Recommended Post Slide Out For Blogger

 

ഈ ബ്ലോഗ് തിരയൂ

Contents

2011, ജൂൺ 13

മുട്ടസ്സു നമ്പൂതിരി

വികടസരസ്വതിയുടെ നടനരംഗമായ നാവിനാല്‍ അത്യന്തം കീര്‍ത്തിമാനായിരുന്ന ഈ ബ്രാഹ്മണന്റെ ഇല്ലം തിരുവിതാംകൂറില്‍ പ്രസിദ്ധമായിട്ടുള്ള വൈക്കത്തു ക്ഷേത്രത്തിനു സമീപത്താകുന്നു. എന്നുമാത്രമല്ല, വൈക്കത്തു ക്ഷേത്രത്തിലെ സദ്യകളുടെ ദേഹണ്ഡങ്ങള്‍ക്കുള്ള ഭാരവാഹിത്വവും ഇദ്ദേഹത്തിന്റെ ഇല്ലത്തേക്കു കാരാണ്‍മയായിട്ടുള്ളതുമാണ്. ഇപ്പോഴും വലിയ മടപ്പള്ളിയില്‍ അടുപ്പില്‍ തീയിടുന്നതിനു മൂട്ടസ്സുനമ്പൂരി വന്നല്ലാതെ പാടില്ലെന്നാണ് വെച്ചിരിക്കുന്നത്. ഈ തറവാട്ടില്‍ ഉദ്ദേശം അമ്പതുകൊല്ലം മുമ്പുവരെ ജീവിച്ചിരുന്ന ഒരു നമ്പൂരിയെക്കുറിചാണ് ഇവിടെ കുറഞ്ഞൊന്നു പറയാന്‍ പോകുന്നത്.

പ്രസിദ്ധനായ ഈ മുട്ടസ്സുനമ്പൂരിക്ക് അനന്യസാധാരണമായ ഒരു വാഗ്വിലാസം സംഭവിക്കാനുണ്ടായ കാരണത്തെത്തന്നെ ആദ്യമായി പറയാം. ഇദ്ദേഹം സമാവര്‍ത്തനം കഴിഞ്ഞ് ഉണ്ണിനമ്പൂരിയായി താമസിക്കുന്ന കാലത്ത് മൂകാംബികയില്‍ പോയി ഒരു മണ്ഡലഭജനം കഴിക്കയുണ്ടായി. അക്കാലത്ത് അവിടുത്തെ ദിവ്യമായിരിക്കുന്ന ത്രിമധുരം സേവിക്കാന്‍ സംഗതിയായതിനാലാണ് ഇദ്ദേഹത്തിന് ഈ മാഹാത്മ്യം സിദ്ധിച്ചത്. മൂകാംബികയിലെ ദിവ്യമായിരിക്കുന്ന ആ ത്രിമധുരം മലയാളികള്‍ക്ക് അസുലഭമാണെന്ന് പ്രസിദ്ധമാണല്ലോ. ആ ത്രിമധുരത്തിനുള്ള മാഹാത്മ്യമെന്താണെന്നുകൂടി പറയാം.

മൂകാംബികയില്‍ പതിവായി അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കാറാവുമ്പോള്‍ ശര്‍ക്കര, കദളിപ്പഴം, തേന്‍ ഇങ്ങനെയുള്ള മധുരദ്രവ്യങ്ങള്‍ ഒരു പാത്രത്തിലാക്കി ബിംബത്തിന്റെ മുന്‍ഭാഗത്തു വച്ചിട്ടാണ് നടയടയ്ക്കുന്നത്. ദിവസംതോറും രാത്രികാലങ്ങളില്‍ ദേവന്മാര്‍ അവിടെ വന്ന് ദേവിയെ പൂജിക്ക പതിവുള്ളതിനാല്‍ ആ ത്രിമധുരനേദ്യം കഴിക്കുന്നതും ദേവന്മാര്‍തന്നെയാണ് പതിവ്. അതിനാലാണ് ആ ത്രിമധുരത്തിന് അസാധാരണമായ ദിവ്യത്വമുള്ളത്. അതു സേവിക്കുന്ന മലയാളികള്‍ക്ക് അന്യാദൃശമായ വണീവിലാസമുണ്ടാകുമെന്നുള്ളതു കൊണ്ട് പരദേശികള്‍ ഇവരോടുള്ള അസൂയ നിമിത്തം ആര്‍ക്കും കൊടുക്കാതെ അത് അവിടെ ഒരു അഗാധമായ കിണറ്റില്‍ ഇട്ടുകളയുകയാണ് പതിവ്. ദിവസംതോറും രാവില നട തുറക്കുമ്പോള്‍, തലേന്നാള്‍ രാത്രിയില്‍ ദേവന്മാരാല്‍ ആരാധിക്കപ്പെട്ട പാരിജാതാദി ദിവ്യപു‌ഷ്പങ്ങള്‍ കാണപ്പെടുന്നതിനാല്‍, അവിടെ തലേ ദിവസം ശാന്തികഴിച്ച ആള്‍ക്കു പിറ്റേ ദിവസം ശാന്തി കഴിക്കാന്‍ പാടില്ലെന്ന് ഒരേര്‍പ്പാടുണ്ട്. എന്നു മാത്രമല്ല "അകത്തു കണ്ടത് പുറത്തു പറയുകയില്ല" എന്ന് ഒരു സത്യവും ചെയ്യിപ്പിച്ചിട്ടാണ് ദിവസംതോറും ശാന്തിക്കാരെ അകത്തേക്ക് കടത്തിവിടുന്നത്.

നമ്പൂരി അവിടെ എത്തി കുറച്ചു ദിവസം ഭജനം കഴിഞ്ഞപ്പോഴേക്കും അവിടത്തെ പതിവുകളെല്ലാം മനസ്സിലായി. ഏതു വിധവും ഈ ത്രിമധുരം സേവിക്കണമെന്നു നിശ്ചയിച്ച് അതിനു തരംനോക്കിക്കൊണ്ട് താമസിച്ചു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം പതിവുപോലെ പ്രഭാതമായപ്പോഴേക്കും നമ്പൂരി കുളി കഴിച്ചു മണ്ഡപത്തില്‍ എത്തി. കണ്ണുമടച്ചിരുന്നു ജപം തുടങ്ങി. അപ്പോള്‍ ശാന്തിക്കാരന്‍ വന്നു നട തുറന്നു. തലേദിവസത്തെ പൂവും മാലയും ത്രിമധുരവും എല്ലാം എടുത്തു കിണറ്റില്‍ കൊണ്ടുപോയി ഇടുന്നതിന് ഒരു കുടം വെള്ളം കോരിക്കൊണ്ടുവന്നിട്ടാവാമെന്നു വിചാരിച്ച് അദ്ദേഹം കിണറ്റുപുരയിലേക്കു പോയി. ആ തരത്തിനു നമ്പൂരി ശ്രീകോവിലിനകത്തേക്കു കടന്നു കുറേ ത്രിമധുരമെടുത്തു വായിലാക്കി. അപ്പോഴേക്കും ശാന്തിക്കാരന്‍ ഓടിവന്നു നമ്പൂരിയുടെ കഴുത്തില്‍ പിടിയുംകൂടി. പിന്നെ രണ്ടുപേരുംകൂടെ അവിടെവച്ചു യഥാശക്തി ഒരു ദ്വന്ദ്വയുദ്ധമുണ്ടായി. എങ്കിലും നമ്പൂരി ഒരുവിധത്തില്‍ വായിലാക്കിയേടത്തോളം ത്രിമധുരം വയറ്റിലുമാക്കി. ശാന്തിക്കാരന്‍ വിളിച്ചുനിലവിളിച്ചു. സംഖ്യയില്ലാത്ത ആളുകളും കൂടി. എലാവരുകൂടി നമ്പൂരിയെ പിടിച്ചു പ്രഹരിചുതുടങ്ങി. ആകപ്പാടെ നമ്പൂരി കുഴങ്ങി. മലയാളിയായിട്ടു താനൊരുത്തനല്ലാതെ ആരുമില്ല. എല്ലാം പരദേശികള്‍. ഒരു പരിചയമില്ലാത്ത ദിക്കും. ഈശ്വരാ എന്തുവേണ്ടൂ? എന്നിങ്ങനെ വിചാരിച്ചു വി‌ഷാദിക്കുമ്പോള്‍ ദേവിയുടെ അനുഗ്രഹത്താല്‍ അദ്ദേഹത്തിന് ഒരുപായം തോന്നി. ശ്വാസമെല്ലാം അടകിപ്പിടിച്ച് കണ്ണുമിഴിച്ച് ചത്തതുപോലെ കിടന്നു. അപ്പോഴേക്കും എല്ലാവര്‍ക്കും ഭയമായി. വേഗമെടുത്ത് അമ്പലത്തിനു പുറത്തു കൊണ്ടുപോയി. എന്നിട്ടും ശ്വാസമില്ലാതെയിരിക്കുന്നതു കണ്ട് ചത്തു എന്നു തീര്‍ച്ചപ്പെടുത്തി എല്ലാവരുംകൂടെ എടുത്ത് ഒരു വലിയ വനാന്തരത്തില്‍ കൊണ്ടുപോയി ഇട്ടുംവച്ചു പോരികയും ചെയ്തു. ആളുകളൊക്കെ പോയെന്നു കണ്ടപ്പോള്‍ നമ്പൂരി പതുക്കെ എണീറ്റ്, തല്ലും ഇടിയുംകൊണ്ട് എല്ലെല്ലാം തകര്‍ന്നിരുന്നു എങ്കിലും പ്രാണഭീതിയോടുകൂടി അവിടെ നിന്നും ഓടിപ്പോരികയും ചെയ്തു. ഏതാനും ദിവസങ്ങള്‍കൊണ്ട് ഇല്ലത്തു വന്നുചേര്‍ന്നു. പിന്നെ ചില ചികിത്സകളും മറ്റും ചെയ്തു ദേഹസുഖം നല്ലപോലെ ഉണ്ടായതിനുശേശമാണ് ഓരോ ദിവ്യത്വങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മന്നത്തങ്ങള്‍ മിക്കവാറും അസഭ്യങ്ങളാകയാല്‍ അങ്ങനെയല്ലാത്ത ചില സംഗതികള്‍ മാത്രമേ ഇവിടെ പറയാന്‍ നിവൃത്തിയുള്ളൂ.

ഒരിക്കല്‍ ഈ നമ്പൂരി ഒരു ദിക്കില്‍ ചെന്നപ്പോള്‍ അവിടെ ഒരു ശാസ്ത്രി ചില കുട്ടികളെ കാവ്യങ്ങള്‍ വായിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശാസ്ത്രികളുടെ പഠിപ്പിക്കലും കുട്ടികളുടെ പഠിക്കലും ഒക്കെ കണ്ടും കേട്ടുംകൊണ്ടു നമ്പൂരി കുറച്ചു സമയം അവിടെ ഇരുന്നു. അപ്പോള്‍ ശാസ്ത്രികള്‍ മൂത്രശങ്കയ്ക്കായി കുളക്കടവിലേക്കു പോയി. ആ സമയം രഘുവംശം പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയ്ക്ക് ഒരു പദത്തിന്റെ പരിഭാ‌ഷ തോന്നാതെ വന്നതിനാല്‍ മിണ്ടാതെയിരിക്കുന്നതു കണ്ടിട്ട് "എന്താ മിണ്ടാതെ ഇരിക്കുനന്ത്?" എന്നു നമ്പൂരി ചോദിച്ചു.

കുട്ടി: ഒരു പദത്തിന്റെ പരിഭാ‌ഷ തോന്നിയില്ല.

നമ്പൂരി: ഏതു പദത്തിന്റെയാണ്?

കുട്ടി: കരി എന്നുള്ളതിന്റെയാണ്.

നമ്പൂരി: അത് ഞാന്‍പറഞ്ഞുതരാം. കരിക്കട്ടെ എന്നു ചൊല്ലിയാല്‍ മതി.

മാഘം പഠിച്ചുകൊണ്ടിരുന്ന വേറൊരു കുട്ടി:അച്ഛസ്ഫടികാക്ഷമാല എന്നുള്ളതിന്റെ പരിഭാ‌ഷ എനിക്കും തോന്നുന്നില്ല.

നമ്പൂരി: അച്ഛസ്ഫടികാക്ഷമാല, അച്ഛന്റെ സ്ഫടികാക്ഷമാല.

അച്ഛന്‍ അമ്മേടെ നായര്. സ്ഫടികാക്ഷമാല എന്താണെന്ന് എനിക്കും നല്ല നിശ്ചയമില്ല. അതു ശാസ്ത്രികളോട് ചോദിക്കണം. നമ്പൂരി യാതൊരു സംശയവും കൂടാതെ ഇങ്ങനെ പറഞ്ഞതിനെ വിശ്വസിച്ചു കുട്ടികള്‍ അങ്ങനെ തന്നെ ഉരുവിട്ടും തുടങ്ങി. അപ്പോഴേക്കും ശാസ്ത്രികളും തിരിച്ചുവന്നു. ഉടനെ കുട്ടികള്‍ ഈ അബദ്ധം പറയുന്നതു കേട്ട് അദ്ദേഹം ദേ‌ഷ്യപ്പെട്ടപ്പോള്‍ നമ്പൂരി ചൊലിക്കൊടുത്തതാണെന്ന് കുട്ടികള്‍ പറയുകയാല്‍ പിന്നെ ശാസ്ത്രികളും നമ്പൂരിയും തമ്മിലായി വാദം.

ശാസ്ത്രികള്‍: ഇതെന്താ നമ്പൂരി! കുട്ടികള്‍ക്കിങ്ങനെ അബദ്ധം പറഞ്ഞുകൊടുത്തത്?

നമ്പൂരി: തനിക്കൊന്നും അറിഞ്ഞുകൂടാഞ്ഞിട്ടാണ് ഇത് അബദ്ധമെന്നു തോന്നുന്നത്. വലിയ ശാസ്ത്രികളാണെന്നും പറഞ്ഞ് ആശാനായിട്ടു ഞെളിഞ്ഞിരുന്നാല്‍ പോരാ. വല്ലതും കുറച്ചെങ്കിലും പഠിച്ചിട്ടുവേണം മറ്റൊരാളെ പഠിപ്പിക്കാന്‍ പുറപ്പെടാന്‍. അല്ലാഞ്ഞാല്‍ അറിവുള്ളവര്‍ പറയുന്നതെല്ലാം അബദ്ധമാണെന്നു തോന്നും.

ശാസ്ത്രികള്‍: ആഹാ! അപ്പോള്‍ എന്നേക്കാള്‍ വ്യുത്പത്തി നമ്പൂരിക്കുണ്ടെന്നാണോ ഭാവം?

നമ്പൂരി: എന്താ അത്ര സംശയം? ഞാനൊരു ചോദ്യം ചോദിച്ചാല്‍ താന്‍ നക്ഷത്രം നോക്കിപ്പോകുമല്ലോ.

ശാസ്ത്രികള്‍: എന്നാലാകട്ടെ, എന്തെങ്കിലും ചോദിച്ചോളണം.

നമ്പൂരി: താന്‍ അമരേശം പഠിച്ചിട്ടുണ്ടോ?

ശാസ്ത്രികള്‍" ഉണ്ട്. അതിനെന്തുവേണം?

നമ്പൂരി: അതില്‍ത്തന്നെ ഞാനൊന്നു ചോദിക്കാം. "ഇന്ദിരാ ലോകമാതാ മാ" എന്നും "ഭാര്‍ഗവീ ലോകജനനീ" എന്നും ഉള്ളേടത്തു "ലോകമാതാ" എന്നും "ലോകജനനീ" എന്നും രണ്ടും കൂടി പ്രയോഗിച്ചിരിക്കുന്നത് എന്തിനായിട്ടാണ്? അവയില്‍ ഏതെങ്കിലും ഒന്നായാലും മതിയാകുന്നതല്ലേ?

ശാസ്ത്രികള്‍: ഒന്നായാലും മതിയായിരുന്നു.

നമ്പൂരി: ഇതാണ് തനിക്കൊന്നും അറിഞ്ഞുകൂടെന്നു ഞാന്‍ പറയുന്നത്. ഏറ്റവും ചുരുക്കമായി ഉണ്ടാക്കിയിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ അതിഗംഭീരനായിരിക്കുന്ന തത്കര്‍ത്താവ് വെറുതെ ഇങ്ങനെയൊരു പദം പ്രയോഗിക്കില്ല.

ശാസ്ത്രികള്‍: എന്നാല്‍ ഇതിന്റെ പ്രയോജനമെന്താണെന്ന് നമ്പൂരി പറയണം.

നമ്പൂരി: (മേല്പട്ടും കീഴ്പട്ടും ചൂണ്ടിക്കാണിച്ചുകൊണ്ട്) "ആ ലോകമാതാ എന്നും ഈ ലോകജനനീ എന്നുമാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് മഹാലക്ഷ്മി ഒരു ലോകത്തിന്റെ മാത്രമല്ല, പരലോകത്തിലെ മാതാവും ഇഹലോകത്തിലെ ജനനിയുമാണെന്നാണ് അതിന്റെ അര്‍ഥം. ഒന്നു മാത്രം പറഞ്ഞാല്‍ ഒരു ലോകത്തിലേക്കല്ലാതെ ആകുമോ? എടോ ഇതൊക്കെ വല്ലതും പഠിചെങ്കിലേ മനസ്സിലാകൂ" എന്നും പറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്തു.

പിന്നെയൊരിക്കല്‍ ഒരു ദിവസം വൈകുന്നേരം ഇദ്ദേഹം അമ്പലപ്പുഴെ എത്തിച്ചേര്‍ന്നു. കുളിച്ചു സന്ധ്യാവന്ദനാദികളും കഴിച്ച് അമ്പലത്തില്‍ എത്തി. അന്നു വാവോ മറ്റോ ആയിരുന്നതിനാല്‍ അത്താഴമില്ലാത്ത ഒരു ദിവസമായിരുന്നു. ഉപായത്തില്‍ പലഹാരം വല്ലതും കഴിക്കണം എന്നു വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അത്താഴപൂജ കഴിഞ്ഞു ശാന്തിക്കാരന്‍ നേദ്യം കഴിച്ച അപ്പവുമെടുത്തുംകൊണ്ട് തിടപ്പള്ളിയിലേക്കു പോകുന്നതുകണ്ടു. അവിടെ ബ്രഹ്മസ്വമായിട്ടു പതിവുള്ള അപ്പം വഴിപോക്കര്‍ക്കു കൊടുക്കാതെ ശാന്തിക്കാരുതന്നെ അപഹരിക്കയാണു പതിവ്. അഥവാ കൊടുത്താലും ഒന്നോ ഒരു മുറിയോ അല്ലാതെ കൊടുക്കുകയില്ല. ഈ പതിവുകള്‍ മുട്ടസ്സുനമ്പൂരി മുമ്പേതന്നെ അറിഞ്ഞിരുന്നതുകൊണ്ട് അപ്പവുംകൊണ്ട് പോയ ശാന്തിക്കാരന്റെ പിന്നാലെ അദ്ദേഹവും തിടപ്പള്ളിയിലെത്തി.

നമ്പൂരി: എടോ ശാന്തിക്കാരന്‍! ഇവിടത്തെ അപ്പം ഒരാള്‍ തിന്നുകയാണെങ്കില്‍ എത്രയെണ്ണം തിന്നും?

ശാന്തിക്കാരന്‍: ഞെരുങ്ങിയാല്‍ ഒരിരുപതെണ്ണം തിന്നുമായിരിക്കാം.

നമ്പൂരി: ഐഃ അതൊന്നുമല്ല. നൂറെണ്ണത്തിനു സംശയമില്ല. എന്നെപ്പോലെയുള്ളവരാണെങ്കില്‍ ഒരുസമയം ഇരുനൂറെണ്ണം തട്ടിയെന്നും വരാം.

ശാന്തിക്കാരന്‍: ഐഃ ഒരു കാലത്തുമില്ല. അത്ര മിടുക്കന്മാരിപ്പോള്‍ ഭൂമിയില്‍ ജനിച്ചിട്ടില്ല. എത്ര പെരുവയറനായാലും മുപ്പതെണ്ണത്തില്‍ അധികം തിന്നുകയില്ല നിശ്ചയം തന്നെ.

നമ്പൂരി: അതൊന്നുമല്ലെടോ. ഇരുനൂറെണ്ണം ഈ പറയുന്ന ഞാന്‍തന്നെ തിന്നു കാണിച്ചുതരാം. യാതൊരു സംശയവുമില്ല.

ഇങ്ങനെ അവര്‍ തമ്മില്‍ ഇല്ലെന്നും ഉവ്വെന്നും വലിയ തര്‍ക്കമുണ്ടായി. ഒടുക്കം വാദം മുറുകി അയ്യഞ്ചു രൂപാ പന്തയവും പറഞ്ഞു. "എന്നാല്‍ ഇപ്പോള്‍ത്തന്നെ അതറിയണം" എന്നു പറഞ്ഞ് ശാന്തിക്കാരന്‍ ഇരുനൂറപ്പം ഒരുരുളിയിലാക്കി നമ്പൂരിയുടെ മുമ്പില്‍ വെച്ചുകൊടുത്തു. നമ്പൂരി അവിടെയിരുന്നു പതുക്കെ തിന്നാനും തുടങ്ങി. പത്തോ പതിനഞ്ചോ അപ്പം തിന്നപ്പോഴേക്കും നമ്പൂരിക്കും വയറു നിറഞ്ഞു തൃപ്തിയായി, അപ്പോള്‍ നമ്പൂരി "എടോ ശാന്തിക്കാരാ! താനിത്ര മിടുക്കനാണെന്നു ഞാന്‍വിചാരിച്ചിരുന്നില്ല. ഞാന്‍തന്നെ വിഡ്ടന്മി. എന്റെ വയറിനെക്കുറിച്ച് എന്നെക്കാള്‍ നിശ്ചയം തനിക്കാണല്ലോ. ഇതാ എനിക്കിപ്പോള്‍ വയറു നിറഞ്ഞുകഴിഞ്ഞു. ഇനി ഒരപ്പംപോലും തിന്നാന്‍ പ്രയാസമാണ്".

ശാന്തിക്കാരന്‍:എന്നാല്‍ രൂപ തരൂ. ഞാന്‍ മുമ്പെതന്നെ പറഞ്ഞില്ലേ?

നമ്പൂരി: "എടോ ബ്രഹ്മസ്വംവക അപ്പം ദിവസംതോറും താന്‍ തിന്നുന്നതിന്റെ വില വഴിപോക്കനായ എനിക്കു താന്‍ കണക്കുതീര്‍ത്തു തരികയാണ് വേണ്ടത്. അതില്‍നിന്ന് തന്റെ അഞ്ചു രൂപ എടുത്തുംകൊണ്ടു ശേ‌ഷം ഇങ്ങോട്ടു തന്നേക്കു" എന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്തു.

പിന്നെയൊരിക്കല്‍ ഇദ്ദേഹം വേറെ ഒരു ദിക്കില്‍ ഒരമ്പലത്തില്‍ ചെന്നു. അതു രാവിലെയായിരുന്നു. ആ ക്ഷേത്രം സര്‍ക്കാര്‍ വകയാണെങ്കിലും അവിടത്തെ സകലാധികാരവും അവിടത്തെ വാര്യര്‍ക്കായിരുന്നു. വാര്യര് വലിയ ധനവാനും ഏറ്റവും ഗര്‍വി‌ഷ്ഠനും ആയിരുന്നു. നമ്പൂരി കുളിക്കാനായി കുളക്കടവില്‍ വന്നപ്പോള്‍ വാര്യരു മുണ്ടുടുക്കാതെ ഇരുന്ന് എണ്ണ തേക്കാന്‍ ഭാവിക്കയാണ്. നമ്പൂരിയെ കണ്ടിട്ട് യാതൊരാചാരവും ഭാവിച്ചില്ല. ആ ദേശത്തേക്ക് വാര്യര് ഒരു പ്രധാനനും ക്ഷേത്രാധികാരിയും ആയിരുന്നതുകൊണ്ട് അങ്ങനെയാണ് പതിവ്. നമ്പൂരിക്ക് അതൊക്കെ അറിവുണ്ടായിരുന്നതിനാല്‍ അദ്ദേഹവും അടുക്കല്‍ ചെന്നിരുന്നു. "തേച്ചുകുളി നമുക്കു പങ്കായിട്ടായിക്കളയാം. ഞാനും തേച്ചുകുളിച്ചിട്ടു വളരെ ദിവസമായി" എന്നും പറഞ്ഞു നമ്പൂരിയും എണ്ണയെടുത്തു തേച്ചുതുടങ്ങി. വാര്യര്‍ക്കു കേമമായി ദേ‌ഷ്യം വന്നു. എങ്കിലും ഒന്നും മിണ്ടിയില്ല. നമ്പൂരി വേഗം എണ്ണയും തേച്ചു കുറെ ഇഞ്ചയും താളിയും ഇങ്ങോട്ടെടുത്തു ക്ഷണത്തില്‍ തേച്ചുകുളിയും കഴിച്ച് അമ്പലത്തിലെത്തി. അപ്പോഴേക്കും ഉച്ചപ്പൂജയും കഴിയാറായി. തേവാരമെല്ലാം കഴിഞ്ഞപ്പോഴേക്കും നമസ്കാരം കാലമായി എന്നു ശാന്തിക്കാരന്‍ വന്നു പറഞ്ഞു. ഉടനെ നമ്പൂരി പോയി ഉണ്ണാനിരുന്നു. അവിടെ ഉച്ചപ്പൂജയ്ക്കു സര്‍ക്കാര്‍ വകയായി ഒരു പാല്പായസം പതിവുണ്ട്. അത് വഴിപോക്കരായി വരുന്ന ബ്രാഹ്മണര്‍ക്ക് ബ്രഹ്മസ്വമായി നമസ്കാരത്തിനു വിളമ്പണമെന്നാണ് ഏര്‍പ്പാടുള്ളത്. എങ്കിലും ദിവസംതോറും വാര്യരു കൊണ്ടുപോയി സാപ്പാടു കഴിക്കയാണ് പതിവ്. അതും മുട്ടസ്സു നമ്പൂരി അറിഞ്ഞിരുന്നതിനാല്‍ ഊണു പകുതിയായപ്പോള്‍ പാല്പായസം വിളമ്പാന്‍ ശാന്തിക്കാരനോട് പറഞ്ഞു. വാര്യരു പറഞ്ഞല്ലാതെ പാല്പായസം തരാന്‍ പാടില്ലെന്നു ശാന്തിക്കാരന്‍ പറഞ്ഞപ്പോള്‍ "വാര്യരു പറഞ്ഞിട്ടുതന്നെയാണ്. ഭയപ്പെടേണ്ടാ. വിളമ്പിക്കോളൂ" എന്നു നമ്പൂരി പറഞ്ഞു. ശാന്തിക്കാരന്‍ പാല്പായസം വിളമ്പിക്കൊടുത്തു. നമ്പൂരി മൂക്കുമുട്ടെ സാപ്പാടും കഴിച്ചു വെലിക്കല്‍പ്പുരയില്‍ പോയി കിടപ്പുമായി.

വാര്യര്‍ കുളിയും ജപവും എല്ലാം കഴിഞ്ഞ് ഉണ്ണാന്‍ ചെന്നിരുന്നു. ഊണു പകുതിയായപ്പോള്‍ പതിവുപോലെ പാല്പായസം വിളമ്പാന്‍ പറഞ്ഞു. അപ്പോള്‍ വിളമ്പിക്കൊണ്ടു നിന്ന സ്ത്രീ "പാല്പായസം ആ വഴിപോക്കന്‍ നമ്പൂരിക്ക് കൊടുത്തു എന്നു ശാന്തിക്കാരന്‍ പറഞ്ഞു" എന്നു പറഞ്ഞു.

വാര്യര്‍: അതുവ്വോ? ആരു പറഞ്ഞിട്ടാണ് കൊടുത്തത്?

സ്ത്രീ: അമ്മാവന്‍ പറഞ്ഞു എന്ന് ആ നമ്പൂരി പറഞ്ഞിട്ടാണ് കൊടുത്തതെന്നു ശാന്തിക്കാരന്‍ പറഞ്ഞു.

വാര്യര്‍: ആഹാ! ദ്രോഹി വ്യാജം പറഞ്ഞു പറ്റിക്കയാണല്ലേ ചെയ്തത്? എന്നാല്‍ അയാളോടൊന്നു ചോദിച്ചിട്ടുതന്നെ വേണം വിടാന്‍. എന്നിട്ടേ ഇനി ഊണു ഭാവമുള്ളൂ .

എന്നു പറഞ്ഞ് വാര്യര് എച്ചിക്കയും മടക്കിപ്പിടിച്ചുംകൊണ്ട് ദേ‌ഷ്യപ്പെട്ടെണീറ്റു വെലിക്കല്‍പ്പുരയുടെ വാതില്‍ക്കല്‍ ചെന്ന് "പാല്പായസം മേടുച്ചുണ്ടോളാന്‍ ഞാന്‍നമ്പൂരിയോടു പറഞ്ഞുവോ?

നമ്പൂരി: ഹാ, കൊശവാ! നീയെന്തു വാര്യരാണ്? നിനക്കുണ്ടോ അഷ്ടാംഗഹൃദയം? ഏഭ്യാ! മോനിപ്പള്ളി ശങ്കുവാര്യരു മഹായോഗ്യന്‍, നല്ല

അഷ്ടാംഗഹൃദയക്കാരന്‍. അയാളാണു തേച്ചുകുളിച്ചാല്‍ പാല്പായസമുണ്ണണമെന്നു പറഞ്ഞിരിക്കുന്നത്. അല്ലാതെ നീ പറഞ്ഞാല്‍ ആരു കേള്‍ക്കും? ഞാന്‍നിന്റെ വാലിയക്കാരനോ?

എപ്രകാരം യാതൊരു തടസ്സവും കൂടാതെ നമ്പൂരിയുടെ ശകാരം കേട്ടപ്പോള്‍ വാര്യരു വല്ലാതെ അന്ധനായിത്തീര്‍ന്നു. അതിനുമുമ്പ് ഒരിക്കല്‍പ്പോലും ആരും ഇങ്ങനെ തന്നെ പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇത് ഏറ്റവും ദുസ്സഹമായി ഭവിക്കയാല്‍ ഇനിയും നമ്പൂരി വല്ലതും പറയുന്നതിനും വല്ലവരും വന്നു കേള്‍ക്കുന്നതിനും ഇടയാകേണ്ടെന്നു വിചാരിച്ച് അത്യന്തം ലജ്ജയോടൂകൂടി അഭിമാനനിധിയായ വാര്യര്‍ ക്ഷണത്തില്‍ വാര്യത്തേക്കുതന്നെ മടങ്ങിപ്പോയി. നമ്പൂരിയുടെ വഴിക്ക് നമ്പൂരിയും പോയി.

പിന്നെ ഒരിക്കല്‍ ആ ക്ഷേത്രത്തില്‍ പോയപ്പോള്‍ അവിടെ ഉത്സവമായിരുന്നു. എന്തോ കാരണവശാല്‍ അവിടെ കൂത്തിനു വന്നിരുന്ന നമ്പ്യാരുമായി മു‌ഷിയുന്നതിനിടയായി. അതിനാല്‍ നമ്പ്യാരെ ഒന്നു പറ്റിക്കണമെന്നു നിശ്ചയിച്ചു. അവിടെ ഉത്സവം നടത്തിക്കൊണ്ടിരുന്ന തഹശീല്‍ദാര്‍ ക്ഷേത്രമര്യാദകള്‍ ഒന്നും നിശ്ചയമില്ലാതെയും ക്ഷേത്രത്തിന്റെ മതില്‍ക്കകത്തുപോലും കടക്കാന്‍ പാടില്ലാതെയും ഉള്ള ഒരു സാധു മനു‌ഷ്യനായിരുന്നു. നമ്പൂരി ആ തഹശീല്‍ദാരുടെ അടുക്കല്‍ സേവയ്ക്കടുത്തുകൂടി ഒന്നാംതരത്തില്‍ ഉണ്ടയില്ലാത്ത ഒരു വെടി പറഞ്ഞുപിടിപ്പിച്ചു.എങ്ങനെയെന്നാല്‍, "ഇവിടെ ഉത്സവക്കാലത്ത് വിളക്കിന്റെ ഇടയ്ക്കുള്ള പ്രദക്ഷിണത്തിനു മുമ്പൊക്കെ നമ്പ്യാര്‍ മിഴാവുവാദ്യം കൂടെ എടുത്തു സേവിക്ക പതിവുണ്ടായിരുന്നു. ഇക്കൊല്ലം അതും കാണാനില്ല. ക്ഷേത്രങ്ങളില്‍ ഈ വാദ്യം വളരെ മുഖ്യമായിട്ടുള്ളതാണ്. യജമാനന് ഇതിന്റെ നിശ്ചയമില്ലായിരിക്കുമെന്നു വിചാരിച്ചു നമ്പ്യാര്‍ ഇതു കബളിപ്പിക്കുകയാണു ചെയ്യുന്നത്. അതിനാല്‍ അതു കൂടെ നടത്താനായി ചട്ടംകെട്ടാത്ത പക്ഷം യജമാനനു വളരെ കുറചിലാണ്.

ഇപ്രകാരം നമ്പൂരിയുടെ വ്യാജവചനത്തെക്കേട്ടു വിശ്വസിച്ച് സാധുവായ തഹശീല്‍ദാര്‍ പാവപ്പെട്ട നമ്പ്യാരെക്കൊണ്ട് മഹാമേരുവിനെ പ്പോലെയിരിക്കുന്ന മിഴാവ് ഒരു ദിവസം കെട്ടിയെടുപ്പിച്ചുവത്ര. പിറ്റേദിവസമായപ്പോഴേക്കും നമ്പ്യാര്‍ നമ്പൂരിയെ ശരണം പ്രാപിച്ചു. പിന്നെ അദ്ദേഹംതന്നെ തഹശീല്‍ദാരുടെ അടുക്കല്‍ പറഞ്ഞു നമ്പ്യാരുടെ ഈ ഗ്രഹപ്പിഴ ഒഴിച്ചുവിടുകയും ചെയ്തു.

പിന്നെയൊരിക്കല്‍ മുട്ടസ്സുനമ്പൂരി വഴിയാത്രയില്‍ ഒരു ലുബ്ധനായ നമ്പൂരിയുടെ ഇല്ലത്ത് ഊണു കഴിക്കാനായി കേറി. അവിടത്തെ നമ്പൂരി വഴിപോക്കര്‍ക്കു പച്ചവെള്ളംപോലും കൊടുക്കാത്ത കശ്മലനാണെന്ന് മുട്ടസ്സുനമ്പൂരി അറിഞ്ഞിരുന്നതിനാല്‍ അവിടെയും അദ്ദേഹം ഒരു ഉപായമാണ് ഉപയോഗിച്ചത്. മുട്ടസ്സുനമ്പൂരി മുറ്റത്തു ചെന്നുനിന്ന് ഒന്നു ചുമച്ചപ്പോള്‍ അകത്തു തേവാരം കഴിച്ചുകൊണ്ടിരുന്ന ഗൃഹസ്ഥന്‍ നമ്പൂരി ദുര്‍മുഖവും കാണിച്ചുകൊണ്ട് പതുക്കെ പുറത്തുവന്ന് "എന്തിനാ വന്നത്" എന്നു ചോദിച്ചു.

മുട്ടസ്സുനമ്പൂരി: ഞാന്‍കുറച്ചു ദൂരെ ഒരു സ്ഥലത്തു പോയി വരികയാണ്. നമ്മുടെ അമ്മയുടെ ശ്രാദ്ധം ഇന്നാണ്. നിവൃത്തിയുണ്ടെങ്കില്‍ അതു മുട്ടിക്കാതെ ഇവിടെക്കഴിച്ചു പോയാല്‍ക്കൊള്ളാമെന്നുണ്ട്. പണം എത്രവേണമെങ്കിലും ചെലവു ചെയ്യാന്‍ തയ്യാറാണ്. അങ്ങ് കൃപയുണ്ടായി അതു കഴിപ്പിച്ചയയ്ക്കണം. ശ്രാദ്ധവും മൂസ്സുതന്നെ വേണമെന്നാണ് എന്റെ ആഗ്രഹം.ഇതുകേട്ടപ്പോള്‍ ദക്ഷിണയായിട്ടും സാമാനവിലയായിട്ടും പണം കുറെ തട്ടിയെടുക്കാമെന്നു വിചാരിച്ച് "എന്നാല്‍ ചതുര്‍വിധമായിട്ടുതന്നെ വേണോ?" എന്നു ഗൃഹസ്ഥന്‍ ചോദിച്ചു.

മുട്ടസ്സുനമ്പൂരി: അമ്മയുടെ ശ്രാദ്ധം അങ്ങനെയല്ലാതെ ഉണ്ടായിട്ടില്ല. അതുകൊണ്ട് അങ്ങനെതന്നെ ആയാല്‍കൊള്ളാമെന്നാണ് ആഗ്രഹം. പണം എത്ര വേണമെങ്കിലും ഉണ്ട്.

ഗൃഹസ്ഥന്‍: എന്നാല്‍ വേണ്ടതുപോലെ ഒക്കെ ആവാം.

മുട്ടസ്സുനമ്പൂരി: എന്നാല്‍ അങ്ങ് തേച്ചുകുളിക്കണം. എണ്ണയുടെ വിലകൂടി എന്താണെന്നുവച്ചാല്‍ തന്നേക്കാം.

ഉടനെ ഗൃഹസ്ഥന്‍ അങ്ങനെ ആവാമെന്നു സമ്മതിച്ചു. പിന്നെ അകത്തുപോയി വേണ്ടതെല്ലാം ക്ഷണത്തില്‍ വെച്ചുണ്ടാക്കുനന്തിനു ചട്ടംകെട്ടി എണ്ണയുമെടുത്തു

രണ്ടുപേരുംകൂടി കുളിക്കാന്‍പോയി. മുട്ടസ്സുനമ്പൂരി ക്ഷണത്തില്‍ കുളി കഴിച്ചു. "എന്നാല്‍ ഞാന്‍പോയി എല്ലാം വട്ടം കൂട്ടട്ടെ. അങ്ങ് കുളി കഴിഞ്ഞ് വേഗത്തില്‍ വന്നേക്കൂ" എന്നും പറഞ്ഞ് ഇല്ലത്തെത്തി. അപ്പോഴേക്കും അന്തര്‍ജനം വെലിക്കു വേണ്ടതെല്ലാം വെച്ചുണ്ടാക്കി, നാലുകെട്ടില്‍ കൊണ്ടുവന്നുവച്ചു വാതിലും ചാരി അടുകളയിലേക്കു പോയി. "ഇനി അകത്തേക്കു കടക്കാമെന്നു പറഞ്ഞേക്കടി" എന്നു പറഞ്ഞു. ഉടനെ മുട്ടസ്സുനമ്പൂരി അകത്തേക്കു കടന്നു നാലുകെട്ടിന്റെ പുറത്തേക്കുള്ള വാതിലെല്ലാമടച്ചു സാക്ഷായുമിട്ടു അവിടെ ഇരുന്ന് തന്നെത്താന്‍ വിളമ്പി വെടിപ്പായിട്ട് ഊണും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഗൃഹനാഥന്‍ നമ്പൂരി തേച്ചുകുളിയും കഴിഞ്ഞു വാതില്‍ക്കല്‍ വന്നു മുട്ടി വിളിക്കാന്‍ തുടങ്ങി. മുട്ടസ്സുനമ്പൂരി "ഇതാ ഞാന്‍ വരുന്നു. കുറച്ച് അവിടെ നില്‍ക്കണം. ഇതൊന്നു മുഴുവനായിക്കോട്ടെ" എന്നു പറഞ്ഞ് സാവധാനത്തില്‍ ഊണു കഴിച്ചു. ഊണു കഴിഞ്ഞു കൈയും മടക്കിപ്പിടിച്ചുംകൊണ്ടുവന്ന് ഇടത്തെ കൈകൊണ്ട് വാതില്‍ തുറന്നപ്പോള്‍ ഗൃഹസ്ഥന്‍നമ്പൂരി "അല്ലേ! തനിക്കു ശ്രാദ്ധമൂട്ടാനുണ്ടെന്നു പറഞ്ഞിട്ട് ഇങ്ങനെയാണോ? എന്നു ചോദിച്ചു.

മുട്ടസ്സുനമ്പൂരി: എന്റെ മൂസ്സ് ദേ‌ഷ്യപ്പെടരുത്. അന്ധാളിത്തംകൊണ്ട് എനിക്ക് അല്പം തെറ്റിപ്പോയി. ഇവിടെ വന്നപ്പോഴാണ് ഓര്‍മയുണ്ടാകുന്നത്. ഇന്ന് അമ്മയുടെ ശ്രാദ്ധമല്ല എന്റെ പിറന്നാളാണ്. അതുകൊണ്ട് തരക്കേടൊന്നുമുണ്ടായില്ല. അടപ്രഥമന്‍ ധാരാളം. ദേഹണ്ഡമെലാം അതിശയായി." ഇതുകേട്ടപ്പോള്‍ ഗൃഹസ്ഥന്‍നമ്പൂരി കോപാന്ധനായി കണ്ണും ചുവത്തിക്കൊണ്ട് എന്താണിതിനു മറുപടി പറയേണ്ടതെന്നു വിചാരിച്ചുംകൊണ്ട് നില്‍ക്കുമ്പോള്‍ മുട്ടസ്സുനമ്പൂരി കൈയും കഴുകി പടിക്കലിറങ്ങിപ്പോവുകയും ചെയ്തു.

ഇദ്ദേഹം ഒരിക്കല്‍ ആറാട്ടുപുഴെ പൂരം കാണാന്‍ പോവുകയുണ്ടായി. ആറാട്ടുപുഴെ പൂരത്തിനു പോകുന്നവര്‍ തങ്ങള്‍ക്കുള്ളവയെല്ലാം കഴിഞ്ഞ്, കിട്ടുന്നിടത്തോളം ഇരവലും വാങ്ങി സര്‍വാഭരണഭൂ‌ഷിതന്മാരായിട്ടാണല്ലോ പോവുക പതിവ്. എന്നാല്‍ മുട്ടസ്സുനമ്പൂരി പോയത് അങ്ങനെയല്ല. അദ്ദേഹത്തിന്റെ തറവാട്ടുവകയായിട്ടുള്ള സകല വസ്തുക്കളുടെയും ആധാരപ്രമാണങ്ങള്‍ എലാം ഒരു പെട്ടിയിലാക്കിക്കെട്ടിയെടുത്തുംകൊണ്ടാണ്. പൂരസ്ഥലത്ത് കയറി ആധാരപ്പെട്ടിയും തലയില്‍വച്ച് പൂരം ഒരാല്‍ത്തറയ്യില്‍ കണ്ടുകൊണ്ടു നിന്നു. അനന്യസാധാരണമായ ഈ പ്രവൃത്തിയുടെ ഉദ്ദേശ്യമെന്താണെന്ന് ചിലര്‍ ചോദിച്ചപ്പോള്‍ "അവരവര്‍ക്കുള്ള ദ്രവ്യപു ഷ്ടി എത്രത്തോളമുണ്ടെന്നല്ലോ ഇവിടെ കാണിക്കേണ്ടത്? അല്ലെങ്കില്‍ ഈ ആളുകളെല്ലാം ഇത്ര വളരെ സ്വര്‍ണം ചുമന്നുംകൊണ്ട് വന്നിരിക്കുന്നതെന്തിനാണ്? അതിനാല്‍ നമുക്കുള്ള സമ്പാദ്യങ്ങളുടെ ആധാരങ്ങള്‍ ഞാന്‍ കൊണ്ടുപോന്നതാണ്. ഞാന്‍ കുറച്ചു സമ്പാദിച്ചിട്ടുള്ളത് വസ്തുക്കളായിട്ടാണ്; സ്വര്‍ണമായിട്ടല്ല. പിന്നെ ഇങ്ങനെയല്ലാതെ നിവൃത്തിയില്ലല്ലോ" എന്നു പറഞ്ഞു. എടുപ്പതിലധികം സ്വര്‍ണാഭരണങ്ങളുമണിഞ്ഞു വന്നിരുന്ന പല യോഗ്യന്മാരും ഇതു കേട്ടു സാമാന്യത്തിലധികം മധ്യമമായി എന്നുള്ളതു പറയേണ്ടതില്ലല്ലോ.

ഇദ്ദേഹം ആദ്യമായി തിരുവനന്തപുരത്തു പോയപ്പോള്‍ ഒരു ദിവസം പൊന്നുതമ്പുരാന്‍ തിരുമനസ്സിലെ കോവിലെഴുന്നള്ളത്തു സമയം മുണ്ടുകൊണ്ടു തല മൂടിക്കെട്ടി ശീവേലിപ്പുരയിലുള്ള ഒരു വലിയ കല്‍ത്തൊട്ടിയിലിറങ്ങി മുഖം മാത്രം പുറത്തേക്കു കാണിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ തിരുമനസ്സുകൊണ്ട് അങ്ങോട്ടു നോക്കിയപ്പോള്‍ ഈ മുഖം കണ്ടു "അതാരാണ് കല്‍ത്തൊട്ടിയിലിറങ്ങിയിരിക്കുന്നത്, വിളിക്കട്ടെ" എന്നു കല്പിച്ചു. ഉടനെ ഹരിക്കാരന്‍ നമ്പൂരിയെ വിളിച്ചു തിരുമുമ്പാകെ കൊണ്ടുചെന്നു. "എന്തിനായിട്ടാണ് ഇതില്‍ ഇറങ്ങിയിരുന്നത്?" എന്നു കല്പിചു ചോദിചു.

നമ്പൂരി: ഇവിടെ വന്നാല്‍ മുഖം കാണിക്കണമെന്ന് കേട്ടിട്ടുണ്ട്.

അതിലിറങ്ങിയിരിക്കാഞ്ഞാല്‍ മുഖം മാത്രമായിട്ടു കാണിക്കാന്‍ പ്രയാസമായിട്ടിറങ്ങിയതാണ്. നമ്പൂരിയുടെ ഈ ഫലിതം കേട്ടിട്ടു തിരുമനസ്സുകൊണ്ടു സന്തോ‌ഷിച്ചു സമ്മാനം കല്പിച്ചുകൊടുത്തതല്ലാതെ ഒട്ടും തിരുവുള്ളക്കേടുണ്ടായില്ല. ഇതെല്ലാം ഇദ്ദേഹം സേവിച്ച തിരുമധുരത്തിന്റെ മാഹാത്മ്യമാണ്. അദ്ദേഹം എന്തു പ്രവര്‍ത്തിച്ചാലും എന്തു പറഞ്ഞാലും അദ്ദേഹത്തോടു വിരോധം തോന്നുകയില്ല. അതു വെറുതെ വരുന്നതല്ലല്ലോ? അദ്ദേഹം ആണ്ടുതോറും തൃപ്പൂണീത്തുറ ഉത്സവത്തിനു പോകാറുണ്ടായിരുന്നു. ആട്ടം, ഓട്ടംതുള്ളല്‍, ഞാണിന്മേല്‍ക്കളി, വാളേറ്, ചെപ്പടിവിദ്യ, അമ്മാനാട്ടം, കുറത്തിയാട്ടം, ആണ്ടിയാട്ടം മുതലായി എല്ലാ കൂട്ടവും അദ്ദേഹവും ഓരോന്നു ചാര്‍ത്തിക്കയും പതിവാണ്. മറ്റു ചാര്‍ത്തുകാരെക്കൊണ്ട് അദ്ദേഹത്തിന്റെ പേര്‍ക്കുകൂടി ഓരോ പ്രാവശ്യം കളിപ്പിക്കും. ആ വകയ്ക്കുള്ള അരിക്കോപ്പുകള്‍ വാങ്ങി അവര്‍ക്കു കൊടുക്കും. പണം മുഴുവനും അദ്ദേഹം എടുക്കും. അങ്ങനെയാണ് പതിവ്. പാഠകം പറയുകയെന്നുള്ളത് ഒന്നുമാത്രം ആള്‍പ്പേരെക്കൊണ്ടു സാധിക്കാത്തതാകയാല്‍ അത് അദ്ദേഹംതന്നെയാണ് നടത്തുക. വേ‌ഷംകെട്ടി വിളക്കത്തു ചെന്ന് നില്‍ക്കുമെന്നല്ലാതെ പാഠകം പറയനുള്ളതൊന്നും അദ്ദേഹം പഠിച്ചിട്ടുണ്ടായിരുന്നില്ലാത്തതിനാല്‍ ഒന്നും പറയാറില്ല. യോഗ്യന്മാരായ അനേകം പാഠകക്കാര്‍ വേറെ ഉള്ളതുകൊണ്ട് ആരും ഇദ്ദേഹത്തിന്റെ അടുത്ത് പോകാറുമില്ല ഒരുദിവസം പാഠകം കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തന്റെ അടുക്കല്‍ വരുത്തണമെന്ന് നമ്പൂരി നിശ്ചയിച്ച് ഒരുപായം ചെയ്തു. എങ്ങനെയെന്നാല്‍, രണ്ടു കൈയും തലയില്‍ വചുകൊണ്ട് "അയ്യോ പാവേ" എന്ന് ഉറക്കെ ഒരു നിലവിളി വച്ചു കൊടുത്തു. അതുകേട്ട് ആളുകളൊക്കെ പരിഭ്രമിച്ച് എന്താണെന്നറിയാനാ യിട്ട് ഓടി ഇദ്ദേഹം വേ‌ഷം കെട്ടി നില്‍ക്കുന്ന ദിക്കിലേക്ക് ചെന്നു. അപ്പോള്‍ നമ്പൂരി "ഇങ്ങനെ നിലവിളിച്ചുകൊണ്ട് ആ ശൂര്‍പ്പണഖ ഖരന്റെ അടുക്കലേക്ക് ചെന്നു" എന്നു പറഞ്ഞു പാഠകവും മതിയാക്കി. കേള്‍ക്കാനാരുമില്ലാതെയായപ്പോള്‍ മറ്റു പാഠകക്കാരും മതിയാക്കി. അങ്ങനെ കേള്‍വിക്കാര്‍ക്ക് അതുമില്ല ഇതുമില്ലെന്നാക്കിത്തീര്‍ത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ.

പിന്നെ ഒരു ദിവസം ഒരു നല്ല വ്യുത്പന്നനായ ഒരാള്‍ നമ്പൂരിയെ ആക്ഷേപിക്കണമെന്നു കരുതിക്കൊണ്ടു നമ്പൂരിയുടെ പാഠകം കേള്‍ക്കാനായിച്ചെന്നു. അപ്പോള്‍ നമ്പൂരി,

ഘടാ പടാ ഘടപടാ ഘടപാടപാടാ
ഭാടാ ചടാ ചട ചടാ ചട ചാട ചാടാ
മൂടന്മാ കടാ കടകടാ കടകാട കാടാ
കൂടാ കുടാ കുടുകുടാ കുടിയാടികൂടാ

എന്നൊരു ശ്ലോകം ചൊല്ലി അദ്ദേഹത്തിനു തോന്നിയതു പോലെയുള്ള വിഡ്ഢിത്തങ്ങളെല്ലാം അതിനര്‍ഥമായിട്ടു പറഞ്ഞു. പാഠകം കഴിഞ്ഞയുടന്‍ ആ വിദ്വാന്‍ നമ്പൂരിയോട് "ഹേ, ഈ ശോകം ഏതു പ്രബന്ധത്തിലുള്ളതാണ്? ഇതിന്റെ അര്‍ഥം ഒന്നുകൂടി പറഞ്ഞുകേട്ടാല്‍ കൊള്ളാം" എന്നു പറഞ്ഞു.

നമ്പൂരി: ഫഃ കുശവാ! നീ പറയുമ്പോളൊക്കെപ്പറയാന്‍ ഞാന്‍നിന്റെ ശി‌ഷ്യനാണോ? ഏതു പ്രബന്ധത്തിലുള്ളതാണെന്ന് അറിയണമെങ്കില്‍ ഗ്രന്ഥപരിചയമുള്ള ആണുങ്ങളോടു വല്ലവരോടും പോയി ചോദിക്ക്. എനിക്കിപ്പോള്‍ പറയാന്‍ അവസരമില്ല. വിദ്വാനായിട്ട് ഞാനൊരുത്തന്‍ മാത്രമേ ഇവിടെ വന്നിട്ടുള്ളൂ.

മുട്ടസ്സുനമ്പൂരി ഓരോ സംഗതിവശാല്‍ അനേകം ഭാ‌ഷാശ്ലോകങ്ങള്‍ ഉണ്ടാക്കീട്ടുണ്ട്. അവ അത്ര അസഭ്യങ്ങളല്ലാത്തതിനാല്‍ ഇവിടെ ഒന്നും ചേര്‍ക്കുന്നില്ല. ശ്ലോകങ്ങളെല്ലാം സാമാന്യം നന്നായിട്ടുണ്ട്.

യാത്രക്കളിയില്‍ ഇദ്ദേഹം കൊങ്ങിണി മുതലായ അനേകം വേ‌ഷങ്ങള്‍ കെട്ടാറുണ്ട്. വേ‌ഷങ്ങളെല്ലാം വളരെ നന്നായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. വാക്കുകളെല്ലാം ഫലിതമയമായിരിക്കും. മുട്ടസ്സുനമ്പൂരിയുടെ വേ‌ഷം അരങ്ങത്തുവന്നാല്‍ പോവുന്നതുവരെ കാഴ്ചക്കാരില്‍ ഒരുത്തരെങ്കിലും ഒരു സമയവും ചിരിക്കാതെ ഇരുന്നുപോയി എന്നു വരാറില്ല. അദ്ദേഹത്തിന്റെ വേ‌ഷം കുറച്ചുകാലം തിരുവാര്‍പ്പില്‍ വലിയ മേനോന്‍ (ദേവസ്വം കോയിമ്മ) ആയിട്ടും ഇരുന്നിട്ടുണ്ട്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes