ കാവൽക്കാരെ ബോധംകെടുത്തിയതും രണ്ടാമത്തെ വിദ്യ ഇതുമായിരുന്നു. കഞ്ഞികുടി കഴിഞ്ഞതിന്റെ ശേ‌ഷം ശെമ്മാശൻ വൃദ്ധയോട്, "ഇവിടെ നിന്നു കടമറ്റത്തു പള്ളിയിലേക്ക് എന്തുദൂരമുണ്ട്" എന്നു ചോദിച്ചു. "ഒരു നാലു നാഴിക കാണും" എന്നു വൃദ്ധ പറഞ്ഞു. "എന്നാൽ പരിഭ്രമിക്കാനൊന്നുമില്ല" എന്നു വിചാരിച്ചു ശെമ്മാശൻ അവിടെത്തന്നെ കിടന്ന് ഒന്നുറങ്ങി. ഉണർന്നെണീറ്റ് അദ്ദേഹം പതുക്കെ അവിടെനിന്നു പുറപ്പെട്ടു. വഴിക്കു കണ്ടവരോടൊക്കെ വഴി ചോദിച്ചുചോദിച്ച് സന്ധ്യയ്ക്കു മുമ്പായി പഴയ വാസസ്ഥലത്തെത്തി. കത്തനാരെ കണ്ടു വന്ദിച്ചു. ശെമ്മാശനെ കണ്ടിട്ടു കത്തനാർ ആളറിഞ്ഞില്ല. അതിനാൽ ശെമ്മാശൻ "അച്ഛൻ എന്നെ അറിയില്ലയോ? ഞാൻ ഇവിടുത്തെ ദാസനും ശി‌ഷ്യനുമായ പൗലൂസാണ്" എന്നു പറഞ്ഞു. അതു കേട്ടു കത്തനാർ, "അയ്യോ, എന്റെ കുഞ്ഞേ, നീ മരിച്ചുപോയിയെന്നാണല്ലോ ഞാൻവിചാരിച്ചിരുന്നത്" എന്നു പറഞ്ഞുകൊണ്ട് ശെമ്മാശനെ മുറുകെ കെട്ടിപ്പിടിച്ച് ആനന്ദാശ്രുപൊഴിച്ചു. അപ്പോൾ ശെമ്മാശനും സന്തോ‌ഷ പാരവശ്യത്താൽ പൊട്ടിക്കരഞ്ഞുപോയി. പിന്നെ കുറച്ചുനേരത്തേക്കു സന്തോ‌ഷാധിക്യത്താൽ രണ്ടുപേർക്കും സംസാരിക്കാൻ ശബ്ദം പുറപ്പെടാതെയിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ കത്തനാർ ഒരുവിധം മനസ്സിനെ സമാധനപ്പെടുത്തിക്കൊണ്ട് "നീ ഇത്രയും കാലം എവിടെ യായിരുന്നു" എന്നു ചോദിച്ചു.

ശെമ്മാശൻ: ഞാൻഅന്നു പശുക്കളെ അന്വേ‌ഷിച്ചു കാട്ടിൽ നടന്നപ്പോൾ വഴിതെറ്റി നടന്നു നടന്നു ഒടുക്കം പരിചയമില്ലാത്ത ഒരു സ്ഥലത്തു ചെന്നു ചേർന്നു. അവിടെ വച്ചു ചില ദുഷ്ടന്മാർ എന്നെ പിടിച്ചു കാരാഗൃഹത്തിലാക്കി. അവിടെനിന്നു പോരാൻ ഇപ്പോൾ മാത്രമേ എനിക്കു തരംകിട്ടിയുള്ളു. ഉടനെ ഞാൻപോരികയും ചെയ്തു.

കത്തന്നാർ: ദൈവകൃപകൊണ്ട് ഇപ്പോളെങ്കിലും തിരിയെപ്പോരാൻ സാധിച്ചുവല്ലോ. അതുതന്നെ ഭാഗ്യം. എന്റെ ഒരു മകൻ മരിച്ചുപോയിട്ടു വീണ്ടും ജനിച്ചുവന്നതുപോലെയുള്ള സന്തോ‌ഷം എനിക്കിപ്പോൾ തോന്നുന്നുണ്ട്.

അവർ ഇങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നപ്പോൾ പള്ളിയിലെ കപ്പിയാർ ഓടി വിയർത്തു കിടുകിടാ വിറച്ചുകൊണ്ട് അവിടെയെത്തി, "അയ്യോ, നമ്മുടെ പള്ളിയിൽ പിശാചുക്കൾ നിറഞ്ഞു. ഓരോന്നിന്റെ സ്വരൂപം എങ്ങനെയിരിക്കുന്നു! അവരെക്കണ്ടാൽ പേടിച്ചു ചത്തുപോകും. നേരം സന്ധ്യയായല്ലോ. പള്ളിയിൽ കേറി മണിയടിക്കാൻ നിവൃത്തിയില്ല. അങ്ങോട്ടുചെന്നാൽ അവർ പിടിച്ചു ജീവനോടെ വിഴുങ്ങും, സംശയമില്ല. ഓരോന്നിന്റെ പൊക്കം ഓരോ കൊന്നത്തെങ്ങോളമുണ്ട്. പിടിച്ചാൽ പിടിമുറ്റാത്ത വണ്ണം. കരിങ്കല്ലുകൊണ്ടു വാർത്തതുപോലെ എല്ലാം കറുകറെയിരിക്കുന്നു. ഇനി എന്താ നിവൃത്തി? ഇന്നു പള്ളിയിൽ മണിയടിയും നമസ്കാരവുമൊന്നും വേണ്ടയോ? അത് അച്ഛൻ നിശ്ചയിക്കണം. ഇന്നവിടെ മനു‌ഷ്യരായിട്ടുള്ളവരാരും വരികയില്ല; അതു തീർച്ചതന്നെ" എന്നു പറഞ്ഞു. അപ്പോൾ ശെമ്മാശൻ, "ഞാനങ്ങോട്ടു വരാം. കപ്പിയാരും വരണം. ഞാൻആ പിശാചുക്കളെയൊക്കെ അവിടെനിന്നു മാറ്റിത്തരാം" എന്നു പറഞ്ഞു.

കത്തനാർ: അയ്യോ, നീ പോകണ്ടാ.ഇനിയും വല്ലതും ആപത്തുപറ്റിയേക്കും. ഞാനങ്ങോട്ടു ചെല്ലാം. എനിക്കു വല്ലതും പറ്റിയാലും തരക്കേടില്ല. വയസ്സ് എൺപത്തെട്ടായല്ലോ. ഇനി ഞാൻ ജീവിച്ചിരുന്നാൽ എത്ര നാളിരിക്കും? എന്റെ കുഞ്ഞിനു ചെറുപ്പമല്ലേ? നീ ഇനിയും വളരെക്കാലം ജീവിച്ചിരിക്കേണ്ടുന്ന ആളാണല്ലോ.

ശെമ്മാശൻ: ദൈവത്തിന്റെ കൃപകൊണ്ട് ആർക്കും ആപത്തൊന്നും സംഭവിക്കയില്ല. ഞാനിപ്പിശാചുക്കളെ അവിടെനിന്ന് ഓടിക്കാം. അച്ഛൻ കൂടെ വരുന്നുണ്ടെങ്കിൽ വരണം, നമുക്കു പോകാം. അച്ചനെ അയച്ചിട്ടു ഞാനിവിടെ ഇരിക്കയില്ല. തീർച്ചതന്നെ.

ഇങ്ങനെപ്പറഞ്ഞ് കത്തനാരും ശെമ്മാശനും കപ്പിയാരുംകൂടി പള്ളിയിലേക്കു ചെന്നു. കപ്പിയാരുടെ വാക്കു കേട്ടപ്പോൾത്തന്നെ പള്ളിയിൽ വന്നിരിക്കുന്നതു തന്നെ അന്വേ‌ഷിച്ചു കണ്ടുപിടിക്കാനായി ഗുഹയിൽ നിന്നു പുറപ്പെട്ടിരിക്കുന്നവരായിരിക്കും എന്നു ശെമ്മാശൻ ഊഹിചു. അവിടെച്ചെന്നു കണ്ടപ്പോൾ അങ്ങനെതന്നെ എന്നു തീർച്ചയാവുകയും ചെയ്തു. ശെമ്മാശൻ അവരുടെ അടുക്കലേക്കു ചെല്ലുന്നതു കണ്ടുപേടിചുവിറചുകൊണ്ട് കത്തനാർ, "എന്റെ മകനേ, അടുത്തു പോകരുതേ" എന്നു പറഞ്ഞു. ശെമ്മാശൻ ഒരു കൂസലും കൂടാതെ അടുത്തുചെന്ന് അവരോട് "നിങ്ങൾ ഇവിടെ എന്തിനു വന്നു? ഇതു ദേവാലയമാണ്. നിങ്ങൾക്കു കളിക്കാനും പാർക്കാനുമുള്ള സ്ഥലമല്ല. നിങ്ങൾക്കു ജീവനോടുകൂടി തിരിയെപ്പോകണമെന്നുണ്ടെങ്കിൽ ക്ഷണത്തിൽ ഇവിടെ നിന്നറങ്ങി, വന്നവഴിയേ പൊയ്ക്കൊൾവിൻ. അല്ലെങ്കിൽ നിങ്ങളുടെ കഥ ഞാൻകഴിക്കും" എന്നു പറഞ്ഞു. അതു കേട്ട് ആ കാട്ടുമുട്ടന്മാർ "ഞങ്ങൾ നിന്നെക്കൊണ്ടുപോകാനായിട്ടാണ് വന്നത്. നിന്നെയുംകൊണ്ടല്ലാതെ ഞങ്ങൾ പോവുകയില്ല" എന്നു പറഞ്ഞുകൊണ്ട് ശെമ്മാശനെ പിടിക്കാനായി എല്ലാവരും അടുത്തുകൂടി. ശെമ്മാശൻ ഒരു വിദ്യ പ്രയോഗിക്കുകയും ആ ദുഷ്ടന്മാർ ബോധംകെട്ടു വെട്ടിയിട്ട മരങ്ങൾപോലെ തൽക്ഷണം നിലംപതിക്കുകയും ചെയ്തു. ഇതു കണ്ടു കത്തനാരും കപ്പിയാരും അത്ഭുതപരവശരായിത്തീർന്നു. ഉടനെ കപ്പിയാർ മണിയടിക്കുകയും പള്ളിയിൽ പതിവിലധികം ആളുകൾ വന്നുകൂടുകയും ചെയ്തു. വൈകുന്നേരം പതിവുള്ള കർമ്മാനു‌ഷ്ഠാനുങ്ങളെലാം കഴിഞ്ഞതിന്റെ ശേ‌ഷം ജനങ്ങളെല്ലാവരും ആ കാട്ടാളന്മാരുടെ ഭയങ്കര ആകൃതി കണ്ടും ശെമ്മാശന്റെ വിദ്യയെക്കുറിച്ചു കേട്ടും വിസ്മയിച്ചു. അപ്പോൾ കത്തനാർ ശെമ്മാശനോട്, "ഇവർ മരിച്ചുപോയിരിക്കുമോ?" എന്നു ചോദിച്ചു.

ശെമ്മാശൻ: മരിച്ചിട്ടില്ല. വേണമെങ്കിൽ മരിപ്പിക്കാം.

കത്തനാർ: ഏതുവിധവും ഇവരെ ഇവിടെനിന്നു കളയണമല്ലോ. ഇവർ ഇവിടെ കിടന്നാലും നടന്നാലും ഉപദ്രവം തന്നെ.

ശെമ്മാശൻ: ഇപ്പോൾ കളഞ്ഞേക്കാം.

അദ്ദേഹം പിന്നെയും എന്തോ വിദ്യ പ്രയോഗിച്ചു. ഉടനെ ആ ഉറക്കത്തിൽനിന്നെന്നപ്പോലെ ഉണർന്നേണീറ്റു. ഭയങ്കരാകൃതികൾ അപ്പോൾ ശെമ്മാശൻ, "എന്താ ഇനിപ്പൊയ്ക്കൊള്ളാമോ? വേണമെങ്കിൽ കുറച്ചുകൂടി വല്ലതുമാവാം" എന്നു പറഞ്ഞു. അതു കേട്ട് ആ കാട്ടുമുട്ടന്മാർ

"അയ്യോ, ഇനി ഒന്നും വേണ്ടാ. ഞങ്ങൾ പൊയ്ക്കൊള്ളാം" എന്നു പറഞ്ഞു ശെമ്മാശനെ വന്ദിച്ചിട്ട് അപ്പോൾത്തന്നെ അവിടെനിന്നു പോയി. ഇതു കണ്ട് അവിടെ കൂടിയിരുന്നവരെലാം അത്ഭുതപ്പെടുകയും ശെമ്മാശനെ വളരെ പുകഴ്ത്തുകയും ചെയ്തു. അപ്പോൾ കത്തനാർ ശെമ്മാശനോട്, "എന്റെ മകനേ, നീ ഈ ദിവ്യശക്തി എവിടെനിന്നു കിട്ടി?" എന്നു ചോദിച്ചു. "ഇതൊന്നും എന്റെ ശക്തിയില്ല എല്ലാം ദൈവത്തിന്റെ ശക്തിയാണ്. ദൈവം സർവ്വശക്തനാണല്ലോ" എന്നു ശെമ്മാശൻ മറുപടി പറയുകയും ചെയ്തു.

അനന്തരം അധികം താമസിയാതെ മേൽപട്ടക്കാരെല്ലാവരുംകൂടി ശെമ്മാശനു കത്തനാർപട്ടം കൊടുത്തു. അന്നു മുതൽ അദ്ദേഹത്തെ ജനങ്ങൾ "കടമറ്റത്തു കത്തനാർ" എന്നും "കടമറ്റത്തച്ചൻ" എന്നും അവരുടെ സ്ഥിതി അനുസരിച്ചു പറഞ്ഞുതുടങ്ങി. അക്കാലത്ത് അദ്ദേഹം സ്വദേശത്തു ചിലർക്കുണ്ടായ ബാധോപദ്രവങ്ങളും ചാത്തന്റെ ഉപദ്രവങ്ങളും മറ്റും മാറ്റുകയാൽ അദ്ദേഹം വലിയ മന്ത്രവാദിയാണെന്ന് ഒരു പ്രസിദ്ധി ഉണ്ടായിത്തീരുകയും തന്നിമിത്തം ദൂരസ്ഥലങ്ങളിൽനിന്നുകൂടി ആളുകൾ വന്നു മന്ത്രവാദത്തിനായി അദ്ദേഹത്തെ കൊണ്ടുപോയിത്തുടങ്ങുകയും ആ മാർഗ്ഗത്തിൽ അദ്ദേഹത്തിനു ധാരാളം പണം കിട്ടിത്തുടങ്ങുകയും ചെയ്തു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം നല്ല സമ്പന്നനായിത്തീരുകയും അദ്ദേഹത്തിന്റെ രക്ഷിതാവായിരുന്ന വികാരിക്കത്തനാർ ചരമഗതിയെ പ്രാപിക്കുകയും ചെയ്യുകയാൽ അദ്ദേഹം സ്വന്തമായി ഒരു ഗൃഹം പണികഴിപ്പിച്ചു താമസം അങ്ങോട്ടു മാറ്റി. അതിനാൽ അദ്ദേഹം പാചകന്മാരായും പരിചാരകന്മാരായും മറ്റും നാലഞ്ചുപേരെ തന്നോടുകൂടി താമസ്സിപ്പിച്ചു തുടങ്ങുകയും ചെയ്തു.

അപ്പോഴേക്കും "കടമറ്റത്തു കത്തനാർ" എന്നുള്ള കീർത്തി ലോകത്തിൽ സർവ്വത്ര വ്യാപിച്ചു. കടമറ്റത്തു കത്തനാർ വിചാരിച്ചാൽ സാധിക്കാത്ത കാര്യം ലോകത്തിൽ യാതൊന്നുമില്ലെന്നുള്ള വിശ്വാസം സകല ജനങ്ങളുടെയിടയിലും ദൃഢമായിത്തീർന്നു. അതിനാൽ ഓരോരോ കാര്യങ്ങൾക്കായി അദ്ദേഹത്തെ കൊണ്ടു പോകുവാൻ ജനങ്ങൾ സദാ വന്നുകൊണ്ടിരുന്നു. ആരാവശ്യപ്പെട്ടാലും എവിടെയായാലും അദ്ദേഹം പൊയ്ക്കൊണ്ടിരിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹം സ്വഗൃഹത്തിൽ താമസിച്ചിരുന്ന ദിവസം ചുരുക്കമായിരുന്നു. അദ്ദേഹം ഒരു കാര്യത്തിനായി പോയിട്ട്, അതു സാധിക്കാതെ വരിക ഒരിക്കലുമുണ്ടായില്ല. ആർക്കായാലും ഏതു കാര്യമായാലും സാധിച്ചുകൊടുത്താൽ ഇന്നതു കിട്ടണമെന്നുള്ള നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹം വിചാരിക്കുന്നതിൽ കൂടുതലായിട്ടാല്ലാതെ അദ്ദേഹത്തിനാരും കൊടുക്കാറുമില്ല. അതിനാലദ്ദേഹം കാലക്രമേണ വലിയ കുബേരനായിത്തീർന്നു. കടമറ്റത്തു കത്തനാരുടെ മന്ത്രവാദമെന്നുള്ള പ്രസിദ്ധി ലോകത്തിലെല്ലാം നിറഞ്ഞു കവിയുകയാൽ അനേകം ദിക്കുകളിൽനിന്നും പലരും മന്ത്രവാദം പഠിക്കാനായി അദ്ദേഹത്തിന്റെ അടുക്കൽ വന്നു ചേരുകയും എല്ലാവരെയും അദ്ദേഹം പഠിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ അദ്ദേഹത്തിനു ശി‌ഷ്യ സമ്പത്തും ധാരാളമുണ്ടായി. "കടമറ്റത്തു സമ്പ്രദായം" എന്നുള്ളത് ഇന്നും പ്രസിദ്ധമാണല്ലോ. ആ സമ്പ്രദായക്കാരായ മന്ത്രവാദികൾ ഇപ്പോഴും പല സ്ഥലങ്ങളിലുമുണ്ട്. ഇപ്രകാരമെല്ലാമാണ് കടമറ്റത്തു കത്തനാരുടെ ജീവിതകഥാ സംക്ഷേപം മരിക്കുന്നതുവരെ താൻ മന്ത്രവാദം മുതലായവ പഠിച്ചത് ആരോടാണെന്നും മറ്റുമുള്ള വിവരം അദ്ദേഹം ആരോടും പറഞ്ഞില്ല. ഗുരുവിന്റെ അടുക്കൽവച്ചു ചെയ്ത സത്യം അദ്ദേഹം ശരിയായിട്ടുതന്നെ നിർവ്വഹിച്ചു. എങ്കിലും അദ്ദേഹം സ്വന്തം ജീവചരിത്രം ഒരു താളിയോലഗ്രന്ഥത്തിലെഴുതി സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലശേ‌ഷം ആ ഗ്രന്ഥം മൂലമാണ് അദ്ദേഹത്തിന്റെ ജീവചരിത്രം പ്രസിദ്ധമായിത്തീർന്നത്.

കടമറ്റത്തു കത്തനാരുടെ കുടുംബം അദ്ദേഹത്തോടുകൂടിത്തന്നെ അവസാനിച്ചു. അദ്ദേഹം താമസിച്ചിരുന്ന ഗൃഹംപോലും ഇപ്പോൾ അവിടെ കാൺമാനില്ല. എങ്കിലും ചില മന്ത്രവാദികളും മറ്റും ഇപ്പോഴും ആ സ്ഥലത്തു ചെന്ന് അദ്ദേഹത്തെ ധ്യാനിച്ചു വന്ദിക്കുകയും ചില കാര്യസിദ്ധിക്കായി പ്രാർത്ഥിക്കുകയും ചില വഴിപാടുകൾ കഴിക്കുകയും മറ്റും ചെയ്തുവരുന്നുണ്ട്. അത്ഭുതകർമ്മങ്ങൾ പ്രവർത്തിക്കുന്ന മഹാന്മാരെക്കുറിച്ചുള്ള ഭക്തി ജനങ്ങളുടെ ഹൃദയത്തിൽനിന്ന് എളുപ്പത്തിൽ വിട്ടുപോവുകയില്ല. പുളിയാമ്പള്ളി നമ്പൂരിക്കും മറ്റും ഇപ്പോഴും ചിലർ വെള്ളംകൂടി നടത്തിവരുന്നുണ്ടല്ലോ. ഇനി കത്തനാരുടെ അത്ഭുതകർമ്മങ്ങളിൽ ചിലതുകൂടിപ്പറയാം.

പണ്ടു തിരുവനന്തപുരത്തുനിന്ന് പത്മനാഭപുരത്തേക്കു പോകുന്ന വഴിക്കു കുറെയിട മനു‌ഷ്യവാസമില്ലാതെ വെറും കാടായിക്കിടന്നിരുന്നു. എങ്കിലും തിരുവനന്തപുരത്തുനിന്നു കിഴക്കോട്ടു പോകാനും കിഴക്കുള്ള വർക്കു തിരുവനന്തപുരത്തും മറ്റും വരാനും വേറെ വഴിയില്ലാതിരുന്ന തിനാൽ ജനങ്ങൾ അക്കാലത്തു സാധാരണമായി സഞ്ചരിച്ചിരുന്നത് ആ കാട്ടുവഴിയേതന്നെയായിരുന്നു. ആ കാട്ടിൽ ഒരിക്കൽ ഒരു യക്ഷി വന്നുകൂടി. ആ യക്ഷി പകൽസമയത്തും സർവ്വാംഗസുന്ദരിയും യുവതിയുമായ ഒരു വേശ്യസ്ത്രീയുടെ വേ‌ഷം ധരിച്ച് ആ വഴിയിൽച്ചെന്നു നിൽക്കും. അ വഴിയേ പോക്കുന്നവരോട് ആദ്യംതന്നെ "ഒരിക്കൽ മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു സസ്മിതം ചോദിക്കും. ചുണ്ണാമ്പു കൊടുത്തു കഴിയുമ്പോൾ നർമ്മസല്ലാപം തുടരും. അവളുടെ വാക്കു കേട്ടാൽ മയങ്ങിപ്പോകാത്തവരില്ലായിരുന്നു. അതിനാൽ അവൾ പറഞ്ഞു മയക്കി ഓരോരുത്തരെയും കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും. കാട്ടിൽചെന്നാലുടനെ പിടിച്ചു കടിച്ചുകീറി ചോര കുടിക്കുകയും നഖവും ശിഖയുമല്ലാത്തതെല്ലാം ഭക്ഷിക്കുകയും ചെയ്യു. ഇതായിരുന്നു അവളുടെ പതിവ്. ഇങ്ങനെ അവൾ അനേകമാളുകളെ ഭക്ഷിച്ചു. ഇതറിഞ്ഞു ജനങ്ങൾ അതിലേ നടക്കാതായി. അപ്പോൾ ആ യക്ഷി രാത്രികാലങ്ങളിൽ കുടിയിടയിൽ കടന്നും മനു‌ഷ്യരെ പിടിച്ചു ഭക്ഷിച്ചുതുടങ്ങി. അതിനാൽ ജനങ്ങൾ ഏതുവിധവും ഈ യക്ഷിയെ ഇവിടെനിന്ന് ഒഴിച്ചുവിടണമെന്നു വിചാരിച്ച് അനേകം മന്ത്രവാദികളെ വരുത്തി പല വിദ്യകൾ ചെയ്യിച്ചു. അതൊന്നുകൊണ്ടും യതൊരു ഫലവുമുണ്ടായില്ല. ഒടുക്കം ചിലർ കടമറ്റത്തു ചെന്നു കത്തനാരെ കണ്ടു വിവരം പറഞ്ഞ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.

കത്തനാർ ആ സ്ഥലത്തു ചെന്നപ്പോഴും യക്ഷി മേൽപറഞ്ഞ വേ‌ഷത്തിൽ വഴിയിൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചെന്നപ്പോൾ യക്ഷി പതിവുപോലെ പുഞ്ചിരിച്ചുകൊണ്ട്, "ഒന്നു മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു ചോദിച്ചു. അതുകേട്ടു കത്തനാർ സന്തോ‌ഷത്തോടുകൂടി "തരാമല്ലോ" എന്നു പറഞ്ഞിട്ടു കുറച്ചു ചുണ്ണാമ്പെടുത്ത് ഒരിരുമ്പാണിമേൽ വച്ചു നീട്ടിക്കൊടുത്തു. അതു മേടിക്കാൻ യക്ഷി സ്വല്പം മടിച്ചു. ഏങ്കിലും മേടിച്ചു. അതോടുകൂടി യക്ഷി കത്തനാരുടെ ബന്ധനത്തിലകപ്പെടുകയും അവൾക്ക് ഒന്നിനും ശക്തിയില്ലാതായിത്തീരുകയും ചെയ്തു.

ചുണ്ണാമ്പോടുകൂടി ആ ഇരുമ്പാണി കൈയിൽ കൊടുത്തു എന്നാണ് യക്ഷിക്കു തോന്നിയത്. എന്നാൽ കത്തനാർ ഒരു മന്ത്രം ജപിച്ച് ആ ആണി അവളുടെ ശിരസ്സിൽ തറയ്ക്കുകയാണ് ചെയ്തത്. ആ വാസ്തവവും യക്ഷി അറിഞ്ഞില്ല.

ചുണ്ണാമ്പ് കൊടുത്തിട്ട് ഉടനെ കത്തനാർ നടന്നുതുടങ്ങി. ഒരു ദാസിയെപ്പോലെ യക്ഷിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു. അങ്ങനെ നടന്നും ഇടയ്ക്ക് ചില സ്ഥലങ്ങളിലും താമസിച്ചും നാലഞ്ചു ദിവസംകൊണ്ട് അവർ കായംകുളത്തു വന്നു ചേർന്നു. അവിടെ കത്തനാർക്കു പരിചയമുള്ള ഒരു വീടുണ്ടായിരുന്നതിനാൽ അദ്ദേഹം അവിടെ കയറി. യക്ഷിയും കൂടെത്തന്നെ ഉണ്ടായിരുന്നു. ആ വീട് കത്തനാരുടെ മാതുലന്റേതായിരുന്നുവത്ര. അവിടെ അക്കാലത്തു കത്തനാരുടെ മാതുലിയും വയോവൃദ്ധയും വിധവയുമായ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വിധവ യക്ഷിയെ കണ്ടിട്ട് "ഇവളേതാണ്" എന്നു ചോദിച്ചു.

കത്തനാർ: ഇവളെ ഇപ്പോൾ ഞാനെന്റെ ദാസിയാക്കിയിരിക്കുകയാണ്, എന്താ ചോദിച്ചത്?

വൃദ്ധ: എനിക്കു സഹായത്തിന് ഇവിടെ ഒരു പെണ്ണുണ്ടായാൽ കൊള്ളാമെന്നുണ്ട്. ഇവിടെ ഞാൻമാത്രമല്ലേയുള്ളൂ? അതാണ് ചോദിച്ചത്.

കത്തനാർ: ഓഹോ, വിരോധമില്ല. വേണമെങ്കിൽ ഇവളെ ഇവിടെ താമസിപ്പിച്ചേക്കാം.

ഇതുകേട്ടു വൃദ്ധയ്ക്കു വളരെ സന്തോ‌ഷമായി. അവർ ആ യക്ഷിയെ തന്റെ പുത്രിയെപ്പോലെ വാൽസല്യപൂർവം സ്വീകരിച്ചു. ഉടനെ കത്തനാർ കുളിക്കാൻ പോയി. യക്ഷിയും വൃദ്ധയും കുടി ഭക്ഷണത്തിനെല്ലാം കാലമാക്കി. കത്തനാർ കുളിയും ഊണും കഴിഞ്ഞു സ്വല്പമൊന്നു കിടന്നു. വൃദ്ധയും യക്ഷിയും ഊണു കഴിഞ്ഞ് ഓരോ വർത്തമാനങ്ങളും പറഞ്ഞ് അവിടെ വേറൊരു മുറിയിലിരുന്നു. ആ സമയം വാൽസല്യത്തോടുകൂടി അവർ, യക്ഷിയുടെ തലമുടി ഭംഗിയായി കെട്ടിക്കുന്നതിനായി ചീർപ്പെടുത്തു ചീകി. അപ്പോൾ എന്തോ തടഞ്ഞതായി തോന്നുകയാൽ അവർ സൂക്ഷിച്ചു നോക്കുകയും യക്ഷിയുടെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നതായി കാണുകയും ചെയ്തു. ഉടനെ വൃദ്ധ, "അയ്യോ മകളെ, ഇതാ നിന്റെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നു. ഇതെങ്ങനെ വന്നു? കഷ്ടംതന്നെ" എന്നു പറഞ്ഞ് ആ ആണി വലിച്ചൂരി. തൽക്ഷണം യക്ഷി പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും അദൃശ്യമായി ഭവിക്കുകയും ചെയ്തു. വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് അടുക്കൽ ഇരുന്നിരുന്നവൾ പെട്ടെന്ന് അദൃശ്യയായിത്തീർന്നപ്പോൾ വൃദ്ധ വല്ലാതെ പരിഭ്രമിച്ചു കത്തനാരുടെ അടുക്കൽചെന്നു വിവരം പറഞ്ഞു. തലയിൽ തറച്ചിരുന്ന ആണി ഊരിക്കളഞ്ഞു എന്നു കേട്ടപ്പോൾ, എന്നാൽ കാര്യം തെറ്റി എന്നു പറഞ്ഞിട്ട് കത്തനാരും പിന്നാലെ പുറപ്പെട്ടു. ചില ലക്ഷണങ്ങൾകൊണ്ട് യക്ഷി വടക്കോട്ടാണ് പോയതെന്നറിഞ്ഞു കത്തനാരും വടക്കോട്ടുതന്നനടന്നു. കുറച്ചുദൂരം ചെന്നപ്പോൾ യക്ഷി അതിവേഗത്തിൽ നടന്നുപോകുന്നതു കത്തനാർ കണ്ടു. കൂടെ എത്തണമെന്നു വിചാരിച്ചു കത്തനാരും ക്ഷണത്തിൽ നടന്നു. രണ്ടുപേരും മാന്നാറിൽ വന്നു ചേർന്നു. കത്തനാർ ആറ്റുകടവിലെത്തിയപ്പോഴേക്കും കടത്തുകാരൻ യക്ഷിയെ ഒരു തോണിയിൽ കയറ്റി "പനയന്നാർകാവിൽ" ക്കടവിലിറക്കിക്കഴിഞ്ഞു. കത്തനാർക്കു പിന്നാലെ എത്തുന്നതിനു തൽക്കാലമവിടെ വേറെ വള്ളമില്ലായിരുന്നു. വള്ളം കിട്ടീട്ട് അതിൽക്കയറി അക്കരെച്ചെലുമ്പോഴേക്കും യക്ഷി അവിടെനിന്നു പൊയ്ക്കളഞ്ഞെങ്കിലോ എന്നു വിചാരിച്ച് കത്തനാർ അവിടെനിന്നുകൊണ്ട് യക്ഷിക്ക് അവിടെനിന്നു പോകാൻ പാടില്ലാത്ത വിധത്തിൽ ഒരു വിദ്യ പ്രയോഗിച്ചു. പിന്നെ അദ്ദേഹം ഒരു വാഴയിൽനിന്നുഒരു തൂശനില മുറിച്ചെടുത്തു വെള്ളത്തിലിട്ട് അതിൽക്കയറി തുഴഞ്ഞ് അക്കരെയിറങ്ങി യക്ഷിയുടെ അടുക്കൽചെന്ന്, "നീ എവിടെപ്പോകുന്നു" നിന്നെ ഞാൻവിട്ടയയ്ക്കുകയില്ല. ജനങ്ങൾക്കു യാതൊരു ഉപദ്രവവും ചെയ്യാതെ ഇവിടെ ഇരുന്നുകൊള്ളമെങ്കിൽ ഞാനങ്ങനെ അനുവദിക്കാം.അല്ലാത്തപക്ഷം നിന്നെ ഞാൻഅറുത്തു ഹോമിക്കും. ഏതാണ് നിനക്കു സമ്മതമെന്നു പറയുക" എന്നു പറഞ്ഞു. അതുകേട്ട് യക്ഷി, " ഞാൻ ആരെയും ഉപദ്രവിക്കാതെ ഇനിയെന്നും ഇവിടെ ഇരുന്നുകൊള്ളാം. എന്നെ സംഹരിക്കരുതെന്നു ഞാനപേക്ഷിക്കുന്നു" എന്നു പറഞ്ഞു. "ഇവിടെ ഇരുന്നുകൊള്ളാമെങ്കിൽ അങ്ങനെ സത്യം ചെയ്യുക" എന്നു കത്തനാർ പറയുകയും യക്ഷി അപ്രകാരം സത്യം ചെയുകയും ചെയ്തു. അന്നുമുതൽ ആ യക്ഷി അവിടെത്തന്നെ താമസമായി. യക്ഷി അദൃശ്യയായിട്ടാണ് അവിടെ താമസിക്കുന്നത്. എങ്കിലും കറുത്തവാവ്, വെള്ളിയാഴച ഇങ്ങനെയുള്ള ദിവസങ്ങളിൽ അർദ്ധരാത്രി സമയത്തും മറ്റും ചിലർ ആ യക്ഷിയെ സുന്ദരിയായ സ്ത്രീയുടെ രൂപത്തിലും കത്തുന്ന തീയായിട്ടും മറ്റും ഇപ്പോഴും ചില കാലങ്ങളിൽ കാണാറുണ്ടെന്നാണ് കേൾവി. അവിടെയുള്ള ഭദ്രകാളീക്ഷേത്രത്തെ പ്രധാനമാക്കിപ്പറയുമ്പോൾ ജനങ്ങൾ ആ യക്ഷിയെ "പനയന്നാർക്കാവിലെ യക്ഷി"യെന്നും ദേശപ്പേരിനെ അടിസ്ഥാനപ്പെടുത്തിപ്പറയുമ്പോൾ "പരുമലയക്ഷി" എന്നും പറഞ്ഞുവരുന്നു. ആ യക്ഷി അവിടെ വന്നതിൽപിന്നെ ആരെയും ഒരുവിധത്തിലും ഉപദ്രവിച്ചതായി കേട്ടുകേൾവി പോലുമില്ല.

കടമറ്റത്തു കത്തനാരും അക്കാലത്തുണ്ടായിരുന്ന കുഞ്ചമൺമഠത്തിൽ മൂത്തപോറ്റിയും തമ്മിൽ പരിചയമെന്നല്ല, വലിയ സ്നേഹമായിരുന്നു. കുഞ്ചമൺ പോറ്റിമാർ പണ്ടേതന്നെ വലിയ മന്ത്രവാദികളും ചാത്തന്മാരെ സേവിച്ചു വശംവദന്മാരാക്കീട്ടുള്ളവരുമാണെന്നു പ്രസിദ്ധമാണല്ലോ. കത്തനാരും വലിയ മന്ത്രവാദിയായി സഞ്ചരിക്കുമ്പോൾ വഴിയിൽ വച്ചും മറ്റും കത്തനാരും പോറ്റിയും തമ്മിൽ കാണുകയും അപ്പോഴെല്ലാം പോറ്റി കത്തനാരെ മഠത്തിലേക്കു ചെല്ലാനായി ക്ഷണിക്കുകയും പതിവായിരുന്നു.

ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരിക്കൽ കുഞ്ചമൺമഠത്തിലൊന്നു പോകണമെന്നു കത്തനാർ നിശ്ചയിച്ചു. അവർ തമ്മിൽ വലിയ സ്നേഹമായിരുന്നുവെങ്കിലും സ്വൽപം ഉൾത്തിടുക്കമുണ്ടായിരുന്നു. താൻ ചാത്തന്മാരെ തന്റെ ഭൃത്യന്മാരെപ്പോലെ ആക്കീട്ടുണ്ടല്ലോ എന്നും അതു കത്തനാർക്കു സാധിച്ചിട്ടില്ലല്ലോ എന്നുമായിരുന്നു പോറ്റിയുടെ വിചാരം. ഇന്ദ്രജാലം മഹേന്ദ്രജാലം മുതലായ വിദ്യകളിൽ പോറ്റിക്കുതന്നോളം നൈപുണ്യമില്ലല്ലോ എന്നൊരു വിചാരം കത്തനാർക്കുമുണ്ടായിരുന്നു. അതിനാൽ കത്തനാർ ഒരു കൗശലം പ്രയോഗിച്ചു. കുഞ്ചമൺപോറ്റി എവിടെയെങ്കിലും വള്ളത്തിലോ ബോട്ടിലോ കയറിപ്പോകുമ്പോൾ ഊന്നാനും തണ്ടുവലിക്കാനും മറ്റും അന്യന്മാർക്കു അദൃശ്യന്മാരായ ചാത്ത ന്മാരാണ് പതിവ്. അതുപോലെ തനിക്കും പോകണമെന്നു നിശ്ചയിച്ച് കത്തനാർ ഒരു വള്ളത്തിൽ കയറി ഊന്നുകാരാരുമില്ലതെ പുറപ്പെട്ടു കുഞ്ചമൺ പോറ്റിയുടെ കടവിൽച്ചെന്നടുത്തു. ആരും ഊന്നുകയും തഴയുകയും മറ്റും ചെയ്യാതെ ഒരു വള്ളം വന്നടുക്കുന്നതു കണ്ടു പോറ്റി കടവിലേക്കു ചെന്നു. അപ്പോൾ കത്തനാർ വള്ളത്തിൽനിന്നു കരയ്ക്കിറങ്ങി. അപ്പോൾ "ഹേ, ഇതെന്താണ് വള്ളക്കാരാരുമില്ലതെ പുറപ്പെട്ടത്?' എന്നു ചോദിച്ചു.അതിനുത്തരമായി കത്തനാർ,"തൽക്കാലം വള്ളക്കാരെ അന്വേ‌ഷിച്ചിട്ടു കിട്ടിയില്ല. ഇങ്ങോട്ടു യാത്ര നിശ്ചയിക്കുകയും ചെയ്തു. അതിനാൽ എന്നെ ഇവിടെക്കൊണ്ടിറക്കണെമെന്നു തോണിയോടുതന്നെ പറഞ്ഞിട്ടു ഞാൻ തോണിയിൽ കയറി. തോണി അന്യസഹായംകിട്ടാതെ ഇവിടെ വന്നടുക്കുകയും ചെയ്തു" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ തോണി തനിയെ നടന്നതു കത്തനാരുടെ ഇന്ദ്രജാലവിദ്യകൊണ്ടാണെന്നും ഇതു തന്നെ ആക്ഷേപിക്കാനായി പ്രയോഗിച്ചതാണെന്നും പോറ്റിക്കു മനസ്സിലായി. എങ്കിലും പിന്നെയൊന്നും അദ്ദേഹം പറഞ്ഞില്ല.

ഉടനെ പോറ്റി കത്തനാർക്കു കുളിക്കാനും ഉണ്ണാനും വേണ്ടതെല്ലാം ചട്ടംകെട്ടിക്കൊടുത്തു. ഭക്ഷണാനന്തരം സ്വൈരസല്ലാപം ചെയ്തുകൊണ്ടു രണ്ടുപേരുംകൂടി നേരം നാലഞ്ചുനാഴിക പകലാവുന്നതുവരെ അവിടെയി രുന്നു. അതിന്റെ ശേ‌ഷം കത്തനാർ, "നേരം വൈകിത്തുടങ്ങിയല്ലോ, എനിക്ക് ഇന്നുതന്നെ പോകേണ്ടിയിരിക്കുന്നു. അതിനനുവാദം തരണം" എന്നു പറഞ്ഞു. അപ്പോൾ പോറ്റി, "ഞാൻ പലപ്രാവശ്യമപേക്ഷിചിട്ടാണ് കത്തനാരിവിടെ വന്നത്. ഒരു നാലു ദിവസമെങ്കിലും താമസിക്കാതെ ഇന്നുതന്നെ പോകുന്നതു വലിയ സങ്കടമാണ്. എനിക്കു കത്തനാരോടു ചോദിച്ചു ചില സംഗതികൾ അറിയാനുണ്ട്. അതിനാൽ നിവൃത്തിയുണ്ടെങ്കിൽ രണ്ടു ദിവസമെങ്കിലും ഇവിടെ താമസിച്ചിട്ടു പോയാൽക്കൊള്ളാം. അതിനു സൗകര്യയമില്ലെങ്കിൽ ഞാനൊന്നും പറയുന്നില്ല. ഇഷ്ടംപോലെ ചെയ്യുക. അല്ലാതെ നിവൃത്തിയില്ലല്ലോ" എന്നു പറഞ്ഞു വളരെ നിർബന്ധിച്ചു. എങ്കിലും "ഇന്നു പോകാതിയിരിക്കാൻ നിവൃത്തിയില്ല. ചങ്ങനാശ്ശേരിയിൽ ഒരു സ്ഥലത്ത് ഇന്ന് എത്തിക്കൊള്ളമെന്നു ഞാൻ തീർച്ചയായി പറഞ്ഞിട്ടുണ്ട്. അങ്ങോട്ടാണ് ഇപ്പോൾ പോകുന്നത്. താമസിയാതെ ഞാൻഇനിയും ഇവിടെ വന്നുകൊള്ളാം" എന്നു പറഞ്ഞ് കത്തനാർ യാത്രയായി. കടവുവരെ അനുയാത്രയായി പോറ്റിയും വന്നു. അപ്പോൾ കത്തനാരുടെ വള്ളം അവിടെ ഇല്ലായിരുന്നു. "ഓ, നമ്മുടെ വള്ളമിവിടെ കാണുന്നില്ലല്ലോ" എന്നു പറഞ്ഞു കത്തനാർ നാലു പുറത്തേക്കും മേൽപ്പോട്ടും നോക്കി. അപ്പോൾ വള്ളം കടവിനടുത്തു നിന്നിരുന്ന ഒരു വലിയ മാവിന്റെ മുകളിലിരിക്കുന്നതു കണ്ടിട്ട് 'ഇത് പോറ്റി തന്നെ അവമാനിക്കാനായി തന്റെ ചാത്തന്മാരെക്കൊണ്ടു ചെയ്യിച്ച വിദ്യയാണ്' എന്നു മനസ്സിൽ വിചാരിച്ചു കൊണ്ട് കത്തന്നാർ, "ഇതാ എന്റെ തോണി ഈ മാവിന്റെ മുകളിലിരിക്കുന്നു. ഇവിടുത്തെക്കടവിലാണ് ഞാൻ തോണിയിട്ടിരുന്നത്. അതിനാൽ അതു താഴെ ഇറക്കിച്ചു തരാനുള്ള ചുമതല ഇവിടേക്കാണ്" എന്നു പോറ്റിയോടു പറഞ്ഞു.

പോറ്റി: മാവിന്റെ മുകളിലിരിക്കുന്ന വള്ളം താഴെ ഇറക്കിച്ചുതരാൻ ഞാൻ വിചാരിച്ചാൽ സാധിക്കയില്ല. അതു കത്തനാർതന്നെ എങ്ങനെയെങ്കിലും ഇറക്കിച്ചുക്കൊണ്ടുപൊയ്ക്കൊള്ളണം.

കത്തനാർ: ഉപായമൊന്നും പറയേണ്ട. സംഗതിയൊക്കെ എനിക്കറിയാം. തോണി താഴെ ഇറക്കിച്ചു തരാത്തപക്ഷം അന്തർജ്ജനങ്ങൾ വസ്ത്രമുടുക്കാതെ വെളിയിലിറങ്ങി വന്ന്, മാവിന്മേൽക്കയറി, തോണിയെടുത്തു താഴെ കൊണ്ടുവരാനുള്ള വിദ്യ ഞാൻ പ്രയോഗിക്കും. അതു കൂടാതെ കഴിക്കുകയല്ലേ നല്ലത്?

പോറ്റി: കത്തനാർ വിചാരിച്ചാൽ അതു സാധിക്കുമോ?

കത്തനാർ: പരീക്ഷിച്ചു നോക്കാം.

കത്തനാരും പോറ്റിയും തമ്മിൽ ഇത്രയും സംഭാ‌ഷണം കഴിഞ്ഞപ്പോഴേക്കും അവിടെയുണ്ടായിരുന്ന അന്തർജ്ജങ്ങൾ വിവസ്ത്രകളായി പുറത്തേക്കു വന്നു തുടങ്ങി. അതു കണ്ടു പോറ്റി, "അയ്യോ, എന്റെ കത്തനാരെ, എന്നെ അവമാനിക്കരുതേ, ഞാനിപ്പോൾ വള്ളമിറക്കിച്ചു തരാം" എന്നു പറയുകയും ചാത്തന്മാരെകൊണ്ടു വള്ളമിറക്കിച്ച് അതു കിടന്നിരുന്ന സ്ഥലത്താക്കിച്ചു കൊടുക്കുകയും ഉടനെ അന്തർജ്ജനങ്ങ ളെല്ലാം അകത്തേക്കുതന്നെ പോവുകയും ചെയ്തു. അപ്പോൾത്തന്നെ കത്തനാരും പോറ്റിയും ഇനി ഒരിക്കലും തമ്മിൽതമ്മിൽ മൽസരിക്കില്ലെന്നും യോജിപ്പോടും സ്നേഹത്തോടുംകൂടിയിരുന്നുകൊള്ളാമെന്നും പരസ്പരം കൈ പിടിച്ചു സത്യം ചെയ്തു. രണ്ടുപേരും ആജീവനാന്തം അങ്ങനെതന്നെ ഇരിക്കുകയും ചെയ്തു.

ഒരിക്കൽ യെറുശലേമിൽനിന്നോ മറ്റോ ഒരു ബാവ മലയാളരാജ്യം സന്ദർശിക്കുന്നതിനായി വന്നിരുന്നു. അദ്ദേഹം പല സ്ഥലങ്ങളിൽ സഞ്ചരിച്ച കൂട്ടത്തിൽ ഒരു ദിവസം കടമറ്റത്തു പള്ളിയിൽ വന്നുചേർന്നു. അപ്പോൾ കത്തനാർ ചില സാധനങ്ങൾ കാഴ്ചവച്ച് ബാവായെ വന്ദിച്ചു. കാഴ്ചവച്ച സാധനങ്ങൾ യൂറോപ്പുരാജ്യങ്ങളിലല്ലാതെ മലയാളത്തിൽ കിട്ടാത്തവയായിരുന്നു. അതിനാൽ അവ കണ്ട് ബാവാ ഏറ്റവും സന്തോ‌ഷിക്കുകയും വിസ്മയിക്കുകയും "ഈ കൂട്ടത്തിൽ പച്ചമുന്തിരിങ്ങക്കുലകൂടി ആകാമായിരുന്നു. അത് ഈ ദിക്കിൽ സുലഭമായിരിക്കുമല്ലോ" എന്നു പറയുകയും ചെയ്തു.

അപ്പോൾ കത്തനാർ, "ഇവിടെ സുലഭമല്ലാതെ ഒന്നുമില്ല, പച്ചമുന്തിരിങ്ങാക്കുല എത്രവേണമെങ്കിലും ഉണ്ടാകും. ഒരു മുന്തിരിങ്ങാപ്പഴം കുഴിച്ചിട്ടാൽ ഒരു മാത്ര കഴിയുന്നതിനു മുമ്പ് പച്ചമുന്തിരിങ്ങാക്കുല പറിക്കാം" എന്നു പറഞ്ഞു. ഇതു കേട്ടു ബാവാ, "എന്നാൽ അതൊന്നു കണ്ടാൽക്കൊള്ളാം" എന്നു പറയുകയും ഉടനെ കത്തനാർ ഒരു മുന്തിരിങ്ങാപ്പഴം പള്ളിമുറ്റത്തു കുഴിച്ചിടുകയും മാത്രയ്ക്കു മുമ്പ് അത് മുളച്ചു പടർന്ന് അസംഖ്യം മുന്തിരിങ്ങാക്കുലകളുണ്ടാവുകയും ചെയ്തു. ബാവാ അതു കണ്ടു പൂർവാധികം വിസ്മയിച്ച് ഒരു പച്ച മുന്തിരിങ്ങാക്കുല പറിച്ചെടുത്തു പരീക്ഷിച്ചു നോക്കിയതിൽ കാഴ്ചയിലും സ്വാദിലും യാതൊരു വ്യത്യാസുവുമുണ്ടായിരുന്നില്ല.

ബാവാ പള്ളിയിൽനിന്നു പുറത്തിറങ്ങിയപ്പോൾ ആരോ ഒരാൾ, കത്തനാർ വലിയ മാന്ത്രികനും ഇന്ദ്രജാലക്കാരനുമാണെന്നും അദ്ദേഹം പച്ചമുന്തിരിങ്ങായുണ്ടാക്കിയത് ഇന്ദ്രജാലംകൊണ്ടാണെന്നും കത്തനാരുടെ വാസസ്ഥലത്ത് അനേകം മന്ത്രവാദഗ്രന്ഥങ്ങളുണ്ടെന്നും മറ്റും ബാവായെ ഗ്രഹിപ്പിച്ചു. ഉടനെ ബാവാ കത്തനാരുടെ വാസസ്ഥലത്തു ചെന്ന് അവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങളെല്ലാമെടുപ്പിച്ചു തീയിലിട്ടു ചുടുവിച്ചു. അപ്പോൾ ആ ഗ്രന്ഥങ്ങളെലാം പക്ഷികളെപ്പോലെ പറന്ന് ആകാശമാർഗ്ഗത്തിങ്കൽപ്പോയി നിന്നു. ബാവായും കൂട്ടരും വളരെ ശ്രമിച്ചിട്ടും അതിലൊരു ഗ്രന്ഥം പോലും നശിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുക്കം ബാവാ കത്തനാരെ അടുക്കൽ വിളിച്ച്, "എന്റെ മക്കളെ, ഈവക വിദ്യകളൊന്നും ക്രിസ്ത്യാനികൾക്കു ചേർന്നതല്ല. അതിനാൽ നീ ഇനി മേലാൽ മന്ത്രവാദവും മറ്റും ചെയ്യരുത്" എന്നു പറഞ്ഞു. അപ്പോൾ കത്തനാർ, " ഞാൻ ദൈവത്തെ മറന്നും ജനങ്ങൾക്കു ഉപദ്രവമായും യാതൊന്നും ചെയ്യാറില്ല. മേലാൽ ചെയ്യുകയുമില്ല. പഠിച്ച വിദ്യ ജനോപകാരാർത്ഥമായി ചെയ്യരുതെന്നു കൽപ്പിക്കുന്നതു സങ്കടമാണ്. ജനങ്ങൾക്കു ഉപദ്രവകരമല്ലാ ത്തതെല്ലാം ചെയ്തുകൊള്ളുന്നതിനു കൽപ്പിച്ചനുവദിക്കണം" എന്നാണ് മറുപടി പറഞ്ഞത്. വളരെ വാദപ്രതിവാദങ്ങൾ കഴിഞ്ഞതിന്റെ ശേ‌ഷം യഥേഷ്ടം എന്തുംചെയ്തുകൊള്ളുന്നതിന് അനുവദിച്ചു കത്തനാരെ അനുഗ്രഹിച്ചിട്ട് ബാവാ അവിടെ നിന്നു പോവുകയും ചെയ്തു.

ഒരിക്കൽ ലന്തക്കാരുടെ ഉപദ്രവം ദുസ്സഹമായിത്തിരുകയാൽ അന്നു നാടുവാണിരുന്ന കൊച്ചിത്തമ്പുരാൻ കടമറ്റത്തു കത്തനാർക്ക് ആളയച്ചു കോവിലകത്തു വരുത്തി വിവരം കൽപ്പിച്ചപ്പോൾ കത്തനാർ ഒരമ്പു ജപിച്ചു കൊടുത്തിട്ട് "ഈ അമ്പ് എയ്തു ലന്തക്കാരുടെ പാളയത്തിൽ വീഴിച്ചാൽ ഇവിടേക്കുള്ള ഉപദ്രവമൊഴിയും" എന്നു പറയുകയും തമ്പുരാൻ ആ അമ്പ് ഒരു ഭടനെക്കൊണ്ടെയ്യിച്ചു ലന്തക്കാരുടെ പാളയത്തിൽ വീഴിക്കയും അപ്പോൾമുതൽ ലന്തപ്പടയാളികൾക്കു ബുദ്ധിഭ്രമമാരംഭിക്കുകയും അവർ പരസ്പരം വെട്ടിയും കുത്തിയും എല്ലാവരും മരിക്കുകയും അങ്ങനെ കൊച്ചിത്തമ്പുരാനു നേരിട്ടിരുന്ന ഉപദ്രവം ശമിക്കുകയും ചെയ്തു.

ചില ക്ഷേത്രസന്നിധിയിലും മറ്റും വഴിപാടായിട്ടോ വിനോദത്തിനായിട്ടൊ "പടേണി" എന്നൊരു കളി ഇപ്പോഴും നടപ്പുണ്ടലോ. അതിൽ സംഘ ക്കളിയിലും മറ്റുമുള്ളതുപോലെ പല വേ‌ഷങ്ങൾ കെട്ടിവരിക പതിവാണ്. അക്കൂട്ടത്തിൽ മുൻകാലങ്ങളിൽ ഒരു കത്തനാരുടെ വേ‌ഷംകൂടി പതിവുണ്ടായിരുന്നു. ഒരിക്കൽ കടമറ്റത്തു കത്തനാർ എവിടെയോ പോയി വരുന്ന സമയം ഒരു പടേണി കാണുന്നതിനിടയായി. ഒരാൾ ഒരു കത്തനാരുടെവേ‌ഷം ധരിച്ച അരങ്ങത്തു വന്നു ചില ഗോഷ്ടികൾ കാണിക്കുകയും ചില അസഭ്യങ്ങൾ പറയുകയും മറ്റും ചെയുന്നതാണ് അദ്ദേഹം കണ്ടത്. ഉടനെ അദ്ദേഹം എന്തോ ഒരു വിദ്യ പ്രയോഗിക്കുകയാൽ കത്തനാരുടെ വേ‌ഷം ധരിച്ചിരുന്നയാൾ ബോധരഹിതനായി മുഷ്ടി ചുരുട്ടി തന്നത്താൻ മാറ ത്തടിച്ചു തുടങ്ങി. പടേണിക്കാർ വിചാരിച്ചിട്ട് ഭേദപ്പെടുത്താൻ കഴിഞ്ഞില്ല കത്തനാരുടെ വേ‌ഷം ധരിച്ചയാൾ തന്നത്താനടിച്ചു മരിക്കുമെന്നുള്ള ദിക്കായി. അപ്പോൾ കടമറ്റത്തു കത്തനാർ അവിടെ അടുത്തൊരു സ്ഥലത്തു വന്നിരിക്കുന്നുണ്ടെന്നും, അദ്ദേഹം എന്തോ ചെയ്തിട്ടാണ് ഈ വേ‌ഷക്കാരൻ ഇപ്രകാരം ചെയ്യുന്നതെന്നും പടേണിക്കാർക്കു മനസ്സിലായി. അവരെല്ലാം കൂടി കത്തനാരുടെ അടുക്കൽ ചെന്നു കാൽക്കൽ വീണു നമസ്കരിച്ചിട്ടു ക്ഷമായാചന ചെയ്തു. മേലാൽ പടേണികളിൽ കത്തനാരുടെ വേ‌ഷം കെട്ടുകയില്ലെന്ന് അവരെക്കൊണ്ട് സത്യം ചെയ്യിച്ചിട്ട് കത്തനാർ എന്തോ ചെയ്ത് ആ വേ‌ഷക്കാരനെ സ്വസ്ഥനാക്കിത്തീർത്തു. അന്നുമുതൽ പടേണിക്കാർ കത്തനാരുടെ വേ‌ഷം ധരിക്കാതെയുമായി.

ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ കടമറ്റത്തു കത്തനാരുടെ അത്ഭുതകർമ്മങ്ങൾ അസംഖ്യമുണ്ട്. അവയെല്ലാം പറഞ്ഞുതീർക്കാൻ ആരാലും സാധിക്കുന്നതല്ല. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ കത്തനാർ അസാമാന്യനായ ഒരു മാന്ത്രികനായിരുന്നെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ.

പുരാതനന്മാരായ മഹർ‌ഷിമാർ, മന്ത്രവാദം സംബന്ധിച്ച് മന്ത്രസാരം, യന്ത്രസാരം, പ്രയോഗസാരം, പ്രപഞ്ചസാരം മുതലയി അനേകം ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ടല്ലോ. അതുപോലെ കടമറ്റത്തു കത്തനാരും അസംഖ്യം മന്ത്രവാദഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവയെല്ലാം ഒരുമാതിരി ഭാ‌ഷയിലാണെന്നേയുള്ളു

2012, ഒക്ടോ 10

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂറിലെന്നല്ല, കേരളത്തിൽത്തന്നെ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എന്നാൽ കൊച്ചുണ്ണി ഒരു വലിയ കള്ളനും അക്രമിയുമാണെന്നാണ് മിക്കവരുടെയും ബോധം. വാസ്തവത്തിൽ അയാൾ ഒരു സത്യവാനും മര്യാദക്കാരനുംകൂടിയായിരുന്നു. പരസ്പര വിരുദ്ധങ്ങളായ ഈ ഗുണങ്ങൾ എല്ലാം കൂടി ഒരാളിലുണ്ടായിരിക്കുന്നതെങ്ങനെയാണെന്നു ചിലർ വിചാരിച്ചേക്കാം. അത് ഏതു പ്രകാരമെന്നു പിന്നാലെ വരുന്ന സംഗതികൾകൊണ്ടു ബോധ്യപ്പെടുമെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.

കൊച്ചുണ്ണി ജനിച്ചത് 993-ആമാണ്ടു കർക്കിടമാസത്തിൽ അമാവാസിയിൽ അർദ്ധരാത്രിസമയം തിരുവിതാംകൂറിൽ കാർത്തികപ്പള്ളിത്താലൂക്കിൽച്ചേർന്ന കീരിക്കാട്ടു പ്രവൃത്തിയിൽ കൊറ്റുകുളങ്ങരയ്ക്കു സമീപമുണ്ടായിരുന്ന സ്വഗൃഹത്തിലാണ്. കൊച്ചുണ്ണിയുടെ പിതാവും വലിയ അക്രമിയും കള്ളനുമായിരുന്നു. അയാളുടെ പ്രധാന ഉപജീവനമാർഗം മോ‌ഷണംതന്നെയായിരുന്നു. അന്നന്നു മോഷ്ടിച്ചു കിട്ടുന്നതുകൊണ്ട് അഹോവൃത്തി കഴിച്ചുവന്നുവെന്നല്ലതെ അയാൾക്കു സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ഒരു രാത്രിയിൽ ഒന്നും മോഷ്ടിക്കാൻ തരപ്പെട്ടില്ലെങ്കിൽ പിറ്റേദിവസം അയാളും അയാളുടെ കുടുംബത്തിലുള്ളവരും പട്ടിണിതന്നെ. അയാളുടെ സ്ഥിതി അത്രമാത്രം മോശമായിരുന്നു. അതിനാൽ തന്റെ പുത്രനായ കൊച്ചുണ്ണിയെ യഥാകാലം വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും മറ്റും അയാൾക്കു കഴിഞ്ഞില്ല.

കൊച്ചുണ്ണി ഏകദേശം പത്തു വയസ്സുവരെ വളരെ കഷ്ടപ്പെട്ട് ഒരു വിധം സ്വഗൃഹത്തിൽത്തന്നെ താമസിച്ചു. അതിന്റെ ശേ‌ഷം അവൻ വിശപ്പ് സഹിക്കാൻ പാടില്ലാതെയായിട്ട് വീട്ടിൽനിന്നു പുറപ്പെട്ട് അടുത്ത പ്രദേശമായ ഏവൂർ എന്ന സ്ഥലത്തു ചെന്നുചേർന്നു. അവൻ അവിടെ ക്ഷേത്രത്തിനു സമീപത്തുണ്ടായിരുന്ന ഒരു പരദേശബ്രാഹ്മണന്റെ മഠത്തിൽച്ചെന്ന് ആ ബ്രാഹ്മണന്റെ അടുക്കൽ താനൊരു മുഹമ്മദീയ ബാലനാണെന്നും ദാരിദ്ര്യദുഃഖം നിമിത്തം ഇറങ്ങിപ്പുറപ്പെട്ടതാണെന്നും മറ്റും പറഞ്ഞുകേൾപ്പിക്കയും തനിക്കു വിശപ്പു ദുസ്സഹമായിത്തീർന്നിരിക്കുന്നതിനാൽ വല്ലതും തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ദയാലുവായ ആ ബ്രാഹ്മണൻ കൊച്ചുണ്ണിയുടെ ദീനവചനങ്ങളെ കേട്ടും പാരവശ്യം കണ്ടും മനസ്സലിയുകയാൽ വാർത്ത കഞ്ഞിയിൽ കുറെ വറ്റും ഉപ്പും ഇട്ട് അവനു വയറു നിറയുന്നതുവരെ കൊടുത്തു. ആ വാർത്ത കഞ്ഞി നമ്മുടെ കൊച്ചുണ്ണിക്ക് അപ്പോൾ പഞ്ചാമൃതത്തെക്കാൾ മാധുര്യമുള്ളതായിത്തോന്നിയെന്നു പറയണമെന്നില്ലല്ലോ.

കഞ്ഞികുടികഴിഞ്ഞതിന്റെശേ‌ഷം ആ ബ്രാഹ്മണൻ കൊച്ചുണ്ണിയോട്, "ആഹാരത്തിന്നുള്ള വക കിട്ടിയാൽ നിനക്ക് ഇവിടെയെങ്ങും താമസിക്കാമോ?" എന്നു ചോദിച്ചു. കൊച്ചുണ്ണി സന്തോ‌ഷത്തോടുകൂടി അങ്ങനെയാകാമെന്നു സമ്മതിച്ചു. ഉടനെ ആ ബ്രാഹ്മണൻ അവിടെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ 'വലിയവീട്ടിൽപ്പീടിക' എന്നു പ്രസിദ്ധമായിട്ടുണ്ടായിരുന്ന പീടികയിൽ കൊണ്ടുചെന്ന്' ഇവനൊരു പാവപ്പെട്ട മേത്തക്കൊച്ചനാണ്. ഇവന് ആഹാരത്തിനു വല്ലതും കൊടുത്താൽ ഇവിടെ താമസിച്ചുകൊള്ളും' എന്നു പറഞ്ഞ് അവനെ ഏൽപ്പിച്ചു. പീടികക്കാർ അങ്ങനെ സമ്മതിച്ച് അവനെ അവിടെ താമസിപ്പിക്കുകയും ചെയ്തു.

കൊച്ചുണ്ണിക്ക് ആദ്യം അവിടെ നിശ്ചയിച്ച വേല സമാനങ്ങളെടുത്തു കൊടുക്കുകയായിരുന്നു. അത് അവൻ വളരെ ജാഗ്രതയോടും ശരിയായും ചെയ്യുകയാൽ മുതലാളിക്കു വളരെ സന്തോ‌ഷം തോന്നുകയും കൊച്ചുണ്ണിക്ക് ഭക്ഷണം, വസ്ത്രധാരണം മുതലായവയ്ക്കു യാതൊരു ബുദ്ധിമുട്ടും കൂടാതെ ശരിയായി കൊടുത്തു വരി ചിപ്പം കെട്ടുക മുതലായ ചില ജോലികൾകൂടി കൊച്ചുണ്ണിയെ ചുമതലപ്പെടുത്തി. കാലക്രമേണ സാമാനങ്ങൾ അളന്നും തൂക്കിയും കൊടുക്കുക, വാങ്ങുക മുതലായി പീടികയിലുള്ള സകല ജോലികൾക്കും ചുമതലക്കാരൻ കൊച്ചുണ്ണിയായിത്തീർന്നു. കൊച്ചുണ്ണിക്കു സകലപ്രവൃത്തികൾക്കും പ്രത്യേകമൊരു വാസനയും സ്വച്ഛതയും അതിയായ ജാഗ്രതയുമുണ്ടായിരുന്നതിനാൽ മുതലാളിക്ക് അവനിലുള്ള സന്തോ‌ഷവും വിശ്വാസവും അളവില്ലാതെ വർദ്ധിക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ മുതലാളി കച്ചവടസാമാനങ്ങൾ വാങ്ങിക്കൊണ്ടുവരാനായി ആലപ്പുഴക്കു പോയി. കൊച്ചുണ്ണിയെയും കൊണ്ടുപോയിരുന്നു. അവിടെച്ചെന്നു സാമാനങ്ങളെല്ലാം വഞ്ചിയിലാക്കി ഇങ്ങോട്ടു പുറപ്പെട്ടു. മദ്ധ്യേമാർഗം അതികലശലായി ഒരു കോളും പിശറും തുടങ്ങി. ഓളം വലിയ മലപോലെ ഉയർന്ന് ഇളകിമറിഞ്ഞുതുടങ്ങി. വഞ്ചിയിൽ വെള്ളം അടിച്ചുകേറിത്തുടങ്ങി. വഞ്ചി മുങ്ങുമെന്നു തീർച്ചയാക്കി വഞ്ചിക്കാരൻ "അയ്യോ! ഞാൻ വിചാരിച്ചാൽ നിവൃത്തിയില്ല. കഴുക്കോൽ കുത്തീട്ടു വഞ്ചി നേരെ നിൽക്കുന്നില്ല. ഇതാ ഓളപ്പാത്തിയിലായിരിക്കുന്നു. ദൈവം തന്നെ രക്ഷിക്കട്ടെ" എന്നും മറ്റും പറഞ്ഞു നിലവിളികൂട്ടിത്തുടങ്ങി. "സാമാനങ്ങൾ പോകുന്നതുപോകട്ടെ. നമ്മുടെ ജീവനും പോകുമല്ലോ" എന്നു പറഞ്ഞു മുതലാളിയും നിലവിളിച്ചുതുടങ്ങി. അപ്പോൾ കൊച്ചുണ്ണി "നിങ്ങൾ വ്യസനിക്കാതെയും കലശൽകൂട്ടാതെയുമിരിക്കാമെങ്കിൽ വഞ്ചി ഞാൻ കരയ്ക്കടുപ്പിക്കാം. ചുമ്മായിരിക്കണം, നമുക്കു പടച്ചവനുണ്ട്" എന്നു പറഞ്ഞു. ധൈര്യസമേതം വഞ്ചിയുടെ അമരത്തു ചെന്നു കഴുക്കോലെടുത്ത് ഊന്നിത്തുടങ്ങി. യാതൊരാപത്തും അപകടവും കൂടാതെ അവൻ വഞ്ചി കടവിലടുപ്പിക്കുകയും ചെയ്തു. കൊച്ചുണ്ണി ഇതിനുമുമ്പു കഴുക്കോൽ കുത്തി പരിചയമുണ്ടായിരുന്നില്ല. അവനു സകല വേലകൾക്കും പ്രകൃത്യാതന്നെ ഒരു വശതയുണ്ടായിരുന്നു. ഈ സംഗതി നടന്നതിന്റെ ശേ‌ഷം സാമാനങ്ങൾ കൊണ്ടുവരുന്നതിന് ആലപ്പുഴയ്ക്കും കൊച്ചിക്കും പോകുമ്പോൾ മുതലാളിയുടെ വഞ്ചിക്കാരനായിരുന്നതും കൊച്ചുണ്ണിതന്നെയായിരുന്നു. ഇങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുണ്ണിക്കു നിത്യവൃത്തിക്കു മാത്രം കൊടുത്താൽ പോരെന്നു തോന്നുകയാൽ മുതലാളി ചെലവുകഴിച്ചു പ്രതിമാസം ഒരു ചെറിയ സംഖ്യ അവനു ശമ്പളമായിട്ടും കൊടുത്തു തുടങ്ങി. ശമ്പളം വാങ്ങിയാൽ അവൻ വീട്ടിൽ കൊണ്ടുപോയി അവന്റെ മാതാപിതാക്കന്മാരുടെ കയ്യിൽ കൊടുക്കുകയല്ലാതെ സ്വകാര്യമായി സമ്പാദിച്ചിരുന്നില്ല.

ഇങ്ങനെയിരുന്ന കാലത്ത് ഒരു തങ്ങൾ കായമകുളത്തു വന്നു താമസിച്ചു ചില മുഹമ്മദീയരെ ആയുധാഭ്യാസവും കായികാഭ്യാസവും മറ്റും പരിശീലിപ്പിക്കുന്നതായി കൊച്ചുണ്ണി കേട്ടു. എന്നാൽ തനിക്കും ചിലതൊക്കെ പഠിക്കണമെന്നു നിശ്ചയിച്ച് കൊച്ചുണ്ണി ഒരു ദിവസം വൈകുന്നേരം പീടികയിലെ ജോലികളെല്ലാം കഴിഞ്ഞതിന്റെ ശേ‌ഷം കായംകുളത്തു ചെന്നു തങ്ങളെ കണ്ടു തന്നെകൂടി വല്ലതുമൊക്കെ പഠിപ്പിച്ചാൽ കൊള്ളാമെന്നു പറഞ്ഞു. അതു കേട്ടു തങ്ങൾ, 'നിന്നെ ഒന്നും പഠിപ്പിക്കാൻ പാടില്ല. ഒന്നും പഠിപ്പിക്കാഞ്ഞിട്ടുതന്നെ നിന്റെ പിതാവു വലിയ അക്രമിയായിരിക്കുന്നു. കാലസ്ഥിതികൊണ്ട് നീ അവനെക്കാൾ അക്രമിയായിത്തീരാനാണ് എളുപ്പം. നിന്നെ അഭ്യാസങ്ങൾകൂടി ശീലിപ്പിച്ചാൽ നീ ലോകം മുടിക്കും. അതിനു കാരണഭൂതനാകാൻ എനിക്കു മനസ്സില്ല. എന്റെ ശി‌ഷ്യൻമാർ പരോപദ്രവികളായിത്തീരുന്നത് എനിക്കും സങ്കടമാണ്. അതിനായിട്ടല്ല ഞാൻ എന്റെ ശി‌ഷ്യരെ അഭ്യസിപ്പിക്കുന്നത്. ശത്രുക്കളിൽനിന്നുണ്ടാകുന്ന ആപത്തുകൾ തങ്ങൾക്കു പറ്റാതെ തടുത്തുകൊള്ളുന്നതിനായിട്ടു മാത്രമാണ് പഠിപ്പിക്കുന്നത്. അതിനാൽ നിന്നെ ഞാൻ അഭ്യസിപ്പിക്കുകയില്ല' എന്നു പറഞ്ഞു. അതു കേട്ട് ഏറ്റവും കുണ്ഠിതത്തോടുകൂടി കൊച്ചുണ്ണി മടങ്ങി വന്നു. എങ്കിലും അവൻ ഇച്ഛാഭംഗത്തോടുകൂടി ആ ഉദ്യമം വേണ്ടെന്നുവച്ചില്ല. രാത്രികാലങ്ങളിലായിരുന്നു തങ്ങൾ തന്റെ ശി‌ഷ്യരെ അഭ്യസിപ്പിച്ചിരുന്നത്. അതു കൊച്ചുണ്ണിക്കു നല്ല തരമായീർന്നു. അവൻ പീടികയിലെ ജോലികളെല്ലാം കഴിഞ്ഞ് അത്താഴവും കഴിച്ച് പതിവായി ആരുമറിയാതെ കായംകുളത്തു ചെന്നു തങ്ങളുടെ കളരിക്കു സമീപം ഒരു സ്ഥലത്തിരുന്ന് അഭ്യാസങ്ങളെല്ലാം കണ്ടു പഠിക്കയും നേരം വെളുക്കുന്നതിനുമുമ്പ് പീടികയിലെത്തുകയും ചെയ്തുംകൊണ്ടിരുന്നു. അതിബുദ്ധിശാലിയായ അവൻ അങ്ങനെ മിക്ക വിദ്യകളും ആരും പഠിപ്പിക്കാതെ കണ്ടുതന്നെ വശമാക്കി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം കൊച്ചുണ്ണി ഒളിച്ചിരുന്ന് അഭ്യാസങ്ങൾ കണ്ടു പഠിക്കുന്നത് ഒരാൾ കണ്ടെത്തുകയും വിവരം ഉപായത്തിൽ തങ്ങളെ ധരിപ്പിക്കുകയും ചെയ്തു. ഉടൻ തങ്ങൾ ശി‌ഷ്യൻമാരിൽ ചിലരെ വിട്ടു കൊച്ചുണ്ണിയെ വിളിപ്പിച്ചു കളരിയിൽ വരുത്തി. തങ്ങളുടെ ശി‌ഷ്യൻമാർ വന്നു വിളിച്ചിട്ട് ഒട്ടും മടിക്കാതെ കൊച്ചുണ്ണി കളരിയിൽ ചെന്നു. തങ്ങൾ അവനോട് 'നീ എന്തെല്ലാം പഠിച്ചു?' എന്നു ചോദിച്ചു. 'ഇവിടെ പഠിച്ചതെല്ലാം ഞാനും പഠിച്ചു' എന്നു കൊച്ചുണ്ണി മറുപടി പറഞ്ഞു. അതുകേട്ടു തങ്ങൾ അവനെ ഒന്നു പരീക്ഷിച്ചു. അപ്പോൾ തങ്ങളുടെ സ്വന്തം ശി‌ഷ്യരെക്കാൾ അഭ്യാസവി‌ഷയത്തിൽ കൊച്ചുണ്ണി യോഗ്യനായിത്തീർന്നിരിക്കുന്നതായിക്കണ്ടു. ഇതിങ്കൽ തങ്ങൾക്ക് അസൂയയല്ല, വളരെ സന്തോ‌ഷമാണ് തോന്നിയത്. ഇത്രയും ബുദ്ധിമാനായിരിക്കുന്ന ഇവനെ ശരിയായി അഭ്യസിപ്പിക്കുകതന്നെ വേണം എന്നു നിശ്ചയിച്ച് തങ്ങൾ, പതിവായി കളരിയിൽ വന്ന് അഭ്യസിച്ചുകൊള്ളുന്നതിനു കൊച്ചുണ്ണിക്ക് അനുവാദം കൊടുത്തു. പിറ്റേദിവസംമുതൽ പതിവായി കൊച്ചുണ്ണി രാത്രിതോറും കളരിയിൽ ഹാജരായി അഭ്യസിച്ചുതുടങ്ങുകയും ചെയ്തു. അവൻ തങ്ങളുടെ അടുക്കൽനിന്ന് അക്കാലത്തു നടപ്പുണ്ടായിരുന്ന വെട്ട്, തട മുതലായ ആയുധാഭ്യാസങ്ങളും ഓട്ടം, ചാട്ടം, മറിച്ചൽ, തിരിച്ചൽ മുതലായ കായികാഭ്യാസങ്ങളുമെല്ലാം ശീലമാക്കി. ആകപ്പാടെ കുറച്ചു ദിവസത്തെ അഭ്യാസംകൊണ്ടു കൊച്ചുണ്ണി ഒരൊന്നാന്തരം അഭ്യാസിയായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. കൊച്ചുണ്ണിയുടെ അനിതരസാധാരണമായ ബുദ്ധിസാമർഥ്യംകൊണ്ട് തങ്ങൾക്കു വളരെ സന്തോ‌ഷം തോന്നി. ആ തങ്ങൾക്ക് ഈ വക അഭ്യാസങ്ങൾ മാത്രമല്ല ശീലമുണ്ടായിരുന്നത്. അയാൾ കൺകെട്ട്, ആൾമാറാട്ടം മുതലായ ജാലവിദ്യകളും ഗ്രഹിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അതൊന്നും അധികം പ്രയോഗിക്കുകയും ശി‌ഷ്യരെ പഠിപ്പിക്കുകയും പതിവില്ലായിരുന്നു. കൊച്ചുണ്ണിയുടെ പേരിൽ അത്യധികമായി സന്തോ‌ഷവും വാത്സല്യവും തോന്നുകയാൽ തങ്ങൾ ആ വക വിദ്യകളും കൊച്ചുണ്ണിക്കു ഗൂഢമായി ഉപദേശിച്ചുകൊടുത്തു. ഇവയെല്ലാം ഗ്രഹിച്ചതിന്റെശേ‌ഷം കൊച്ചുണ്ണി യഥാശക്തി ഗുരുദക്ഷിണയും കൊടുത്തു. പീടികയിലെ കണക്കെഴുത്തുകാരുടേയും മറ്റും സഹായവും സഹവാസവും മുതലാളിയുടെ ആനുകൂല്യവും നിമിത്തം കൊച്ചുണ്ണി ഒരു വിധം തമിഴും മലയാളവും എഴുതാനും വായിക്കാനും ശീലമാക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം സന്ധ്യയ്ക്കു മുമ്പായി ഏവൂർ ക്ഷേത്രത്തിലെ ശാന്തിക്കാരൻ മൂന്നു തുലാം ശർക്കരയ്ക്ക് അത്യാവശ്യമാകയാൽ പണവും പാത്രവും കൊടുത്ത് ഒരാളെ പീടിയിൽ അയച്ചു. പീടിയിലുണ്ടായിരുന്ന ശർക്കര മുഴുവനും അവസാനിച്ചിരുന്നു. എങ്കിലും മുതലാളിയുടെ വീട്ടിൽ ശർക്കര ധാരാളം ശേഖരിച്ചിട്ടുണ്ടായിരുന്നു. വീട് പീടികയുടെ സമീപത്തു തന്നെ ആയിരുന്നു. അതിനാൽ വീട്ടിൽച്ചെന്നു കുറെ ശർക്കര എടുത്തുകൊണ്ടുവരുവാനായി മുതലാളി കൊച്ചുണ്ണിയെ വീട്ടിലേക്ക് അയച്ചു. കൊച്ചുണ്ണി വീട്ടിൽ ചെന്ന സമയം അവിടെയുള്ളവരെല്ലാം പടിപ്പുര അടച്ചു സാക്ഷയിട്ടു കുളിക്കാൻ പോയിരിക്കുകയായിരുന്നു. വീട്ടിനു ചുറ്റും വലിയ മതിൽക്കെട്ടുമുണ്ടായിരുന്നു. കൊച്ചുണ്ണി രണ്ടുമൂന്നു വിളിച്ചിട്ടും ആരും മിണ്ടായ്കയാൽ അവൻ പാത്രവുംകൊണ്ടു പുറകുമറിഞ്ഞു മതിൽക്കെട്ടിനകത്തു കടക്കുകയും വീട്ടിന്റെ ഇറയത്തു ചാറയിൽ നിറച്ചിട്ടിരുന്നതിൽനിന്ന് ആവശ്യപ്പെട്ട ശർക്കര പാത്രത്തിലാക്കി തലയിൽവെച്ചുകൊണ്ടു മുമ്പു മറിഞ്ഞു മതിൽക്കെട്ടിനു പുറത്തിറകയും പീടികയിൽ ചെന്നു മൂന്നുതുലാം ശർക്കര തൂക്കിക്കൊടുക്കുകയും ശേ‌ഷമുണ്ടായിരുന്നതു പീടികയിലെ ചാറയിലാക്കി അടച്ചു വയ്ക്കുകയും ചെയ്തു. പിറ്റേ ദിവസം ആരോ പറഞ്ഞ് കൊച്ചുണ്ണി കാണിച്ച ഈ വിദ്യയും അവൻ കായംകുളത്തു പോയി അഭ്യാസങ്ങൾ പഠിച്ചുവെന്നുള്ള വിവരവും മുതലാളി അറിഞ്ഞു. അതുവരെ കൊച്ചുണ്ണി രാത്രി കാലങ്ങളിൽ കായംകുളത്തുപോയി അഭ്യസിച്ച സംഗതി മുതലാളി അറിഞ്ഞിരുന്നില്ല. ഈ സംഗതികളെല്ലാം മനസ്സിലാക്കിയതിന്റെശേ‌ഷം മുതലാളി കൊച്ചുണ്ണിയെ അടുക്കൽ വിളിച്ചു വീട്ടിൽനിന്നു ശർക്കര എടുത്തുകൊണ്ടു വന്നത് ഏതുപ്രകാരമായിരുന്നു എന്നും തങ്ങളുടെ അടുക്കൽ പോയി അഭ്യാസങ്ങൾ പഠിക്കുകയുണ്ടായോ എന്നും മറ്റും ചോദിച്ചു. കൊച്ചുണ്ണി ഒന്നും മറച്ചുവയ്ക്കാതെ എല്ലാം സത്യമായി, ഉണ്ടായതുപോലെ സമ്മതിച്ചു പറഞ്ഞു. ഉടനെ മുതലാളി, നീ എനിക്ക് വളരെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. അതൊന്നും ഞാൻ ഒരുകാലത്തും മറക്കുകയില്ല. നിന്റെ പേരിൽ എനിക്കു വളരെ സന്തോ‌ഷവും വിശ്വാസവുമുണ്ട്. എങ്കിലും നീ ഇവിടെ താമസിക്കണമെന്നു തോന്നുന്നില്ല. ഞാൻ ഇങ്ങനെ പറയുന്നതു കൊണ്ട് നിനക്കു മനസ്താപവും എന്റെ പേരിൽ വിരോധവുമുണ്ടാകരുത്. എന്നും നീ എന്റെ ബന്ധുവായിത്തന്നെ ഇരിക്കണം. ഞാൻ ആവശ്യപ്പെടുന്ന സഹായങ്ങൾ എന്നും എനിക്കു നീ ചെയ്തു തരികയും വേണം. എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാൻനിനക്കും ചെയ്തു തരികയും വേണം. എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാൻ നിനക്കും എന്നും ചെയ്തുതരുന്നതാണ് എന്നു പറഞ്ഞ് അന്നുവരെ കണക്കു തീർത്ത് അവനു കൊടുപ്പാനുണ്ടായിരുന്ന ശമ്പളവും ആയിരംപണം സമ്മാനമായിട്ടും കൊടുത്ത് അവന്റെ വീട്ടിലേക്കയച്ചു. അങ്ങനെ കൊച്ചുണ്ണി വലിയവീട്ടിൽ പീടികയിൽ നിന്നു പിരിഞ്ഞുപോകയും ചെയ്തു. അന്നു കൊച്ചുണ്ണിക്ക് ഇരുപരുവയസ്സു പ്രായമായിരുന്നു. അതിനാൽ അവൻ പീടികയിൽ ജോലിയായി താമസിച്ചു തുടങ്ങിയിട്ട് ഏകദേശം പത്തു കൊല്ലത്തോളമായിരുന്നുവെന്നു വിശേ‌ഷിചു പറയണമെന്നില്ലല്ലോ.

കൊച്ചുണ്ണി സ്വഗൃഹത്തിൽ താമസമാക്കിയതിന്റെശേ‌ഷം അധികം താമസിയാതെ കല്യാണം കഴിച്ച് ഭാര്യയെ തന്റെ വീട്ടിൽ കൊണ്ടുവന്നു. ആയിടയ്ക്കു തന്നെ അവന്റെ മാതാപിതാക്കൻമാർ കാലഗതിയെ പ്രാപിച്ചു പോയി. ഭാര്യയ്ക്കു വളരെ ചെറുപ്പമായിരിക്കകൊണ്ടു കൊച്ചുണ്ണി തന്റെ ഭാര്യയുടെ മാതാവിനെക്കൂടി സ്വഗൃഹത്തിൽ കൊണ്ടു വന്നു പാർപ്പിച്ചു.

കൊച്ചുണ്ണിക്കു പിതൃസമ്പാദ്യമായിട്ടോ സ്വന്തസമ്പാദ്യമായിട്ടോ യാതൊരു മുതലുമില്ലാത്തതിനാൽ പിന്നെയും കാലക്ഷേപത്തിനു വളരെ ഞെരുക്കം തന്നെയായിരുന്നു. അതിനാലവൻ തന്റെ സതീർഥ്യരായ ചില മുഹമ്മദീയരെക്കൂടെ കൂട്ടുപിടിച്ചുകൊണ്ട് ചില അക്രമപ്രവ്യത്തികൾ തുടങ്ങി. അന്യരാജ്യങ്ങളിൽ ചെന്നു സഹായവിലക്കു വ്യാജചരക്കുകൾ വാങ്ങി ഇവിടെ (കായംകുളത്തു) കൊണ്ടുവന്നു വിറ്റു ലാഭമെടുക്കുകയാണ് കൊച്ചുണ്ണിയുടെ അക്രമപ്രവ്യത്തികളിൽ ആദ്യം പ്രധാനമായിട്ടുള്ളത്. പിന്നീട് ചിലരുടെ ഭവനങ്ങൾ ഭേദിച്ച് അകത്തുകടന്നു സർവവും കൊള്ളയിടുക, വഴിപോക്കരുടെ കൈവശമുള്ളതെല്ലാം പിടിച്ചുപറിക്കുക മുതലായവയും തുടങ്ങി. എന്നാൽ പാവപ്പെട്ടവരെയും മര്യാദക്കാരെയും ധർമ്മിഷ്ഠന്മാരെയും മറ്റും കൊച്ചുണ്ണി ഒരിക്കലും ഉപദ്രവിക്കാറില്ലായിരുന്നു. വലിയ ധനവാന്മാരും പച്ചവെള്ളം പോലും ആർക്കും കൊടുക്കാത്തവരുമായ ദുഷ്ടന്മാരുടെ ഭവനങ്ങളിൽ മാത്രമേ അവൻ കയറി കൊള്ളയിടാറുള്ളൂ. കൊച്ചുണ്ണിക്ക് ഒരിക്കൽ എന്തെങ്കിലും കൊടുത്താൽ പിന്നെ അവരെ അവൻ ഒരിക്കലും ഉപദ്രവിക്കാറില്ല. അവന് ഉപജീവനത്തിനു നിവ്യത്തിയില്ലാതാകുമ്പോൾ വലിയ ധനവാൻമാരായിട്ടുള്ളവരുടെ അടുക്കൽ ചെന്നു തനിക്കു ഇത്ര രൂപവേണം, അല്ലെങ്കിൽ ഇത്ര പറ നെല്ലുവേണമെന്നു പറയും. ഉടനെ കൊടുത്തയച്ചാൽ പിന്നെ യാതൊരു ഉപദ്രവവുമില്ല. ഒരു സമയം മടക്കിക്കൊടുക്കുന്നതിനും അവനു വിരോധമില്ല. വാങ്ങിയ സംഖ്യയും പലിശയും കുറച്ചുകൂടെ വേണമെങ്കിൽ അതും അവൻ കൊടുത്തേക്കും. ചോദിച്ചിട്ടു കൊടുത്തില്ലെങ്കിൽ ആ കൊടുക്കാത്തവരുടെ സർവസ്വവും നാലു ദിവസത്തിനകം കൊച്ചുണ്ണി കൊള്ളയടിച്ചുകൊണ്ടുപോകുമെന്നുള്ളതു നിശ്ചയമായിരുന്നു. കൊച്ചുണ്ണി ഇങ്ങനെ കൊള്ളചെയ്തെടുക്കുന്ന മുതലുകളെല്ലാം അവനും കൂട്ടുകാരുംകൂടി അനുഭവിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. അവന്റെ വീതത്തീന്നു കിട്ടുന്നതുകൊണ്ട് അവൻ ധാരാളമായി ധർമ്മവും ചെയ്തിരുന്നു. കൊച്ചുണ്ണി ഈവക മുതലുകൾ സമ്പാദിക്കാറില്ല. അന്നത്തേടം സുഖമായി കഴിഞ്ഞുകൂടണമെന്നു മാത്രമേ അവനു വിചാമുണ്ടായിരുന്നുള്ളൂ.

സ്വദേശികളായ പാവപ്പെട്ടവരെ അവൻ ധാരാളമായി സഹായിച്ചുകൊണ്ടിരുന്നു. കൊച്ചുണ്ണിയുടെ കൂട്ടുകാരെല്ലാം ആദ്യം കേവലം നിർധനൻമാരായിരുന്നു. അവന്റെ സഹകരണം നിമിത്തം അവരെല്ലാം ക്രമേണ വലിയ ധനികന്മാരായിത്തീർന്നു. കൊച്ചുണ്ണിക്കു മാത്രം അധികം സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. അവന്റെ ആശ്രിതന്മാരും സ്വദേശികളുമായിരുന്ന അനേകം പാവപ്പെട്ടവരും കൊച്ചുണ്ണിയുടെ സഹായം നിമിത്തം സമ്പന്നന്മാരായിതീർന്നിട്ടുണ്ട്. ഇന്ന ജാതിക്കാരെ അല്ലെങ്കിൽ ഇന്ന മതക്കാരെ മാത്രമേ സഹായിക്കയുള്ളൂ എന്നുള്ള നിർബന്ധം കൊച്ചുണ്ണിക്കുണ്ടായിരുന്നില്ല. ബ്രാഹ്മണനായാലും ശൂദ്രനായാലും സ്വജാതിയായാലും ക്രസ്ത്യാനിയായാലും, അവനെ ആശ്രയിച്ചാൽ തന്നാൽ കഴിയുന്ന സഹായം അവൻ ചെയ്തുകൊടുത്തിരുന്നു. ആകപ്പാടെ നോക്കിയാൽ കൊച്ചുണ്ണിമൂലം അക്കാലത്തു സമ്പന്നന്മാരായിതീർന്നിട്ടുള്ള ദരിദ്രർക്കും നിർധനന്മാരായിത്തീർന്നിട്ടുള്ള ധനികർക്കും സംഖ്യയില്ല.

സ്ത്രീവി‌ഷയമായിട്ടുള്ള ദുർനടപ്പും കൊച്ചുണ്ണിക്കു സാമാന്യ ത്തിലധികമുണ്ടായിരുന്നു. കൊച്ചുണ്ണി നിമിത്തം പല ജാതിയിലുള്ള കുലടകൾക്കും വളരെ സമ്പാദ്യമുണ്ടായിട്ടുണ്ട്. ഒരു ശൂദ്രസ്ത്രീയെ അവൻ ഏകദേശം ഭാര്യയായിതന്നെ വച്ചിരുന്നു. അത് എങ്ങനെയോ അവന്റെ ഭാര്യയുടെ തള്ള അറിഞ്ഞു വശമാവുകയും ഭാര്യയോടു പറയുകയും വീട്ടിൽ വളരെ ശണ്ഠകളും വഴക്കുമൊക്കെ ഉണ്ടാക്കിത്തിർക്കുകയും ചെയ്തു. എങ്കിലും കൊച്ചുണ്ണിക്ക് ആ ശൂദ്രസ്ത്രീയെ ഉപേക്ഷിക്കുന്നതിനു മനസ്സുവന്നില്ല. ഒരു ദിവസം ആ വ്യദ്ധ (ഭാര്യയുടെ തള്ള) കൊച്ചുണ്ണിയോടു നേരിട്ടുതന്നെ ആ ശൂദ്രസ്ത്രീയുമായുള്ള സംസർഗ്ഗം മതിയാക്കണമെന്നു പറഞ്ഞു. അതു കൊച്ചുണ്ണിക്ക് ഒട്ടും രസമായില്ല. അതിനെക്കുറിച്ച് അവർ തമ്മിൽ വളരെ വാഗ്വാദമുണ്ടായി. വഴക്കുമുറുകി വന്നപ്പോൾ കൊച്ചുണ്ണിക്കു ദേ‌ഷ്യം വരികയും അവൻ ഒരു കുറുവടികൊണ്ട് വ്യദ്ധയുടെ തലയ്ക്ക് ഒരടി കൊടുക്കുകയും വ്യദ്ധ പെട്ടെന്നു മറിഞ്ഞു വീണു മരിച്ചു. ഈ കഥ ആരെയുമറിയിക്കാതെ കൊച്ചുണ്ണി അന്നുരാത്രിയിൽതന്നെ ആ വ്യദ്ധയുടെ മ്യതശരീരം ഒരു പായിൽ പൊതിഞ്ഞുകെട്ടി വലിയ കല്ലുവെച്ചു കായങ്കുളം കായലിൽ താഴ്ത്തിക്കളഞ്ഞു. എങ്കിലും ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ എങ്ങനെയോ സംഗതി പുറത്തൊക്കെ കുറേശ്ശേ സംസാരമായി. അങ്ങനെ അങ്ങു പറഞ്ഞ് ഇങ്ങു പറഞ്ഞ് വർത്തമാനം കാർത്തികപള്ളി തഹസീൽദാരുടെ ചെവിയിലുമെത്തി. ഉടനെ തഹശീൽദാർ (അക്കാലത്തു മജിസ്ട്രട്ടെന്നു പറയാറില്ല) കൊച്ചുണ്ണിയെ പിടിച്ചേൽപ്പിക്കുന്നതിനു പോലീസുകാർക്കു ഉത്തരവുകൊടുത്തു. എങ്കിലും അവനെ പിടിക്കുന്നതിന് അത്രയെളുപ്പത്തിൽ ആർക്കും കഴിഞ്ഞില്ല. കൊച്ചുണ്ണി വലിയ അഭ്യാസിയായിരുന്നതിനാൽ ഒരു പത്തുപന്ത്രണ്ടുപേര വിചാരിച്ചാലും മറ്റും അവനെ പിടിക്കാൻ കഴിയുകയില്ല. സദാ അവന്റെ കയ്യിൽ കഠാരിയുടെ ആക്യതിയിൽ ഒരായുധമുണ്ടായിരിക്കും. അവന്റെ കൂടെ വലിയ അഭ്യാസികളും അക്രമികളുമായ പല കൂട്ടുകാരും എപ്പോഴുമുണ്ടായിരിക്കും. അവനെ പിടിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. ഈ സംഗതി നടന്നതിന്റെ ശേ‌ഷം പോലീസുകാരുടെ അന്വേ‌ഷണം തുടങ്ങിയപ്പോൾ മുതൽ കൊച്ചുണ്ണി ഒളിച്ചും വളരെ കരുതലോടുകൂടിയുമാണ് നടന്നിരുന്നത്. അതിനാൽ അവനെ നേരെ കാണുന്നതിനുതന്നെ അത്ര എളുപ്പമല്ലായിരുന്നു. ഒരുസമയം കണ്ടാൽത്തന്നെയും പ്രാണഭയം നിമിത്തം അവനെ ആരും പിടിക്കയുമില്ലല്ലോ. കൊച്ചുണ്ണി ഒളിച്ചുനടക്കുകയായിരുന്നു എങ്കിലും സ്വദേശം വിട്ട് എങ്ങും പോയില്ല. കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര ഈ മൂന്നു താലൂക്കുകളിലായിട്ട് അവൻ കഴിച്ചുകൂട്ടി. പിടിച്ചുപറി, മോ‌ഷണം മുതലായവ അക്കാലത്തും അവൻ യഥാപൂർവം നടത്തിക്കൊണ്ടുതന്നെ ഇരുന്നു.

കൊച്ചുണ്ണിയുടെ അക്രമങ്ങൾ ദിവസംപ്രതി വർദ്ധിക്കുകയും കായങ്കുളം കൊച്ചുണ്ണി എന്നുള്ള പ്രസിദ്ധി രാജ്യമൊട്ടുക്കു പരക്കുകയും, അപ്പോഴേക്കും അവനെ ഏതുവിധവും പിടിക്കണമെന്നുള്ള നി‌ഷ്കർ‌ഷ ഗവൺമേണ്ടിന്നു കൂടി വരികയും ചെയ്തു. ഒടുക്കം 1025-ആമാണ്ട് ദിവാൻജി കാർത്തികപ്പള്ളിത്തഹസീൽദാരുടെ പേർക്കു നേരിട്ട് ഒരുത്തരവയച്ചു. അതിൽ ഒരു വാരത്തിനകം കൊച്ചുണ്ണിയെ പിടിപ്പിച്ചു ഠാണാ വിലാക്കാത്തപക്ഷം തഹശീൽദാരെ ഉദ്യേഗത്തിൽനിന്നും സ്ഥിരമായി മാറ്റുന്നതാന്നെന്നു തീർച്ചയായി പ്രസ്താവിച്ചിരുന്നു. ഈ ഉത്തരവു കണ്ടപ്പോൾ തഹശീൽദാർക്ക് വളരെ വിചാരവും വ്യസനവുമുണ്ടാക്കിയെന്നുള്ളതു പറയേണ്ടതില്ലല്ലോ. ബുദ്ധിമാനായ തഹശീൽദാർ കൊച്ചുണ്ണിയുടെ ഗൂഢസഞ്ചാരം ഏതെല്ലാം ദിക്കുകളിലാണെന്നും മറ്റും രഹസ്യമായി നടത്തിയ അന്വേ‌ഷണത്തിൽ അവനു മേൽപ്പറഞ്ഞ ശൂദ്രസ്ത്രീയുമായി അടുപ്പമുണ്ടെന്നും മിക്ക ദിവസവും രാത്രി കാലങ്ങളിൽ അവൻ അവളുടെ വീട്ടിൽ വരുമെന്നും വേറെ ഒരു ശൂദ്രനും അവളുമായി സംസർഗ്ഗമുണ്ടെന്നും അയാൾക്ക് ആന്തരത്തിൽ കൊച്ചുണ്ണിയോടു രസമില്ലെന്നും മനസ്സിലായി. തഹസീൽദാർ ആ ശൂദ്രൻ മുഖാന്തരം ആരുമറിയാതെ ആ സ്ത്രീയെ വരുത്തി. അവളോട് "നിന്നെ എന്റെ ഭാര്യയായി സ്വീകരിക്കണമെന്നു ഞാൻ വിചാരിക്കുന്നു. നീ അതു സമ്മതിക്കുന്നപക്ഷം അധികം താമസിയാതെ സംബന്ധം നടത്തണമെന്നാണ് ഞാൻ ‍വിചാരിക്കുന്നത്. പക്ഷേ അങ്ങനെയായാൽ കൊച്ചുണ്ണിയുമായുള്ള അടുപ്പം വേണ്ടെന്നു വെക്കേണ്ടതായി വരും. അതും മുൻകൂട്ടി പറഞ്ഞേക്കാം" എന്നു പറഞ്ഞു. ഇതുകേട്ട് ആ പുംശ്ചലി ഒരു മേത്തനുമായുള്ള അടുപ്പത്തേക്കാൾ നല്ലത് ഒരു തഹസീൽദാരുടെ ഭാര്യയായിരിക്കുന്നതാണല്ലോ എന്നു വിചാരിച്ചു. "അവിടുത്തെ ഇഷ്ടംപോലെയൊക്കെ ചെയ്യുന്നത് എനിക്കു സമ്മതമാണ്. അതിനുവേണ്ടി ഞാനെന്തെല്ലാം വേണമെങ്കിലും ചെയ്യാം" എന്നു പറഞ്ഞു. "എന്നാൽ ഇന്നു രാത്രിയിൽ അവൻ വരുമ്പോൾ നീ ഈ മരുന്നിട്ടു കുറേ പാൽ കാച്ചി അവനു കൊടുക്കണം" എന്നു പറഞ്ഞു തഹശീൽദാർ ഒരു മരുന്നു അവളുടെ കൈയ്യിൽ കൊടുത്തു. അടുത്ത ദിവസം തന്നെ സംബന്ധം നടത്തിക്കളയാമെന്നും അതിലേക്കു വേണ്ടുന്നതൊക്കെ വട്ടംകൂട്ടുന്നതിനു തൽക്കാലം ഇതിരിക്കട്ടെ എന്നു പറഞ്ഞു തഹശീൽദാർ അമ്പതു രൂപയും കൊടുത്തു. അവൾ അതെല്ലാം വാങ്ങി സന്തോ‌ഷത്തോടുകൂടി വിട്ടിലേക്കു വന്ന വഴിതന്നെ ആരുമറിയാതെ പോവുകയും ചെയ്തു.

ഏകദേശം പാതിരായായപ്പോൾ കൊച്ചുണ്ണി ഏകാകിയായി ആ ശുദ്രസ്ത്രീയുടെ വിട്ടിലെത്തി. അവൻ കയ്യും തേച്ചുകഴുകി ശയന ഗ്യഹത്തിൽ പ്രവേശിച്ചയുടനെ അവൾ തഹശീൽദാർ പറഞ്ഞിരുന്നതു പോലെ മരുന്നിട്ടു കാച്ചിപാൽ കൊണ്ടു ചെന്നു കൊടുത്തു. കൊച്ചുണ്ണിക്കു മുമ്പേതന്നെ അവൾ പാൽ കാച്ചികൊടുക്കുക പതിവുണ്ടായിരുന്നതിനാൽ അവൻ യാതൊരു സംശയവും കൂടാതെ പാലെടുത്തു കുടിക്കുകയും മാത്രനേരം കഴിഞ്ഞപ്പോൾ ബോധരഹിതനായി വിഴുകയും ചെയ്തു. അപ്പോഴേക്കും തഹസീൽദാർ മുൻകൂട്ടി ചട്ടംകെട്ടിയിരുന്നതുപൊലെ ചില സഹായികളോടുകൂടി പോലീസുകാർ അവിടെ എത്തുകയും കൊച്ചുണ്ണിയെ ബന്ധിച്ചു കാർത്തികപ്പള്ളി ഠാണാവിലേക്ക് എടുത്തുകൊണ്ടുപോവുകയും ചെയ്തു. ആ സമയം കൊച്ചുണ്ണിക്കു തീരെ ബോധമില്ലായിരുന്നു. അവൻ ശവംപോലെ കിടക്കുകയായിരുന്നു. പോലീസുകാർ കൊച്ചുണ്ണിയെ ഠാണാവിലാക്കി കൈയ്ക്കും കാലിനും വിലങ്ങുവെയ്ക്കുകയും അപ്പോൾതന്നെ വിവരം തഹശീൽദാരുടെ അടുക്കൽ അറിയിക്കുകയും ചെയ്തു.

കൊച്ചുണ്ണിയെ ഭാര്യയുടെ തള്ളയെ അപായപ്പെടുത്തിയത് 1015-ആമാണ്ട് ആയിരുന്നു. അക്കാലം മുതൽ പത്തു കൊല്ലം അവൻ ഒളിച്ചുനടക്കുകയായിരുന്നു. അതിനിടയ്ക്ക് അവനെ പിടിക്കുന്നതിന് ആരു വിചാരിച്ചിട്ടും കഴിഞ്ഞില്ല. ഒടുക്കം 25-ആമാണ്ട് അവനെ പിടിച്ചതു മേല്പറഞ്ഞപ്രകാരം ചതിച്ചാണ്. കൊച്ചുണ്ണി സ്വബോധത്തോടുകൂടിയിരിക്കുകയാണെങ്കിൽ അന്നും അവനെ ആരും പിടിക്കുകയില്ലായിരുന്നു. കുലടകളെ വിശ്വസിച്ചാലുണ്ടാകുന്ന ഫലമിങ്ങനെയാണെന്ന് എല്ലാരും അറിഞ്ഞിരിക്കേണ്ടതാണ്.

തഹശീൽദാർ ആ രാത്രിയിൽതന്നെ കൊച്ചുണ്ണിയെ പിടിച്ചു കാർത്തികപ്പള്ളി ഠാണാവിലാക്കിയിരുന്നു എന്നുള്ള വിവരത്തിന് അടിയന്തിരത്തിൽ ഹജൂർക്ക് എഴിതിയയച്ചു. അവനെ ഉടനെ ഠാണാപ്പാറാവുവഴി വേണ്ടുന്ന കരുതലോടും ബന്തവസ്സോടുംകൂടി തിരുവനന്ത പുരത്തേക്കയയ്ക്കാൻ അടിയന്തിരത്തിൽത്തന്നെ ഉത്തരവു വരികയും ചെയ്തു.

കൊച്ചുണ്ണിക്ക് അവനെ പിടിച്ചു ഠാണാവിലാക്കിയതിന്റെ പിറ്റേ ദിവസം നേരം വെളുത്തപ്പോഴേക്കും ബോധം വീണു. അപ്പോഴാണ് താൻ ബന്ധനത്തിലകപ്പെട്ടിരിക്കുകയാണെന്ന് അവനറിഞ്ഞത്. ഇത് ആ കുലടയുടെ വിശ്വാസവഞ്ചനയാൽ പറ്റിയതാണെന്ന് അവൻ അപ്പോൾ തന്നെ മനസ്സുകൊണ്ടാലോചിച്ചു നിശ്ചയിക്കുകയും ചെയ്തു. അന്നു രാത്രിയാകുന്നതുവരെ അവൻ ഠാണാവിൽത്തന്നെ കിടന്നു. ഏകദേശം പത്തു നാഴിക രാത്രിയായപ്പോൾ വിലങ്ങുകളും പൊട്ടിച്ചു കൊച്ചുണ്ണി ഠാണാവിൽ നിന്നു വെളിയിൽ ചാടി ഓടിക്കളഞ്ഞു. അവന്റെ കൈയ്യിൽ സദാ ഉണ്ടായിരിക്കാറുള്ള ആയുധം ആ ശൂദ്രസ്ത്രീയുടെ വീട്ടിലുണ്ടെങ്കിൽ എടുക്കാമെന്നു വിചാരിച്ച് അവൻ നേരെ അങ്ങോട്ടുതന്നെ നടന്നു. അവിടെ ചെന്നപ്പോൾ അവളും അവളുടെ ഇഷ്ടനായ ശൂദ്രയുവാവും കൂടി അത്താഴം കഴിഞ്ഞു. സ്വൈവരസല്ലാപവും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പുരയുടെ വാതിൽ ചാരിയിരുന്നെങ്കിലും സാക്ഷയിട്ടിട്ടുണ്ടായിരുന്നില്ല. അകത്തു വിളക്കുമുണ്ടായിരുന്നു. കൊച്ചുണ്ണി ഒട്ടും സംശയിക്കാതെ വാതിൽ തുറന്ന് അകത്തേക്കു കടന്നു. ആ സമയം കൊച്ചുണ്ണി അവിടെച്ചെല്ലുമെന്ന് അവൾ ലേശം പോലും വിചാരിച്ചിരുന്നില്ല. ഒരുക്കലും തിരിച്ചു വരാനിടയാകാതെ അവനെ തൂക്കിക്കൊല്ലുകയോ നാടുകടത്തുകയോ ചെയ്യുമെന്നായിരുന്നു അവരുടെ വിശ്വാസം. അങ്ങനെ ഇരിക്കെ പെട്ടെന്നു കൊച്ചുണ്ണിയെ കണ്ടപ്പോൾ അവരുടെ മനസ്സിലുണ്ടായ വികാരങ്ങൾ ഏതെല്ലാം പ്രകാരമായിരിക്കുമെന്നു വായനക്കാർ അവരുടെ മനോധർമംപോലെ ഊഹിച്ചുകൊള്ളുകയല്ലാതെ പറഞ്ഞറിയിക്കുന്ന കാര്യം പ്രയാസംതന്നെ. കൊച്ചുണ്ണിയെ കണ്ട മാത്രയിൽ രണ്ടുപേരും പെട്ടെന്നെണീറ്റ് ഒരു സംഭ്രമത്തോടും വിറയലോടുംകൂടി മറയുടെ ഒരരികിലേക്കു മാറിനിന്നു. കൊച്ചുണ്ണി മുറിക്കകത്തു കടന്നിട്ട് ആദ്യം കണ്ടതു കട്ടിലിന്റെ താഴെ കിടന്നിരുന്നതായ സ്വന്തം ആയുധം പെട്ടെന്നു കയ്യിലെടുത്തു, കൊച്ചുണ്ണി ആയുധമെടുത്ത് ഒന്നു വീശുകയും ആ പുശ്ചലിയുടെയും അവളുടെ ഇഷ്ടനായ ശൂദ്രൻേയയും തല താഴെ വീഴുകയും ഒരുമിച്ചുകഴിഞ്ഞു. കൊച്ചുണ്ണി അപ്പോൾ പുറത്തിറങ്ങിപ്പോവുകയും ചെയ്തു.

അവൻ പോയ വഴിക്കുതന്നെ ഒരു കുളത്തിൽ ഇറങ്ങി കുളിയും കഴിച്ചു സ്വഗ്യഹത്തിലെത്തി. അപ്പോൾ അവന്റെ ഭാര്യ ഭർത്താവിനെ പോലീസുകാർ പിടിച്ചുകൊണ്ടുപോയി ഠാണാവിലാക്കിയെന്നു കേട്ടു വി‌ഷാദിച്ച് അന്നു ജലപാനം പോലും കഴിക്കാതെ കിടക്കുകയായിരുന്നു. കൊച്ചുണ്ണി പുറത്തുചെന്നു വാതിലിൽ മുട്ടി പതുക്കെ വിളിച്ചു. വിളിച്ചതെല്ലാം അവൾ കേട്ടു എങ്കിലും അത് ഇന്നാരാണെന്നു നിശ്ചയം വരായ്കയാൽ അവൾ വാതിൽ തുറന്നില്ല. പിന്നെ കൊച്ചുണ്ണി സ്വല്പം ഉറക്കെ വിളിക്കുകയും "സംശയിക്കേണ്ട ഞാൻതന്നെയാണ്. വാതിൽ തുറക്ക്" എന്നു സ്പഷ്ടമായി പറയുകയും ചെയ്യുകയാൽ അവൾക്ക് ആൾ ഇന്നാരാണെന്നു മനസ്സിലാവുകയും വിളക്കുകൊളുത്തിക്കൊണ്ടുവന്നു വാതിൽ തുറക്കുകയും ചെയ്തു. പിന്നെ അവൾ വേഗം അരി വെച്ചു. രണ്ടുപേരും അത്താഴമുണ്ടു. കൊച്ചുണ്ണിക്കു പറ്റിയ അബദ്ധം അവനും ഭാര്യയ്ക്കുണ്ടായ വി‌ഷാദവും മറ്റും അവളും പരസ്പരം പറഞ്ഞു. പുംശ്ചലിമാരുടെ ദുഷ്ടതയെക്കുറിച്ചും തന്റെ ഭാര്യയുടെ മനോ ഗുണത്തെയും സ്നേഹത്തേയും കുറിച്ചും കൊച്ചുണ്ണിക്ക് അന്നു കണ്ടും കേട്ടും അനുഭവിച്ചും നല്ലപോലെ അറിയാനിടയായി. അന്നുമുതൽ അവൻ അന്യസ്ത്രീസംസർഗ്ഗമെന്നുള്ള ദു‌ഷ്പ്രവ്യത്തി വേണ്ടെന്നു വയ്ക്കുകയും ചെയ്തു. പിന്നെ എന്നും കൊച്ചുണ്ണി ഏകപത്നീവ്രതത്തോടുകൂടിത്തന്നെയാണ് ഇരുന്നിട്ടുള്ളത്.

കൊച്ചുണ്ണി തടവുചാടിപ്പോയതിന്റെ പിറ്റേദിവസം കാർത്തികപ്പള്ളി താലൂക്കിൽ മുഴുവനും അടുത്ത പ്രദേശങ്ങളിലും ഒരു വലിയ ഭൂകമ്പം തന്നെയായിരുന്നു. നേരം വെളുത്തപ്പോൾ കൊച്ചുണ്ണിയെ കാണായ്കയാൽ ഠാണാമുതൽപ്പേരും ശിപായിമാരുമെല്ലാം അണ്ടികളഞ്ഞ അണ്ണാനെപ്പോലെ വി‌ഷണ്ണന്മാരായി തീർന്നു. ഉടനെ വിവരം തഹശീൽദാരെ അറിയിച്ചു. തഹശീൽദാർ കോപംകൊണ്ടും വ്യസനംകൊണ്ടും പരവശനായിത്തീർന്നു. അപ്പോഴേക്കും കീരിക്കാട്ട് ഒരു സ്ത്രീയെയും ഒരു പുരു‌ഷനെയും വെട്ടിക്കൊന്നിരിക്കുന്നു എന്നുള്ള വർത്തമാനവും തഹശീൽദാർ കേട്ടു. അദ്ദേഹം ആകപ്പാടെ പരിഭ്രമിച്ചുവശായി. എന്താണു വേണ്ടത്, എങ്ങോട്ടാണ് പോകേണ്ടത് എന്നിങ്ങനെയുള്ള വിചാരംകൊണ്ടു സംഭ്രാന്തചിത്തനായ തഹശീൽദാർ കൊച്ചുണ്ണിയെ അന്വേ‌ഷിച്ചു പിടിക്കുന്നതിനായി പോലീസുകാരെ വീണ്ടും നിയോഗിച്ചു. പോലീസുകാർ വളരെ ആളുകളെ സഹായത്തിനുകൂട്ടിക്കൊണ്ടു നാലുവഴിക്കും ഓട്ടവും അന്വേ‌ഷണവും തുടങ്ങി. തഹശീൽദാരും ഗുമസ്തനും ചില ശേവുകക്കാരും ഒട്ടുവളരെ ആളുകളുമായി കീരിക്കാട്ടേക്കും പോയി. സ്ഥലത്തു ചെന്നു ശവങ്ങൾ കണ്ടു യാദാസ്തുമെഴുതുകയും അവ മറവുചെയ്യുന്നതിനുവേണ്ട ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. മരിച്ചത് കൊച്ചുണ്ണിയെ പിടിക്കാൻ സഹായിച്ചവരാണെന്ന് അറിഞ്ഞപ്പോൾത്തന്നെ അവരെ കൊന്നതു കൊച്ചുണ്ണിതന്നെയാണെന്നും തഹശീൽദാർ തിർച്ചപ്പെടുത്തി. ചിലരുടെ അഭിപ്രായം കൊച്ചുണ്ണിയല്ല ഈ ക്യത്യം നടത്തിയതെന്നും അവന്റെ കൂട്ടുകാരായിരിക്കണമെന്നുമായിരുന്നു. അപ്രകാരംതന്നെ കൊച്ചുണ്ണി തടവുചാടിയത് അവന്റെ സാമർത്ഥ്യംകൊണ്ടുമാത്രമായിരിക്കയില്ലെന്നും അവൻ ഠാണാക്കാരെ സ്വാധീനപ്പെടുത്തി അവരുടെ അറിവോടുകൂടിയായിരിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇങ്ങനെ ഓരോരുത്തർ ഓരോന്നു പറഞ്ഞുതുടങ്ങി എന്നല്ലാതെ ഒന്നിനും മതിയായ ലക്ഷ്യമൊന്നുമില്ല. സകലദിക്കിലും സകല ജനങ്ങളുടെ ഇടയിലും കൊച്ചുണ്ണിയെന്നും തടവുചാടിയെന്നും ഇരട്ടക്കൊലപാതകമെന്നും മറ്റുമുള്ള സംസാരമില്ലാതെ കേൾപ്പാനില്ല. അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ എല്ലാമൊട്ടു ശമിച്ചുതുടങ്ങി. പോലീസുകാരും മറ്റും കഴിയുന്ന അന്വേ‌ഷണമെല്ലാം നടത്തീട്ടും കൊച്ചുണ്ണിയുടെ പൊടിപോലും കാൺമാൻ കഴിഞ്ഞില്ല. അതിനിടയ്ക്ക് അവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നും ഒരു സംസാരം ചിലർ പറഞ്ഞുതുടങ്ങി. പക്ഷേ, കൊച്ചുണ്ണിയും കൂട്ടുകാരുംകൂടി ദിവസം പ്രതി ഓരോ അക്രമങ്ങളും കൊള്ളകളും വീണ്ടും നടത്തിക്കൊണ്ടിരുന്ന തിനാൽ അവൻ എങ്ങും പോയിട്ടില്ലെന്നുതന്നെയായിരുന്നു മിക്കവരുടെയും വിശ്വാസം. വാസ്തവം അങ്ങനെതന്നെയായിരുന്നു.

കൊച്ചുണ്ണിയുടെ അക്രമങ്ങളും കൊള്ളകളും വീണ്ടും നാൾക്കുനാൾ വർദ്ധിച്ചു വരികയാൽ അവനെ പിടിച്ചേൽപ്പിക്കുന്നതിന് മേലാവിൽനിന്ന് ഉത്തരവുകൾ ദിവസംപ്രതി വന്നുകൊണ്ടിരുന്നു. പോലീസുകാരുടെ അന്വേ‌ഷണവും മുറയ്ക്കു നടന്നുകൊണ്ടുതന്നെയിരുന്നു. എന്തെല്ലാമായിട്ടും അവനെ പിടികൂടാൻ കഴിഞ്ഞില്ല. അവന്റെയും കൂട്ടുകാരുടെയും ഉപദ്രവങ്ങൾകൊണ്ടു യാത്രക്കാർക്കു കരവഴിക്കും വള്ളംവഴിക്കും സഞ്ചരിക്കാൻ നിവൃത്തിയില്ലാതെയായിത്തീർന്നു. കൊച്ചുണ്ണിയും കൂട്ടുകാരും എപ്പോൾ എവിടെ ഉണ്ടായിരിക്കുമെന്ന് ആർക്കും നിശ്ചയമില്ല. ചില ദിവസങ്ങളിൽ ചില ഓടിവള്ളങ്ങളിൽ കയറി അവർ കായലിൽ സഞ്ചരിക്കുകയായിരിക്കും. അത് എന്നെല്ലാമെന്നും എപ്പോളെല്ലാമെന്നും ആർക്കും നിശ്ചയിക്കാൻ പാടില്ലായിരുന്നു. എന്നാൽ മിക്കപ്പോഴും അവരുടെ ഉപദ്രവം രാത്രികാലങ്ങളിലായിരുന്നു.

കൊച്ചുണ്ണിക്കു കൂട്ടുകാർ പലരുമുണ്ടായിരുന്നു. എന്നാൽ അവരിൽ പ്രധാനന്മാർ കോപ്പാറപ്പറമ്പിൽ മമ്മത്, കടുവാച്ചേരി വാവ, കോട്ടപ്പുറത്തു ബാപ്പുകുഞ്ഞ്, പക്കോലത്തു നൂറാമ്മത്, വലിയകുളങ്ങര കുഞ്ഞുമരയ്ക്കാർ, വാര്യവീട്ടുവടക്കേടത്തു കൊച്ചുപിള്ള എന്നിവരായിരുന്നു. ഇവരെല്ലാം വലിയ അഭ്യാസികളും അക്രമികളും ശക്തന്മാരുമായിരുന്നു. എന്നാൽ കോപ്പാറപ്പറമ്പിൽ മമ്മത് സാധുക്കളെയും ഉപദ്രവിക്കുന്നവനും എന്തും ചെയ്യാൻ മടിയില്ലാത്തവനുമായിരുന്നു. സാധുപീഡനം കൊച്ചുണ്ണിക്കു വലിയ വിരോധമായിരുന്നു. അതിനാൽ മമ്മതിനെ അവർ ഇടക്കാലത്ത് ഉപേക്ഷിച്ചുകളഞ്ഞു. കൊച്ചുണ്ണി പലദിവസങ്ങളിൽ സ്വഗ്യഹത്തിൽ പോകാറുണ്ടെന്നു മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അതിനാൽ ആ ഒളിച്ചു നടന്ന കാലത്തിനിടക്കു മൂന്നുപുത്രൻമാരും ഒരു പുത്രിയും ജനിച്ചു എന്നുള്ളതും വ്യക്ത മായിരിക്കുന്നു.

ഇങ്ങനെ കൊച്ചുണ്ണി 1015-ആമാണ്ടുവരെയും അതിന്റെ ശേ‌ഷം 1033-ആമാണ്ടുവരെയും ആകെ 18 വർ‌ഷം പിടികിട്ടേണ്ടും പുള്ളിയായി ഒളിച്ചുനടന്നും അക്രമപ്രവർത്തികൾകൊണ്ടുതന്നെ ഉപജീവനം കഴിച്ചും കാലക്ഷേപം ചെയ്തുവന്നു. 1033-ആമാണ്ടു മകരമാസത്തിൽ സർ ടി. മാധവരായരവർകൾ തിരുവിതാംകൂർ ദിവാനായി നിയമിക്കപ്പെട്ടു. അതോടുകൂടി കൊച്ചുണ്ണിക്കു ഗ്രഹപ്പിഴയും ആരംഭിച്ചു. മാധവരായർ ദിവാൻജിയായതിന്റെശേ‌ഷം രാജ്യക്ഷേമത്തിനായി അനേകം പരി‌ഷ്കാരങ്ങൾ ചെയ്യണമെന്നു നിശ്ചയിച്ച കൂട്ടത്തിൽ പ്രധാനമായ ഒരു കാര്യം കൊച്ചുണ്ണി മുതലായവരുടെ അക്രമവും തന്നിമിത്തം ജനങ്ങൾക്കുള്ള ഉപദ്രവവും നിറുത്തണമെന്നള്ളതായിരുന്നു. അദ്ദേഹം അതിനു വേണ്ടുന്ന ശ്രമങ്ങളും ചട്ടംകെട്ടുകളും മുറയ്ക്കു തുടങ്ങി. ചങ്ങനാശ്ശരിയിൽച്ചേർന്ന വാഴപ്പള്ളിയിൽ പാപ്പാടിയിൽ കുഞ്ഞുപണിക്കർ കാർത്തികപ്പള്ളിയിൽ തഹശീൽദാരായി നിയമിക്കപ്പെടുകയും ആ തഹശിൽദാരുടെ പേർക്കു ദിവാൻജി കൊച്ചുണ്ണിയെ പിടിച്ചയയ്ക്കുന്നതിനു പ്രത്യേകം ഉത്തരവയച്ചു ചട്ടംകെട്ടുകയും ചെയ്തു കുഞ്ഞുപണിക്കർ തഹശീൽദാർ നല്ല സമർഥനും ബുദ്ധിമാനും കാര്യശേ‌ഷിയുമുള്ളവനുമായിരുന്നു. എങ്കിലും അദ്ദേഹം പലവിധ ശ്രമങ്ങൾ ചെയ്തിട്ടും കൊച്ചുണ്ണിയെ പിടികിട്ടിയില്ല. ഒടുക്കം അദ്ദേഹം അവന്റെ കൂട്ടുകാരിൽ ചിലരെ സ്വാധീനപ്പെടുത്താതെ ഈ കാര്യം ഒരിക്കലും സാധിക്കയില്ലെന്നു തീർച്ചപ്പെടുത്തി. പിന്നെ അതിനായി ചില അന്വേ‌ഷണങ്ങളും ശ്രമങ്ങളും തുടങ്ങി. ആ അന്വേ‌ഷണത്തിൽ കോപ്പാറപ്പറമ്പിൽ മമ്മത് എന്നവനെ കൊച്ചുണ്ണി ഉപേക്ഷിച്ചുകളയുകയാൽ അവന് കൊച്ചുണ്ണിയോടു നല്ല രസമില്ലാതെ ഇരിക്കുകയാണെന്ന് അറിവു കിട്ടി; ഉടനെ മമ്മതിന് ഒരാളെ അയച്ച് അവനെ ഉപായത്തിൽ തഹസീൽദാർ തന്റെ അടുക്കൽ വരുത്തുകയും അവനെ സമ്മാനാദികൾ കൊണ്ടു സ്വാധീനപ്പെടുത്തുകയും അവൻ മുഖാന്തരം കൊച്ചുണ്ണിയുടെ മറ്റുള്ള കൂട്ടാകാരെക്കൂടി വശീകരിക്കുകയും കൊച്ചുണ്ണിയെ അകപ്പെടുത്താനുള്ള കശൗലങ്ങളെല്ലാം പറഞ്ഞു നിശ്ചയിക്കുകയും ചെയ്തു.

ഒരു ദിവസം വൈകുന്നേരം കൊച്ചുണ്ണിയുടെ ഇഷ്ടനും പ്രധാനകൂട്ടുകാരിൽ ഒരാളുമായ വാര്യത്തു വടക്കേടത്തു കൊച്ചുപിള്ള എന്നയാൾ അയാളുടെ ഭാര്യാഗൃഹമായ അമ്പിയൽ വീട്ടിൽ കൊച്ചുണ്ണിയെ വിളിച്ചുകൊണ്ടുപോയി ചില ലഹരിയുള്ള പദാർത്ഥങ്ങളും മറ്റു കൊടുത്ത് അവനെ ബോധരഹിതനാക്കിത്തീർത്തു. കൊച്ചുണ്ണി തലപൊക്കാൻ പാടില്ലാതെ മയങ്ങി ഒരു കട്ടിലിൽ കിടപ്പായി. ആ സമയം മമ്മത്, നൂറമ്മത്, ബാപ്പുകുഞ്ഞ്, കുഞ്ഞുമരയ്ക്കാർ, വാവാ, കൊച്ചുപിള്ള മുതലായവരും കൂടി വലിയ കയറുകളിട്ടു കൊച്ചുണ്ണിയെ കട്ടിലിലോടുകൂടി വരിഞ്ഞുകെട്ടി. കെട്ടു മുറുകിതുടങ്ങിയപ്പോൾ കൊച്ചുണ്ണി കണ്ണു തുറന്നു നോക്കുകയും, കൊച്ചുപിള്ളകുഞ്ഞേ! നീയാണോ എന്നെ ചതിച്ചത്? അപ്പന്റെ മുഖത്തു ചിരവടിക്കുന്ന മാതിരി നിനക്കുണ്ടെന്നു ഞാൻവിചാരിച്ചിരുന്നില്ല. എന്നെ ചതിച്ചവർക്കും എന്റെ അനുഭവം വരരുതാത്തതല്ല. എന്തുചെയ്യാം! എനിക്കു തല പൊങ്ങുന്നില്ല. എന്നു പറയുകയും ആ കിടന്നകിടപ്പിൽ അവന്റെ കൈയ്യിലിരുന്ന ‘കത്താൾ’ എന്ന ആയുധംകൊണ്ട് ചിലരെയൊക്കെ വെട്ടുകയും കുത്തുകയും വലിയ മുറിവുകളേൽപിക്കുകയും ചെയ്തു. അപ്പോഴെക്കും കൈ പൊക്കാൻ പാടില്ലാത്തവിധം കെട്ടു മുറുകുകയും കൊച്ചുപിള്ള മുതൽപേർ ആയുധം തട്ടിയെടുത്തു മാറ്റുകയും ചെയ്തു. പിന്നെ പോലീസുകാരും അവരുടെ കൂടെയുണ്ടായിരുന്നവരും മറ്റുംകൂടി കൊച്ചുണ്ണിയെ കട്ടിലോടുകൂടിയെടുത്തു കാർത്തികപ്പള്ളിയിൽ ഠാണാവിൽകൊണ്ടുപോയി ആക്കി. പിറ്റേദിവസം രാവിലെ തഹശീൽദാരദ്ദേഹം ഠാണാവിൽ ചെന്നു കൊച്ചുണ്ണിക്കു വിലങ്ങു വയ്പിക്കുകയും അനേകം കുന്തക്കാർ, വാളൂരിപ്പിടിച്ച പോലീസുകാർ മുതലായി അനേക മാളുകളെക്കൂട്ടി അവനെ ഠാണാപ്പാറാവുവഴി തിരുവനന്തപുരത്തേക്ക് അയയ്ക്കുകയും ചെയ്തു. കൊച്ചുണ്ണിയെ തിരുവനന്തപുരത്ത് കൊണ്ടു ചെന്നിരിക്കുന്നതായി അറിഞ്ഞയുടനെ ദിവാൻജി അവനെ കച്ചേരിയിൽ വരുത്തിക്കാണുകയും പന്തിരു ഠാണാവിലാക്കി പ്രത്യേകം സൂക്ഷിക്കുന്നതിന് ഉത്തരവുകൊടുക്കുകയും അവന്റെ പേരിലുണ്ടായിരുന്ന കേസ്സുകളെല്ലാം മുറയ്ക്കു വിസ്തരിച്ചു വിധി കല്പിക്കുന്നതിനു വേണ്ടുന്ന ഏർപ്പാടുകളെല്ലാം ചെയ്യുകയും ചെയ്തു.

കൊച്ചുണ്ണിയെ പിടിച്ചു ബന്ധനത്തിലാക്കുന്നതിനു സഹായിക്കുകയും ശ്രമിക്കുകയും ചെയ്തവരിൽ പ്രധാനൻമാർ കൊച്ചുപിള്ള, കൊച്ചുകുഞ്ഞ്, മമ്മത്, എന്നിവരായിരുന്നു. അവരിൽ കീരിക്കാട്ടു പ്രവ്യത്തിയിൽ കണക്കു തകഴിയിൽക്കാരൻ കൊച്ചുകുഞ്ഞുപിള്ളക്കു കൃ‌ഷ്ണപുരം പാർവത്യവും കൊച്ചുപിള്ളയ്ക്കു പത്തിയൂർ പാർവത്യവും മമ്മതിന് ഇടവാ മുതൽപ്പേരുവേലയും തഹശീൽദാരദ്ദേഹം ശുപാർശ ചെയ്തു കൊടുപ്പിച്ചു. എങ്കിലും അവരും കൊച്ചുണ്ണിയുടെ കൂട്ടുകാരും അവനെ ബന്ധിക്കാൻ കൂടിയവരുമായ കടുവാച്ചേരി വാവ, കോട്ടപ്പുറത്തു ബാപ്പുകുഞ്ഞ്, ചക്കോലത്തു നൂറൂമ്മത്, വലിയകുളങ്ങര കുഞ്ഞുമരക്കാർ എന്നിവരും താമസിയാതെ ഓരോ കേസ്സുകളിലകപ്പെട്ടു. 14 വർ‌ഷം വീതം കഠിന തടവിനു വിധിക്കപ്പെട്ട് പന്തിരുഠാണാവിൽ കൊച്ചുണ്ണിയുടെ അടുക്കൽ തന്നെ ചെന്നുചേർന്നു. അവരെ കണ്ടപ്പോൾ സന്തോ‌ഷത്തോടുകൂടി കൊച്ചുണ്ണി "എന്താ കൂട്ടരെ! ഞാൻപറഞ്ഞതുപോലെ പറ്റി, ഇല്ലേ" എന്നു ചോദിച്ചു. അപ്പോൾ അവർക്കെല്ലാം എത്ര മാത്രം പശ്ചാത്താപമുണ്ടായി എന്നു പറയാൻ പ്രയാസം. കൊച്ചുണ്ണി തന്റെ പേരിലുള്ള കേസ്സുകൾ വിസ്തരിച്ചുതീരുന്നതിനുമുമ്പ് ഠാണാവിൽ കിടന്നുതന്നെ 1034-ആമാണ്ടു കന്നിമാത്തിൽ തന്റെ 41-ആമത്തെ വയസ്സിൽ ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. കൊച്ചുണ്ണിയെ പിടികൂടി തിരുവനന്തപുരത്തേക്കയച്ചത് 33-ആമാണ്ടു മിഥുനമാസത്തിലായിരുന്നു. അവന് ആകെ 91 ദിവസം മാത്രമേ തടവിൽ കിടന്നു കഷ്ടപ്പെടേണ്ടിവന്നുള്ളൂ.

കൊച്ചുണ്ണി കാഴ്ചയിൽ നല്ല സുന്ദരനും ആജാനുബാഹുവും വെളുത്തു ചുവന്ന നിറത്തോടു കൂടിയ കോമളനുമായിരുന്നു. അവന്റെ വിരിഞ്ഞ നെഞ്ചും ഒതുങ്ങിയ അരയും വട്ടമുഖവും നീണ്ടകണ്ണുകളും വളഞ്ഞിരുണ്ട പുരികങ്ങളും എന്നുവേണ്ട, സകല അവയവങ്ങളും അന്ത്യന്ത മനോഹരങ്ങളായിരുന്നു. അവന്റെ സംഭാഷണം വളരെ ശാന്തവും മധുരവുമായിരുന്നു. കൊച്ചുണ്ണി ആകെ രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയുമല്ലാതെ കൊന്നിട്ടില്ല. അവന്റെ കൂട്ടുകാരായിരുന്ന മമ്മതു മുതലായവരുടെ അക്രമങ്ങൾ വിചാരിച്ചാൽ കൊച്ചുണ്ണി വളരെ മര്യാദക്കാരനായിരുന്നു എന്നു തന്നെ പറയാം.

കൊച്ചുണ്ണിക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയുമാണുണ്ടായിരുന്നതെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അവരിൽ പ്രഥമപുത്രൻ ഒരു ശിക്ഷയിലകപ്പെട്ടു ജയിലിൽക്കിടന്നു തന്നെ മരിച്ചു. രണ്ടാമത്തെ പുത്രനും ഒരു ശിക്ഷയിലകപ്പെട്ടു ജയിലിലാക്കപ്പെട്ടുവെങ്കിലും അവൻ തടവു ചാടി പൊയ്ക്കളഞ്ഞു. അവനിപ്പോൾ ഉണ്ടോ ഇല്ലയോ, ഉണ്ടെങ്കിൽ തന്നെ എവിടെയാന് എന്നൊന്നും രൂപമില്ല. മൂന്നാമത്തെ പുത്രൻ ഇപ്പോൾ കച്ചവടംചെയ്ത് ഓച്ചിറയും, പുത്രി എരുവയിൽ ഭർത്തൃഗൃഹത്തിലും താമസിച്ചുവരുന്നു. ഇത്രയുമൊക്കെയാണ് കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥാസംക്ഷേപം. ഇനി കൊച്ചുണ്ണിയുടെ ഓരോ അക്രമ പ്രവൃത്തികളും അത്ഭുതകർമങ്ങളും പിന്നാലെ വിവരിക്കാം.

കൊച്ചുണ്ണി ആൾമാറാട്ടം, കൺകെട്ട് മുതലായ ജാലവിദ്യകളും അഭ്യസിച്ചിട്ടുണ്ടെന്ന് മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ അവൻ അവയൊന്നും സാധാരണ ഉപയോഗിക്കാറില്ല. നിവൃത്തിയില്ലാതെവരുന്ന അവസരങ്ങളിലേ അവ പ്രയോഗിക്കാവൂ എന്നാണ് അവന്റെ ഗുരുനാഥനായ തങ്ങൾ അവനോടു പറഞ്ഞിരുന്നത്. എങ്കിലും കൊച്ചുണ്ണി ഒരു വിദ്യ ഒരിക്കലൊന്നു പ്രയോഗിച്ചു നോക്കി. കൊച്ചുണ്ണിയുടെ സ്വദേശമായ കീരിക്കാട്ട് ഏറ്റവും ധനവാനായ ഒരു നായരുണ്ടായിരുന്നു. കുടുബകാര്യങ്ങളെല്ലാം അന്വേ‌ഷിച്ചു നടത്തിയിരുന്നത് അയാൾ തന്നെയായിരുന്നുവെങ്കിലും അയാളുടെ സ്ഥിരതാമസം ഭാര്യാഗൃഹത്തിലായിലുന്നു. അയാൾ ഭാര്യയ്ക്കു പുതുതായി ഒരു വീടു പണിയിച്ചുകൊടുത്തു. അത് അകമേ നിരയും പുറമേ ഭിത്തിയുമായി വളരെ ഉറപ്പോടും ബലത്തോടുംകൂടിയാണ് പണിയിച്ചത്. ആ പുരപണി നടന്നുകൊണ്ടിരുന്നപ്പോൾ അയാളുടെ ഒരു സ്നേഹിതൻ പുരപണി കാണായായിട്ട് അവിടെ ചെന്നു. പണികളെല്ലാം നോക്കിയിട്ട് ആ മനു‌ഷ്യൻ, പുരയ്ക്കു ഭിത്തിയോ നിരയോ ഏതെങ്കിലും ഒന്നു പോരേ? രണ്ടുംകൂടി ഇതെന്തിനാണ്? എന്നു ചോദിച്ചു. അപ്പോൾ നായർ "പണ്ടൊക്കെ അതുമതിയായിരുന്നു. ഇതു കൊച്ചുണ്ണിയുടെ കാലമായതുകൊണ്ട് അതു പോരാ. ഭിത്തിയോ നിരയോ ഒന്നു മാത്രമായിതുന്നാൽ അവൻ കുത്തിപ്പൊളിച്ച് അകത്തു കടക്കും രണ്ടുംകൂടി പൊളിച്ച് അകത്തുകടക്കാൻ അത്രയെളുപ്പമല്ലല്ലോ" എന്നു പറഞ്ഞു. "അതു ശരിതന്നെ" എന്നു മറ്റേയാൾ സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ ഇവർ തമ്മിൽ പറഞ്ഞ ഈ വർത്തമാനം എങ്ങനെയോ കൊച്ചുണ്ണി അറിഞ്ഞു. എങ്കിലും തൽക്കാലം അവനൊന്നിനും പോയില്ല.

പുരപണിയും വാസ്തുബലിയും ഗ്യഹപ്രവേശവുമെല്ലാം കഴിഞ്ഞു ഭാര്യാപുത്രാദികളോടുകൂടി നായർ പുത്തൻപുരയിൽ താമസവുമായി. നായർ നല്ല കാര്യസ്ഥനും കണിശക്കാരനുമായിരുന്നു. പൊന്നു പണയം കിട്ടാതെ അയാൾ ആർക്കും ഒരു കൊച്ചു കാശുപോലും കടം കൊടുക്കുക പതിവില്ല. പലരും പണയം വെച്ച് അയാളോടു പണം വാങ്ങാറുണ്ടായിരുന്നു. ഒരിക്കൽ അവിടെ അടുക്കൽത്തന്നെയുള്ള ഒരാൾക്ക് ഒരായിരം രൂപയ്ക്ക് ഒരത്യാവശ്യം നേരിടുകയാൽ ഏകദേശം രണ്ടായിരം രൂപ വിലയ്ക്കുള്ള പൊൻപണ്ടങ്ങൾ ഇയാളുടെ അടുക്കൽ പണയംവെച്ചു രൂപ വാങ്ങി കൊണ്ടുപോയി. ആ വിവരവും എങ്ങനെയോ കൊച്ചുണ്ണി അറിഞ്ഞു.

അങ്ങനെയിരിക്കുമ്പോൾ കൊച്ചുണ്ണിക്കും ചെലവിനൊന്നുമില്ലാതെ ഒരിക്കൽ വലിയ ഞെരുക്കമായിത്തിർന്നു. ഏതെങ്കിലും ഈ നായരുടെ അടുക്കൽപോയി ചോദിക്കാം എന്നു വിചാരിച്ച് അവൻ അയാളുടെ അടുക്കൽചെന്ന്, എനിക്ക് ഒരു നൂറു രൂപയ്ക്ക് ഒരത്യാവശ്യം നേരിട്ടിരിക്കുന്നു. ഇവിടെയുണ്ടെങ്കിൽ കിട്ടിയാൽക്കൊള്ളാം എന്നു പറഞ്ഞു.

നായർ: അത്യാവശ്യം, ചെലവിനൊന്നുമില്ല, അതു തന്നെ അല്ലേ? ആട്ടേ, രൂപ ഞാൻതരാം. എന്നാലതു കൊച്ചുണ്ണിയെ പേടിച്ചിട്ടാണെന്നു വിചാരിക്കരുത്. കൊച്ചുണ്ണിയുടെ അക്രമമൊന്നും ഇവിടെ പറ്റുകയില്ല. അതു കരുതിത്തന്നെയാണ് ഞാൻപുര പണിയിച്ചിരിക്കുന്നത്.

കൊച്ചുണ്ണി: അതു ഞാൻ പുരപ്പണിക്കാലത്തുതന്നെ അറിഞ്ഞു. ഭയപ്പെടുത്തി പണം വാങ്ങുക എനിക്കു പതിവില്ല. മര്യാദക്കു ചോദിക്കും കിട്ടിയെങ്കിൽ വാങ്ങും ഇല്ലെങ്കിൽ പിന്നെ വേറെ വഴി നോക്കും. അങ്ങനെയാണ് പതിവ്.

നായർ: ശരിതന്നെ. അതെനിക്കറിയാം. എങ്കിലും വെറുതേ ഇവിടെ വന്ന് വിഢ്ഢിത്തം കളിക്കേണ്ട എന്നു വിചാരിച്ചു പറഞ്ഞു എന്നേയുള്ളൂ.

ഇങ്ങനെ പറഞ്ഞ് നായർ നൂറു രൂപയും എണ്ണിക്കൊടുത്തു. കൊച്ചുണ്ണി വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. നായർ പണം കൊടുത്തതുകൊണ്ട് കൊച്ചുണ്ണിക്കു വലിയ സംശയമായിത്തീർന്നു. "ഇനി ഇയാളെ ഉപദ്രവിക്കുന്നതു ക ഷ്ടവും നമ്മുടെ പതിവിനു വിപരിതവുമാണ്. എങ്കിലും ഇയാളുടെ ഊറ്റത്തിനു ഇയ്യാളെ ഒന്നു പറ്റിക്കാതെയിരിക്കുന്നതു ശരിയല്ല. ആട്ടെ, തരം വരും. അപ്പോൾ നോക്കാം" എന്നിങ്ങനെ വിചാരിച്ചു കൊച്ചുണ്ണി ആ നായരെ കളിപ്പിക്കുന്നതിനു തരംനോക്കിക്കൊണ്ടിരുന്നു.

അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം സന്ധ്യാസമയത്ത് നായർ എണ്ണതേച്ചു കുളിക്കാനായിട്ടു വിട്ടിൽനിന്ന് ഇറങ്ങിപ്പോയി. അയാളുടെ ഭാര്യ അടുക്കളയിലേക്കും പോയി. മാത്ര കഴിഞ്ഞപ്പോൾ ഭർത്താവു മുറ്റത്തു വന്നു നിന്നു വിളിക്കുന്നതായി ആ സ്ത്രീക്കു തോന്നി. അവർ പുറത്തേക്കു വന്നപ്പോൾ അവർക്കു തോന്നിയതുപോലെ തന്നെ കാണുകയും ചെയ്യുകയാൽ "കുളിക്കാൻ പോയിട്ട് കുളിക്കാതെ പോന്നതെന്താണ്?" എന്നു ചോദിച്ചു. മുറ്റത്തുനിന്നയാൾ, "ഇന്നാൾ നമ്മുടെ ക്യ‌ഷ്ണപിള്ള ചില പണ്ടങ്ങൾ ഇവിടെ പണയംവെച്ച് ആയിരം രൂപ പാങ്ങിക്കൊണ്ടുപോയില്ലേ? അതു പലിശയോടുകൂടി കൊണ്ടുവന്നിരിക്കുന്നു. ആ പണയമെടുത്തുകൊടുക്കണം. എന്റെ കൈയ്യൻമേലൊക്കെ എണ്ണയാണല്ലൊ, അതുകൊണ്ട് താക്കോലെടുത്തു പെട്ടിതുറന്ന് ആ പണ്ടങ്ങൾ എടുത്ത് ഇങ്ങോട്ടു തരികയും, ഈ പണം പെട്ടിയിൽവെച്ചു പൂട്ടി താക്കോൽ പതിവുള്ള സ്ഥലത്തുതന്നെ വെച്ചേക്കുകയും വേണം" എന്നു പറഞ്ഞ് ഒരു വലിയ ജാളിക[2] ഇറയത്തു വെച്ചു. ആ സ്ത്രീ അയാൾ പറഞ്ഞതുപോലെ ഒക്കെ ചെയ്തു. അയാൾ പണ്ടങ്ങളുമെടുത്തു പുറത്തേക്കിറങ്ങിപ്പോയി. സ്ത്രീ വീണ്ടും അടുക്കളയിലേക്കും പോയി.

അതിന്റെ ശേ‌ഷം പത്തുപതിനഞ്ചുദിവസം കഴിഞ്ഞപ്പോൾ പണയംവെച്ചു പണംവാങ്ങിക്കൊണ്ടുപോയ ക്യ‌ഷ്ണപിള്ള പണവും പലിശയും കൊണ്ടുവന്നു. ആ ധനികനായ നായർ മുതലും പലിശയുമെല്ലാം കണക്കുപറഞ്ഞ് എണ്ണിവാങ്ങിയതിന്റെ ശേ‌ഷം പണയപ്പണ്ടങ്ങളെടുത്തു കൊടുക്കാനായി താക്കോലെടുത്തു പെട്ടിതുറന്നു. അപ്പോൾ അതിൽ ഒരു വലിയ "ജാളിക" ഇരിക്കുന്നതായി കണ്ടു. അയാൾ വളരെ അത്ഭുതപ്പെട്ടു. താനറിയാതെ ഈ "ജാളിക" പൂട്ടിവെച്ചിരുന്ന പെട്ടിയിൽ വന്നതെങ്ങനെയെന്നു സംശയിച്ച് അയാൾ ഭാര്യയെ വിളിച്ചു ചോദിച്ചു.

ഭാര്യ: അല്ലേ! അതു നിങ്ങൾ തന്നെ കൊണ്ടുവന്നു തന്ന് എന്നെക്കൊണ്ടു പെട്ടിയിൽ വെയ്പിച്ചതല്ലേ? എന്താ ഈയിടെ ഇത്രവലിയ മറവി?

നായർ: ഞാനിങ്ങനെ ഒരു ജാളിക കൊണ്ടുവന്നു തന്നുവോ? അത്ഭുതം തന്നെ. ഇതെന്നായിരുന്നു?

ഭാര്യ: ഇന്നേക്കു പത്തോ പതിനഞ്ചോ ദിവസമായിരിക്കും. അതിലധികമായിട്ടില്ല. ഇന്നാളൊരുദിവസം സന്ധ്യയ്ക്ക് എണ്ണതേച്ചു കൊണ്ടു കുളിക്കാൻ പോയില്ലേ? അന്നാണ്.

നായർ: അന്നെന്നല്ല, ഒരിക്കലും ഇങ്ങനെ ഒരു ജാളിക ഞാൻ നിന്റെ കയ്യിൽകൊണ്ടുവന്നു തരികയുണ്ടായില്ല.

ഭാര്യ: ഇങ്ങനെ പറഞ്ഞാൽ വി‌ഷമമാണ്. കുളിക്കാനായി ഇറങ്ങിപ്പോയിട്ടു മാത്ര കഴിഞ്ഞപ്പോൾ നിങ്ങൾ തിരിയെ വന്നു മുറ്റത്തു നിന്നുകൊണ്ട് എന്നെ വിളിക്കുകയും ഞാൻ പുറത്തേക്കു വന്നപ്പോൾ ക്യ‌ഷ്ണപിള്ള പണവും പലിശയും കൊണ്ടുവന്നിരിക്കുന്നുവെന്നും നിങ്ങളുടെ കയ്യിന്മേലൊക്കെ എണ്ണയുള്ളതുകൊണ്ടു ഞാൻ താക്കോലെടുത്തു പെട്ടിതുറന്നു പണയപ്പണ്ടങ്ങളെല്ലാമെടുത്തു തരികയും ഈ ജാളികയെടുത്തു പെട്ടിയിൽ വെച്ചുപൂട്ടി താക്കോൽ പതിവുസ്ഥലത്തു വെയ്ക്കുകയും ചെയ്യണമെന്ന് നിങ്ങളെന്നോടു പറയുകയും ജാളിക ഇറയത്തു വെച്ചുതരികയും ചെയ്തത് ഈ ദിവസത്തിനിടയ്ക്കു നിങ്ങൾ മറന്നു പോയോ? എന്നാൽ അത്ഭുതം തന്നെ.

നായർ: ഭ്രാന്തു പറയുന്ന നിന്നോട് എന്തു പറയുന്നു? ആട്ടേ, എന്നിട്ടു നീയാ പണ്ടങ്ങളൊക്കെ എന്തു ചെയ്തു?

ഭാര്യ: ഞാനെടുത്തു നിങ്ങളുടെ കയ്യിൽ കൊണ്ടുവന്നു തന്നു.

നായർ: അയ്യോ! ഇങ്ങനെ ഭോ‌ഷ്ക് പറയരുത്. പെണ്ണുങ്ങൾ ധാരാളം പൊളി പറയുന്നവരാണ്. എന്നാൽ ഇങ്ങനെ ആരും പറഞ്ഞുകേട്ടിട്ടില്ല. നീയും ഇതിനുമുമ്പ് എന്നോടിങ്ങനെ പറഞ്ഞിട്ടില്ല. ഇപ്പോൾ നിന്റെ ബുദ്ധിക്ക് എന്തോ സ്വല്പം -സ്വല്പമല്ല, വളരെ- വല്ലായ്മ സംഭവിച്ചിട്ടുണ്ട്. അതാണിങ്ങനെ പറയുന്നത്.

ഭാര്യ: എന്റെ ബുദ്ധിക്ക് ഒരു വല്ലാമയും വന്നിട്ടില്ല. വാസ്തവം പറഞ്ഞാൽ പറയുന്നോരുടെ ബുദ്ധിക്കുതന്നെയാണ് ഇപ്പോൾ ഏതാണ്ട് വല്ലായ്മ പറ്റിയിരിക്കുന്നത്.

ഇങ്ങനെ ഇവർ തമ്മിൽ ഏതാനും വാഗ്വാദം കഴിഞ്ഞതിന്റെ ശേ‌ഷം നായർ ജാളികയഴിച്ചു കുടഞ്ഞിട്ടു. ഹാ! കഷ്ടം! അതിലുണ്ടായിരുന്നതു മുഴുവനും കരിങ്കൽച്ചില്ലി. അയ്യോ! എന്നൊരു നിലവിളിയോടുകൂടി നായർ മൂർച്ഛിച്ചുനിലത്തു പതിച്ചു. നായരുടെ പാരവശ്യം കണ്ടു ഭാര്യയും ബോധംകെട്ടുവീണു. നായരെ ക്യ‌ഷ്ണപിള്ളയും ഭാര്യയെ സമീപത്തു നിന്നിരുന്ന ദാസിയും താങ്ങിപ്പിടിച്ചു രണ്ടുപേരുടേയും മുഖത്തു കുറേശ്ശേ വെള്ളം തളിച്ചിട്ടു വിശറിയെടുത്തു വിശിത്തുടങ്ങി. മാത്രനേരം കഴിഞ്ഞപ്പോൾ നായർ കണ്ണുതുറന്ന് എണീറ്റിരുന്നു. അയാൾ ധൈര്യത്തെ അവലംബിച്ചുകൊണ്ട് "ആട്ടെ ക്യ‌ഷ്ണപിള്ളേ! പറ്റിയതൊക്കെ പറ്റി. പോയതൊക്കെ പോകട്ടേ. ഇനി നമ്മുടെ ഏർപ്പാടു തീർക്കാനെന്താണ് വേണ്ടതെന്നു പറയൂ" എന്നു പറഞ്ഞു.

കൃഷ്ണപിള്ള: ഞാനെന്തു പറയുന്നു? എല്ലാം നിങ്ങൾതന്നെ നിശ്ചയിച്ചാൽ മതി.

നായർ: നിങ്ങളുടെ പണ്ടങ്ങൾ കൈമോശം വന്നുപോയി. ഇനി നിങ്ങൾക്കു പകരം പണ്ടങ്ങൾ പണിയിച്ചു തരികയോ വില തരികയോ ചെയ്യാം. അതല്ലാതെ നിവ്യത്തിയില്ലല്ലോ. അതിലേതാണു വേണ്ടതെന്നു പറയൂ.

കൃഷ്ണപിള്ള: എനിക്കു പണ്ടമാണെങ്കിൽ എന്റെ പണ്ടങ്ങൾതന്നെ കിട്ടണം. അല്ലെങ്കിൽ വില മതി. പകരം പണിയിച്ചു തരണമെന്നില്ല.

നായർ: ആട്ടെ വില എന്തുവരും?

കൃഷ്ണപിള്ള: അതു നമ്മൾ അന്നുതന്നെ തീർച്ചപ്പെടുത്തീട്ടുണ്ടല്ലോ. രണ്ടായിരം രൂപ വിലയ്ക്കുണ്ടെന്നു നിങ്ങൾ തന്നെയല്ലേ അന്നു സമ്മതിച്ചു പറഞ്ഞത്. എനിക്ക് അതു കിട്ടിയാൽ മതി. ഞാൻ മര്യാദക്കേടൊന്നും പറയുകയില്ല.

നായർ: ശരി. രണ്ടായിരം രൂപ തന്നേക്കാം. എന്നാൽ തൽക്കാലം മുഴുവനും തരുന്നതിന് ഇവിടെ പണം ഇല്ലാതെയിരിക്കുന്നു. നിങ്ങൾ കൊണ്ടുവന്നു തന്നതിൽ നിന്ന് ആയിരം രൂപ രൊക്കം തന്നേക്കാം. ആയിരം രൂപയ്ക്കു തൽക്കാലം ഞാനൊരു പ്രമാണം എഴുതിത്തരാം.

കൃഷ്ണപിള്ള: ധാരാളം മതി. പ്രമാണം തന്നെ വേണമെന്നില്ല. നിങ്ങൾ തന്നേക്കാമെന്നു വാക്കു പറഞ്ഞാലും മതി.

നായർ: അതു പോരാ. മനു‌ഷ്യാവസ്ഥയ്ക്കു പ്രമാണമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പണമേർപ്പാടാണെങ്കിൽ ലൗകികവും ദാക്ഷിണ്യവും ആവശ്യമില്ല. എന്നു പറഞ്ഞ് നായർ ആയിരം രൂപ റൊക്കം എണ്ണിക്കൊടുക്കുകയും ഒരോലയെടുത്തു[1] വാർന്നു മുറിച്ചു ആയിരം രൂപയ്ക്ക് ഒരു പ്രമാണമെഴുതികൊടുക്കുകയും ചെയ്തിട്ടു “കൃഷ്ണപിള്ളേ! ഈ ആയിരം രൂപ മുപ്പതു ദിവസത്തിനകം തന്നു ഞാനീ പ്രമാണം മടക്കി വാങ്ങിക്കൊള്ളാം. എന്നാൽ നിങ്ങൾ ഈ സംഗതി ആരോടും പറഞ്ഞു പോകരുത്. പണം പോകുന്നതിലല്ലാ, വല്ലവരുമൊക്കെ പരിഹസിക്കുന്നതു കേൾക്കുന്ന കാര്യമാണ് സങ്കടം” എന്നു പറഞ്ഞു.

കൃഷ്ണപിള്ള: ഞാൻപറഞ്ഞിട്ട് ഈ സംഗതി പുറത്തുപോവുകയില്ല. നിശ്ചയം തന്നെ എന്നു പറഞ്ഞു ക്യ‌ഷ്ണപിള്ള പണവും പ്രമാണവുമെടുത്ത് പുറത്തിറങ്ങിപ്പോയി.

ഇത്രയും കഴിഞ്ഞപ്പോഴേക്കും നായരുടെ ഭാര്യയ്ക്കും ബോധം വീണു. അവരും എണീറ്റു പൂമുഖത്തു നായരുടെ അടുക്കൽ വന്നു. വി‌ഷാദിച്ചു വിചാരമഗ്നനായി ഒന്നും മിണ്ടാതെയിരുന്നിരുന്ന നായരെ കണ്ടിട്ടു ഭാര്യ വ്യസനിച്ചുകൊണ്ട് ഓരോന്നും പറഞ്ഞുതുടങ്ങി. ആ സമയം നമ്മുടെ കൊച്ചുണ്ണി അവിടെക്കേറിച്ചെന്ന് ഈ ഭാര്യാഭർത്താക്കൻമാരെ കണ്ടിട്ട് "ഇന്നെന്താ രണ്ടുപേരും ഒരുത്സാഹമില്ലാതെ വലിയ വിചാരത്തിൽ മുഴുകിയവരെപ്പോലെയായിരിക്കുന്നത്" എന്നു ചോദിച്ചു. ഉടനെ ഭാര്യ അവിടെയുണ്ടായിരുന്ന സംഗതികളെല്ലാം കൊച്ചുണ്ണിയെ പറഞ്ഞു കേൾപ്പിച്ചു. അതു നായർക്ക് ഒട്ടും രസിച്ചില്ല. സംഗതി ആരെയും അറിയിക്കാതെ കഴിക്കണമെന്നായിരുന്നുവല്ലോ അയാളുടെ വിചാരം. അതു ഭാര്യ മരനസ്സിലാക്കിയില്ല. പറഞ്ഞുതുടങ്ങിയപ്പോൾ നായർ രണ്ടുമൂന്നു പ്രാവശ്യം ചില ആംഗ്യങ്ങൾകൊണ്ടു വിലക്കി. അതൊന്നും ആ സ്ത്രീ കണ്ടുമില്ല. വർത്തമാനങ്ങളൊക്കെ കേട്ടുകഴിഞ്ഞപ്പോൾ കൊച്ചുണ്ണി നായരുടെ നേരെ നോക്കിയിട്ട് "അയ്യോ കഷ്ടം! ഇതു വലിയ കുറച്ചിലായിപ്പോയി. പുര എങ്ങനെ പണിയിച്ചാലും കൊണ്ടുപോകുന്നവൻ കൊണ്ടുപോകതന്നെ ചെയ്യുമെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ കൊള്ളാം. കൊച്ചുണ്ണിക്കു വല്ലതും വേണമെങ്കിൽ പുര കുത്തിപ്പൊളിച്ച് അകത്തു കടന്നിട്ടു വേണമെന്നില്ല. കൊച്ചുണ്ണി പുറത്തു നിന്നാലും വേണമെങ്കിൽ അകത്തുള്ളതു പുറത്തു വരും. ഇതാ ക്യ‌ഷ്ണപിള്ളയുടെ പണ്ടങ്ങൾ. എല്ലാം ഇല്ലേ എന്നു നോക്കിക്കൊള്ളണം. കൊണ്ടുചെന്നു കൊടുത്ത് ഉടനെ നിങ്ങളുടെ രൂപയും പ്രമാണവും മടക്കിവാങ്ങിക്കൊണ്ടുപോരണം. എനിക്കിതിലൊന്നും വേണ്ട. ഇനിയെങ്കിലും നിങ്ങൾ പറഞ്ഞിട്ടുള്ളതു പോലെ ഊറ്റം പറയാതിരുന്നാൽ മതി” എന്നു പറഞ്ഞു പണ്ടങ്ങളെല്ലാം നായരുടെ മുമ്പിൽ വച്ചിട്ടു കൊച്ചുണ്ണി ഇറങ്ങിപ്പോവുകയും ചെയ്തു. പണ്ടങ്ങൾ കിട്ടിയതുകൊണ്ടു നായർക്കു വളരെ സന്തോ‌ഷമുണ്ടായി. എങ്കിലും അയാളുടെ മുഖം ആ സമയം പുളിശ്ശേരി കുടിച്ചതുപോലെ ഇരുന്നു എന്നുള്ളതു പറയണമെന്നില്ലല്ലോ. ഭാര്യയുടെ മനസ്സിൽ അത്ഭുതമോ ലജ്ജയോ അധികമുണ്ടായതെന്നു തീർച്ച പറവാൻ പ്രയാസം. കൊച്ചുണ്ണി ആൾമാറാട്ട വിദ്യയിലും അദ്വിതീയനായിരുന്നുവെന്നുള്ളത് ഈ കഥകൊണ്ടു സ്പ ഷ്ടമാകുന്നുണ്ടല്ലോ. ഈ സംഗതി പ്രസിദ്ധമായപ്പോൾ നാട്ടുകാരുടെയിടയിൽ കൊച്ചുണ്ണിയെക്കുറിച്ചുണ്ടായിരുന്ന ഭയവും ബഹുമാനവും ശതഗുണീഭവിച്ചു.

ഇനി കൊച്ചുണ്ണിയുടെ തൽക്കാലോചിത കർത്തവ്യജ്ഞാനത്തിനു ദൃഷ്ടാന്തമായിട്ട് ഒരു സംഗതി പറയാം.

ഒരിക്കൽ കൊച്ചുണ്ണി ചെലവിനൊന്നുമില്ലാതെ ബുദ്ധിമുട്ടുകയാൽ കായംകുളത്തു ധനവാനായ ഒരു നായരുടെ അടുക്കൽ ചെന്നു നൂറു പറ നെല്ലുകിട്ടിയാൽ കൊള്ളാമെന്നു പറഞ്ഞു. നായർ 'പണം കൊണ്ടു വന്നിട്ടുണ്ടോ' എന്നു ചോദിച്ചു. 'പണം തൽക്കാലം കൈവശമില്ല' എന്നു കൊച്ചുണ്ണി മറുപടി പറഞ്ഞു.

നായർ: ഇവിടെ നെല്ലുള്ളതു വിൽക്കാനാണ് ഇട്ടിരിക്കുന്നത്. വെറുതെ വല്ലവർക്കും വാരിക്കൊടുക്കാനല്ല. പണമോ അതില്ലെങ്കിൽ പണയമോ കൊണ്ടുവന്നാൽ നെല്ലുതരാം. അല്ലാതെ നിവ്യത്തിയില്ല.

കൊച്ചുണ്ണി: തീർച്ചതന്നെയോ?

നായർ: തീർച്ചതന്നെ! യാതൊരു സംശയവുമില്ല.

ഇതു കേട്ടു കൊച്ചുണ്ണി ഇറങ്ങിപ്പോയി. നാലഞ്ചുദിവസം കഴിഞ്ഞതിനുശേ‌ഷം കൊച്ചുണ്ണി ഒരു ദിവസം രാത്രിയിൽ തന്റെ കൂട്ടുകാരിൽ ചിലരോടുകൂടി നായരുടെ വീട്ടിലെത്തി. നായർക്കു രണ്ടു സഹോദരിമാരുണ്ടായിരുന്നവരെ രണ്ടുപേർ സംബന്ധം ചെയ്തുകൊണ്ടു പോയിരുന്നതിനാൽ അയാൾ ഭാര്യയെയും മക്കളെയുംകൂടി വീട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചിരിക്കുകയായിരുന്നു. അത് ഉ‌ഷ്ണകാലം വളരെ കലശലായിട്ടുള്ള മേടമാസം കാലമായിരുന്നതിനാൽ രാത്രികാലങ്ങളിൽ നായരും ഭാര്യയും പുറത്തു പൂമുഖത്താണ് പതിവായി കിടന്നുവന്നിരുന്നത്. കൊച്ചുണ്ണിക്കു നെല്ലു കൊടുക്കാതെയിരുന്നതിനാൽ അവൻ മു‌ഷിഞ്ഞാണ് പോയിരിക്കുന്നതെന്നും അവൻ എന്നെങ്കിലും കൊള്ളയ്ക്കു വരാതിരിക്കയില്ലെന്നുമുള്ള വിചാരം നായർക്കു നല്ലപോലെയുണ്ടായിരുന്ന തിനാൽ അത്താഴം കഴിഞ്ഞാൽ ഭാര്യയുടെയും കുട്ടികളുടെയും ആഭരണ ങ്ങളെല്ലാം അഴിച്ചുവാങ്ങി അറയ്ക്കകത്തു പെട്ടിയിൽവച്ചു പൂട്ടുകയും അപ്രകാരംതന്നെ പുരയുടെ സകല വാതിലും അടച്ചു പൂട്ടുകയും ചെയ്തിട്ടാണ് അയാൾ കിടന്നുറങ്ങുക പതിവ്. പടിപ്പുരച്ചാവടിയിലും മാടത്തിലും മറ്റുമായി അയാൾ അഞ്ചെട്ടുപേരെ കാവൽ കിടത്തുകയും പതിവായിരുന്നു. കൊച്ചുണ്ണിയും കൂട്ടരും അവിടെ ചെന്നതായ രാത്രിയിലും അയാൾ അങ്ങനെയെല്ലാം ചെയ്തിരുന്നു.

കൊച്ചുണ്ണി കൊള്ളയ്ക്കായി എവിടെച്ചെന്നാലും പുരയ്ക്കകത്തു കടക്കുക പതിവില്ല. കൂട്ടുകാരെ അകത്തു കടത്തീട്ടു പുറത്തു നിൽക്കുകയാണ് പതിവ്. ആ പതിവിൻപ്രാകാരമാണ് ഇവിടെയും ചെയ്തത്. പുരയുടെ പുറകുവശത്തുള്ള ഭിത്തി കുത്തിപ്പൊളിച്ച് കൂട്ടുകാർ അകത്തു കടന്നു കള്ളത്താക്കോലിട്ട് അറ തുറന്ന് പൊൻപണ്ടങ്ങളും പവനും രൂപയും ചക്രവുമെല്ലാം എടുത്തുതുടങ്ങി. കൊച്ചുണ്ണി ആയുധപാണികളായിട്ടു പുറത്തു നിൽക്കുകയും ചെയ്തു. അകത്തുകടന്നവർ ഓരോന്നു തപ്പിയെടുത്തു നടന്നപ്പോൾ അടുക്കിവച്ചിരുന്ന ഓട്ടുപാത്രങ്ങളിൻമേൽ അവരിലൊരാളുടെ കാൽമുട്ടുകയാൽ എല്ലാംകൂടി ഉരുണ്ടുവീണു വലിയ ശബ്ദമുണ്ടായി. അതുകേട്ടു നായരുണർന്നു. അപ്പോഴേക്കും കാവർക്കാരുമെല്ലാം അവിടെ ഓടിയെത്തി. ഉടനെ വിളക്കും ചൂട്ടുകളുമെല്ലാം കൊളുത്തി. അപ്പോൾ കൊച്ചുണ്ണി സ്വൽപം ദൂരെ മാറിനിന്നു. നായർ താക്കോലെടുത്തു പുര തുറന്നു. പുര തുറക്കുന്നതു കേട്ടു നായരുടെ ഭാര്യയുണർന്നു. എല്ലാവരുംകൂടി പുരയ്ക്കകത്തേക്കു കടന്നു. കാര്യം പറ്റി, കൂട്ടുകാരെ പിടികൂടുമെന്നുതന്നെ കൊച്ചുണ്ണി തീർച്ചപ്പെടുത്തി. പുര തുറക്കുന്ന ശബ്ദം കേട്ട് കൂട്ടുകാർ പുരയുടെ ഒരു മൂലയിൽ പതുങ്ങി യൊതുങ്ങിയിരുന്നതിനാൽ നായരക്കും മറ്റും പെട്ടെന്നവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. എല്ലാവരും പുരയ്ക്കകത്തായി എന്നറിഞ്ഞപ്പോൾ കൊച്ചുണ്ണി പെട്ടെന്നോടിച്ചെന്ന് പൂമുഖത്തു കിടന്നുറങ്ങിയിരുന്ന രണ്ടു കുട്ടികളെയെടുത്ത് ആ പുരയിടത്തോടടുത്ത് കിഴക്കുവശത്തുണ്ടായിരുന്ന വയലിലേക്കെറിഞ്ഞു. കുട്ടികൾ അവിടെകിടന്നു നിലവിളികൂട്ടി. നായരും ഭാര്യയും അതുകേട്ട് 'അയ്യോ! കുഞ്ഞുങ്ങൾ' എന്നു പറഞ്ഞു നിലവിളിച്ചുകൊണ്ടു പാടത്തേക്കോടി. വിളക്കുമായി ഭ്യത്യൻമാരും പിന്നാലെ എത്തി. സർവസ്വവും പോയാലും കുട്ടികളുടെ ജീവൻ കിട്ടിയാൽ മതിയെന്നുള്ള വിചാരമേ അവർക്കപ്പോഴിണ്ടായിരുന്നുള്ളൂ. ആ തരത്തിനു കൊച്ചുണ്ണി കൂട്ടുകാരെ വിളിച്ചുകൊണ്ടു പമ്പകടന്നു. കുട്ടികളെ എടുത്തുകൊണ്ടുവന്നു നോക്കിയപ്പോൾ അവർക്കു വലിയ തരക്കേടൊന്നും പറ്റിയിരുന്നില്ല. പിന്നെ എല്ലാവരും കൂടി പുരയ്ക്കകമെല്ലാം പരിശോധന കഴിച്ചു. കള്ളൻമാരെ അവിടെയെങ്ങും കണ്ടില്ല. മുതൽകാര്യങ്ങൾ തിട്ടം വരുത്തി നോക്കിയപ്പോൾ പണ്ടങ്ങളും പണവുമുൾപ്പെടെ പന്തീരായിരം രൂപയുടെ വക കൊണ്ടുപോയിട്ടുണ്ടെന്നറിഞ്ഞു. കൊച്ചുണ്ണി അപ്പോൾ ആ വിദ്യ പ്രയോഗിച്ചില്ലെങ്കിൽ കൂട്ടുകാരെല്ലാം അകപ്പെട്ടുപോകുമായിരുന്നു വെന്നുള്ളതു തീർച്ചയാണല്ലോ.

1027-ആമാണ്ടു മുറജപക്കാലത്തു തിരുനാവായ വാദ്ധ്യാൻനമ്പൂതിരി അവർകൾക്ക് അദ്ദേഹത്തിന്റെ അച്ഛന്റെ ശ്രാദ്ധമൂട്ടുന്നതിനു സ്വഗൃഹത്തിൽ പോകേണ്ടതായി വരികയാൽ വിവരം മഹാരാജാവുതിരുമനസ്സിലെ സന്നിധിയിൽ അറിയിച്ചുകൊണ്ടു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു. ഒരു ദിവസം അത്താഴം കഴിഞ്ഞു ബോട്ടുകയറി ജലമാർഗമായിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. പിറ്റെദിവസം രാവിലെ വർക്കല എത്തി കുളിയും തേവാരവും ഊണും കഴിച്ച് ഉടനെ പുറപ്പെട്ടു. വൈകുന്നേരം കൊല്ലത്തെത്തി. കൊല്ലത്തുനിന്ന് അത്താഴം കഴിഞ്ഞു പുറപ്പെടാൻ ഭാവിച്ചപ്പോൾ ബോട്ടുകാർ "ഇനി ഇന്നു പോകാൻ നിവൃത്തിയില്ല. കായംകുളം കായലിൽകൂടി വേണം പോകാൻ. അവിടം രാത്രി സമയം സഞ്ചരിക്കാൻ കൊള്ളാവുന്ന സ്ഥലമല്ല. കായംകുളം കൊച്ചുണ്ണിയും കൂട്ടുകാരും രാത്രികാലങ്ങളിൽ ആ കായലിൽ ഉണ്ടായിരിക്കുന്നതു പതിവാണ്. അവരുടെ കയ്യിലകപ്പെടുന്നവരുടെ പ്രാണനും പണവും അപഹരിക്കാതെ അവർ വിട്ടയയ്ക്കുക പതിവില്ല. അതിനാൽ രാവിലെ പുറപ്പെടുകയാണ് നല്ലത്" എന്നു പറഞ്ഞു. അതു കേട്ടു വാദ്ധ്യാൻനമ്പൂതിരി "കൊച്ചുണ്ണിയും ഒരു മനു‌ഷ്യൻതന്നെയാണല്ലോ. അവൻ ഉപദ്രവിക്കാതെയിരിക്കാൻ എന്തെങ്കിലും നിവ്യത്തിയുണ്ടാകും ഇപ്പോൾതന്നെ പുറപ്പെടാതെയിരിക്കാൻ എന്തെങ്കിലും നിവ്യത്തിയില്ല. നാളെ രാവിലെ അമ്പലപ്പുഴ എത്തണം" എന്നു പറഞ്ഞു. എന്നാൽ കല്പനപോലെ. തിരുമനസ്സിലെ ജിവനേക്കാൾ വലിയതല്ല അടിയങ്ങളുടെ ജീവൻ. ആപത്തു വല്ലതുമുണ്ടായെങ്കിൽ അടിയങ്ങളുടെ പേരിൽ തിരുവുള്ളക്കേടുണ്ടാകരുത് എന്നേ ഉള്ളൂ. എന്നാൽ നിങ്ങളെന്താ അതു മുൻകൂട്ടി പറയാത്തത്?"എന്നു കല്പിച്ചു ചോദിക്കാൻ ഇടയാകരുതെന്നു വിചാരിച്ചാണ് അടിയങ്ങൾ ഉള്ള പരമാർത്ഥം അറിയിച്ചത്" എന്നു പറഞ്ഞു ബോട്ടുകാരെല്ലാം തയ്യാറായി. ഉടനെ വാദ്ധ്യാൻ നമ്പൂതിരി അവർകൾ ബോട്ടിൽ കയറുകയും ബോട്ടുകാർ ബോട്ടു നീക്കുകയും ചെയ്തു. നേരം വെളുക്കാൻ ഏകദേശം പത്തു നാഴിക ഉള്ളപ്പോൾ ബോട്ടു കായംകുളംകായലിന്റെ മധ്യത്തിലെത്തി. അപ്പോൾ കുറച്ചുദൂരെനിന്നു വളരെ ഗരൗവത്തോടും ഗാംഭീര്യത്തോടും. "ബോട്ടുകാരാര്? ബോട്ടവിടെ നിലക്കട്ടെ" എന്ന് ആരോ വിളിച്ചു പറയുന്നതായി കേട്ടു. ഉടനെ വാദ്ധ്യാൻനമ്പൂതിരി ബോട്ടു നിറുത്താൻ പറയുകയും ബോട്ടുകാർ ബോട്ടു നിറുത്തുകയും 'അയ്യോ തിരുമേനി! കാര്യം തെറ്റി. നാമെല്ലാമകപ്പെട്ടു' എന്നു പറയുകയും ചെയ്തു. വാദ്ധ്യാൻ നമ്പൂതിരി അവർകൾ ചങ്ങലവട്ട (ഒരു മാതിരി വിളക്ക്) എടുത്തു മുമ്പിൽവച്ച് (അതു കെടുത്തീട്ടില്ലായിരുന്നു) ബോട്ടിന്റെ വാതിലുകളെല്ലാം തുറന്നിട്ട് യാതൊരു കൂസലും കൂടാതെ അവിടെയിരുന്നു. ബോട്ടുകാരും വാദ്ധ്യാൻനമ്പൂതിരി അവർകളുടെ പരിവാരങ്ങളുമെല്ലാം പ്രാണഭീതിയോടുകൂടി കിടുകിടാ വിറച്ചുകൊണ്ടു ശ്വാസം പോലും നേരെ വിടാതെ നിലയുമായി. മാത്രയ്ക്കിടയിൽ എട്ടു തണ്ടുവെച്ചതായ ഒരോടിവള്ളം ബോട്ടിന്റെ ഒരു വശത്തായി വന്നടുത്തു. ഉടനെ വാദ്ധ്യാൻനമ്പൂതിരി. 'വഞ്ചിയിലാരാണ്? കൊച്ചുണ്ണിയല്ലേ? ബോട്ടിലേക്കു കടക്കാം' എന്നു പറഞ്ഞു ഇതുകേട്ടപ്പോൾ കൊച്ചുണ്ണിക്ക് അല്പമൊരു ശങ്ക ജനിച്ചു. 'ഇത്ര ധൈര്യത്തോടുകൂടി ഇപ്രകാരം പറയുന്ന ഈ ഗംഭീരമാനസൻ ആരായിരിക്കും? ആരെങ്കിലുമാകട്ടെ. ഈ വാക്കുകേട്ട് ഭയപ്പെട്ട് ഒന്നു പരീക്ഷിച്ചു നോക്കാതെ പിൻമാറിപോകുന്നതു ഭീരുത്വവും ഭോ‌ഷത്വവുമാണല്ലോ' എന്നു വിചാരിച്ച്, 'ഞാൻകൊച്ചുണ്ണിതന്നെ, കായംകുളം കൊച്ചുണ്ണി' എന്നു പറഞ്ഞുകൊണ്ട് ബോട്ടിലേക്കു കയറി. ഉടനെ വാദ്ധ്യാൻ നമ്പൂതിരി “അവിടെയിരിക്കാം. കായംകുളം കൊച്ചുണ്ണിയെന്നു കേട്ടുതുടങ്ങീട്ടു വളരെക്കാലമായി. ഒന്നു കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹിച്ചു തുടങ്ങീട്ടു വളരെ നാളായി. ഇപ്പോൾ മാത്രമേ അതു സാധിച്ചുളളൂ. ഭാഗ്യം തന്നെ. വളരെ സന്തോ‌ഷമായി. ഈ സമയത്ത് ഇതിലേ പോയാൽ കൊച്ചുണ്ണിയെ കാണാൻ തരമാകുമെന്നു ബോട്ടുകാർ പറഞ്ഞു. അതാണ് ഈ അസമയത്തുതന്നെ പുറപ്പെട്ടത് ഞാൻ തിരുനാവായ വാദ്ധ്യാനാണ്. മുറജപം സംബന്ധിച്ചു തിരുവനന്തപുരത്തു പോയിരുന്നു. മറ്റന്നാൾ അച്ഛന്റെ ശ്രാദ്ധമാണ്. അതിനു വടക്കുള്ള ഇല്ലത്തെത്താൻ സമയമില്ലാത്തതുകൊണ്ടു കോട്ടയത്തിനു സമീപം കുടമാളൂർ എന്ന ദേശത്തു നമുക്കുള്ള ഇല്ലത്തു ചെന്നു ശ്രാദ്ധം കഴിച്ചു പോരാമെന്നു വിചാരിച്ചു പുറപ്പെട്ടിരിക്കുകയാണ്. ശ്രാദ്ധം കഴിഞ്ഞാൽ അന്നുതന്നെ ഇങ്ങോട്ടുമുണ്ടാകും. ലക്ഷദ്ദീപത്തിനുമുമ്പായി ഇനിയും തിരുവനന്തപുരത്തെത്തണം. ഉടനെ മടങ്ങിവരണമല്ലോ എന്നു വിചാരിച്ചു സാമാനങ്ങൾ അധികമൊന്നു കൊണ്ടുപോന്നില്ല. പണവും ചുരുക്കമാണ്. എങ്കിലും കുറച്ചു കാണും. ഉള്ളതൊക്കെ എടുക്കാം. ഇതാ പെട്ടിയുടെ താക്കോൽ" എന്നു പറഞ്ഞു താക്കോൽ കൊച്ചുണ്ണിയുടെ മുമ്പിലേക്കു വച്ചു. കൊച്ചുണ്ണി വളരെ വിനയത്തോടുകൂടി താണുതൊഴുതുകൊണ്ട് "അടിയൻ ഇപ്രകാരമുള്ള മഹാബ്രാഹ്മണരുടെ അടുക്കൽ ഇരിക്കാൻ തക്ക യോഗ്യതയുള്ളവനല്ല. ഇങ്ങനെയുള്ളവരെ ഉപദ്രവിക്കുകയോ അവരുടെ മുതൽ അപഹരിക്കുകയോ ചെയ്യാറുമില്ല. യാതൊരുത്തർക്കും മനസ്സറിഞ്ഞു യാതൊന്നും കൊടുക്കാത്ത ധനവാൻമാരായ ദുഷ്ടൻമാരെ മാത്രമെ അടിയൻ ഉപദ്രവിക്കാറുള്ളൂ. ഇപ്പോൾ അടിയൻ ആളറിയാതെ അടുത്തു വരികയും ബോട്ടിൽക്കയറുകയും എഴുന്നള്ളത്തിനു ഇത്രയും താമസം വരുത്തുകയും ചെയ്തുപോയതിനെക്കുറിച്ചു തിരുവുള്ളക്കേടുണ്ടാകരുതെന്നും ഈ തെറ്റിനെ കൃപാപൂർവ്വം ക്ഷമിക്കണമെന്നും അപേക്ഷിക്കുന്നു. ഇതിനെക്കുറിച്ച് അടിയന് അപാരമായ പശ്ചാത്താപമുണ്ട്. എങ്കിലും കഴിഞ്ഞകാര്യത്തെപ്പറ്റി ഇനി അധികം വിചാരിക്കുകയും പറയുകയും ചെയ്തതുകൊണ്ടുപ്രയോജനമൊന്നുമില്ലല്ലോ. അതിനാൽ അടിയനു വിട കൊള്ളാൻ കല്പിച്ചനുവാദം തരണമെന്ന് അപേക്ഷിക്കുന്നു. ഈവിധം ഇവിടെ വെച്ചെങ്കിലും ത്യപ്പാദം കണ്ടു വന്ദിക്കാനിടയായതു വലിയ ഭാഗ്യം തന്നെ" എന്നു പറഞ്ഞു വീണ്ടും വന്ദിച്ചു. അപ്പോൾ വാദ്ധ്യാൻനമ്പൂതിരി "ഒന്നും വേണമെന്നില്ലെങ്കിൽ പോകാം, എങ്കിലും അധികം താമസിക്കാൻ തരമില്ല. ഇനിയും താമസിയാതെ തമ്മിൽ കാണാൻ ഈശ്വരൻ സംഗതി വരുത്തട്ടെ. കൊച്ചുണ്ണിയെ ഞാൻഇപ്പോൾ ആദ്യമായി കാണുകയാണല്ലോ ഉണ്ടായത്. അതിനാൽ ഒന്നും തരാതെയയയ്ക്കുന്നതു ലൗകികത്തിനു പോരാത്തതാണ്. അതുകൊണ്ട് ഇപ്പോൾ ഇതിരിക്കട്ടെ" എന്നു പറഞ്ഞു നാലു പാവുമുണ്ടെടുത്തു കൊച്ചുണ്ണിയുടെ കയ്യിൽകൊടുത്തു. കൊച്ചുണ്ണി സവിനയം അതു തൊഴുതു വാങ്ങീട്ട് അടിയന്റെ കൂട്ടുകാരിൽ ചിലർ വേറെ തോണികളിൽ കയറി ഈ കായലിൽതന്നെ സഞ്ചരിക്കുന്നുണ്ട്. ഇവിടെനിന്നും വടക്കോട്ടു ചെല്ലുമ്പോൾ ഒരുസമയം അവരിൽ വല്ലവരും വന്നു പിടികൂടിയേക്കും. അവർ അത്ര വകതിരിവുള്ളവരല്ലാത്തതിനാൽ പക്ഷേ, വല്ല ഉപദ്രവവും ചെയ്തുവെന്നുവരാം. അങ്ങനെ വരാതിരിക്കാനും അടിയനെക്കുറിച്ചുള്ള ഓർമ എന്നും തിരുമനസ്സിലുണ്ടായിരിക്കാനുമായി ഇതു ത്യക്കയ്യിൽ കിടക്കട്ടെ. ഇതു കാണിച്ചു വിവരം പറഞ്ഞാൽ അടിയന്റെ കൂട്ടുകാരെല്ലാം ഒരു ഉപദ്രവവും ചെയ്യാതെ മടങ്ങിപ്പൊയ്ക്കൊള്ളും എന്നു പറഞ്ഞ് കൊച്ചുണ്ണി തന്റെ കൈവിരലിൽ കിടന്നിരുന്ന ഒരു മോതിരം ഊരിയെടുത്തു വാദ്ധ്യാൻനമ്പൂതിരിയുടെ കയ്യിൽകൊടുത്തു. രത്നഖചിതമായ ആ മോതിരത്തിന് ആയിരംരൂപയിൽ കുറയാതെ വില കാണുമെന്നാണ് കേട്ടിട്ടുള്ളത്.

ഇങ്ങനെ കൊച്ചുണ്ണിയും വാദ്ധ്യാൻനമ്പൂതിരിയും തമ്മിൽ സസ്സന്തോ‌ഷം പിരിയുകയും ബോട്ടു വിട്ടു കുറച്ചു വടക്കോട്ടു ചെന്നപ്പോൾ രണ്ടുമൂന്നു സ്ഥലത്തുവെച്ചു കൊച്ചുണ്ണിയുടെ കൂട്ടുകാരായ ചില തോണിക്കാർ അടുത്തുചെല്ലുകയും ബോട്ടിൽകയറി അക്രമങ്ങൾക്കായിട്ടു ഭാവിക്കുകയും ചെയ്തുവെങ്കിലും വാദ്ധ്യാൻനമ്പൂതിരി കൊച്ചുണ്ണി കൊടുത്ത മോതിരം കാണിച്ചു വിവരം പറയുകയാൽ യാതൊരുപദ്രവവും ചെയ്യാതെ എല്ലാവരും മടങ്ങിപ്പോവുകയും വാദ്ധ്യാൻനമ്പൂതിരി ആപത്തൊന്നുകൂടാതെ കുടമാളൂരെത്തുകയും ചെയ്തു ആ മോതിരമുണ്ടായിരുന്നതുകൊണ്ടും വാദ്ധ്യാൻനമ്പൂതിരിക്കു തെക്കൻയാത്രയിൽ അതിൽപിന്നെ യാതൊരിക്കലും കൊച്ചുണ്ണി മുതൽപേരിൽനിന്നു യാതൊരുപദ്രവവും ഉണ്ടായിട്ടില്ലെന്നും അദ്ദേ‌ഷം അത് ആജീവനാന്തം സബഹുമാനം തന്റെ കൈവിരലിൽ ധരിച്ചിരുന്നുവെന്നും ആ മോതിരം ഇപ്പോഴും വാദ്ധ്യാൻ മനക്കലെ ഈടുവെപ്പിലിരുപ്പുണ്ടെന്നുമാണ് കേൾവി. ഈ കഥകൊണ്ടു കൊച്ചുണ്ണിയുടെ സ്വഭാവഗുണം സ്പഷ്ടമാകുന്നുണ്ടല്ലോ.

കൊച്ചുണ്ണിയും അവന്റെ കൂട്ടുകാരും വലിയ അഭ്യാസികളായിരുന്നു വെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയിരുന്ന അവരെല്ലാം അഭ്യാസികളായ ഒരു മൂസ്സാമ്പൂരിയോടു തോറ്റുപോയി എന്നുള്ള അത്ഭുത സംഗതിയാണ് ഇനി പ്രസ്താവിക്കാൻ ഭാവിക്കുന്നത്. വാദ്ധ്യാൻനമ്പൂതിരി അവർകൾ വീണ്ടും തിരുവനന്തപുരത്ത് എത്തിയതിന്റെശേ‌ഷം ഒരു ദിവസം നമ്പൂതിരിമാരുടെ സദസ്സിൽവെച്ച് "കായംകുളം കൊച്ചുണ്ണിയെപ്പോലെ കാഴ്ചയിലും കാര്യത്തിലും യോഗ്യനായിട്ടുള്ള ഒരു മുഹമ്മദീയനെ ഞാൻകണ്ടിട്ടില്ല. കണ്ടാൽ നല്ല സുമുഖൻ, സംഭാ‌ഷണം അതിമധുരം, ഒരൊന്നാന്തരം അഭ്യാസി. മര്യാദകൊണ്ടല്ലാതെ ബലംകൊണ്ടോ അഭ്യാസംകൊണ്ടോ അവനെ ജയിക്കാൻ ആരു വിചാരിച്ചാലും സാധിക്കുകയില്ല" എന്നും മറ്റും പ്രസ്താവിക്കയുണ്ടായി. ഇതുകേട്ടു കോഴിക്കോട്ടുകാരനും ഏറ്റവും വയോവ്യദ്ധനുമായ ഒരു നമ്പൂതിരി "എന്നാൽ കൊച്ചുണ്ണിയെ ഒന്നു കാണണമല്ലോ. മടക്കം കായംകുളം വഴിക്കുതന്നെ ആയിക്കളയാം" എന്നു പറയുകയും മുറജപം കഴിഞ്ഞ് അദ്ദേഹം അങ്ങനെതന്നെ പുറപ്പെടുകയും ചെയ്തു.

ഒരു ദിവസം സന്ധ്യക്കു മുമ്പായി മൂസാമ്പൂരി തോണിക്കു കരുനാഗപ്പള്ളിയിൽ പടനായർകുളങ്ങര എന്ന സ്ഥലത്തു വന്നിറങ്ങി. അവിടെ കുളിച്ചു സന്ധ്യാവന്ദനാദികളും അത്താഴവും കഴിച്ച് അപ്പോൾതന്നെ അവിടെനിന്നു കരവഴിക്ക് വടക്കോട്ടു പുറപ്പെട്ടു. രാത്രി ഏകദേശം പത്തുപതിനൊന്നു മണിയായപ്പോൾ അദ്ദേഹം പുത്തൻതെരുവ് എന്ന സ്ഥലത്തെത്തി. അപ്പോൾ ഏകാകിയായിപ്പോകുന്ന അദ്ദേഹത്തെ മദ്ധേമാർഗ്ഗം ചില കച്ചവടക്കാർ കണ്ടു. "ഹേ! അങ്ങ് ഈ അസമയത്ത് എങ്ങോട്ടാണ് പോകുന്നത്?" എന്നു ചോദിച്ചു. "ഞാൻകുറച്ചു വടക്കോളം പോവുകയാണ്" എന്നു മൂസ്സാനമ്പൂതിരി മറുപടി പറഞ്ഞു.

കച്ചവടക്കാർ: "അങ്ങു തനിച്ച് ഈ സമയത്തു പോകരുത്. പോയാൽ ആപത്തുണ്ടാകും. ഇവിടെനിന്നു കുറച്ചു വടക്കോട്ട് ചെല്ലുമ്പോൾ വവൗക്കാട് എന്ന സ്ഥലമായി. രാത്രികാലങ്ങളിൽ അവിടെ കായംകുളം കൊച്ചുണ്ണി മുതലായവരുടെ സഞ്ചാരമുണ്ടായിരിക്കുന്നതു സാധാരണമാണ്. അവരിലാരെങ്കിലും കണ്ടാൽ അങ്ങയുടെ കൈവശമുള്ളതെല്ലാം പിടിച്ചുപറിക്കുമെന്നു മാത്രമല്ല ഒരു സമയം ബ്രഹ്മഹത്യാ ചെയ്യുന്നതിനും അവർ മടിക്കുന്നവരല്ല. അതിനാൽ ഇവിടെയെങ്ങാനും താമസിച്ചു നാളെ രാവിലെ പോയാൽ മതി. കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് അങ്ങും കേട്ടിരിക്കുമല്ലോ."

മൂസ്സാമ്പൂരി: "കേട്ടിട്ടുണ്ട്. എങ്കിലും അവനെക്കുറിച്ചു ഭയമില്ല. എനിക്കു പട്ടികളെക്കുറിച്ചു മാത്രമേ ഭയമുള്ളൂ. അതിനാൽ നിങ്ങൾ ഒരു വടി തരാമെങ്കിൽ വലിയ ഉപകാരമായിരിക്കും."

കച്ചവടക്കാർ: "ഈ പാതിരാത്രിക്കു വടിയുണ്ടാക്കാൻ ഞങ്ങളെവിടെപ്പോകുന്നു? അതൊന്നും വേണ്ട ഇന്നത്തെ ഇവിടെ താമസിച്ചിട്ടു പോവുകയാണ് നല്ലത്. പിന്നെ മനസ്സുപോലെ."

മൂസ്സാമ്പൂരി: (ഒരു കച്ചവടക്കാരന്റെ കയ്യിൽ ഒരു വെള്ളിക്കോലിരിക്കുന്നത് കണ്ടിട്ട്) "വടിയില്ലെങ്കിൽ തൽക്കാലാവശ്യത്തിലോക്കായി ആ വെള്ളിക്കോൽ ഇങ്ങോട്ടു തന്നാലും മതി."

വെള്ളിക്കോലു കൊടുക്കുന്ന കാര്യത്തിൽ കച്ചവടക്കാരൻ സ്വൽപ്പം ചില തർക്കങ്ങളെല്ലാം പറഞ്ഞുവെങ്കിലും ആ വ്യദ്ധബ്രാഹ്മണന്റെ നിർബന്ധം നിമിത്തം ഒടുക്കം അയാളതു കൊടുത്തു. മൂസ്സാമ്പൂരി വെള്ളിക്കോലുമായി പിന്നെയും നേരെ വടക്കോട്ടു നടന്നു. ഏകദേശം ഒരു നാഴിക വടക്കോട്ടുനടന്നപ്പോൾ വവൗക്കാട് എന്ന സ്ഥലത്തെത്തി. ഈ സ്ഥലം കരുനാഗപ്പള്ളിക്കും കായംകുളത്തിന്നും മദ്ധ്യേ ഉള്ളതും കൊച്ചുണ്ണി മുതലായവരുടെ സങ്കേതവും ഏറ്റവും വിജനമായിട്ടുള്ളതുമാണ്. മൂസ്സാമ്പൂരി അവിടെ വന്നപ്പോൾ നല്ല ത്രിശാലമുട്ടൻമാരായിട്ടുള്ള നാലുപേർ ആ വഴിയിൽ ഇരിക്കുന്നുണ്ടായിരുന്നു. എങ്കിലും അദ്ദേഹം യാതൊരു കൂസലും കൂടാതെ അവരുടെ അടുക്കൽകൂടി കടന്നു വടക്കോട്ടു നടന്നു. അവിടെ ഇരുന്നിരുന്നത് മമ്മത് മുതലായവരായിരുന്നു. ഒരു കൂസലും കൂടാതെ നമ്പൂതിരി കടന്നു പോയതുകണ്ടിട്ട് മമ്മത് "ഹേ! ആ കടന്നുപോയതാരാണ്? ഇവിടെ വരണം ചോദിക്കട്ടെ" എന്നു പറഞ്ഞു.

മൂസ്സാമ്പൂരി: "അങ്ങോട്ടുവരാൻ എനിക്കു മനസ്സില്ല. ആവശ്യവുമില്ല. എന്നെക്കണ്ടിട്ടു വല്ലതുമാവശ്യമുണ്ടെങ്കിൽ ഇങ്ങോട്ടു വരണം. ഞാൻ ഇവിടെയിരുന്നു മുറുക്കാൻ ഭാവിക്കുകയാണ്."

മമ്മത്: "ഹാ! ഇയാൾ കുറെ കേമനാണല്ലോ. അത്ര ധിക്കാരിയെങ്കിൽ ഇയാളെ വിട്ടയയ്ക്കാൻ പാടില്ല. ഈ സമയത്ത് ഒരു കൂസൽ കൂടാതെ ഇതിലേ കടന്നു പൊയ്ക്കളയാമെന്നു വിചാരിച്ചതുതന്നെ ഇയ്യാളുടെ അഹമ്മകൊണ്ടല്ലേ? അതൊന്നു തീർത്തുവിടണം."

മൂസ്സാമ്പൂരി: അതു നിങ്ങൾ വിചാരിച്ചാൽ സാധിക്കുമെന്നു തോന്നിന്നില്ല. ഇതു ധർമരാജ്യമാണ്. ഇവിടെ അസമയം നോക്കാനൊന്നുമില്ല. രാത്രിയിലും പകലും ഒരുപോലെ സഞ്ചരിക്കാം. വഴിയിൽവെച്ച് ആരെങ്കിലും വിളിച്ചാൽ അവരുടെയൊക്കെ അടുക്കൽ ചെന്നുകൊള്ളാമെന്നു മഹാരാജാവിന്റെ കൽപനയുമില്ല. എന്നെ ആരും വിട്ടയച്ചിട്ടുവേണ്ട എനിക്കുപോകാൻ. എന്നെ ഇപ്പൊ ആരും പിടിച്ചുബന്ധിച്ചിട്ടും മറ്റുമില്ലല്ലോ. എന്നെ അങ്ങനെയാരും ചെയ്യുകയുമില്ല. ഞാൻ ഒരുത്തമബ്രാഹ്മണനാണ്. മുറജപം കഴിഞ്ഞു ദക്ഷിണയും വാങ്ങി വരുകയാണ്. എന്റെ ഭാണ്ഡത്തിൽ കുറച്ചു പണവുമുണ്ട്. ഇതു തട്ടിയെടുത്തുകളയാമെന്നുണ്ടെങ്കിൽ വരുവിൻ."

നമ്പൂതിരിയുടെ ഈ ധിക്കാരവാക്കുകൾ കേട്ടപ്പോൾ മമ്മതിനും കൂട്ടർക്കും വളരെ അത്ഭുതം തോന്നുകയും കോപം ദുസ്സഹമായിത്തീരുകയും ചെയ്തു. അവർ നാലുപേരും എണീറ്റ് കുറുവടി മുതലായ ആയുധങ്ങളുമായി മൂസ്സാമ്പൂരിയുടെ അടുക്കലേക്കു ചെന്നു. അവർ അടുത്തുവരുന്നതുകണ്ട് മൂസ്സാമ്പൂരി വെള്ളിക്കോലു കയ്യിലെടുത്തുകൊണ്ട് എണിറ്റുനിന്നു. അവർ അടുത്തു ചെന്നപ്പോൾ മൂസ്സാമ്പൂരി നല്ല സ്ഥാനം നോക്കി വെള്ളിക്കോൽകൊണ്ട് നാലുപേർക്കും ഓരോ കൊട്ടുകൊടുത്തു. ആ കൊട്ടുകൊണ്ട മാത്രയിൽ മമ്മതും കൂട്ടരും നിശ്ചഷ്ടേരായി നിലത്തു പതിച്ചു. മുറുക്കു കഴിഞ്ഞു ഭാണ്ടവും കെട്ടിയെടുത്തു മൂസ്സാമ്പൂരി വടക്കോട്ടുതന്നെ നടന്നു തുടങ്ങി.

അങ്ങനെ കുറച്ചു വടക്കോട്ടുചെന്നപ്പോൾ ആജാനുബാഹുവും അതിസുന്ദരനുമായ ഒരാൾ വഴിയിൽ നിൽക്കുന്നതു കണ്ടു എങ്കിലും നമ്പൂരി കൂസൽ കൂടാതെ ആ മനു‌ഷ്യന്റെ അടുക്കൽകൂടി കടന്നുപോയി. കൊച്ചുണ്ണിയുടെ ആകൃതിയെക്കുറിച്ചു മൂസ്സാമ്പൂരി മുനപേതന്നെ കേട്ടിരുന്നതിനാൽ വഴിയിൽ നിന്നിരുന്ന ആ മനു‌ഷ്യൻ കൊച്ചുണ്ണിയാണെന്ന് അദ്ദേഹം കണ്ടപ്പോൾതന്നെ മനസ്സിലാക്കി. അവൻ എന്താണ് ഭാവമെന്നറിയട്ടെ എന്നു വിചാരിച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്.

കൊച്ചുണ്ണി: ഹേ! എവിടെപ്പോകുന്നു? അവിടെ നിൽക്കണം.

മൂസ്സാമ്പൂരി: നിൽക്കാൻ മനസ്സില്ലെങ്കിലോ?

കൊച്ചുണ്ണി: എന്നാൽ പിടിച്ചുനിർത്തും.

മൂസ്സാമ്പൂരി: "അതുവ്വോ? എന്നാൽ കാണട്ടെ" എന്നു പറഞ്ഞ് അദ്ദേഹം നടന്നു തുടങ്ങി. ആ വ്യദ്ധബ്രാഹ്മണനെ ഉപദ്രവിക്കണമെന്നോ അദ്ദേഹത്തിന്റെ കയ്യിൽനിന്നു വല്ലതു അപഹരിക്കണമെന്നോ വിചാരിച്ചിട്ടല്ല കൊച്ചുണ്ണി അദ്ദേഹത്തോട് നിൽക്കാൻ പറഞ്ഞത് എങ്കിലും അദ്ദേഹത്തിന്റെ ധിക്കാരം കണ്ടപ്പോൾ ഇയ്യാളെ ഒരു നല്ലപാഠം പഠിപ്പിച്ചുതന്നെ വിടണം എന്നവൻ നിശ്ചയിച്ചു. കൊച്ചുണ്ണി പിന്നാലെ ഓടിച്ചെന്നു നമ്പൂതിരിയുടെ ഭാണ്ഡത്തിനു കടന്നുപിടിച്ചു. നമ്പൂതിരി തിരിഞ്ഞുനിന്നു വെള്ളിക്കോലുകൊണ്ട് കൊച്ചുണ്ണിയെ ഒന്നടിച്ചു. ആ അടി തന്റെ ദേഹത്തിൽ കൊള്ളാതെ കൊച്ചുണ്ണി വെള്ളിക്കോലിന്റെ തലയ്ക്കു കടന്നുപിടിച്ചു. നമ്പൂതിരി വെള്ളിക്കോലിന്റെ മറ്റേ തലയ്ക്കു പിടിച്ചുകൊണ്ട് ആ നിന്ന നിലയിൽ വലത്തൂട് ഒന്നു തിരിഞ്ഞു. അതോടുകൂടി വെള്ളിക്കോലിൻമേൽ കൊച്ചുണ്ണി പിടിച്ചവിടി വല്ലാതെ മുറുകുകയും, ആ പിടി അവനു വിടാൻ വയ്യാതെയായിതീരുകയും ചെയ്തു. നമ്പൂരി അതൊന്നുമറിയാത്ത ഭാവത്തിൽ വെള്ളിക്കോലിന്റെ മറ്റേത്തല കക്ഷത്തിൽ വെച്ചുകൊണ്ടു നടന്നുതുടങ്ങി. ചില കുരുടൻമാർ വഴികാട്ടികളുടെ വടിയുടെ അറ്റത്തുപിടിച്ചുകൊണ്ടു നടക്കുന്നതുപോലെ വെള്ളിക്കോലിന്റെ അറ്റത്തു പിടിച്ചുകൊണ്ട് കൊച്ചുണ്ണിയും നമ്പൂരിയുടെ പിന്നാലെ നടന്നു. അങ്ങനെ കുറച്ചുകഴിഞ്ഞപ്പോൾ കൊച്ചുണ്ണിയുടെ ഞരമ്പുകളെല്ലാം പിടച്ചുതുടങ്ങി. സന്ധിബന്ധങ്ങളെല്ലാം മുറിഞ്ഞു പോയതുപോലെ അവനു തോന്നി. കൊച്ചുണ്ണിയുടെ സർവാംഗവും കുളിച്ചതുപോലെ വിയർത്തു. ദേഹം കിടുകിടാ വിറച്ചുതുടങ്ങി. അവനു നടക്കാൻ വയ്യാതെയായി. വീണുപോകുമെന്നു തോന്നിത്തിടങ്ങി. ആകപ്പാടെ കൊച്ചുണ്ണി ഏറ്റവും പരവശനും വി‌ഷണ്ണനുമായിത്തീർന്നു. അവൻ പഠിച്ച പണികളെല്ലാം നോക്കീട്ടും വെള്ളിക്കോലിന്മേൽ നിന്നു പിടിവിടാൻ കഴിഞ്ഞില്ല. അവന്റെ വിരലുകൾ നിവരാത്തവിധം അക്കയ്യ് ആകപ്പാടെ സ്തംഭിച്ചുപോയി. ഒരു നിവ്യത്തിയുമില്ലെന്നായപ്പോൾ കൊച്ചുണ്ണി പാരവശ്യത്തോടു കൂടി, "പൊന്നു തിരുമേനീ! അടിയനെ രക്ഷിക്കണേ! ദയയുണ്ടായി അടിയനെ വിട്ടയയ്ക്കണേ" എന്നു പറഞ്ഞു.

മൂസ്സാമ്പൂരി: നീ ആരാണ്? എനിക്കു മനസ്സിലായില്ലല്ലോ നിനക്കു പോകരുതോ?

കൊച്ചുണ്ണി: അടിയൻ കായംകുളത്തുകാരൻ ഒരു മുഹമ്മദീയനാണ്. അടിയന്റെ പേരു കൊച്ചുണ്ണി എന്നാണ്. അടിയൻ ആളറിയാതെ തിരുമേനിയുടെ ഭാണ്ഡത്തിന്മേലും ഈ വെള്ളിക്കൊലിന്മേലും കടന്നു പിടിച്ചുപോയി. അടിയന്റെ ഈ അവിവേകത്തെ അവിടുന്നു ക്യപാപൂർവ്വം ക്ഷമിച്ച് അടിയനെ വിട്ടയയ്ക്കണം.

മൂസ്സാമ്പൂരി: ഓഹോ! നീയാണോ സാക്ഷാൽ കായംകുളം കൊച്ചുണ്ണി? നീ വലിയ അഭ്യാസിയാണെന്നു കെട്ടിട്ടുണ്ടല്ലോ?ഇപ്പോൾ നിന്റെ അഭ്യാസമൊക്കെ എവിടെപ്പോയി?

കൊച്ചുണ്ണി: പൊന്നുതിരുമേനീ! അടിയന് വേദന സഹിക്കാൻ വയ്യാതെയായിരിക്കുന്നു. ഇനിയും അവിടേക്കു ദയയുണ്ടാകാത്തപക്ഷം അടിയന്റെ ജീവനിപ്പോൾ പോകും.

മൂസ്സാമ്പൂരി: ആട്ടെ, ഇനി മേലാൽ മലയാളബ്രാഹ്മണരെ ഉപദ്രവിക്കുകയും അവരുടെ മുതൽ അപഹരിക്കുകയും ചെയ്കയില്ലെന്നു സത്യം ചെയ്താൽ നിന്നെ ഇപ്പോൾ വിട്ടേക്കാം.

കൊച്ചുണ്ണി: സത്തുക്കളായ ബ്രാഹ്മണരെ അടിയൻ ഉപദ്രവിക്കാറില്ല. ഇനി ഒരിക്കലും ഉപദ്രവിക്കയില്ല. പടച്ചവനാണ് സത്യം.

കൊച്ചുണ്ണിയുടെ ദീനവാക്കുകൾ കേൾക്കുകയും പാരവശ്യം കാണുകയും ചെയ്തു മനസ്സലിയുകയാൽ മൂസ്സാമ്പൂരി മുമ്പു തിരിഞ്ഞതിനെതിരായി ഇടത്തൂട്ട് ഒന്നു തിരിഞ്ഞു. ഉടനെ കൊച്ചുണ്ണി വെള്ളിക്കോലിന്മേലെ പിടിവിടുകയും അവന്റെ പാരവശ്യമെല്ലാം തീർന്നു യഥാപൂർവ്വം അവൻ സ്വസ്ഥനായി ഭവിക്കുകയും ചെയ്തു. കൊച്ചുണ്ണി ജനിച്ചതിൽപ്പിന്നെ അവനിങ്ങനെ ഒരകപ്പാടു പറ്റീട്ടില്ല. അവൻ വളരെ ലജ്ജയോടും ബഹുമാനത്തോടും കൂടി മൂസ്സാമ്പൂരിയെ താണു തൊഴുതുകൊണ്ട് "ഇനി അടിയനു പോകാനനുവാദമുണ്ടാകണം" എന്നു പറഞ്ഞു.

മൂസ്സാമ്പൂരി: "നിന്റെ കൂട്ടുകാരാണെന്നു തോന്നുന്നു, നാം തമ്മിൽ കാണുന്നതിനു കുറച്ചുമുമ്പേ എന്നെ ഉപദ്രവിക്കാനായി വന്നു. അവരെ ഒക്കെ ഓരോ കൊട്ടു കൊട്ടി ഞാൻ വഴിയിലിട്ടിട്ടുണ്ട്. നേരത്തോടു നേരം കഴിയുന്നതിനുമുമ്പു മറുവശം കൊട്ടി അവരെ എണീപ്പിച്ചു വിടാത്തപക്ഷം പിന്നെ അവർ ഒരിക്കലും എണീക്കയില്ല. എന്നാൽ ഇനി അതിനായി പുറകോട്ടുപോകുന്ന കാര്യം പ്രയാസവുമാണ് അതിനാൽ നീ തന്നെ അവരെ മറുപുറം കൊട്ടി എണീപ്പിച്ചു വിടണം. ഞാൻ ഈ വെള്ളിക്കോലു പുത്തൻ തെരുവിലുള്ള ഒരു കച്ചവടക്കാരനോടു മേടിച്ചതാണ്. ഇതു നീ തന്നെ ഇതിന്റെ ഉടമസ്ഥനു കൊടുക്കുകയും വേണം" എന്നു പറഞ്ഞു മറുവശം കൊട്ടുക എന്ന വിദ്യ കൊച്ചുണ്ണിക്ക് ഉപദേശിച്ചുകൊടുത്ത് വെള്ളിക്കോലും കൊടുത്ത് വെള്ളിക്കോലും കൊടുത്തയച്ചിട്ടു മൂസ്സാമ്പൂരി വടക്കോട്ടു പോവുകയും ചെയ്തു. മൂസ്സാമ്പൂരിയോടു തോറ്റുവെങ്കിൽ മറുപുറം കൊട്ടുക എന്നൊരു വിദ്യകൂടി ഗ്രഹിക്കാനിടയായതുകൊണ്ടു കൊച്ചുണ്ണിക്ക് ഈ സംഗതിയിൽ സന്താപത്തിലധികം സന്തോ‌ഷമാണുണ്ടായത്. അവൻ മടങ്ങിപ്പോയി വഴിയിൽ മൂർച്ഛിച്ചു കിടന്നിരുന്ന മമ്മത് മുതലായവരെ മറുപുറം കൊട്ടി എണീപ്പിച്ചു വിടുകയും വെള്ളിക്കോൽ അതിന്റെ ഉടമസ്ഥനെ ഏല്പിക്കുകയും ചെയ്തു. അതിൽപിന്നെ കൊച്ചുണ്ണി ഒരിക്കലും മലയാളബ്രാഹ്മണരെ ഉപദ്രവിച്ചിട്ടില്ലെന്നു മാത്രമല്ല അവരെക്കുറിച്ച് അവനു വളരെ ഭക്തിയുമുണ്ടായിരുന്നു.

ഒരിക്കൽ പരദേശത്തുനിന്ന് ഒരു ബ്രാഹ്മണൻ ഏവൂർ അദ്ദേഹത്തിന്റെ അമ്മാവന്റെ മഠത്തിൽ വരാനായി പുറപ്പെട്ടു. ഒരു ദിവസം സന്ധ്യയായപ്പോൾ അദ്ദേഹം ഓച്ചിറ എന്ന സ്ഥലത്തു വന്നുചേർന്നു. അദ്ദേഹത്തിന്റെ കൈവശം പത്തഞ്ഞൂറു രൂപാ വിലക്കുള്ള ചില ആഭരണങ്ങളും കുറെ പണവുമുണ്ടായിരുന്നു. അവ അന്നു രാത്രി അദ്ദേഹത്തിന്റെ അമ്മാവന്റെ മഠത്തിൽ നിശ്ചയിച്ചിരുന്ന ഒരു വിവാഹാടിയന്തിരത്തിൽ ഉപയോഗിക്കാനുള്ളവയായിരുന്നു. അവ അവിടെ കൊണ്ടുചെന്നില്ലെങ്കിൽ അന്നു വിവാഹം നടക്കുകയില്ലെന്നുള്ളതു തീർച്ചയുമായിരുന്നു. കായംകുളം കൊച്ചുണ്ണി മുതലായവരെക്കുറിച്ച് അദ്ദേഹം ധാരാളം കേട്ടറിഞ്ഞിട്ടുമുണ്ടായിരുന്നു. അതിനാൽ രാത്രി സമയം പണ്ടങ്ങളും പണവുംകൊണ്ട് കായംകുളം കടന്ന് ഏവൂർക്ക് പോകാൻ അദ്ദേഹത്തിനു വളരെ ഭയമുണ്ടായിരുന്നു. വഴിക്കു കൊച്ചുണ്ണിയോ കൂട്ടരോ കണ്ടാൽ യാതൊന്നും കൊടുത്തയയ്ക്കുകയില്ലെന്ന് അദ്ദേഹത്തിനു നല്ല നിശ്ചയമുണ്ടായിരുന്നു. പോകാതെയിരിക്കാൻ നിവ്യത്തിയുമില്ല. ആകപ്പാടെ ബ്രാഹ്മണൻ കുഴങ്ങിവശായി. ഏവൂരു മുതലായ സ്ഥലങ്ങളിൽ അദ്ദേഹത്തിനു പരിചയക്കാർ ധാരാളമുണ്ടായിരുന്നു. അവരിൽ വല്ലവരെയും വഴിക്കു കണ്ടെങ്കിൽ ഒരുമിച്ചു പോകാമല്ലോ. ഏതെങ്കിലും പോകുകതന്നെ എന്നു നിശ്ചയിച്ച് അദ്ദേഹം പണ്ടങ്ങളെല്ലാം ഭാണ്ഡത്തിൽ വച്ചു മുറുക്കിക്കെട്ടി തോളത്തിട്ടുകൊണ്ടു നേരെ വടക്കോട്ടു നടന്നു തുടങ്ങി. കുറച്ചു വടക്കോട്ടു ചെന്നപ്പോൾ വഴിയിൽ ഒരാൾ നിൽക്കുന്നതു കണ്ടു. അപ്പോൾ നേരം മയങ്ങിത്തുടങ്ങി, അത്രയുള്ളൂ. വലിയ ഇരുട്ടായികഴിഞ്ഞില്ല. ബ്രാഹ്മണൻ ആ മനു‌ഷ്യനോട് ഒന്നും മിണ്ടാതെ അയാളുടെ അടുക്കൽകൂടി കടന്നുപോയി. അദ്ദേഹം വളരെ ബദ്ധപ്പെട്ട് നടക്കുകയായിരുന്നു. അപ്പോൾ ആ മനു‌ഷ്യൻ, "ഹേ സ്വാമി! അങ്ങ് എവിടെപ്പോവുകയാണ്? അവിടെ നില്ക്കണം. ഒരു കാര്യം പറയട്ടെ" എന്നു പറഞ്ഞുകൊണ്ട് അടുത്തുചെന്നു.

ബ്രാഹ്മണൻ: ഞാൻ ഏവൂരോളം പോകയാണ്. എനിക്ക് പോകാൻ ധൃതിയായിരിക്കുന്നു. ഒരത്യാവശ്യമായിട്ട് പോകുകയാണ്. സംസാരിച്ചു നിൽക്കാൻ നിവ്യത്തിയില്ല.

മറ്റേയാൾ: അങ്ങ് ഇപ്പോൾ പോകുന്നതു ശരിയല്ല. ഇന്ന് ഇവിടെങ്ങാനും കേറികിടന്നു നാളെ രാവിലെ പോയാൽ മതി.

ബ്രാഹ്മണൻ: അതിനു നിവ്യത്തിയില്ല. എനിക്ക് ഇന്നുതന്നെ പോകേണ്ടിയിരിക്കുന്നു. അത്യാവശ്യമാണ്.

മറ്റേയാൾ: കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് അങ്ങ് കേട്ടിട്ടില്ലായിരിക്കും അല്ലേ? അങ്ങയുടെ ഭാണ്ഡത്തിലെന്താണ്?

ബ്രാഹ്മണൻ: ഭാണ്ഡത്തിൽ സാരമായിട്ടൊന്നുമില്ല രണ്ടുമൂന്നു മുണ്ടുകൾ മാത്രമേയുള്ളൂ.

മറ്റേയാൾ: അതല്ല, ഭാണ്ഡത്തിനു കുറെ ഭാരമുള്ളതുപോലെ തോന്നുന്നുവല്ലോ. ഏതായാലും ഈ സമയത്ത് അങ്ങ് തനിച്ചു പോകുന്നതു ശരിയല്ല.

ബ്രാഹ്മണൻ: അതു ശരിതന്നെ. എന്തുചെയ്യും? എനിക്കും ഈ വിചാരമില്ലായ്കയില്ല. കൊച്ചുണ്ണിയെക്കുറിച്ച് ഞാൻ നല്ലപോലെ കേട്ടിട്ടുണ്ട്. എന്റെ മനസ്സിൽ ഭയവും ധാരാളമുണ്ട്. എങ്കിലും പോകാതെയിരിക്കാൻ നിവ്യത്തിയില്ല. കൂട്ടുകാരാരുമില്ലാഞ്ഞിട്ടാണ് ഞാൻ തനിച്ചു പോകുന്നത്. ആപത്തിനൊന്നുമിടയാകാതെ എന്നെ ഏവൂർ കൊണ്ടു ചെന്നുവിടാൻ ഈ ദിക്കിൽ വല്ലവരെയും കിട്ടിയെങ്കിൽ അവർക്ക് എന്തുവേണമെങ്കിലും കൊടുക്കാമെന്നുണ്ട്.

മറ്റെയാൾ: അങ്ങേക്ക് ഏവൂരെവിടെയാണ് പോകേണ്ടത്?

ബ്രാഹ്മണൻ: ക്ഷേത്രത്തിന്റെ കിഴക്കേനടയിലൊരു മഠത്തിൽ.

മറ്റേയാൾ: ആ മഠത്തിലൊരു മൂത്തണ്ണാവിയുണ്ടല്ലോ. അദ്ദേഹം അങ്ങയുടെ ആരാണ്?

ബ്രാ‌ഷമണൻ: എന്റെ അമ്മാവനാണ്. അദ്ദേഹത്തെ നിങ്ങൾ അറിയുമോ?

മറ്റേയാൾ: അറിയും. അദ്ദേഹം ഒരു നല്ല മനു‌ഷ്യനാണ്. എന്റെ പേരിൽ അദ്ദേഹത്തിനു വളരെ വാത്സല്യമുണ്ട്.

ബ്രാഹ്മണൻ: എന്നാൽ നിങ്ങൾക്ക് എന്റെ പേരിലും വാത്സല്യം തോന്നേണ്ടതാണല്ലോ എനിക്ക് ഇവിടെയെങ്ങും പരിചയമില്ല. നിങ്ങൾക്ക് ഈ ദിക്കിൽ പരിചയമുണ്ടെങ്കിൽ എന്റെ കൂടെ ഒരാളെ ചട്ടംകെട്ടി അയച്ചുതന്നാൽ വലിയ ഉപകാരമായിരിക്കും കൂടെപ്പോരുന്ന ആൾക്ക് ഞാൻ വല്ലതും കൊടുക്കുകയും ചെയ്യാം.

മറ്റേയാൾ: എന്തുകൊടുക്കാം?

ബ്രാഹ്മണൻ: നാലു ചക്രം കൊടുക്കാം.

മറ്റേയാൾ: നാലുചക്രമോ? അതിന് ഇവിടങ്ങളിലാരുമുണ്ടാവുകയില്ല. ഇതാ ഇപ്പോൾതന്നെ നല്ലയിരുട്ടായിരിക്കുന്നു. ഈ സമയത്ത് അഞ്ചാറു നാഴിക അങ്ങയുടെ കൂടെപ്പോരുന്നയാൾക്കു നാലു ചക്രമോ? നല്ലശിക്ഷയായി! സഹായത്തിനാരും കൂടാതെ അങ്ങു തനിച്ചു പോയാൽ അങ്ങയുടെ ഭാണ്ഡവും പ്രാണനും പോകും. അതു വിചാരിക്കാത്തതെന്താണ്? അഞ്ചു രൂപ തരാമെങ്കിൽ ഞാൻ തന്നെ പോരാം. വേറെ ആരെയും അന്വേ‌ഷിക്കേണ്ട.

ഇങ്ങനെ അവൻ തമ്മിൽ പറഞ്ഞുകൊണ്ട് നിന്നതിനിടയ്ക്ക് നേരം സന്ധ്യകഴിഞ്ഞു നല്ല ഇരുട്ടുമായി. ആകപ്പാടെ അലോചിച്ച് ഒടുക്കം മൂന്നു രൂപ കൊടുക്കാമെന്നു ബ്രാഹ്മണൻ പറയുകയും മറ്റേയാൾ അത് ഒരു വിധം സമ്മതിക്കുകയും ചെയ്തു. പിന്നെ രണ്ടുപേരും കൂടി നടന്നു തുടങ്ങി. വഴിക്കു ബ്രാഹ്മണൻ കൊച്ചുണ്ണിയെ വളരെ ശകാരിക്കുകയും ശപിക്കുകയുമൊക്കെ ചെയ്തു. മറ്റേയാൾ എല്ലാം മൂളിക്കേട്ടു ശരിവച്ചു. അങ്ങനെ രണ്ടുപേരും കൂടി ഏവൂർ ക്ഷേത്രിത്തിന്റെ കിഴക്കേനടയിൽ മേൽപ്പറഞ്ഞ ബ്രാഹ്മണന്റെ പടിക്കലെത്തി. അപ്പോൾ ആ കൂട്ടുകാരൻ, ഇനി പേടിക്കാനൊന്നുമില്ലല്ലോ. ഇതാണല്ലോ മഠം. എനിക്കു തരാമെന്നു പറഞ്ഞതു തന്നേക്കണം. എനിക്കു പോകാൻ ധ്യതിയായി’ എന്നു പറഞ്ഞു.

ബ്രാ‌ഷമണൻ: അകത്തേക്കു വരാമല്ലോ. രൂപ ഭാണ്ഡത്തിലാണ്. ഭാണ്ഡമഴിച്ചെടുക്കണം. മഠത്തിന്റെ ഇറയത്തു ചെന്നിരുന്ന് ഭാണ്ഡമഴിച്ചെടുത്തു തരാം.

മറ്റേയാൾ: ഞാനകത്തേക്കു വരുന്നില്ല. ഇവിടെ നിൽക്കാം അങ്ങു പോയി ഭാണ്ഡമഴിച്ചെടുത്തു കൊണ്ടുവന്നു തന്നാൽ മതി.

‘എന്നാലങ്ങനെയാകട്ടെ’ എന്നു പറഞ്ഞു ബ്രാഹ്മണൻ അകത്തേക്കു പോയി. മഠത്തിന്റെ മുറ്റത്തു ചെന്നിരുന്ന് അമ്മാമനെ വിളിച്ചു. മൂത്തണ്ണാവി ഉടനെ ഒരു വിളക്കുംകൊണ്ടു വാതിൽ തുറന്നു പുറത്തു വന്നു.

മൂത്തണ്ണാവി: നിന്നെക്കാണാഞ്ഞു ഞാൻ വളരെ വ്യസനിച്ചിരിക്കുകയായിരുന്നു. നേരം സന്ധ്യ കഴിയുന്നതുവരെ നോക്കിക്കൊണ്ടിരുന്നു. സന്ധ്യകഴിഞ്ഞിട്ടും കാണാഞ്ഞപ്പോൾ കൊച്ചുണ്ണിയുടെ കയ്യിൽ അകപ്പെട്ടുപോയി എന്നുതന്നെ തീർച്ചയാക്കി. ഏതെങ്കിലും നേരം വെളുത്തിട്ട് അന്വേ‌ഷിക്കാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഈശ്വരകാരുണ്യം കൊണ്ട് ആപത്തൊന്നുമുണ്ടായില്ലല്ലോ.

ബ്രാഹ്മണൻ: ഇല്ല, കായംകുളത്തിനു സമീപത്തായപ്പോഴേക്കും നേരം സന്ധ്യമയങ്ങിത്തുടങ്ങി. പിന്നെ അവിടെനിന്ന് ഒരു കൂട്ടുകാരനെക്കൂടി വിളിച്ചുകൊണ്ടാണ് ഞാൻ പോന്നത്. അവന് മൂന്നു രൂപ കൊടുക്കാമെന്നാണ് പടഞ്ഞിട്ടുള്ളത്. അതു കൊടുക്കണം. അവൻ പടിക്കൽ നിൽക്കുന്നു.

മൂത്തണ്ണാവി: "അതിനായിട്ടു ഭാണ്ഡമഴിക്കണമെന്നില്ല, അവനു രൂപ ഞാൻ കൊടുത്തുകൊള്ളാം. നീ വഴി നടന്നു ക്ഷീണിച്ചല്ലേ വന്നിരിക്കുന്നത്. വേഗം കുളിച്ച് അത്താഴം കഴിക്കാൻ നോക്കൂ. ഭാണ്ഡം അവിടെയിരിക്കട്ടെ ഞാനെടുത്തു അകത്തുവെച്ചുകൊള്ളാം."

എന്നു പറഞ്ഞു മൂത്തണ്ണാവി തന്റെ ഭാഗിനേയനെ കുളിക്കാനയയ്ക്കുകയും ഭാണ്ഡമെടുത്ത് അകത്തു കൊണ്ടുപോയി വെയ്ക്കുകയും ചെയ്തിട്ട് മൂന്നു രൂപയെടുത്ത് വിളക്കുമായി പടിക്കു പുറത്തു ചെന്നു. അപ്പോൾ മറ്റേ ബ്രാഹ്മണന്റെ കൂടെ വന്നയാൾ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. ആ മനു‌ഷ്യൻ മൂത്തണ്ണാവിയെകണ്ടയുടനെ കാൽക്കൽ വീണു നമസ്കരിച്ചു. ഇതെന്തൊരു വിദ്യയാണെന്നറിയാതെ മൂത്തണ്ണാവി ആ മനു‌ഷ്യന്റെ മുഖത്തു വിളക്കടുപ്പിച്ചുപിടിച്ചു സൂക്ഷിച്ചു നോക്കി.

മൂത്തണ്ണാവി: ഓഹോ! കൊച്ചുണ്ണിയല്ലേ ഇത്! നീയാണോ കൊച്ചു സ്വാമിയെ ഇവിടെ കൊണ്ടുവന്നു വിട്ടത്?

കൊച്ചുണ്ണി: അതേ.

മൂത്തണ്ണാവി: വളരെ സന്തോ‌ഷമായി. നീ ഈച്ചെയ്ത ഉപകാരത്തിനു മൂന്നല്ല. മുന്നൂറു രൂപ തന്നാലും മതിയാവുകയില്ല. നീ കാണാനിടയാകാതെ അവൻ ആ മമ്മതിന്റെ കയ്യിലോ മറ്റോ അകപ്പെട്ടിരുന്നുവെങ്കിൽ അവന്റെ കഥ കഴിഞ്ഞുപോകുമായിരുന്നല്ലോ. അതിനൊന്നും ഇടയാകാഞ്ഞതു ഭാഗ്യംതന്നെ. ഇതാ മൂന്നു രൂപ. ഇതു മതിയോ? പോരെങ്കിൽ എത്ര വേണമെങ്കിലും തരാം.

കൊച്ചുണ്ണി: എനിക്കൊന്നും വേണ്ട, ഞാനൊന്നും മേടിക്കാൻ വിചാരിച്ചിരുന്നുമില്ല. അദ്ദേഹം ഇവിടെ വരികയാണെന്നും സ്വാമിയുടെ അനന്തരവനാണെന്നും പറഞ്ഞതു വാസ്തവം തന്നെയോ, അദ്ദേഹം ഒരാൾക്കെന്തെങ്കിലും കൊടുക്കാമെന്നുപറഞ്ഞാൽ കൊടുക്കുന്നയാളോ, ഒടുക്കം കാര്യം കഴിയുമ്പോൾ കളിപ്പിക്കുന്ന മനു‌ഷ്യനോ എന്നും മറ്റുമറിയാനായിമാത്രം ഞാനിവിടെ നിന്നതാണ്. അല്ലാതെ ഒന്നും വേണമെന്നു വിചാരിച്ചല്ല. എനിക്കു വേണമെങ്കിൽ ആ ഭാണ്ഡം മുഴുവനും മേടിക്കാമായിരുന്നല്ലോ. എനിക്കിതിന് ഒരു ചില്ലികാശുപോലും വേണ്ട. സ്വാമി അന്നുതന്ന ആ വാർത്തകഞ്ഞിയുടെ സ്വാദു ഞാനിന്നും മറന്നിട്ടില്ല. ഞാൻ ചത്താലും അതു മറക്കുകയില്ല. എനിക്ക് സ്വാമിയുടെ അനുഗ്രഹം മാത്രം മതി. എന്നു പറഞ്ഞ് പോവുകയും ചെയ്തു. ആ മൂന്നു രൂപയും അയാൾ മേടിച്ചില്ല. ആ മനു‌ഷ്യൻ നമ്മുടെ കൊച്ചുണ്ണിയായിരുന്നുവെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. കൊച്ചുണ്ണി ഒരു കൃതജ്ഞതയുള്ള ആളായിരുന്നുവെന്നുള്ളതിന് ഈ കഥ ഒരുന്നാന്തരം ദൃഷ്ടാന്തവുമാണല്ലോ.

ഇനി കൊച്ചുണ്ണിയുടെ സത്യസന്ധതയ്ക്കു ദൃഷ്ടാന്തമായി ഒരു സംഗതി പറയാം.

കൊച്ചുണ്ണിയുടെ കാലത്തു കാർത്തികപ്പള്ളിത്തെരുവിനു സമീപം സിറിയൻ ക്രിസ്ത്യൻ സമൂഹത്തിലുൾപ്പെട്ട ഒരു മാപ്പിള താമസിച്ചിരുന്നു. അയാൾ കാലക്ഷേപത്തിന് ഒരു ഗതിയും ഇല്ലാത്തവനായിരുന്നു. വല്ലവരോടുമൊക്കെ വില പിന്നീടുകൊടുക്കാമെന്നു പറഞ്ഞു നാളികേരം വാങ്ങി വെട്ടി കൊപ്രയാക്കി, ആലപ്പുഴെ കൊണ്ടുചെന്ന് വിറ്റു കൊടുത്തു തീർത്തിട്ടു കിട്ടുന്ന ലാഭംകൊണ്ടാണ് അയാൾ അഹോവ്യത്തി കഴിച്ചു വന്നത്. അയാൾ ദേഹണ്ഡിച്ചു കൊടുത്തിട്ടു കഴിയേണ്ടവരായി അയാളുടെ ഭാര്യയും നാലഞ്ചുകുട്ടികളും അയാളുടെ തള്ളയുമായിരുന്നതിനാൽ അയാൾക്കു കടമായി നാളികേരം കൊടുക്കുന്നതിനു സമീപസ്ഥർക്കു മടിയുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കുമ്പോൾ അയാൾ നാലഞ്ചുപേരോട് ആയിരവും അഞ്ഞൂറും വീതം നാളികേരം കടമായി തൂക്കിക്കൊടുത്തു പണവും വാങ്ങിക്കൊണ്ടു മടങ്ങിപ്പോന്നു. കൊപ്ര കയറ്റിക്കൊണ്ടുപോയത് തൃക്കുന്നപ്പുഴെനിന്ന് ഒരാളോട് കൂലിക്കു വാങ്ങിയ വഞ്ചിയിലായിരുന്നു. അതിനാൽ അയാൾ തൃക്കുന്നപ്പുഴെ വന്നു വഞ്ചി ഉടമസ്ഥനെ ഏൽപ്പിച്ചിട്ട് അവിടെ നിന്നു കരയ്ക്കു കാർത്തികപ്പള്ളിക്കു പുറപ്പെട്ടു. അപ്പോൾ നേരം ഏകദേശം ഇരുട്ടായിരുന്നു. ത്യക്കുന്നപ്പുഴെനിന്നും കാർത്തികപ്പള്ളിക്ക് രണ്ടു നാഴികയിലധികം ദൂരമില്ലായിരുന്നതുകൊണ്ടും ആ ദിക്കിലൊക്കെ അയാൾക്ക് നല്ല പോലെ പരിചയമുണ്ടായിരുന്നതിനാലും കൊച്ചുണ്ണി മുതലായവരുടെ സഞ്ചാരം ദേശത്തു സാധാരണമല്ലാതെയിരുന്നതിനാലും വല്ലതുമാപത്തുണ്ടായേക്കുമെന്നുള്ള വിചാരം അയാൾക്ക് അധികമുണ്ടായിരുന്നില്ല. എങ്കിലും കൊച്ചുണ്ണിയും കൂട്ടുകാരും ചിലപ്പോൾ അവിടങ്ങളിലും സഞ്ചരിക്കാറുണ്ടായിരുന്നതുകൊണ്ട് കുറച്ചൊരു ഭയം ഇല്ലാതിരുന്നുമില്ല. ഏങ്കിലും ആ സാധുമനു‌ഷ്യൻ കൊപ്ര വിറ്റു കിട്ടിയ ഇരുനൂറ്റിച്ചില്വാനം രൂപയും മടിയിൽ വെച്ചുകൊണ്ട് തനിച്ചാണ് പുറപ്പെട്ടതെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.

മാപ്പിള ഏകദേശം പകുതി വഴിയായപ്പോൾ,കൊച്ചുണ്ണി വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു. രാത്രിയായിരുന്നതിനാൽ ദൂരെവച്ചു കാണുന്നതിനും ആളറിയുന്നതിനും കഴിഞ്ഞില്ല. അല്ലെങ്കിൽ ആ മാപ്പിള ദൂരെവെച്ചുതന്നെ വഴിമാറിപ്പോകുമായിരുന്നു. ഗ്രഹപ്പിഴയുടെ ശക്തികൊണ്ടോ എന്തോ അതിനൊന്നുമിടയായില്ല. അവർ പരസ്പരം പരിചിതന്മാരായിരുന്നതിനാലും നിലാവിന്റെ വെളിച്ചം കുറേശ്ശെഉണ്ടായിരുന്നതു കൊണ്ടും അടുത്തുകൂടിയപ്പോൾ രണ്ടുപേരും തമ്മിൽത്തമ്മിലാളറിഞ്ഞു. അപ്പോൾ ആ മാപ്പിളയ്ക്കുണ്ടായ ഭയവും വ്യസനവും എത്രമാത്രമെന്നു പറയാൻ പ്രയാസം.

കൊച്ചുണ്ണി: താനിപ്പോൾ എവിടെപ്പോയിവരുന്നു?

മാപ്പിള: ഞാൻ ആലപ്പുഴയോളം പോയി പരികയാണ്.

കൊച്ചുണ്ണി: കൊപ്ര കൊടുക്കാനാണോ?

മാപ്പിള: അതെ.

കൊച്ചുണ്ണി: എന്നാൽ തന്റെ കയ്യിൽ പണം കാണുമല്ലേ. എത്ര രൂപയുണ്ട്? മടിശ്ശീല കാണട്ടെ.

ഇതുകേട്ട് മാപ്പിള ഒന്നും മിണ്ടാതെ വി‌ഷണ്ണനായി നിന്നു.

കൊച്ചുണ്ണി: ഒട്ടും മടിക്കേണ്ട തന്നേക്കു, അതാണു നല്ലത്. അല്ലെങ്കിൽ അറിയാമല്ലൊ. കൊച്ചുണ്ണിയുടെ സ്വഭാവം താൻ മനസ്സിലാക്കിയിട്ടുള്ളതല്ലെ?

മാപ്പിള വേഗം മടിശ്ശീലയെടുത്തു കൊച്ചുണ്ണിയുടെ കയ്യിൽ കൊടുത്തിട്ട് ഇരുനൂറ്റിയമ്പതുണ്ട് എന്നു പറഞ്ഞു. "എത്രയെങ്കിലുമാകട്ടെ" എന്നു പറഞ്ഞ് കൊച്ചുണ്ണി മടിശ്ശിലയുംകൊണ്ട് പോവുകയും ചെയ്തു.

കഷ്ടം! സാധുവായ ആ മാപ്പിളയുടെ പിന്നത്തെ സ്ഥിതി എന്തു പറയുന്നു. പണമോ പോയി, ഉപജീവനവും മുട്ടിയല്ലോ. നാളികേരം കടം വാങ്ങിയവർക്കു കൊടുക്കാനുള്ളതു കൊടുക്കാതെയിരുന്നാൽ പിന്നെയയാളെ വിശ്വസിച്ചു വല്ലവരും വല്ലതും കൊടുക്കുമോ? കടം കിട്ടാതെയായാൽ ഉപജീവനത്തിനു വേറെ മാർഗ്ഗവുമില്ലല്ലൊ. ഇതെല്ലാം വിചാരിച്ചു മാപ്പിള ജീവച്ഛവമായിട്ടു നടന്ന് ഒരുവിധം അയാളുടെ വിട്ടിലെത്തി. വിവരമെല്ലാം ഭാര്യയോടു പറഞ്ഞു. രണ്ടുപേരും കൂടി വളരെ നേരമിരുന്നു പലതും പറഞ്ഞു വി‌ഷാദിച്ചു. ഒടുക്കം അയാളുടെ ഭാര്യ, പണം പോയതുപോട്ടെ, നിങ്ങളുടെ ജീവൻ പോയില്ലല്ലോ. അതുതന്നെ ഭാഗ്യം. നമുക്കൊരുതുണ്ടു പുരയിടമുള്ളതു നാളെത്തന്നെ ആർക്കെങ്കിലും പണയമെഴുതി പണം വാങ്ങി കടംവാങ്ങിയേടത്തു കൊടുക്കാനുള്ളതു കൊടുത്തു തീർക്കണം. അല്ലെങ്കിൽ നേരില്ലാത്തവനെന്നു പേരുകിട്ടുമെന്നു മാത്രമല്ല, നമ്മുടെ ഉപജീവനവും മുട്ടുമല്ലോ. പണയമെഴുതി വാങ്ങുന്ന കടം ദൈവകൃപകൊണ്ട് ഒരുകാലത്ത് തീർക്കാൻ സംഗതിയുണ്ടെങ്കിൽ തീർക്കാം. വല്ലവിധവും പലിശ കൊടുത്തുകൊണ്ടിരുന്നാൽ നേരുകേടു കൂടാതെ കഴിക്കാമല്ലൊ. ഏതെങ്കിലും അത്താഴം കഴിച്ചു നമുക്കു കിടക്കാം. നേരം വളരെയധികമായി എന്നു പറഞ്ഞു. വ്യസനംകൊണ്ട് മാപ്പിളയ്ക്ക് അത്താഴം വേണമെന്നു തോന്നിയില്ല. ഭാര്യയുടെ നിർബന്ധം നിമിത്തം അയാൾ അത്താഴം കഴിച്ചുവെന്നു വരുത്തി പോയികിടക്കുകയും ചെയ്തു. വിചാരം നിമിത്തം അയാൾക്കു നേരെ ഉറക്കവും വന്നില്ല. ഓരോ മനോരാജ്യവും വിചാരിച്ചുതന്നെ ഒരുവിധം നേരം വെളുപ്പിച്ചുവെന്നേ പറയാനുള്ളൂ. പിറ്റേദിവസംതന്നെ മാപ്പിള തന്റെ പുരയിടം പണയമെഴുതി ആവശ്യമുള്ള പണം വാങ്ങി കടമെല്ലാം വീട്ടി. വിണ്ടും നാളികേരം കടമായിത്തന്നെ വാങ്ങി കൊപ്രാവെട്ടും ആരംഭിച്ചു.

അങ്ങനെ പത്തു പതിനഞ്ചു ദിവസം കഴിഞ്ഞ് ഒരു ദിവസം സന്ധ്യാസമയം മാപ്പിള വീട്ടിന്റെ ഇറയത്തു ചില മനോരാജ്യങ്ങൾ വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ ആരോ ഒരാൾ പടി കയറി വരുന്നതുകണ്ടു. നേരം ഇരുട്ടിത്തുടങ്ങിയതിനാൽ അതാരാണെന്ന് ആദ്യം അയാൾക്ക് മനസ്സിലായില്ല. ആ മനു‌ഷ്യൻ അടുത്തു ചെന്നപ്പോൾ കൊച്ചുണ്ണിയാണെന്നു മനസ്സിലായി. മാപ്പിള മനസ്സറിയാതെ ‘അയ്യോ!’ എന്നൊരു നിലവിളിയോടുകൂടി പരിഭ്രമിച്ചു പെട്ടെന്നെണീറ്റു.

കൊച്ചുണ്ണി: ‘ഹേ! ഒട്ടും പരിഭ്രമിക്കേണ്ട. ഞാൻതന്നെ ഉപദ്രവിക്കാനായിട്ടു വന്നതല്ല. തന്നോട് ഇന്നാളൊരു ദിവസം വാങ്ങിയ പണം തരാനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. പാവപ്പെട്ടവനായ തന്റെ പണം അപഹരിക്കണമെന്നു ഞാൻ വിചാരിക്കുന്നില്ല. അന്നെനിക്കു കുറച്ചു പണത്തിന് ആവശ്യമുണ്ടായിരുന്നു. വേറെ മാർഗമൊന്നുമുണ്ടാകാഞ്ഞതിനാൽ തന്നോട് വാങ്ങിക്കൊണ്ടു പോയതാണ്. ഇന്നലെ എനിക്കു കുറച്ചു പണം കിട്ടി. ഇനി തന്റെ പണം തരാതെയിരിക്കുന്നതു ശരിയല്ലല്ലോ, എന്നു വിചാരിച്ചു കൊണ്ടുവന്നതാണ്. ഇതാ തന്റെ മടിശ്ശീലയും പണവും. അതിൽ സ്വൽപം കൂടുതലുണ്ടായിരിക്കും. അതു താനന്നു ചെയ്ത ഉപകാരത്തിനു പ്രതിഫലമായിരിക്കട്ടെ’ എന്നു പറഞ്ഞു മടിശ്ശീല മാപ്പിളയുടെ മുൻപിൽ വെച്ചിട്ടു കൊച്ചുണ്ണി അപ്പോൾത്തന്നെ ഇറങ്ങിപ്പോവുകയും ചെയ്തു. മാപ്പിള മടിശ്ശീലയെടുത്തഴിച്ച് എണ്ണിനോക്കിയപ്പോൾ അഞ്ഞൂറു രൂപയുണ്ടായിരുന്നു. അപ്പോൾ മാപ്പിളയ്ക്കുണ്ടായ സന്തോ‌ഷം, കൊച്ചുണ്ണി പണംവാങ്ങിക്കൊണ്ടു പോയപ്പോഴുണ്ടായ സന്താപത്തിലിരട്ടിയിലധികമായിരുന്നു. പിന്നെ അയാൾ ആ അഞ്ഞുറു രൂപയ്ക്കും കൂടി നാളികേരം വാങ്ങി കൊപ്ര വെട്ടി കച്ചവടം ചെയ്തു. അങ്ങനെ ഒരു കൊല്ലം കഴിഞ്ഞപ്പോൾ പുരയിടത്തിൻമേൽ സ്ഥാപിച്ചും അല്ലാതെയുമുണ്ടായിരുന്ന സകല കടങ്ങളും തീർന്ന് ആയിരത്തിച്ചില്വാനംരൂപ മാപ്പിളയ്ക്കു സ്വന്തമായിട്ടുതന്നെ കൈവശമുണ്ടായി. പിന്നെ അയാൾ അതുകൊണ്ടു മുറയ്ക്കു കൊപ്രകച്ചവടം ചെയ്തുകൊണ്ടിരുന്നു. എന്തിനു വളരെപ്പറയുന്നു, കുറച്ചുകാലം കൊണ്ട് ആ മാപ്പിള കാലക്ഷേപത്തിന് ഒട്ടും ഞെരുക്കമില്ലാത്ത ഒരു നിലയിലായി. ഇതിന്റെ കാരണഭൂതൻ സത്യസന്ധനായ കൊച്ചുണ്ണിയാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇങ്ങനെ അനേകമഗതികൾ കൊച്ചുണ്ണിയുടെ സഹായംകൊണ്ടു സമ്പന്നന്മാരായിത്തീർന്നിട്ടുണ്ട്. കൊച്ചുണ്ണി നിമിത്തം ദാരിദ്ര്യം തീർന്നവരായ പല കുടുംബക്കാർ കായംകുളം, കാർത്തികപ്പള്ളി, കീരിക്കാട്, മുതുകുളം മുതലായ സ്ഥലങ്ങളിൽ ഇപ്പോഴും നല്ല സ്ഥിതിയിൽത്തന്നെ ഇരിക്കുന്നുമുണ്ട്. അവർക്ക് കൊച്ചുണ്ണിയെക്കുറിച്ചുള്ള നന്ദി, ഇന്നും അവരുടെ മനസ്സിൽനിന്നു മാഞ്ഞുപോയിട്ടുമില്ല.

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes