Recommended Post Slide Out For Blogger

 

ഈ ബ്ലോഗ് തിരയൂ

Contents

2011, ജൂൺ 13

പുളിയാമ്പിള്ളി നമ്പൂരി

ഇദ്ദേഹം ഒരുത്തമബ്രാഹ്മണനും നല്ല ശാക്തേയനുമായിരുന്നു. ദിവസംതോറും ദേവിയെ ഉപാസന ഇദ്ദേഹത്തിനു പതിവുണ്ടായിരുന്നു എന്നു മാത്രമല്ല, ചൊവ്വാഴ്ച, വെള്ളിയാഴ്ച, കറുത്ത വാവ് മുതലായ ദിവസങ്ങളില്‍ മദ്യമാംസാദി നിവേദ്യങ്ങളോടുകൂടി വിധിപ്രകാരമുള്ള ശക്തിപൂജയുമുണ്ടായിരുന്നു. പൂജാനന്തരം, അദ്ദേഹം ധാരാളം മദ്യം സേവിക്കാറുമുണ്ട്. ദേവി അദ്ദേഹത്തിനു പ്രത്യക്ഷമൂര്‍ത്തിയായിരുന്നു.

ഇദ്ദേഹം മദ്യമാംസാദികള്‍ കൂട്ടി ശക്തിപൂജ കഴിക്കയും മദ്യം സേവിക്കുകയും ചെയ്യുന്ന വിവരം മറ്റു ബ്രാഹ്മണര്‍ ധാരാളമായി അറിഞ്ഞു എങ്കിലും ഇദ്ദേഹത്തിന്റെ ദിവ്യത്വം നിമിത്തം അതൊന്നും കണ്ടുപിടിക്കുന്നതിനും ഇദ്ദേഹത്തിനു പതിത്വം കല്പിക്കുന്നതിനും ആര്‍ക്കും കഴിഞ്ഞില്ല. ഇദ്ദേഹം ഇല്ലാത്ത സ്ഥലത്തുവെച്ച് നമ്പൂരിമാര്‍ കൂടിയിരുന്നുകൊണ്ട്, "ഇയ്യാള്‍ ശുദ്ധ നീചനാണ്. ഇതൊക്കെ ബ്രാഹ്മണര്‍ക്കു ചേര്‍ന്നതാണോ? നമുക്കിനി ഈ കള്ളുകുടിയനെ നമ്മുടെ ഇല്ലങ്ങളില്‍ യാതൊരടിയന്തിരത്തിനും ക്ഷണിക്കരുത്. ക്ഷണിക്കാതെ വന്നാല്‍ അടിച്ചു പുറത്താക്കണം. നമുക്കാര്‍ക്കും യാതൊരടിയന്തിരത്തിനും ഇയ്യാളുടെയവിടെ പോവുകയും വേണ്ട" എന്നൊക്കെ പറയും എങ്കിലും ഇദ്ദേഹത്തോടു നേരിട്ട് ഒന്നും പറയാന്‍ ആര്‍ക്കും യുക്തിയുണ്ടായിരുന്നില്ല. തക്കതായ ഒരു ലക്ഷ്യം കിട്ടാതെ ഒരാള്‍ക്കു ഭ്രഷ്ട് കല്പിക്കുന്നതെങ്ങനെയാണ്? അതിനാല്‍ വലതും ലക്ഷ്യം കണ്ടുപിടിക്കണമെന്നു നിശ്ചയിച്ചു സ്വദേശികളായ നമ്പൂരിമാരെല്ലാംകൂടി അതിനു തരം നോക്കിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കുമ്പോള്‍ ഒരു വെള്ളിയാഴ്ച നാള്‍ പുളിയാമ്പിള്ളി നമ്പൂരി ശക്തിപൂജയ്ക്കു മദ്യം വാങ്ങാനായി പോയിരിക്കുന്നു എന്നുള്ള വിവരം നമ്പൂരിമാര്‍ക്കറിവു കിട്ടി. ഉടനെ അവര്‍ പലര്‍കൂടി ഇദ്ദേഹം മദ്യവുംകൊണ്ടു വരുമ്പോള്‍ ഇടയ്ക്കുവെച്ചു പിടിക്കണമെന്നു നിശ്ചയിച്ചു വഴിവക്കത്ത് ഒരു സ്ഥലത്തു ചെന്നൊളിച്ചിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പുളിയാമ്പിള്ളി നമ്പൂരി മദ്യകുംഭവും തലയില്‍ വെച്ചു വരവായി. ഉടനെ നമ്പൂരിമാരെല്ലാം കൂടി ചുറ്റും ചെന്നു വളഞ്ഞു. കാര്യം പറ്റിപ്പോയി എന്നു വിചാരിച്ചുംകൊണ്ട് ഇവര്‍ "ഈ കുടത്തിലെന്താണെ"ന്നു ചോദിച്ചു. ഇവര്‍ തന്നെ ചതിക്കാന്‍ വന്നിരിക്കുന്നവരാണെന്നു പുളിയാമ്പിള്ളി നമ്പൂരിക്കു മനസ്സിലായി. ഇവരുടെ ചതിയൊന്നും തന്നോടു പറ്റുകയില്ലെന്ന് ഇദ്ദേഹത്തിനു നല്ല നിശ്ചയമുണ്ടായിരുന്നു എങ്കിലും, ഇവര്‍ക്കിവരുടെ ഉത്സാഹം ഫലിച്ചു എന്നു വിചാരിച്ചു കുറച്ചുകൂടി സന്തോ‌ഷമുണ്ടാക്കീട്ടു പിന്നീട് അബദ്ധമാക്കി വിടാമെന്നു വിചാരിച്ചു തത്ക്കാലം ഒന്നും മിണ്ടാതെ പരുങ്ങാന്‍ ഭാവിച്ചു. അപ്പോഴേക്കും നമ്പൂരിമാര്‍ക്ക് ഉത്സാഹം വര്‍ധിച്ചു. "എന്താ കുടത്തില്‍, എന്താ കുടത്തില്‍" എന്നെല്ലാവരും ചോദ്യം മുറുക്കമായി. പുളിയാമ്പിള്ളി നമ്പൂരി വലിയ ജളത സംഭവിച്ച ഭാവത്തില്‍ ആരുടേയും നേരെ നോക്കാതെ മുഖം കുമ്പിട്ടു കീഴ്പോട്ടു നോക്കിക്കൊണ്ട്, "ഇതില്‍ വിശേ‌ഷിച്ചൊന്നുമില്ല" എന്നു പതുക്കെ പറഞ്ഞു. അപ്പോള്‍ ചിലര്‍ "എന്നാല്‍ കുടം അഴിചു കാണണം" എന്നായി. ചിലര്‍ കുടം പിടിച്ചു താഴെയിറക്കിവെച്ചു. അപ്പോള്‍ മദ്യത്തിന്റെ ഗന്ധം ധാരാളമായി വന്നതുകൊണ്ടു കുടത്തിനകത്തെന്താണെന്നു നമ്പൂരിമാര്‍ക്കു നിശ്ചയമായി. അതിനാല്‍ കുടം അടച്ചുകെട്ടിയിരിക്കുന്നത് അഴിച്ചു കാണണമെന്നുള്ള മുറുക്കം കലശലായിക്കഴിഞ്ഞു. അപ്പോള്‍ പുളിയാമ്പിള്ളി നമ്പൂരി "എന്തിനഴിച്ചു കാണുന്നു? ഇതില്‍ കുറച്ചു കളിയടയ്ക്കയാണ്. അകായിലേക്കു മൂന്നും കൂട്ടാന്‍ കളിയടയ്ക്ക വേണമെന്നു പറഞ്ഞിട്ടു വാങ്ങിക്കൊണ്ടു പോവുകയാണ്" എന്നു പറഞ്ഞു. അപ്പോള്‍ നമ്പൂരിമാര്‍ "എന്നാല്‍ ഈ കളിയടയ്ക്ക ഞങ്ങള്‍ക്കൊന്നു കാണണം" എന്നായി. എന്തിനു വളരെ പറയുന്നു, കുടമഴിച്ചു കാണിക്കാന്‍ അദ്ദേഹം മടിക്കുംതോറും കുടത്തില്‍ മദ്യമാണെന്നുള്ള നിശ്ചയവും അതഴിച്ചു കാണണമെന്നുള്ള നിര്‍ബന്ധവും നമ്പൂരിമാര്‍ക്കു കലശലായിത്തീര്‍ന്നു. അഴിച്ചു കാണിക്കാതെ വിട്ടയയ്ക്കില്ലെന്നു തീര്‍ച്ചയായപ്പോള്‍ പുളിയാമ്പിള്ളി നമ്പൂരി "എന്നാല്‍ കണ്ടോളിന്‍" എന്നു പറഞ്ഞു കുടത്തിന്റെ മൂടി അഴിച്ചു. നമ്പൂരിമാര്‍ നോക്കിയപ്പോള്‍ കുടം നിറച്ച് നല്ല ഒന്നാന്തരം കളിയടയ്ക്കയായിരുന്നു. നമ്പൂരിമാരെല്ലാം മധ്യമമായിപ്പോയി എന്നു പറയേണ്ടതില്ലല്ലോ. എല്ലാവരും പോയപ്പോള്‍ പുളിയാമ്പിള്ളി നമ്പൂതിരി കുടം പൂര്‍വസ്ഥിതിയില്‍ അടചുകെട്ടി എടുത്തുംകൊണ്ട് അദ്ദേഹത്തിന്റെ ഇലത്തേക്കു പോയി. പൂജയുടെ സമയമായപ്പോള്‍ കളിയടയ്ക്ക മദ്യംതന്നെ ആയിത്തീരുകയും ചെയ്തു.

ഇങ്ങനെ പലവിധത്തില്‍ പരീക്ഷിച്ചിട്ടും ഇദ്ദേഹം മദ്യപാനം ചെയ്യുന്നുണ്ടന്നുള്ളതിനു തക്കതായ ഒരു ലക്ഷ്യം കണ്ടുപിടിക്കുന്നതിനു നമ്പൂരിമാര്‍ വിചാരിച്ചിട്ടു കഴിഞ്ഞില്ല. പൂജിക്കുന്നതും മദ്യം സേവിക്കുന്നതും പുരയ്ക്കകത്തുതന്നെയാണ് പതിവ്. അതു രാത്രികാലങ്ങളിലായിരിക്കയും ചെയ്യും. അങ്ങനെയുള്ള സമയങ്ങളില്‍ ആരെങ്കിലും കാണാന്‍ ചെന്നാല്‍ "ഇപ്പോള്‍ സമയമില്ല. രാവിലെ ആവട്ടെ" എന്നു പറയുന്നതിനു ഭൃത്യന്മാരെ ശട്ടം കെട്ടിയിരിക്കും. പിന്നെ രാത്രിസമയത്തു വാതിലടച്ചു കിടക്കുന്ന ഇദ്ദേഹത്തിനെ ആര്‍ക്കെങ്കിലും ചെന്നു കാണാന്‍ കഴിയുമോ? പകല്‍ പുറത്തു കാണുമ്പോഴെങ്ങും കുടിച്ചിട്ടുണ്ടായിരിക്കയുമില്ല. പിന്നെ എന്തു നിവൃത്തിയാണുള്ളത്?

ഇങ്ങനെ ഒരു നിവൃത്തിമാര്‍ഗവും ഇല്ലാതെ വളരെക്കാലം വി‌ഷമിച്ചതിന്റെ ശേ‌ഷം നമ്പൂരിമാരെല്ലാവരുംകൂടി വിവരം രാജാവിങ്കല്‍ അറിയിച്ചു. ശക്തിപൂജയുള്ള ദിവസം നിശ്ചയമായി അറിഞ്ഞു പറഞ്ഞാല്‍ നിവൃത്തിയുണ്ടാക്കാമെന്നു രാജാവു കല്പിച്ചു. പിന്നെ നമ്പൂരിമാരെല്ലാവരുംകൂടി കര്‍ക്കടകത്തില്‍ കറുത്ത വാവിന്നാള്‍ ശക്തിപൂജയുണ്ടെന്നുള്ള വിവരം സൂക്ഷ്മമായി അറിഞ്ഞു രാജാവിങ്കല്‍ ഗ്രഹിപ്പിച്ചു. പുളിയാമ്പിള്ളി നമ്പൂരി പതിവുപോലെ പൂജയും കഴിച്ചു മദ്യവും സേവിച്ചു മദാന്ധഹൃദയനായിക്കിടന്ന സമയം അദ്ദേഹത്തെ വിളിച്ചുകൊണ്ടു വരുവാനായിട്ടു രാജാവാളയച്ചു. രാജാവിന്റെ ആള്‍ നമ്പൂരിയുടെ ഇല്ലത്തു ചെന്നു വിവരം ദസി മുഖാന്തരം അകായില്‍ ഗ്രഹിപ്പിച്ചു. അന്തര്‍ജനം ആ വിവരം നമ്പൂരിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു. അപ്പോള്‍ മദ്യത്തിന്റെ ലഹരികൊണ്ടു ബോധംകെട്ടു കിടന്ന നമ്പൂരി "ആട്ടെ നിലാവുദിക്കുമ്പോള്‍ ചെല്ലാം. ഇപ്പോള്‍ ഇരുട്ടത്തു പ്രയാസമുണ്ടെന്നു പറഞ്ഞയച്ചേക്ക്" എന്നു പറഞ്ഞു. അന്തര്‍ജനം ആ വിവരം ദാസിമൂലം രാജഭൃത്യനോടു പറഞ്ഞയയ്ക്കുകയും ചെയ്തു.

പുളിയാമ്പിള്ളി നമ്പൂരി വെളിവു കൂടാതെ വരുന്നതു കാണുന്നതിനും രാജാവിനെക്കൂടി സാക്ഷിയാക്കി വെച്ചുകൊണ്ടു ഭ്രഷ്ട് കല്പിക്കുന്നതിനുമായി അന്നു രാജസന്നിധിയില്‍ അസംഖ്യം നമ്പൂരിമാര്‍ കൂടിയിരുന്നു. അപ്പോള്‍ രാജഭൃത്യന്‍ വന്നു "നമ്പൂരി നിലാവുദിക്കുമ്പോള്‍ വരാമെന്നു പറഞ്ഞിരിക്കുന്നു" എന്നു രാജാവിന്റെ അടുക്കല്‍ അറിയിച്ചു. അതുകേട്ടു നമ്പൂരി മദ്യപാനം ചെയ്തു വെളിവു കൂടാതെ പറഞ്ഞയച്ചതാണെന്ന് എല്ലാവരും തീര്‍ച്ചപ്പെടുത്തി. കറുത്തവാവിന്നാള്‍ ചന്ദ്രനുദിക്കയെന്നുള്ളത് ഒരിക്കലും ഉണ്ടാകാത്തതാകയാല്‍ അതു സ്വബോധമുള്ളവര്‍ പറയുകയില്ലല്ലോ. അപ്പോള്‍ രാത്രി കുറെ അധികമായതിനാല്‍ നമ്പൂരിമാരാരും അവരവരുടെ ഇല്ലങ്ങളിലേക്കു പോയില്ല. രാജാവ് പള്ളിയറയിലേക്കെഴുന്നള്ളിയതിന്റെ ശേ‌ഷം എല്ലാവരും രാജഭവനത്തില്‍ത്തന്നെ ഓരോ സ്ഥലത്തു പോയിക്കിടന്നുറങ്ങി.

ഏകദേശം അര്‍ധരാത്രിയായപ്പോള്‍ പുളിയാമ്പിള്ളി നമ്പൂരിക്കു ബോധം വീണു. അപ്പോള്‍ അദ്ദേഹത്തിനു രാജാവിന്റെ ആള്‍ വന്നിരുന്നു എന്നോ താന്‍ എന്തോ അസംബന്ധം പറഞ്ഞയചു എന്നോ ഏതാണ്ടൊക്കെ ഒരു സ്വപ്നം പോലെ ഓര്‍മതോന്നുകയാല്‍ വിവരം അന്തര്‍ജനത്തോടു ചോദിക്കയും ഉണ്ടായ വസ്തുത അന്തര്‍ജനം പറയുകയും ചെയ്തു. നിലാവുദിക്കുമ്പോള്‍ ചെല്ലാമെന്നാണ് പറഞ്ഞയച്ചിരിക്കുന്നതെന്നു കേട്ടപ്പോള്‍ നമ്പൂരി തത്ക്കാലം ഒന്നന്ധാളിച്ചു. എങ്കിലും സര്‍വലോകൈകമാതാവായിരിക്കുന്ന സാക്ഷാല്‍ ശക്തിയുടെ സഹായമുള്ളതുകോണ്ട് തനിക്ക് ഒന്നും ദുഃസാദ്ധ്യമായും അവമാനകരമായും വരികയില്ലെന്നുള്ള വിശ്വാസത്തോടുകൂടി അദ്ദേഹം ഉടനെ എണീറ്റു രാജസന്നിധിയിലേക്ക് പുറപ്പെട്ടു. പുറത്തിറങ്ങി നോക്കിയപ്പോള്‍ പൂര്‍ണചന്ദ്രന്‍ ആകാശമധ്യത്തിങ്കല്‍ പ്രകാശിചു നില്‍ക്കുന്നതും നല്ല വിശദചന്ദ്രിക ലോകമെല്ലാം നിറഞ്ഞു പരന്നിരിക്കുന്നതും കാണപ്പെട്ടു. അതിനാല്‍ അത്യന്തം സന്തു ഷ്ടഹൃദയനായ നമ്പൂരി വേഗത്തില്‍ രാജഭവനത്തിലെത്തി രാജാവു കിടന്നുറങ്ങുന്ന പള്ളിയറവാതില്ക്കല്‍ ചെന്നു മുട്ടി വിളിച്ചു. ഉടനെ രാജാവുണര്‍ന്ന് "ആരത്?" എന്നു ചോദിച്ചു. " ഞാന്‍തന്നെ, പുളിയാമ്പിള്ളി" എന്നു നമ്പൂരി ഉടനെ രാജാവു പുറത്തിറങ്ങി നോക്കിയപ്പോള്‍ പറഞ്ഞു. പൂര്‍ണചന്ദ്രനെയും ചന്ദ്രികാപ്രകാശത്തെയും കണ്ട് അത്യന്തം വിസ്മയിച്ചു. അപ്പോള്‍ത്തന്നെ രാജാവു ഭൃത്യന്മാരെപ്പറഞ്ഞയച്ചു നമ്പൂരിമാരെയെല്ലാം വിളിച്ചുവരുത്തി. എല്ലാവരും ഇതുകണ്ട് ഏറ്റവും അത്ഭുതപ്പെട്ടു. രാജാവു പുളിയാമ്പിള്ളി നമ്പൂരിക്ക് അനവധി സമ്മാനങ്ങളും കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ ഇല്ലത്തെത്തിയപ്പോഴേക്കും ചന്ദ്രനും ചന്ദ്രികയും മറഞ്ഞു നല്ല ഇരുട്ടാവുകയും ചെയ്തു. ആ കാണപ്പെട്ടത് സാക്ഷാല്‍ ചന്ദ്രനും ചന്ദ്രികയുമല്ലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഭക്തവത്സലയായ ദേവി ഭക്തനായ നമ്പൂരിക്ക് അവമാനം സംഭവിക്കാതെ ഇരിക്കാന്‍ വേണ്ടി തന്റെ കുണ്ഡലങ്ങളില്‍ ഒന്നെടുത്ത് ഉയര്‍ത്തിപ്പിടിക്കയായിരുന്നു ചെയ്തത്. അത് കണ്ടവര്‍ക്കെല്ലാം ചന്ദ്രനായിട്ടു അതിന്റെ ശോഭ ചന്ദ്രികയായിട്ടു തോന്നി എന്നേയുള്ളൂ.

ഇപ്രകാരം പലരും പല വിധത്തില്‍ പരീക്ഷിച്ചിട്ടും പുളിയാമ്പിള്ളി നമ്പൂരിയെ അവമാനിക്കുന്നതിനോ അദ്ദേഹത്തിന്റെ മദ്യപാനത്തെ പ്രത്യക്ഷപ്പെടുത്തുന്നതിനോ അദ്ദേഹത്തിനു ഭ്രഷ്ട് കല്പിക്കുന്നതിനോ കഴിഞ്ഞില്ല. ദേവിപ്രസാദം വേണ്ടതുപോലെ സിദ്ധിച്ചിട്ടുള്ളവരെ ജയിക്കാന്‍ ആരു വിചാരിച്ചാലും കഴിയുന്നതല്ലല്ലോ.

പുളിയാമ്പിള്ളി നമ്പൂരി ഒരു നല്ല മന്ത്രവാദിയുമായിരുന്നു. അദ്ദേഹത്തെ മന്ത്രവാദത്തിനായി പലരും ക്ഷണിച്ചുകൊണ്ട് പോവുക പതിവായിരുന്നു. അദ്ദേഹം ഒഴിച്ചാല്‍ ഒഴിയാത്ത ബാധ ഒന്നും ഉണ്ടായിരുന്നില്ല. നമ്പൂരി മന്ത്രവാദത്തിനും മറ്റുമായി അന്യസ്ഥലങ്ങളില്‍ പോവുമ്പോള്‍ ദേവി പ്രത്യക്ഷമൂര്‍ത്തിയായിട്ട് അദ്ദേഹത്തോടുകൂടി പോവുക പതിവായിരുന്നു. എങ്കിലും അത് അന്യന്മാര്‍ക്ക് അപ്രത്യക്ഷം തന്നെ ആയിരുന്നു.

ഒരു ദിവസം നമ്പൂരി എവിടെയോ പോയി ഒരു മന്ത്രവാദം കഴിഞ്ഞ് അര്‍ധരാത്രി നമ്പൂരി മുമ്പും ദേവി പിമ്പുമായി ഇല്ലത്തേക്കു പുറപ്പെട്ടു. കുറെ വഴി പോന്നതിന്റെ ശേ‌ഷം ഒരിക്കല്‍ നമ്പൂരി തിരിഞ്ഞുനോക്കിയപ്പോള്‍ ദേവിയെക്കണ്ടില്ല. എവിടെപ്പോയതായിരിക്കും എന്നു സംശയിച്ചു കുറച്ചു നേരം തിരിഞ്ഞുനിന്നു. എന്നിട്ടും കാണായ്കയാല്‍ നമ്പൂരിക്കു വ്യസനമായി. ഒന്നന്വേ‌ഷിച്ചിട്ടുവേണം പോകാനെന്നു നിശ്ചയിച്ച് അദ്ദേഹം പോന്ന സ്ഥലത്തേക്കുതന്നെ തിരിയെപ്പുറപ്പെട്ടു. കുറച്ചു ചെന്നപ്പോള്‍ വഴിക്കുസമീപം ഒരു പറയന്റെ മാടത്തില്‍ ഒരു പറയന്‍ ഒരു വാളും പീഠവും വെച്ചു ദേവിയെ പൂജിക്കുന്നതും കൊട്ടുന്നതും ചാറ്റുന്നതും ചില സ്തോത്രങ്ങള്‍ ചൊല്ലി സ്തുതിക്കുന്നതും ദേവി ആ പൂജ ഏറ്റുകൊണ്ട് ആ പീഠത്തിന്മേല്‍ ഇരിക്കുന്നതും നമ്പൂരി കണ്ടു. (ദേവിയെ പറയനു കാണാന്‍ പാടില്ലായിരുന്നുതാനും). അവന്റെ പൂജയും മറ്റും കഴിയുന്നതുവരെ നമ്പൂരി എല്ലാം കണ്ടുംകൊണ്ട് വഴിയില്‍ത്തന്നെ നിന്നു. അതെല്ലാം കഴിഞ്ഞപ്പോള്‍ ദേവി എണീറ്റ് അവിടെനിന്നു പുറപ്പെട്ടു നമ്പൂരിയൂടെ അടുക്കല്‍ വന്നു. അപ്പോള്‍ നമ്പൂരി "അല്ലയോ ദേവി! ഈ പറമാടത്തിലും മറ്റും അവിടെന്നെഴുന്നെള്ളിയത് വലിയ കഷ്ടമാണ്. മന്ത്രതന്ത്രാദികളൊന്നുമില്ലാതെ നീചനായ ആ പറയന്‍ പൂജിച്ചതിനെ അവിടുന്നു കൈക്കൊള്ളുകയും അവന്റെ നിവേദ്യാംശത്തെ അവിടുന്നനുഭവിക്കുകയും ചെയ്യുന്നതു കണ്ടിട്ട് എനിക്ക് വളരെ വല്ലാതെ തോന്നി. ഇനി മേലാലെങ്കിലും ഇങ്ങനെയുള്ളതിനു പോകാതിരുന്നാല്‍ കൊള്ളാം" എന്നു പറഞ്ഞു. ഇതു കേട്ടു ദേവി ചിരിച്ചുംകൊണ്ട് "അല്ലാ, അങ്ങ് ഇതുവരെ എന്റെ സ്വഭാവം നല്ലപോലെ അറിഞ്ഞിട്ടില്ല, അല്ലേ? അങ്ങേക്കു മനഃശുദ്ധിയും ഭക്തിയും മതിയായിട്ടില്ല. എന്നെക്കുറിച്ചു ഭക്തിയുള്ള എല്ലാവരും എനിക്കൊന്നു പോലെയാണ്.ചണ്ഡാലനെന്നും ബ്രാഹ്മണനെന്നുമുള്ള വ്യത്യാസം എനിക്കില്ല. ഭക്തിയുള്ളവര്‍ ആരു വിളിച്ചാലും എനിക്കവിടെ പോകാതിരിക്കാന്‍ നിവൃത്തിയില്ല. ഞാന്‍ മന്ത്രതന്ത്രാദി കളെക്കാള്‍ ഗണിക്കുന്നത് ഭക്തിയെയാണ്. ഈ തത്ത്വം അറിഞ്ഞിട്ടില്ലാത്ത അങ്ങേടെ കൂടെ ഞാന്‍വരുന്നില്ല. ഇനി അങ്ങേയ്ക്ക് എന്നെക്കാണാനും കഴിയില്ല എങ്കിലും പതിവിന്‍പ്രകാരം ഭക്തിയോടുകൂടി എന്നെ ഉപാസിച്ചുകൊണ്ടിരുന്നാല്‍ അങ്ങു വിചാരിക്കുന്ന കാര്യമെല്ലാം ഞാന്‍ സാധിപ്പിച്ചു തരികയും ചെയ്യാം" എന്നരുളിച്ചെയ്ത് അവിടെത്തന്നെ അന്തര്‍ധാനവും ചെയ്തു. അതില്‍പ്പിന്നെ നമ്പൂരി മാംസചക്ഷുസ്സുകൊണ്ടു ദേവിയെ കണ്ടിട്ടില്ല. ദേവി അപ്രത്യക്ഷയായതിന്റെ ശേ‌ഷം അധികകാലം അദ്ദേഹം ജീവിച്ചിരുന്നിട്ടുമില്ല.

പുളിയാമ്പിള്ളി നമ്പൂരിയെ മലയാളത്തില്‍ പല ദേശങ്ങളിലും പല ജനങ്ങളും ഇന്നും കുടുംബപരദേവതയായി വെച്ചാചരിച്ചുവരുന്നുണ്ട്. കര്‍ക്കിടമാസത്തിലും തുലാംമാസത്തിലും മറ്റും പുളിയാമ്പിള്ളി നമ്പൂരിക്കു വെള്ളംകുടി വെയ്ക്കുക എന്നൊരു കാര്യവും പലേടത്തും നടപ്പുണ്ട്. പുളിയാമ്പിള്ളി നമ്പൂരിക്കു വെള്ളംകുടി പ്രാര്‍ത്ഥിച്ചാല്‍ സകല കാര്യങ്ങളും സാധിക്കുമെന്നാണ് ചിലരുടെ വിശ്വാസം. സന്തതിയുണ്ടാകാനായിട്ടും സമ്പത്തുണ്ടാകാനായിട്ടും ബാധോപദ്രവങ്ങള്‍, രോഗങ്ങള്‍ മുതലായവ മാറുന്നതിനായിട്ടു നമ്പൂരിക്കു വെള്ളംകുടി പ്രാര്‍ത്ഥിക്ക പലേടത്തും നടപ്പാണ്. മോ‌ഷണം തെളിയിക്കുന്ന വി‌ഷയത്തിലാണത്ര ഇതു പ്രധാനം. പുളിയാമ്പിള്ളി നമ്പൂരിക്കു വെള്ളംകുടി പ്രാര്‍ഥിച്ചാല്‍ തെളിയാത്ത മോ‌ഷണം ലോകത്തിലില്ലെന്നാണ് ചിലര്‍ പറയുന്നത്. വെള്ളംകുടി പ്രാര്‍ഥിച്ചാല്‍ നാല്പത്തൊന്നു ദിവസത്തിനകം മോഷ്ടിച്ചവന്‍ മാപ്പു ചോദിച്ചുകൊണ്ടു മോ‌ഷണത്തൊണ്ടി ഉടമസ്ഥന്റെ പാദത്തിങ്കല്‍ കൊണ്ടുചെന്നു നമസ്കരിക്കും. അങ്ങനെ ചെയ്തില്ലെങ്കില്‍ ആ മോഷ്ടാവും അവന്റെ തറവാട്ടിലുള്ള എല്ലാവരും രക്തം ഛര്‍ദ്ദിച്ചു മരിക്കും. കാര്യം സാധിച്ചിട്ടു പ്രാര്‍ഥന നടത്താതെയിരുന്നാല്‍ മോഷ്ടാവിന്റെ അനുഭവംതന്നെ ഉടമസ്ഥനും സിദ്ധിക്കും. പുളിയാമ്പിള്ളി നമ്പൂരിയുടെ സ്വഭാവം കായംകുളം വാളുപോലെ ഇരുഭാഗത്തും മൂര്‍ച്ചയുള്ളതാണ്. ഇദ്ദേഹത്തെപ്പോലെ ഉഗ്രമൂര്‍ത്തിയായിട്ടു വേറെ യാതൊരു മൂര്‍ത്തിയുമില്ല എന്നിങ്ങനെ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഇക്കാലത്തു ധാരാളമുണ്ട്. വളരെക്കാലം മുമ്പേ മരിച്ചുപോയിരിക്കുന്ന ഇദ്ദേഹത്തെക്കുറിച്ചുള്ള ഭയഭക്തിവിശ്വാസബഹുമാനങ്ങള്‍ ഇക്കാലംവരെ നിലനില്‍ക്കണമെങ്കില്‍, ഇദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഇദ്ദേഹത്തിന്റെ ദിവ്യത്വങ്ങളും അത്ഭുതകര്‍മ്മങ്ങളും സാമാന്യമൊന്നുമല്ലായിരുന്നുവെന്നു എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്.

ഇദ്ദേഹത്തിന്റെ ഇല്ലം കോഴിക്കോട്ടായിരുന്നു എന്നും ഇദ്ദേഹം ചരമഗതിയെ പ്രാപിചിട്ട് ഇപ്പോള്‍ അഞ്ഞൂറു സംവത്സരത്തില്‍ അധികമായിരിക്കുന്നു എന്നുമാണ് കേട്ടിരിക്കുന്നത്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes